Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും

ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ഇസ്രയേൽ- ഫലസ്തീൻ സംഘർഷം രൂക്ഷമാകുമ്പോൾ ഇസ്രയേൽ ഗസ്സയിലേക്ക് നിരവധി തവണ മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, നിരന്തര ആക്രമണങ്ങളിലും ഹമാസ് പറയുന്നത് തിരിച്ചടിക്കാൻ കെൽപ്പുണ്ടെന്നാണ്. ഈ ആത്മവിശ്വാസത്തിന് കാരണം ഹമാസ് പക്ഷത്തെത്തിയ പുതിയ മിസൈലുകളാണ്.

ഹമാസ് മിസൈലാക്രമണം നടത്തുമ്പോൾ ഇസ്രയേൽ പോർവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ ഏതൊരു ഭാഗത്തും നിമിഷങ്ങൾക്കുള്ളിൽ ആക്രമിക്കാൻ ശേഷിയുള്ള മിസൈൽ കൈവശമുണ്ടെന്നും പ്രധാന നഗരങ്ങളിൽ തീമഴ പെയ്യിക്കുമെന്നും അവകാശവാദവുമായി ഹമാസ് രംഗത്തെത്തി. എന്നാൽ മിസൈലിന്റെ പേര് വിവരങ്ങൾ ഹമാസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മിസൈൽ ഏതായാലും മുകളിൽ വെച്ച് തന്നെ വെടിവെച്ചിടുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയും അറിയിച്ചു. അയൺ ഡോമിനെ വിശ്വസിച്ചിരിക്കയാണ് ഇസ്രയേൽ.

ഗസ്സയിൽ നിന്നും തൊടുത്താൽ ടെൽഅവീവിൽ വരെ പതിക്കാവുന്ന മിസൈൽ വരെ തങ്ങളുടെ പക്കലുണ്ടെന്നാണ് ഹമാസിന്റെ അവകാശവാദം. 250 കിലോമീറ്റർ പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള അയ്യാഷ് മിസൈൽ ആയിരിക്കാം ഹമാസ് പറയുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത്തരമൊരു മിസൈൽ കഴിഞ്ഞ ദിവസം ഇസ്രയേലിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് തൊടുത്തതായി ഹമാസ് ഗ്രൂപ്പിന്റെ സായുധ വിഭാഗം അവകാശപ്പെട്ടിരുന്നു. അതേസമയം, ഈ മിസൈൽ തകർത്തെന്ന് ഐഡിഎഫും അവകാശപ്പെട്ടു.

250 കിലോമീറ്റർ (155 മൈൽ) പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള അയ്യാഷ് മിസൈൽ ആണ് റാമോൺ വിമാനത്താവളത്തിലേക്ക് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഒബീദ പ്രസ്താവനയിൽ പറഞ്ഞു. 1996 ൽ വധിക്കപ്പെടുന്നതിന് മുൻപ് ഡസൻ കണക്കിന് ഇസ്രയേലികളെ കൊലപ്പെടുത്തിയ ഹമാസിന്റെ ബോംബ് നിർമ്മാതാവായിരുന്ന യഹ്യ അയ്യാഷിന്റെ പേരിലാണ് ഈ മിസൈൽ അറിയപ്പെടുന്നത്.

വിമാനത്താവളത്തിനു നേരെയുള്ള മിസൈൽ ആക്രമണ സമയത്ത് സൈറണുകളൊന്നും കേട്ടില്ല, കാരണം മിസൈൽ വീണത് നഗരത്തിന് പുറത്തുള്ള ഒരു തുറന്ന സ്ഥലത്താണ്. ഇവിടെ ആർക്കും പരുക്കോ നാശനഷ്ടമോ സംഭവിച്ചിട്ടില്ല. എന്നാൽ, 200 കിലോമീറ്ററിലധികം (ഏകദേശം 125 മൈൽ) പറന്ന മിസൈലിന്റെ പരിധി ഇസ്രയേൽ പ്രതിരോധ സേനയെ അതിശയിപ്പിച്ചതായി ഹാരെറ്റ്‌സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് ഗ്രൂപ്പിന്റെ ആയുധപ്പുരയിലെ മിസൈലുകളിൽ മിക്കതും 160 കിലോമീറ്റർ (ഏകദേശം 100 മൈൽ) അകലെ എത്താൻ ശേഷിയുള്ളതാണ്.

മിസൈൽ ആക്രമണത്തെത്തുടർന്ന് നിരവധി യുഎസ് വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി. 'ഞങ്ങൾ ഇസ്രയേലിനോട് പറയുന്നു: നിങ്ങളുടെ വിമാനത്താവളങ്ങളും വടക്കൻ ഫലസ്തീൻ മുതൽ തെക്ക് വരെയുള്ള എല്ലാ സ്ഥലങ്ങളും ഞങ്ങളുടെ റോക്കറ്റുകളുടെ പരിധിയിലാണ്' ഹമാസ് വക്താവ് പറഞ്ഞു.

ഗസ്സ മുനമ്പിൽ നിന്ന് സ്‌ഫോടനാത്മക പേലോഡുകൾ നിറച്ച നിരവധി 'കില്ലർ ഡ്രോണുകൾ' തെക്കൻ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഇത്തരത്തിലുള്ള രണ്ട് ഡ്രോണുകളെങ്കിലും ഇസ്രയേലിൽ ഇറങ്ങിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡ്രോണുകൾക്ക് ആക്രമണ ശേഷികളുണ്ടെങ്കിലും ഗുരുതരമായ അപകടത്തെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ലെന്നും ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാൽ, ഡ്രോൺ ഭീഷണി കാരണം ഗസ്സയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഗസ്സ മുനമ്പിൽ നിന്ന് വിക്ഷേപിച്ച സായുധ കില്ലർ ഡ്രോണുകളിലൊന്ന് എഫ് -16 യുദ്ധവിമാനം വെടിവച്ചിടുന്ന വിഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. അഞ്ച് കിലോഗ്രാം സ്ഫോടകവസ്തു പേലോഡ് വഹിച്ച 'സൂയിസൈഡ് ഡ്രോൺ' ലേക്ക് പോർവിമാനം ലോക്ക് ചെയ്യുന്നത് വിഡിയോയിൽ കാണാം. ആക്രമണങ്ങൾ വീര നേതാക്കളെയും എൻജിനീയർമാരെയും വധിച്ചതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമാണന്ന് ഹമാസ് വക്താവ് അബു ഒബീദ പറഞ്ഞു. ഇപ്പോൾ വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം ഭാഗികമായി വികസിപ്പിച്ചെടുത്തതുകൊല്ലപ്പെട്ടവരായിരുന്നു എന്നാണ് റിപ്പോർട്ട്.

ഗസ്സ മുനമ്പിൽ ഹമാസ് സംഘം ഇതിനകം തന്നെ ഇസ്രയേലിലേക്ക് 2,000 മിസൈലുകളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചതായി ഐഡിഎഫ് പറയുന്നു. ഇതിൽ 90 ശതമാനം മിസൈലുകളും അയൺ ഡോം തടഞ്ഞുവെന്നും സൈന്യം അവകാശപ്പെട്ടു. ഇക്കാര്യത്തിൽ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ ഇസ്രയേൽ സേന വിസമ്മതിച്ചു. കാരണം ഈ സംവിധാനത്തെ മറികടക്കാൻ ഹമാസ് പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചേക്കുമെന്ന് ഇസ്രയേൽ സേനയ്ക്ക് ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP