Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം

എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം

ജിനിൽ മാത്യു

ന്താണ് വെസ്റ്റ് ബാങ്കിലെയും, ഗസ്സയിലെ നിലവിലുള്ള അവസ്ഥ? എന്നുമുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഏതു രീതിയിലാണ് മീഡിയ ഈ പ്രശ്‌നങ്ങളെ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്? ഒരു സാധാരണ ഇന്ത്യക്കാരൻ ഏതു രീതിയിലാണ് ഇസ്രയേലും, ഫലസ്തീനും തമ്മിലുള്ള പ്രശ്‌നത്തെ സമീപിക്കുന്നത്? എന്തൊക്കെയാണ് നമ്മുടെ മുൻവിധികൾ?

വെസ്റ്റ് ബാങ്ക്

പലസ്തിന്റെ ഭാഗമാണ് വെസ്റ്റ് ബാങ്ക്. 1948ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്ക് ജോർദ്ദാൻ പിടച്ചടക്കിയിരുന്നു. എന്നാൽ 1967 ലെ യുദ്ധത്തിൽ ഇസ്രയേൽ, ജോർദ്ദാനിൽ നിന്ന് തിരിച്ചു പിടിക്കുകയും 1994 വരെ വെസ്റ്റ് ബാങ്ക് മുഴുവൻ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ - ഫലസ്തീൻ സമാധാന ചർച്ചകളുടെ ഭാഗമായി ഓസ്ലോ കരാർ പ്രാബല്യത്തിൽ വന്ന 1994ൽ ഫലസ്തീൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിന്റെയും, ഗസ്സയുടെയും താത്ക്കാലിക ഭരണത്തിന് വേണ്ടി പാലസ്തിൻ അഥോറിറ്റി രൂപീകരിക്കുകയുണ്ടായി. ഓസ്ലോ ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്കിനെ മൂന്നു ഏരിയകളായി തരം തിരിച്ചു. ഏരിയ എ,ബി, സി എന്നിങ്ങനെ മൂന്നു പ്രവിശ്യകൾ. വെസ്റ്റ് ബാങ്കിലെ എ,ബി പ്രവിശ്യയുടെ ഭരണം ഫലസ്തീൻ അഥോറിറ്റിക്ക് ഇസ്രയേൽ കൈമാറുകയുണ്ടായി. അതോടൊപ്പം ഇസ്രയേൽ ഡിഫെൻസ്, അവരുടെ പട്ടാളത്തെ ഫലസ്തീൻ അഥോറിറ്റിക്കു പരമാധികാരമുള്ള പ്രദേശങ്ങളിൽ നിന്നും പിൻവലിച്ചു.

1995 മുതൽ പാലസ്തിൻ നാഷണൽ അഥോറിറ്റിയാണ് വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. പ്രസിഡന്റിനാണ് അഥോറിറ്റിയുടെ പരമാധികാരം. യാസർ അറഫാത്തിന്റെ മരണശേഷം മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ ഫലസ്തീൻ അഥോറിറ്റിയുടെ പ്രസിഡണ്ട്.ഏകദേശം 30 ലക്ഷത്തിനടുത്തു പാലസ്തിനികൾ വെസ്റ്റ് ബാങ്കിൽ വസിക്കുന്നുണ്ട്. അതിൽ ഭൂരിപക്ഷം ആളുകളും മുസ്ലിം മതസ്ഥരും ചെറിയ ശതമാനം അറബ് ക്രിസ്ത്യൻസും ഉണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം ഇസ്രയേലി പൗരന്മാർ ഇപ്പോൾ വെസ്റ്റ് ബാങ്കിൽ കുടിയേറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശങ്ങൾ ഏരിയ സി എന്നറിയപ്പെടുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോഴും ഇസ്രയേലിനാണ്. ആയതിനാൽ ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്ക് എന്നാണ് ഐക്യരാഷ്ട്രസഭ ഈ പ്രദേശങ്ങളെ വിളിക്കുന്നത്. 1988ൽ വെസ്റ്റ് ബാങ്കിന് വേണ്ടിയുള്ള അവകാശവാദം ജോർദ്ദാൻ ഉപേക്ഷിച്ചു.പക്ഷെ ജെറുസലേമിലുള്ള ടെമ്പിൾ മൗണ്ടിലെ മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുള്ള ധനസഹായം ജോർദ്ദാൻ രാജാവ് ഇപ്പോഴും തുടരുന്നു.

ഗസ്സ

മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്തുള്ള ഒരു തുരുത്താണ് ഗസ്സ. ഇസ്രയേലുമായും, ഈജിപ്തുമായും അതിർത്തി പങ്കിടുന്നു. ഗസ്സയുടെ ഒരു അതിർത്തി മെഡിറ്ററേനിയൻ കടലാണ്. 20 ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗസ്സ, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ മൂന്നാം സ്ഥാനത്താണ്. ഗസ്സയിൽ വസിക്കുന്ന മനുഷ്യർക്ക് ഗസ്സയിൽ നിന്നും കര മാർഗ്ഗം പുറത്തേക്കു കടക്കണമെന്നുണ്ടെങ്കിൽ ഒന്നുകിൽ ഈജിപ്തിന്റെ, അല്ലെങ്കിൽ ഇസ്രയേലിന്റെ അതിർത്തി കടന്നു മാത്രമേ പുറത്തേക്കു പോകുവാൻ സാധിക്കുകയുള്ളു. ഗസ്സയുടെ വ്യോമയാന, നാവിക മേഖല നിയന്ത്രിക്കുന്നത് ഇസ്രയേലാണ്. ഗസ്സക്ക് ചുറ്റിലും ഏഴ് അതിർത്തി ചെക്‌പോസ്റ്റുകൾ ഉണ്ട്. അതിൽ ആറു (6) ബോർഡർ ക്രോസ്സിങ്ങും നിയന്ത്രിക്കുന്നത് ഇസ്രയേലാണ്. ഒരു ബോർഡർ ക്രോസിങ് ഈജിപ്തിന്റെ നിയന്ത്രണത്തിലും.

പാലസ്തിൻ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്കും, ഗസ്സയും ഒരുമിച്ചുകിടക്കുന്ന പ്രദേശങ്ങളല്ല. ഇത് രണ്ടും രണ്ട് അറ്റത്തു കിടക്കുന്ന പ്രദേശങ്ങളാണ്. ഗസ്സക്കും വെസ്റ്റ് ബാങ്കിനുമിടയിൽ ഇസ്രയേലിന്റെ ഭൂപ്രദേശങ്ങളാണ് ഉള്ളത്.വെസ്റ്റ് ബാങ്കിൽ നിന്നും ഒരാൾക്ക് ഗസ്സയിലേക്കു പോകണമെന്നുണ്ടെങ്കിൽ ഇസ്രയേലിൽക്കൂടി സഞ്ചരിച്ചാൽ മാത്രമേ ഗസ്സയിൽ പോകുവാൻ സാധിക്കുകയുള്ളു. 1948 മുതൽ 1967 വരെ ഗസ്സ ഈജിപ്തിന്റെ നിയന്ത്രണത്തിലും, ഭരണത്തിന് കീഴിലും ആയിരുന്നു. 1967ൽ അറബ് രാജ്യങ്ങളുമായി നടന്ന യുദ്ധത്തിൽ (6 DAY WAR) ഗസ്സ, ഈജിപ്തിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്തു. 1993 ൽ ഇസ്രയേലും, പാലസ്തിൻ ലിബറേഷൻ പ്രതിനിധികളുമായി (PLO) അമേരിക്കയിൽ വെച്ച് സമാധാന ചർച്ചകൾ നടക്കുന്നതുവരെ ഗസ്സ ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു. 1993ലെ ഓസ്ലോ കരാർ പ്രകാരം 1994 ൽ വെസ്റ്റ് ബാങ്കിന്റെയും, ഗസ്സയുടെയും താത്ക്കാലിക ഭരണത്തിനുവേണ്ടി PLO യുടെ നേതൃത്വത്തിൽ പാലസ്തിൻ നാഷണൽ അഥോറിറ്റി രൂപീകരിച്ചപ്പോൾ ഇസ്രയേൽ അവരുടെ പട്ടാളത്തെ ഗസ്സയിൽ നിന്നും ഭാഗികമായി പിൻവലിക്കുകയും, ഗസ്സയുടെ ഭരണം പാലസ്തിൻ അഥോറിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു.

1967 ലെ യുദ്ധത്തിൽ ഈജിപ്തിൽ നിന്നും ഗസ്സ, ഇസ്രയേൽ പിടിച്ചടക്കിയപ്പോൾ മുതൽ ഇസ്രയേലി പൗരന്മാർ ഗസ്സയിലേക്ക് കുടിയേറി 2005 വരെ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ഗസ്സയിൽ നിന്നും ഇസ്രയേൽ പൂർണ്ണമായി പിന്മാറുക എന്ന നിർദ്ദേശം ഇസ്രയേൽ പ്രധാനമന്ത്രി ആയിരുന്ന ഏരിയൽ ഷാരോൺ 2003ൽ ഇസ്രയേൽ പാർലമെന്റിൽ അവതരിപ്പിച്ചു. 2005 ഫെബ്രുവരിയിൽ ഇസ്രയേലിന്റെ പാർലമെന്റ് ആയ Knesset ഈ തീരുമാനം അംഗീകരിച്ചു. ഗസ്സയിൽ കുടിയേറിയ ഇസ്രയേലി പൗരന്മാരെ അവിടെനിന്നും കുടിയിറക്കാനും ഇസ്രയേലിന്റെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും, അവർക്കു മതിയായ നഷ്ടപരിഹാരം കൊടുക്കാനും തീരുമാനം എടുത്തു. ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ 2005 ഓഗസ്റ്റ് 15ന് മുൻപ് അവിടെ കുടിയേറിയ ഇസ്രയേലി പൗരന്മാരോട് ഗസ്സയിൽ നിന്നും പുറത്തുപോകാൻ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ ആവശ്യപ്പെട്ടു. എന്നാൽ ഗസ്സയിൽ കുടിയേറിയ ചില ഇസ്രയേലി പൗരന്മാർ അവിടെ നിന്നും മാറാൻ കൂട്ടാക്കിയില്ല. അവരെ ഷാരോണിന്റെ നിർദേശപ്രകാരം ബലപ്രയോഗത്തിൽക്കൂടി ഇസ്രയേലി പട്ടാളം ഗസ്സയിൽ നിന്നും കുടിയൊഴിപ്പിച്ചു. ഏരിയൽ ഷാരോണിന്റെ നിർദേശപ്രകാരം 8000ത്തോളം യഹൂദ കുടിയേറ്റക്കാരെ ഗസ്സയിൽ നിന്നും ഇസ്രയേലിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അങ്ങനെ 2005 സെപ്റ്റംബർ 12ന് ഇസ്രയേലി കുടിയേറ്റക്കാരും, പട്ടാളവും ഗസ്സയിൽ നിന്നും പൂർണ്ണമായി പിന്മാറി.

PLO യുടെ പൊളിറ്റിക്കൽ വിങ്ങാണ് ഫത (FATAH). 1987ൽ രൂപം കൊണ്ട ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഹമാസ്. പാലസ്തിൻ അഥോറിറ്റിയുടെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് ഫതയും, ഹമാസും തമ്മിലുണ്ടായിരുന്ന ശത്രുത കാരണം 1996നു ശേഷം ഒരിക്കലും നടന്നിട്ടുണ്ടായിരുന്നില്ല. അമേരിക്ക പാലസ്തിൻ അഥോറിറ്റിക്ക് 2.3 മില്യൺ ഡോളർ കൊടുക്കുകയും 2006 ജനുവരി 25ന് പാലസ്തിൻ അഥോറിറ്റിയുടെ കീഴിലുള്ള നിയമ നിർമ്മാണ സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. ആ തിരഞ്ഞെടുപ്പിൽ ഫതയെ പരാജയപ്പെടുത്തി ഹമാസ് വിജയിച്ചു. പാലസ്തിൻ മുഴുവനായി അതായത് ഇപ്പോഴുള്ള പാലസ്തിന്റെ ഭാഗങ്ങളായ വെസ്റ്റ് ബാങ്കും, ഗസ്സയും മാത്രമല്ല ഇസ്രയേൽ എന്ന രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളും കൂടി ഉൾപ്പെടുത്തി ഒരു ഇസ്ലാമിക രാജ്യം രൂപീകരിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേൽ എന്ന രാജ്യത്തെ ഹമാസ് അംഗീകരിക്കുന്നില്ല. PLOയുമായിട്ടും ഹമാസ് ശത്രുതയിലാണ്. ഹമാസ് അധികാരം ഏറ്റെടുത്ത ഉടൻതന്നെ പാലസ്തിൻ അഥോറിറ്റിക്ക് നൽകിക്കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യൻ യൂണിയനും, ഇസ്രയേലും താത്ക്കാലികമായിട്ടു മരവിപ്പിച്ചു. കാരണം 1993 ലെ ഓസ്ലോ ഉടമ്പടിയെ ഹമാസ് എതിർത്തിരുന്നു.

ഓസ്ലോ ഉടമ്പടി പ്രകാരം ഇസ്രയേലും, PLOയും തമ്മിൽ നേരിട്ട് സമാധാന ചർച്ചകൾ നടത്തി ഇസ്രയേൽ - പാലസ്തിൻ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നുള്ള നിർദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നില്ല, അംഗീകരിക്കുന്നുമില്ല. ചർച്ചകൾ നടത്തി സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി അവിടെയൊരു ഇസ്ലാമിക രാജ്യം പടുത്തുയർത്തുകയാണ് ഹമാസ് ലക്ഷ്യമിടുന്നത്. പുതിയതായി അധികാരം ഏറ്റെടുത്ത ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം മാത്രമേ പാലസ്തിൻ അഥോറിറ്റിക്കുള്ള സഹായം പുനഃസ്ഥാപിക്കുകയുള്ളുവെന്നു UN അറിയിച്ചു. അക്രമം അവസാനിപ്പിക്കുകയും, ഇസ്രയേലിനെ രാജ്യമായിട്ടു അംഗീകരിക്കുകയും, സമാധാനം നിലനിർത്താനും പാലസ്തിന്റെ ഭാവി കാര്യങ്ങൾക്കുവേണ്ടി പി ൽ ഓ യും, ഇസ്രയേലും തമ്മിൽ നടന്ന മുൻകരാറുകളെ അംഗീകരിക്കുകയും ചെയ്താൽ മാത്രമേ പാലസ്തിൻ അഥോറിറ്റിക്കുള്ള സഹായം പുനരാരംഭിക്കുകയുള്ളുവെന്നു അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യൻ യൂണിയനും അറിയിച്ചു. എന്നാൽ ഈ നിർദ്ദേശം ഹമാസ് തള്ളിക്കളഞ്ഞു. അധികാരം ഏറ്റെടുത്ത ഉടൻതന്നെ ഹമാസ് ഇസ്രയേലിന്റെ നഗരങ്ങളും, ഗ്രാമങ്ങളും, റോക്കറ്റും, മോർട്ടറും ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. ഹമാസിന്റെ ഈ നടപടി മൂലം അന്താരാഷ്ട്ര രാജ്യങ്ങൾ ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ബഹിഷ്‌കരിക്കുകയും, പാലസ്തിൻ അഥോറിറ്റിക്കുള്ള സഹായം മരവിപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചു വിടാൻ അന്താരാഷ്ട്ര സമൂഹം മഹമൂദ് അബ്ബാസിന്റെ മേൽ സമ്മർദ്ദം ചെലുത്തുകയുണ്ടായി.

ഗസ്സയിൽ സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം കൊടുക്കുവാനുള്ള പണം പോലും ഹമാസിന്റെ പക്കൽ ഉണ്ടായിരുന്നില്ല. 2007 ജൂൺ 10നു ഹമാസും പാലസ്തിൻ അഥോറിറ്റിയും തമ്മിലുള്ള ശത്രുത കൂടി വരികയും ഗസ്സയുടെ അധികാരത്തിനുവേണ്ടി ഫതയും, ഹമാസും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഹമാസും, ഫതയും തമ്മിൽ ഗസ്സയിൽ നടന്ന ആഭ്യന്തര കലാപത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം ആയിരത്തോളം പാലസ്തിനികൾ കൊല്ലപ്പെടുകയുണ്ടായി. അതോടുകൂടി പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2007 ജൂൺ 14 ന് ഹമാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിനെ പിരിച്ചു വിടുകയും ചെയ്തു. ഉടൻ തന്നെ പാലസ്തിൻ അഥോറിറ്റിയിൽ നിന്നും ഗസ്സയുടെ ഭരണം പിടിച്ചെടുത്ത ഹമാസ് അവരുടെ രാഷ്ട്രീയ എതിരാളിയായ ഫതയുടെ നേതാക്കളെയും, പാലസ്തിൻ അഥോറിറ്റിയുടെ ഉദ്യോഗസ്ഥരെയും ഗസ്സയിൽ നിന്നും പുറത്താക്കി. 2008 ന്റെ അവസാനത്തോടുകൂടി ഈജിപ്തും, സൗദി അറേബിയയും, ജോർദ്ദാനും ഒരുമിച്ചു ഹമാസിന് എതിരെ നടത്തിയ സംയുക്ത പ്രസ്താവനയിൽ വെസ്റ്റ് ബാങ്കിലുള്ള മഹമൂദ് അബ്ബാസിനെ മാത്രമേ പാലസ്തിന്റെ ഔദ്യോഗിക ഭരണകൂടമായി അംഗീകരിക്കുകയുള്ളുവെന്നു പ്രഖ്യാപിച്ചു. ഈജിപ്ത് അവരുടെ എംബസി ഗസ്സയിൽ നിന്നും വെസ്റ്റ് ബാങ്കിലേക്ക് മാറ്റുകയും ചെയ്തു.

പാലസ്തിൻ അഥോറിറ്റിയിൽ നിന്നും ഗസ്സയുടെ ഭരണം ഹമാസ് പിടിച്ചെടുത്തപ്പോൾ ഇസ്രയേലും, ഈജിപ്തും ഗസ്സയിൽ നിന്നും പുറത്തേക്കുള്ള ബോർഡർ ക്രോസിങ് മുഴുവനും അടച്ചുപൂട്ടി ഉപരോധം ഏർപ്പെടുത്തി. അതോടുകൂടി ഗസ്സയിൽ ജീവിക്കുന്നവർക്ക് പുറത്തേക്കു പോകുവാനും, പുറമെ ഉള്ളവർക്ക് ഗസ്സയിലേക്കു വരുവാനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലും, ഈജിപ്തും അതിർത്തി ചെക്‌പോസ്റ്റുകൾ അടച്ചുവെങ്കിലും, ടണൽ നിർമ്മിച്ച് ഈജിപ്തിൽ നിന്നും ആയുധങ്ങളും, സ്‌ഫോടകവസ്തുക്കളും ഹമാസ് ഗസ്സയിലേക്ക് കടത്തുന്നുണ്ടായിരുന്നു. 2007ൽ ഗസ്സയിൽ നിന്നും ഈജിപ്തിന്റെ അതിർത്തികളിലേക്കു കടക്കുവാൻ സാധിക്കുന്ന അറുപതോളം തുരങ്കങ്ങൾ ഈജിപ്ഷ്യൻ സുരക്ഷാ സേന കണ്ടെത്തി. വെള്ളം, വൈദ്യുതി, ടെലികമ്യൂണിക്കേഷൻ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി ഗസ്സ ഇസ്രയേലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഗസ്സയിലേക്കു ഭക്ഷണവും, മറ്റു അത്യാവശ്യ സാധനങ്ങളും ഇസ്രയേലിന്റെ അതിർത്തിയിൽക്കൂടി കർശന നിയന്ത്രണങ്ങളോടുകൂടി മാത്രമേ കടത്തി വിടാറുള്ളു. മരുന്നിന്റെയും, ഫുഡിന്റെയും മറവിൽ ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും ഗസ്സയിലേക്കു ഹമാസ് കള്ളക്കടത്തു നടത്തുന്നത് തടയുവാൻ ഇസ്രേലിന്റെയും, ഈജിപ്തിന്റെയും പട്ടാളം അവരുടെ ബോർഡർ ചെക്‌പോസ്റ്റുകളിൽ കർക്കശമായ പരിശോധനകളാണ് നടത്തി വരുന്നത്.

ചുരുക്കത്തിൽ 2007 മുതൽ ഹമാസാണ് ഗസ്സ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. ഇന്ന് പാലസ്തിൻ എന്നറിയപ്പെടുന്ന പ്രദേശങ്ങൾ വെസ്റ്റ് ബാങ്കും ഗസ്സയും മാത്രമാണ്. പാലസ്തിൻ അഥോറിറ്റിയുടെ പരമാധികാരി പ്രസിഡണ്ടാണ്. എന്നാൽ പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡണ്ടിനോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിനോ ഗസ്സയുടെ മേൽ യാതൊരു നിയന്ത്രണവും അധികാരവും ഇല്ല. മാത്രമല്ല 2007നു ശേഷം ഇതുവരെ പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡന്റ് ആയ മഹമൂദ് അബ്ബാസ് ഗസ്സയിലേക്ക് പോയിട്ടുമില്ല. പാലസ്തിൻ അഥോറിറ്റിക്ക് നിലവിൽ വെസ്റ്റ് ബാങ്കിൽ മാത്രമേ അധികാരവും നിയന്ത്രണവും ഉള്ളു. ഇന്ത്യൻ പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളുടെമേൽ യാതൊരു നിയന്ത്രണമില്ലാത്തതും അവിടേക്കു പോകുവാൻപോലും കഴിയാത്തതുമായ സ്ഥിതി വിശേഷം ഒന്ന് ആലോചിച്ചു നോക്കിക്കേ? അതാണ് ഇന്ന് ഗസ്സയിലെ അവസ്ഥ. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഗസ്സയിലെ പാലസ്തിനികൾ ഇന്ന് ജീവിക്കുന്നത്. ഹമാസിന്റെ ഏകാധിപത്യ ഭരണമാണ് നിലവിൽ ഗസ്സയിൽ നടക്കുന്നത്. ഹമാസിന്നെതിരെ പ്രതിഷേധിക്കുന്നവരെ ഹമാസിന്റെ പട്ടാളം വെടിവെച്ചു കൊല്ലുന്നു. കുട്ടികളും, സ്ത്രീകളും ഉൾപ്പെടെ സിവിലിയൻസിനെ മനുഷ്യകവചമാക്കി മുന്നിൽ നിറുത്തിയാണ് ഇസ്രയേലിനു എതിരെ അതിർത്തിയിൽക്കൂടി ഹമാസ് പോരാടുന്നത്.

ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളവും മനുഷ്യർ ഇന്ന് പട്ടിണിയിലാണ്. തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നും ഗസ്സയിൽ ഇല്ല. കുടിവെള്ളം പോലും വേണ്ട രീതിയിൽ കിട്ടാറില്ല. കിട്ടുന്ന ജലത്തിന്റെ ഭൂരിഭാഗവും മലിനമാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് അപ്പുറം, ഗസ്സയിലെ പൗരന്മാർക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഹമാസ് ഒരുക്കികൊടുക്കുന്നില്ല. വിദ്യാഭ്യാസം പോലും പല കുട്ടികൾക്കും നിഷേധിക്കുന്നു.മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനും അതോടൊപ്പം തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങളുടെ അഭാവവും നിമിത്തം ജനങ്ങൾ അസംതൃപ്തരാണ്. ഹമാസിനെതിരെ, ഗസ്സയിൽ ശബ്ദം ഉയർത്താൻ ജനങ്ങൾക്ക് ഭയമാണ്. ഗസ്സക്കുള്ളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും, ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ഗസ്സയിലെ സ്‌കൂളുകളും, ഹോസ്പിറ്റലും, സർക്കാർ ഓഫീസുകളും ഇന്ന് ഹമാസിന്റെ ആയുധപ്പുരകളാണ്. ഗസ്സയിൽ ചെറുതും വലുതുമായ നിരവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഹമാസ് കഴിഞ്ഞാൽ അവിടുത്തെ വലിയ തീവ്രവാദ സംഘടന 1981 ൽ രൂപീകരിച്ച പാലസ്തിൻ ഇസ്ലാമിക് ജിഹാദാണ്. ഇറാനും, സിറിയയുമാണ് ഇവർക്കൊക്കെ ട്രെയിനിങ്ങും, ഫണ്ടും കൊടുക്കുന്നത്. ഇസ്രയേലിനെ നശിപ്പിച്ചു, ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സംഘടനകളൊക്കെ പ്രവർത്തിക്കുന്നത്. ഇസ്ലാമിക് ജിഹാദ്, ഹെസ്‌ബൊള്ളാ (Hezbollah), ഹമാസ് തുടങ്ങി നിരവധി തീവ്രവാദ സംഘടനകൾക്ക് ഇറാൻ ഫണ്ട് ചെയ്യുന്നതിനാലും, ആയുധങ്ങൾ കൊടുത്തു ഇസ്രേലിന്നെതിരെ ആക്രമിക്കാൻ വിടുന്നതിനാലും ഇറാനുമായി, ഇസ്രയേൽ ശത്രുതയിലാണ്.

ഗസ്സ ഹമാസിന്റെ നിയന്ത്രണത്തിൽ ആയതിനാൽ പാലസ്തിൻ അഥോറിറ്റിക്കുള്ള ധനസഹായവും മറ്റും അന്താരാഷ്ട്രസമൂഹം ഇന്ന് മഹമൂദ് അബ്ബാസിന് നേരിട്ടാണ് കൊടുക്കുന്നത്. പാലസ്തിൻ അഥോറിറ്റിയും ഗസ്സക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശമ്പളം അബ്ബാസ് വെട്ടിച്ചുരുക്കി. ഒരു ദിവസം വെറും നാല് മണിക്കൂർ മാത്രമേ ഗസ്സക്കുള്ള വൈദ്യുതിയും അബ്ബാസ് കൊടുക്കുന്നുള്ളു. ഗസ്സക്ക് എതിരെ സാമ്പത്തിക ഉപരോധവും, ശിക്ഷാ നടപടികളും എടുക്കുന്നുവെന്നും, ഗസ്സയിലെ ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപിച്ചു പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന് എതിരെ പലപ്പോഴും ഗസ്സയിൽ പ്രതിഷേധം നടക്കുന്നുണ്ട് . ഗസ്സയുടെ നിയന്ത്രണം പാലസ്തിൻ അഥോറിറ്റിയെ ഏൽപ്പിക്കാത്തിടത്തോളം കാലം, ഗസ്സയിൽ എന്തുതന്നെ സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം മുഴുവനും ഹമാസിനായിരിക്കുമെന്നും, പാലസ്തിൻ അഥോറിറ്റിക്കല്ലെന്നും അബ്ബാസ് പലപ്പോഴും പരസ്യമായിട്ടു പറഞ്ഞിട്ടുണ്ട്.

2014ൽ ഗസ്സയിൽവെച്ച്, ഹമാസും, ഫതയും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തി ഒരു ഐക്യ സർക്കാർ രൂപീകരിക്കാനുള്ള ധാരണ എടുത്തിരുന്നു. ഗസ്സയിലെ ഹമാസ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രി ഇസ്മായിൽ ഹാനിയെഹും, പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് അയച്ച PLO യുടെ പ്രതിനിധിയും തമ്മിൽ ഗസ്സ കരാർ ഒപ്പിടുകയും അതിന്റെ അടിസ്ഥാനത്തിൽ 2014 ജൂൺ 2 നു ഗസ്സയിൽ യൂണിറ്റി സർക്കാർ നിലവിൽ വരികയും ചെയ്തു. എന്നാൽ 2015 ജൂൺ 17 നു ഈ സർക്കാരിനെ അബ്ബാസ് പിരിച്ചു വിട്ടു. അതിനുശേഷം 2017 ഒക്ടോബറിൽ ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഈജിപ്തിൽ വെച്ച് വീണ്ടും ഹമാസും, ഫതയും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തുകയും, ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണയിൽ എത്തുകയുമുണ്ടായി. ഹമാസ് അബ്ബാസിനെ ഗസ്സയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ഗസ്സ സന്ദർശിക്കുവാൻപോയ പാലസ്തിൻ അഥോറിറ്റിയുടെ പ്രധാനമന്ത്രി Rami Hamdallah ക്ക് നേരെ ഗസ്സയിൽ വെച്ച് 2018 മാർച്ച് 13നു ബോംബ് ആക്രമണം (വധശ്രമം) നടന്നിരുന്നു. ഈ ആക്രമണത്തെ പാലസ്തിൻ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ശക്തമായി അപലപിക്കുകയും ഹമാസിനെ കുറ്റപ്പെടുത്തുകയും ഉണ്ടായി. അതോടൊപ്പം പാലസ്തിൻ അഥോറിറ്റിയുടെ ഉദ്യോഗസ്ഥർ ഗസ്സ സന്ദർശിക്കുന്നതിൽ നിന്നും അബ്ബാസ് വിലക്കുകയും ചെയ്തു.

ഹമാസുമായോ, ഹമാസ് നേതൃത്വം കൊടുക്കുന്ന സർക്കാരുമായോ തങ്ങൾ യാതൊരുവിധത്തിലുള്ള സമാധാന ചർച്ചകളും നടത്തുകയില്ലെന്നു ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു പറയുന്നു. പാലസ്തിൻ അഥോറിറ്റിക്ക് ഗസ്സയിൽ യാതൊരു നിയന്ത്രണവും, അധികാരവും ഇല്ലാത്തതിനാൽ ഇപ്പോൾ പാലസ്തിൻ - ഇസ്രയേൽ പ്രശ്‌ന പരിഹാരത്തിനായുള്ള ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നു. . ഈജിപ്തിലെ സീനായി പെനിൻസുല, ഗസ്സയുടെ അടുത്തുകിടക്കുന്ന ഒരു പ്രദേശമാണ്. സീനായി ഇന്ന് തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ്. al-Qaeda ഉൾപ്പെടെയുള്ള പതിനഞ്ചോളം തീവ്രവാദ സംഘടനകൾ സീനായിൽ ബേസ് ചെയ്തു പ്രവർത്തിക്കുന്നുണ്ടെന്നും, അതിൽ മിക്ക തീവ്രവാദ സംഘടനകളും ഗസ്സയിലെ ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും ഈജിപ്ത് പറയുന്നു

ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തത് മുതൽ ഗസ്സയിൽ നിന്നും ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിടുന്നത് പതിവായി. 2008 മാർച്ചിൽ ഒരുദിവസം തന്നെ അൻപതോളം റോക്കറ്റുകൾ ഇസ്രയേലിൽ വീഴുകയും, അതിനു പ്രതികാരമായി ഇസ്രയേൽ ഡിഫെൻസ് ഫോഴ്‌സ് നടത്തിയ വ്യോമ ആക്രമണത്തിൽ നൂറിലധികം പാലസ്തിനികൾ കൊല്ലപ്പെടുകയുമുണ്ടായി. 2008 ഡിസംബറിലും , 2014 ജൂലൈയിലും ഹമാസും , ഇസ്രയേലും തമ്മിൽ യുദ്ധം നടന്നിരുന്നു. ആയിരക്കണക്കിന് മനുഷ്യർ ഈ യുദ്ധങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ നടത്തുകയും, തിരിച്ചു ഗസ്സയിലെ ഹമാസിന്റെ കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ വ്യോമ ആക്രമണവും, പീരങ്കി ഷെല്ലുകൾ വഴി ആക്രമിക്കലും ഇന്ന് പതിവ് സംഭവമാണ്.

ആദ്യമൊക്കെ ഗസ്സയുടെ അതിർത്തിയിലുള്ള ഇസ്രയേൽ ഗ്രാമങ്ങളായിരുന്നു ഹമാസ് ആക്രമിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ ടെൽ അവീവിലും ജെറുസലേമിലും റോക്കറ്റുകൾ വീഴുന്നുണ്ട്. ടെൽ അവീവിലുള്ള ഒരു സുഹൃത്ത് പറഞ്ഞത് 2014 ൽ ഹമാസ് - ഇസ്രയേൽ യുദ്ധം നടക്കുന്ന സമയത്തു ഏഴോളം തവണ ഷെൽറ്ററിൽ അഭയം തേടേണ്ടി വന്നിട്ടുണ്ടെന്നാണ്. ഗസ്സയിൽ നിന്നും ഏകദേശം 95 കിലോമീറ്റർ ദൂരമാണ് ടെൽ അവീവിലെ ഞങ്ങൾ താമസിക്കുന്ന അപ്പാർട്ടുമെന്റിലേക്കുള്ളത്. അതായതു ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അപാർട്‌മെന്റിന്റെ ഷെൽട്ടറിൽ പോയി 2014 ൽ ഒളിച്ച കാര്യമാണ് സുഹൃത്ത് പറഞ്ഞത്. ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റ് വീഴുന്നതിനു മുൻപ് തന്നെ ഇസ്രയേൽ അതിനെ അയൺ ഡോം ഉപയോഹിച്ചു നശിപ്പിക്കുകയാണ് പതിവ്.

അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയതിനുശേഷം ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഗ്രേറ്റ് റിട്ടേൺ മാർച്ച് എന്നപേരിൽ പ്രതിഷേധങ്ങൾ ഗസ്സയുടെയും ഇസ്രയേലിന്റെയും അതിർത്തികളിൽ നടക്കുന്നു. ഗസ്സയുടെ അതിർത്തിയിൽ പതിനായിരക്കണക്കിന് മനുഷ്യർ സംഘടിച്ചു നിൽക്കുന്നു. സ്ത്രീകളെയും , കുട്ടികളെയും മനുഷ്യകവചമാക്കി ഹമാസ് ഉപയോഗി ക്കുകയാണ്. അതിർത്തികളിലെ മതിലും മറ്റും കുട്ടികളോട് പൊളിച്ചു നീക്കാൻ ഹമാസ് ആവശ്യപ്പെടുന്നു. ചില അതിർത്തി പ്രദേശങ്ങളിലെ മുള്ളുവേലികൾ പ്രക്ഷോപകർ പൊളിച്ചു മാറ്റുന്നു. രഹസ്യ താവളങ്ങളിൽ ഇരുന്നുകൊണ്ട് ഹമാസിന്റെയും ഇസ്ലാമിക ജിഹാദിന്റെയും നേതാക്കൾ ഗസ്സയിലെ ജനങ്ങളെ ഇസ്രയേലി പട്ടാളത്തിന്റെ തോക്കുകൾക്കു ഇരയായി ഇട്ടുകൊടുക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. കുട്ടികളും, സ്ത്രീകളും ഉൾപ്പെടുന്ന സിവിലിയൻസിനെ മനുഷ്യ കവചമായി ഉപയോഗിച്ച്, അതിന്റെ മറവിൽ ചിത്രങ്ങളും, വീഡിയോയും പകർത്തി ഇസ്രയേലിനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമം (BDS മൂവ്‌മെന്റ്) ഹമാസ് നടത്തിവരുന്നുണ്ട്.

അതിർത്തിയിൽ നിന്നും മാറിയില്ലെങ്കിൽ വെടിവെക്കുമെന്നു ഇസ്രയേൽ പട്ടാളം പ്രക്ഷോപകർക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇസ്രയേൽ -ഗസ്സ അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന കമ്പി വേലികൾ പല സ്ഥലങ്ങളിലും ഹമാസിന്റിന്റെ അനുയായികൾ പൊളിച്ചു മാറ്റി ഇസ്രയേൽ അതിർത്തികളിലേക്കു നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് . ആയിരക്കണക്കിന് ടയർ അതിർത്തികളിൽ കൂട്ടിയിട്ടു കത്തിച്ചു അതിന്റെ പുകമറക്കുള്ളിൽ നിന്ന് ഹമാസ്, അതിർത്തിയിലുള്ള ഇസ്രയേലി പട്ടാളത്തിന് നേരെ വെടിവെപ്പുകളും മോർട്ടാർ ഷെൽ ആക്രമണങ്ങളും നടത്തുന്നു. ഇസ്രയേൽ തിരിച്ചും ആക്രമിക്കുന്നു. നൂറിനുമുകളിൽ പാലസ്തിനികൾ ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രക്ഷോപം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമികൾ പ്രക്ഷോപകർ സ്‌ഫോടക വസ്തുക്കൾ നിറച്ച പട്ടവും, ബലൂണും മറ്റും ഉപയോഗിച്ചു കത്തിനശിപ്പിച്ചതായി ഇസ്രയേൽ ഒഫീഷ്യൽസ് പറയുന്നു. റോക്കറ്റും , മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഇസ്രയേലി യുദ്ധ വിമാനങ്ങൾ ഗസ്സയിൽ ഹമാസിന്റെ കേന്ദ്രങ്ങളും, ആയുധപ്പുരകളും ബോംബിട്ടു നശിപ്പിക്കാൻ തുടങ്ങി.

ഇതുവരെ പാലസ്തിൻ എന്ന രാജ്യം രൂപീകരിക്കപ്പെട്ടിട്ടില്ല. Non-member observer സ്റ്റേറ്റ് എന്ന രീതിയിലാണ് ഫലസ്തീനെ ഐക്യരാഷ്ട്രസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യം എന്ന നിലയിൽ പാലസ്തിനെ അംഗീകരിക്കണമെങ്കിൽ അവിടെ വ്യവസ്ഥാപിതമായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ഉണ്ടായിരിക്കണം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന് അതിനുകീഴിൽ വരുന്ന പ്രദേശങ്ങളുടെ മുഴുവൻ നിയന്ത്രണവും പരമാധികാരവും വേണം. എന്നാൽ നിലവിലുള്ള പാലസ്തിൻ അഥോറിറ്റിക്ക് പാലസ്തിൻ പ്രദേശങ്ങളുടെ പരമാധികാരമില്ല. നിലവിൽ പാലസ്തിൻ അഥോറിറ്റിക്ക് വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളുടെ മാത്രം അധികാരമേയുള്ളു. ഗസ്സ ഇപ്പോഴും തീവ്രവാദ സംഘടനയായ ഹമാസാണ് നിയന്ത്രിക്കുന്നത്.നിലവിൽ ഇസ്രയേൽ കയ്യേറിയിരിക്കുന്നതു വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളാണ്. ഇത് വെറുമൊരു അതിർത്തി പ്രശ്‌നമല്ല. 1967 ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത സ്ഥലമാണ്. യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ ആരും ആർക്കും വെറുതെ കൊടുത്ത ചരിത്രമില്ലല്ലോ. സമാധാനം പുനഃസ്ഥാപിക്കുകയും, ഹമാസിനെ നിരായുധീകരിക്കുകയും ചെയ്താൽ മാത്രമേ തങ്ങൾ ചർച്ചകൾ പുനരാരംഭിക്കുകയുള്ളുവെന്നു ഇസ്രയേൽ പറയുന്നു. സമാധാന പ്രക്രിയയുടെ അവസാനം വെസ്റ്റ് ബാങ്ക് മുഴുവനായും പാലസ്തിൻ അഥോറിറ്റിക്ക് വിട്ടു കൊടുക്കുമെന്നാണ് ഓസ്ലോ കരാർ നിബന്ധനകൾ വഴി ഇസ്രയേൽ പണ്ട് അംഗീകരിച്ചിരുന്നത്. അതിനു സമാധാന ചർച്ചകൾ ഇരു പ്രദേശങ്ങളുടെയും നേതാക്കൾ തമ്മിൽ നടക്കണം. ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ കാരണം നിലവിൽ സമാധാന ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നു.

ഇസ്രയേലിനെപ്പറ്റി സാധാരണ മോശം അഭിപ്രായമാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. പാലസ്തിനികളെ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യുന്ന രാജ്യം, ഒരു മുസ്ലിമിനെപ്പോലും പ്രവേശിപ്പിക്കാത്ത രാജ്യം എന്നൊക്കെയാണ് പലരും പറയുന്നത്. മീഡിയ പറയുന്നതല്ല യാഥാർഥ്യമെന്ന് ഇവിടെ ജീവിക്കുമ്പോൾ, ഇസ്രയേലിൽക്കൂടെയും, വെസ്റ്റ് ബാങ്കിന്റെ ചില പ്രദേശങ്ങളിൽക്കൂടെയും സഞ്ചരിച്ചപ്പോഴും ഇവിടെയുള്ള കുറച്ചു അറബ് വംശജരോടും, യഹൂദരോടും സംസാരിച്ചപ്പോഴും മനസ്സിലായത്. ഞാൻ ആദ്യം ചിന്തിച്ചിരുന്നത് ഇസ്രയേൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം മതസ്ഥരെ ഇസ്രയേലിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നാണ്. എന്നാൽ ഇവിടെ റിസർച്ച് ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള മുസ്ലിം മതസ്ഥരെ നേരിട്ട് കണ്ടപ്പോൾ ഇന്ത്യയിൽ നിന്നും ഞാൻ കേട്ടതല്ല ശരിയെന്നു മനസ്സിലായി. അതുമാത്രമല്ല കഴിഞ്ഞ ആഴ്ച ഈദ് പെരുന്നാളിന്റെ അന്ന് ആഫ്രിക്കയിൽ നിന്നുള്ള നൂറുകണക്കിന് മുസ്ലിം അഭയാർത്ഥികൾ ജാഫയിലെയും, ടെൽ അവീവിലെയും മുസ്ലിം പള്ളികളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ആഭ്യന്തര കലാപങ്ങളും, പട്ടിണിയും മറ്റും കാരണം ആഫ്രിക്കൻ രാജ്യങ്ങളായ എറിത്രിയയിൽ നിന്നും സുഡാനിൽ നിന്നുമുള്ള പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇസ്രയേലിലുണ്ട്.

എന്നാൽ നല്ലൊരു ശതമാനം മുസ്ലിം അഭയാർത്ഥികൾ ഇവിടെയുണ്ടെന്ന് ഈദിന്റെ അന്നാണ് മനസ്സിലായത്. നമ്മുടെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇടയ്ക്കിടക്ക് ഉണ്ടാകാറില്ലേ, അങ്ങനെ പോലും ഒരു അക്രമവും ഇസ്രയേലിനുള്ളിൽ ജീവിക്കുന്ന അറബ് - യഹൂദ വിഭാഗങ്ങൾ തമ്മിൽ നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. 1948 ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചടക്കിയ അറബ് ഭൂരിപക്ഷ പ്രദേശങ്ങളാണ് ഹൈഫ , ജാഫ , നസ്രേത് ,റാംല, ആക്കോ എന്നീ നഗരങ്ങൾ. അവിടെയൊക്കെ ഇപ്പോഴും അറബ് വംശജർ തന്നെയാണ് ഭൂരിപക്ഷം. ടെൽ അവീവ് പട്ടണത്തിന്റെ ഒരു ഭാഗമാണ് ജാഫ. അവിടെയുള്ള ഷോപ്പുകൾ അധികവും അറബികളുടേതാണ്. അറബ് ഫുഡ് കഴിക്കാൻ വരുന്നവരിൽ അധികവും യഹൂദരാണ്. ചുരുക്കിപ്പറഞ്ഞാൽ പരസ്പരം ഇടകലർന്നും, സമാധാനത്തിലുമാണ് അറബ് - യഹൂദ വിഭാഗങ്ങൾ ഇസ്രയേലിൽ ജീവിക്കുന്നത്.

ഇസ്രയേൽ എന്ന രാജ്യത്തിന് കേരളത്തിന്റെ പകുതിപോലും വലുപ്പമില്ല. ഇവിടുത്തെ ആകെ ജനസംഖ്യ തൊണ്ണൂറു ലക്ഷത്തിലും താഴെയാണ്. ജനസംഖ്യയുടെ 75 ശതമാനവും യഹൂദരാണ്. അവരുകഴിഞ്ഞാൽ അറബ് മുസ്ലിം വിഭാഗമാണ് കൂടുതലുള്ളത്. പിന്നെ അറബ് ക്രിസ്ത്യൻസും, Druze , കുറച്ചു ബഹായി മതക്കാർ തുടങ്ങിയ സമൂഹങ്ങളാണ് ഇസ്രയേലിൽ ജീവിക്കുന്നത്. ഇന്ത്യയിലുള്ള Brahmakumari വിഭാഗത്തിൽ പെടുന്ന ആളുകളും ഇവിടെയുണ്ട്. അവർക്കു ഇസ്രയേലിൽ എട്ടോളം സെന്ററുകൾ ഉണ്ടെന്നാണ് ഒരു ദിവസം യാത്രക്കിടെ പരിചയപ്പെട്ട ബ്രഹ്മ കുമാരി ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരു യഹൂദവംശജയായ സ്ത്രീ പറഞ്ഞത്. ഇതൊരു ജനാധിപത്യ രാഷ്ട്രവും അതോടൊപ്പം യഹൂദ രാഷ്ട്രവുമാണ്. ഫലസ്തീൻ - ഇസ്രയേൽ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി രണ്ടു ഫോർമുലകളാണ് പൊതുവെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. ചിലർ രണ്ടു സ്റ്റേറ്റും ഒരു രാജ്യവുമെന്നുള്ള ആശയം പങ്കുവെക്കുമ്പോൾ മറ്റുചിലർ രണ്ടു രാജ്യമെന്ന ആശയം മുന്നോട്ടു വെക്കുന്നു. ഒരു രാജ്യമെന്നുള്ള നിർദേശത്തെ രണ്ടുകൂട്ടരും അംഗീകരിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പിന്നെ ചർച്ചകളിൽ മുൻതൂക്കം കിട്ടുന്നത് രണ്ടു രാജ്യങ്ങൾ എന്ന ആശയത്തിനാണ്. വെസ്റ്റ് ബാങ്കും, ഗസ്സയും ഭരിക്കുന്ന ഫലസ്തീൻ അഥോറിറ്റിയും, ഹമാസും തമ്മിലുള്ള അനൈക്യവും, ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളും കാരണം സമാധാന ചർച്ചകൾ പലപ്പോഴും വഴിമുട്ടി നിൽക്കുന്നു.

ഗൂഗിളിൽ സെർച്ച് ചെയ്താൽ The Green Prince എന്ന ഡോക്യുമെന്ററി കിട്ടും. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ നേതാവായ ഹസ്സൻ യൂസഫിന്റെ മകനായ മൊസാബ് ഹസ്സൻ യൂസഫ് ഇസ്രയേലിന്റെ തടവിൽ എത്താനിടയായ സാഹചര്യങ്ങളും അതിനുശേഷം എങ്ങനെയാണ് യൂസഫ് ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ ചാരനായി പ്രവർത്തിച്ചതെന്നുമുള്ള കാര്യങ്ങൾ The Green Prince പറയുന്നുണ്ട്. ഗസ്സയിലെയും, വെസ്റ്റ് ബാങ്കിലെയും യുവാക്കളുടെ ജീവിതം എങ്ങനെയാണ് ഹമാസ് നശിപ്പിക്കുന്നതെന്നും മൊസാബ് വ്യക്തമായി പറയുന്നു.

കടപ്പാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP