Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുളിക്കാൻ പോലും രണ്ട് പെഗ്ഗ്; മദ്യമില്ലാതെ ജീവിക്കാൻ പോലും കഴിയില്ലെന്ന് തോന്നിയ നാളുകൾ; ഒരു ദിവസം വലിച്ചു തള്ളിയത് 120 സിഗരറ്റ്; ഒറ്റക്കിരുന്നാണ് മദ്യപിച്ചത് എന്നതിനാൽ ആരും അറിഞ്ഞില്ല; ഒരിക്കൽ പോലും മദ്യപിച്ച് ഞാനെന്റെ ഭാര്യയോട് വഴക്കിട്ടിട്ടില്ല; മദ്യത്തിന് അടിമയായിടത്തു നിന്നും തിരിച്ചുവന്ന ഡെന്നീസ് ജോസഫിന്റെ കഥ

കുളിക്കാൻ പോലും രണ്ട് പെഗ്ഗ്; മദ്യമില്ലാതെ ജീവിക്കാൻ പോലും കഴിയില്ലെന്ന് തോന്നിയ നാളുകൾ; ഒരു ദിവസം വലിച്ചു തള്ളിയത് 120 സിഗരറ്റ്; ഒറ്റക്കിരുന്നാണ് മദ്യപിച്ചത് എന്നതിനാൽ ആരും അറിഞ്ഞില്ല; ഒരിക്കൽ പോലും മദ്യപിച്ച് ഞാനെന്റെ ഭാര്യയോട് വഴക്കിട്ടിട്ടില്ല; മദ്യത്തിന് അടിമയായിടത്തു നിന്നും തിരിച്ചുവന്ന ഡെന്നീസ് ജോസഫിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ തീർത്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിനെ മലയാളികൾ എല്ലാം അറിയും. എന്നാൽ, ഒരുകാലത്ത് മദ്യത്തിന് അടിമായായി ജീവിതം കൈവിട്ടുപോകുന്ന ഘട്ടത്തിലെത്തിയ ഡെന്നീസ് ജോസഫിനെ അധികം ആർക്കും അറിവില്ലായിരുന്നു. എന്നാൽ, സഫാരി ടിവിയിൽ അദ്ദേഹം തന്റെ ജീവിതാനുഭവം തുറന്നു പറഞ്ഞപ്പോൾ അത് മലയാളം കണ്ട ഏറ്റവും വലിയ മദ്യപന്റെ കുമ്പസാരവുമായി മാറി. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ലഹരി തന്നെ ഒരുകാലത്ത് വിഴുങ്ങിയ കഥ ഡെന്നീസ് പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

''പ്രശസ്ത സിനിമകളൊക്കെ ചെയ്തുവരുന്നൊരു കാലഘട്ടത്തിൽ ആണ് ഞാൻ മദ്യത്തിന് അടിമയാകുന്നത്. 2000 ലാണ് അത്. അതായത് മദ്യപിച്ച് ഞാൻ സെറ്റുകളിലും ബാറുകളിലും സുഹൃത്തുക്കളുടെ ഇടയിലുമൊക്കെ പോയി, മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഒരാളായി മാറി എന്നല്ല. എവിടെയെങ്കിലും ചെന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയോ അത്തരം സീനുകൾ സൃഷ്ടിക്കുകയോ ചെയ്ത ഒരാളല്ല. തീർത്തും സ്വകാര്യമായ ഒരിടത്ത് അതായത് വീട്ടിലെ എന്റെ ബെഡ്‌റൂമിൽ ഇരുന്നാണ് ഞാൻ മദ്യപിച്ചത്. മിക്കവാറും ഒറ്റയ്ക്കിരുന്നാണ് മദ്യപിച്ചിരുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും അപകടകരമായ ദുശ്ശീലമാണ് ഒറ്റയ്ക്കിരുന്നു മദ്യപിക്കുന്നത്. ആ കാലഘട്ടത്തിൽ പുകവലിക്കുന്ന ദുശീലത്തിനും അടിമയായി തീർന്നു. ലോകത്തിൽ പുകലിക്കുന്ന വേറെയും ആളുകൾ ഉണ്ടായിരിക്കാം. പക്ഷേ ഞാൻ കണ്ട ഏറ്റവും വലിയ പുകവലിക്കാരൻ ഞാൻ ആണ്. ഞാൻ ഒരു ദിവസം 100നും 120 നും ഇടയ്ക്ക് സിഗററ്റുകൾ വലിക്കുമായിരുന്നു. വൈകിട്ട് രണ്ട് പെഗ്ഗ് അടിച്ചിരുന്ന ഞാൻ രാവിലെ കാപ്പിക്ക് മുമ്പ് രണ്ട് പെഗ്ഗ് അടിച്ചില്ലേൽ പറ്റില്ലെന്ന അവസ്ഥയിലായി. ഉച്ചയ്ക്ക് അൽപം കഴിച്ചില്ലേൽ പറ്റില്ലെന്ന അവസ്ഥയായി. വൈകിട്ട് കിട്ടിയേ തീരു എന്ന അവസ്ഥയിലേക്ക് എത്തി. പക്ഷേ ഒരിക്കൽ പോലും മദ്യപിച്ച് ഞാനെന്റെ ഭാര്യയോട് വഴക്കിട്ടിട്ടില്ല. ഞാനെന്റെ വീടിന്റെ അപ്‌സ്റ്റെയറിൽ ഇരുന്ന് മദ്യപിക്കുന്നത് താഴത്തെ നിലയിലുള്ള മമ്മിയും ഡാഡിയും അറിഞ്ഞിട്ടില്ല. ഞാനെന്റെ സഹോദരിമാരുടെ മുമ്പിൽവെച്ച് ഒരിക്കലും സിഗരറ്റ് വലിച്ചിട്ടില്ല.

അങ്ങനെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ പള്ളിയിൽ പോകാതെയായി. സിനിമാ തിയറ്ററിൽ പോകാതെയായി. സിഗരറ്റ് ഇല്ലാതെ ഒരു മണിക്കൂർ പള്ളിയിൽ പോയി നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. സിനിമാ തിയറ്ററിൽ ഇന്റർവെൽവരെ സിഗരറ്റ് വലിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റില്ല. അങ്ങനെ ഈ ഡിപ്പെന്റൻസി ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് എത്തി. ഞാൻ പിടിവിട്ട് പോകുകയാണെന്ന് എനിക്ക് തന്നെ മനസിലായി തുടങ്ങി. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഫ്രൊഫഷണൽ ലൈഫും പേഴ്‌സണൽ ലൈഫും കളയുകയാണെന്ന്. കാരണം മദ്യപാനം തുടങ്ങാൻ പലർക്കും ജീവിതത്തിൽ ഓരോ കാരണങ്ങൾ കാണും. ഞാൻ വളരെ സമാധാനവും സൗഭാഗ്യവും ഉള്ള ഒരു കുടുംബ ജീവിതം നയിച്ചുകൊണ്ടിരിക്കുകയും മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയും അത്യാവശം സിനിമകൾ ചെയ്യുകയും ചെയ്യുന്ന ഘട്ടത്തിലാണ് നൂറു ശതമാനം അഡിക്ഷനിലേക്ക് പോകുന്നത്.

കൈവിട്ട് പോകുമെന്ന് തോന്നിത്തുടങ്ങിയപ്പോൾ നിർത്താൻ വേണ്ടി ഞാൻ പല ഉപാധികളും സ്വീകരിച്ചു. ചില പ്രകൃതി ചികിത്സാ കേന്ദ്രങ്ങളിൽ പോയി നോക്കി. ചില പ്രശസ്ത ഹോമിയോ ഡോക്ടർമാരെ കണ്ടു. മദ്യപാനം നിർത്താമെന്ന് പറഞ്ഞ് ചികിത്സിക്കുന്ന പല സൈക്യാട്രിസ്റ്റുമാരെയും കണ്ടു. പല ക്രിസ്ത്യൻ ധ്യാന ഗുരുക്കളെയും ഹൈന്ദവ സിദ്ധന്മാരെയും കണ്ടു. അങ്ങനെ എല്ലാ തരത്തിലുമുള്ള ആളുകളെയും പോയി കണ്ട് ഇതിൽ നിന്നുള്ള മോചനത്തിനുവേണ്ടി ശ്രമിച്ചു നോക്കി. ഇതിന്റെ ഇടയിൽ എന്റെ ഫാദർ മരിച്ചു. കൃത്യമായ ഇടവേളകളിൽ ഞാൻ ഓരോ അസുഖവും ബാധിച്ച് മാസത്തിൽ ഒരിക്കൽ ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ട അവസ്ഥയിലേക്കെത്തി.

സി.കെ ജീവൻ എന്ന എന്റെ സുഹൃത്തായിരുന്നു അന്ന് പലപ്പോഴും എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നത്. ഭാര്യ ഈ സമയത്ത് വളരെ നിസഹായയായി കാരണം. ചെറിയ മക്കൾ, ഞാൻ 100 ശതമാനവും അഡിക്ഷനിലേക്ക് പോകുന്നു. എന്നാൽ കള്ളുകുടിച്ച് വീട്ടിൽ കിടന്ന് അടിയും തല്ലുമുണ്ടാക്കുന്ന പ്രശ്‌നക്കാരനല്ലാത്തതുകൊണ്ട് അങ്ങനെ ഒരു പരാതിയും ആരും പറയില്ല. പക്ഷേ ഞാൻ രോഗിയാകുന്നു. പിന്നെ പിന്നെ മദ്യപാനം നിർത്താൻ ശ്രമിച്ചിട്ട് പറ്റാത്തത് മാത്രമല്ല. മദ്യപാനം നിർത്തണമെന്ന് ആഗ്രഹിക്കുന്നത് പോലും എനിക്ക് പേടിയായി തുടങ്ങി. ഇന്ന് രാവിലെ കഴിച്ചില്ലെങ്കിൽ ഞാനെങ്ങനെ പിടിച്ചുനിൽക്കും? മദ്യപാനം നിന്നുപോയാൽ ഞാനെങ്ങനെ ജീവിക്കും? എന്ന ഒരു അവസ്ഥയിലേക്കെത്തി. ആ സമയത്ത് ഞാൻ സിനിമകൾ ചെയ്തില്ല. പലരും കരുതിയത് എനിക്ക് സിനിമകൾ ഇല്ല എന്നാണ്. അത് തെറ്റായിരുന്നു. ജോഷിയും സിബി മലയിലും അടക്കമുള്ള ആളുകൾ എന്നെ അന്വേഷിച്ച് വീട്ടിലെത്തി. ഇവരൊക്കെ എന്ന ഉപേക്ഷിച്ച് പോകേണ്ട ഒരു അവസ്ഥയിലേക്ക് ഞാനെത്തി. കാരണം എണീക്കാൻ പോലും പറ്റുന്നില്ല. ഇതിനിടയ്ക്ക് മറ്റൊരു സംഭവം ഉണ്ടായി. കോട്ടയം കുഞ്ഞച്ചൻ ചെയ്ത സമയത്ത് അടുത്ത ഒരു സിനിമയ്ക്ക് വേണ്ടി ആരോമ മണിസാർ എനിക്ക് ഒരു അഡ്വാൻസ് തന്നിരുന്നു. അത് പിന്നീട് ഷാജി കൈലാസിന് ഒരു പ്രൊജക്ട് എന്ന രീതിയിലേക്ക് മാറ്റി. അങ്ങനെ എഫ്‌ഐആർ എന്ന സിനിമ എഴുതാൻ ഇരുന്നു. ആ സമയം തമ്പി കണ്ണന്താനം ഉൾപ്പെടെ എന്നോട് ഏറ്റവും അടുപ്പമുള്ള മനുഷ്യർ എന്നെകൊണ്ട് എഴുതിക്കാനുള്ള ശ്രമം നടത്തികൊണ്ടിരുന്നു.

പക്ഷേ ഞാൻ ഇതിലൊന്നും വഴങ്ങുന്നില്ല, വഴങ്ങുന്നില്ലെന്ന് പറഞ്ഞാൽ എനിക്ക് പറ്റുന്നില്ല. അപ്പോഴേക്കും സാമ്പത്തിക പ്രശ്‌നങ്ങളും വന്നുതുടങ്ങി. കാരണം വലിയ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ ആളായിരുന്നില്ല ഞാൻ. അതുകൊണ്ട് തന്നെ സിനിമകൾ ചെയ്യേണ്ടത് ആവശ്യവുമാണ്. അരോമ മണിസാറിന്റെ പടം എഴുതാൻ തുടങ്ങി. വീട്ടിൽ വെച്ചു തന്നെയാണ് എഴുതുന്നത്. വീട് വിട്ട് അങ്ങനെ പുറത്തുപോകാറില്ല. ഞാൻ എഴുതാൻ വേണ്ടി പണ്ട് ഒരു ഔ്ട്ട് ഹൗസ് ഒക്കെ പണിതിരുന്നു. അവിടെ അസിസ്റ്റന്റുമാരായ ഒന്ന് രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന്റെ മുകൾ നിലയിലെ ബെഡ്‌റൂമിൽ ഒരു എഴുത്തുമുറിയുണ്ട്. അവിടെ നിന്ന് ഞാൻ പുറത്ത് ഇറങ്ങുന്നേയില്ല. ആരോമ മണിയുടെ പടം, ഏകദേശം ആറുമാസത്തോളം അവർ കാത്തിരുന്നു. ഞാൻ ആകെ 14 സീനോ മറ്റോ ആണ് എഴുതിയത്. പതിനാല് സീനൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും ഞാൻ മലയാള അക്ഷരങ്ങളൊക്കെ മറന്നുപോയി. അതിനർത്ഥം ഇംഗ്ലീഷ് അക്ഷരങ്ങൾ ഓർക്കുന്നു എന്നല്ല. എഴുത്ത് മറന്നുപോയി. എനിക്ക് എഴുതാൻ പറ്റുന്നില്ല.സീൻ നമ്പർ 7 എന്ന് എഴുതുമ്പോൾ സ എന്ന അക്ഷരം മറന്നുപോയി. ഉടനെ ഞാൻ ഒരു അര പെഗ്ഗ് എടുത്ത് കഴിക്കും. അപ്പോൾ ഒരു മിനിട്ട് ഒരു നോർമാലിറ്റി കിട്ടും. അങ്ങനെ 24 മണിക്കൂർ മദ്യമില്ലെങ്കിൽ ഞാൻ ഇല്ല എന്ന ഒരു അപ്‌നോർമൽ അവസ്ഥയിലേക്ക് എത്തി. അങ്ങനെ എനിക്ക് തന്നെ ഭയമായി തുടങ്ങി. കിടന്നാൽ ഉറക്കമില്ല. മദ്യപിച്ചാലും മദ്യപിച്ചില്ലെങ്കിലും ഉറക്കമില്ല. എന്റെ ഈ ഒരു അവസ്ഥ എനിക്ക് മറ്റൊരാളെയും പറഞ്ഞ് ബോധ്യപ്പെടുത്താനും പറ്റുന്നില്ല. കാരണം മദ്യപാനം നിർത്താൻ പോയിട്ട് നിർത്തണമെന്ന് ആഗ്രഹിക്കാൻ പോലും പറ്റുന്നില്ല എന്നതാണ് എന്റെ പ്രശ്‌നമെന്ന് പറഞ്ഞാൽ ഒരാൾക്ക് പോലും അത് ഉൾകൊള്ളാൻ പറ്റിയെന്ന് വരില്ല.

നിനക്ക് വെള്ളമടിക്കാതെ ഇരുന്നാൽ, നീ വിചാരിച്ചാൽ ഒരു രണ്ടോ മൂന്നോ ന്യൂഡൽഹി എഴുതിക്കൂടേ എന്നൊക്കെ ആൾക്കാർ ചോദിക്കുന്നുണ്ട്. അവരുടെ വ്യൂപോയിന്റിൽ അത് ശരിയുമാണ്. ഒന്നോ രണ്ടോ അല്ല ഒരു ആയിരം ന്യൂഡൽഹി എഴുതണമെന്ന് എനിക്കുണ്ട്. പക്ഷേ ന്യൂ എന്നെഴുതണമെങ്കിൽ ന എങ്ങനെ എഴുതണമെന്ന് അറിഞ്ഞുകൂടാത്ത അവസ്ഥ. അക്ഷരം മാത്രമല്ല മറന്നുപോകുന്നത് ടോട്ടലി നമ്മൾ ബ്ലാങ്കാവുന്നൊരു അവസ്ഥയിലേക്കെത്തി. മമ്മിയുടെയും ഡാഡിയുടെയും മുമ്പിൽ ഞാൻ മദ്യപിച്ചില്ലെങ്കിൽ പോലും ദിവസങ്ങളോ മാസങ്ങളോ അപ്‌സ്റ്റെയറിൽ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയിൽ ഞാൻ കുഴപ്പത്തിലാണെന്ന് അവർക്ക് മനസിലായി. അവർക്ക് ഭയമായിത്തുടങ്ങി. വീട്ടുകാരും നാട്ടുകാരുമൊക്കെ ചെറിയ തോതിൽ അറിഞ്ഞു തുടങ്ങി. എന്റെ അസിസ്റ്റന്റും ഡ്രൈവറുമൊക്കെ സ്ഥിരം രാവിലെയും വൈകിട്ടും ബ്രാണ്ടിക്കടയിൽ നിന്നൊക്കെ വാങ്ങിക്കുന്നത് നാട്ടുകാരും കാണുന്നുണ്ട്.

പനച്ചിക്കൽ അച്ചനെപ്പോലുള്ള വലിയ ധ്യാനഗുരുക്കന്മാർ വന്ന് ഒരുപാട് തവണ പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തു. എന്നിട്ടും തിരിച്ചുവരാൻ പറ്റാതിരുന്ന ഒരു അവസരത്തിൽ എനിക്ക് മനസിലായി ഞാൻ തീരുകയാണെന്ന് ...എന്റെ മരണം. ഇതിനിടയിൽ എന്റെ മൂന്നാമത്തെ മകനും ഉണ്ടായി. അവന് ഒരു വയസ് ആയിട്ടില്ല. ഇനി എനിക്ക് അധിക ദിവസങ്ങളില്ലെന്ന് എനിക്ക് മനസിലായി. കുടിക്കാൻ പറ്റുന്നില്ല കുടിച്ചില്ലേൽ ജീവിക്കാൻ പറ്റുന്നില്ല. വലിക്കാൻ പറ്റുന്നില്ല, വലിച്ചില്ലേൽ ജീവിക്കാൻ പറ്റുന്നില്ല. കാണാവുന്ന ദൂരത്ത് വൻ സാമ്പത്തിക പ്രതിസന്ധി നിൽക്കുന്നു. ഞാൻ ഒന്ന് മരിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് എനിക്ക് തോന്നി. സ്വഭാവികമായി ഞാൻ മരിക്കുമെന്നോ അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നോ സ്വയം തോന്നിത്തുടങ്ങിയ ഒരു ഘട്ടമെത്തി. ഇനി പത്തോ പതിനഞ്ചോ ദിവസം മാത്രമാണ് ആയുസുള്ളു എന്നൊരു മാനസികാവസ്ഥയിലേക്ക് ഞാൻ എത്തി. ധൈര്യക്കുറവുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതിരുന്നൊരു ആളാണ് ഞാൻ. എഴുന്നേറ്റ് നിന്നാൽ വീഴുമെന്ന അവസ്ഥയിലായിരുന്നു. പതുക്കെ ഭിത്തിയിൽ പിടിച്ചാണ് ഞാൻ ബാത്ത്‌റൂമിൽ പൊയ്‌ക്കൊണ്ടിരുന്നത്. ബാത്ത് റൂമിൽ പോയി വീഴാതെ നിന്നൊന്ന് കുളിക്കണമെങ്കിൽ രണ്ട് പെഗ്ഗ് അടിക്കണം. രണ്ട് പെഗ്ഗ് കഴിച്ചാൽ അതിന്റെ കിക്ക് കഴിയുന്നത് വരെ എനിക്ക് അൽപം നടക്കാൻ പറ്റും.

ഈ സംഭവം നടക്കുമ്പോൾ ആറുമാസത്തോളമായി ഞാൻ വീടിന്റെ മുകൾ നിലയിലുള്ള എന്റെ ബെഡ്‌റൂമിൽ നിന്ന് താഴെക്ക് ഇറങ്ങിയിട്ട്. ആരോമ മണിയും സിബിയും ജോഷിയും ഒക്കെ മുകളിൽ എന്റെ മുറിയിൽ വന്നാണ് കാണുന്നത്. ആളുകളൊക്കെ വെള്ളമടിച്ച് പണി ഉഴപ്പുന്നു എന്നാണ് മനസിലാക്കിയത്. അരോമ മണിയൊക്കെ അത്തരത്തിൽ റിയാക്ട് ചെയ്യാൻ തുടങ്ങി. എന്നോട് നേരിട്ടല്ലെങ്കിൽ പോലും മോശം റിയാക്ഷൻസ് വന്നു തുടങ്ങി അത് സ്വഭാവികമാണ്. ഒരു പടത്തിന്റെ പകുതിയോളം അഡ്വാൻസ് വാങ്ങിയിട്ട് ആറുമാസംകൊണ്ട് വെറും നാല് സീനെ എഴുതിയുള്ളു എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും.ഞാനായിരുന്നുവെങ്കിൽ ഇതേ രീതിയിൽ തന്നെ പ്രതികരിക്കൂ. ഏതാണ്ട് തീർന്നുപോയി എന്ന് തോന്നിയ ഒരു ദിവസം. എന്റെ ഒരു ബന്ധു എന്നെ കാണാൻ വന്നതാണ്. എന്റെ ഇളയ സഹോദരിയുടെ ഭർത്താവിന്റെ ജ്യേഷ്ഠനാണ്. വക്കച്ചായൻ എന്നാണ് പേര്. അദ്ദേഹം മുറിയിൽ വന്നപ്പോൾ ഞാൻ വെറുതേ അങ്ങോട്ട് ചോദിച്ചു. വക്കച്ചായൻ പോകുന്ന പ്രാർത്ഥനാ സ്ഥലത്ത് എന്നയൊന്നു കൊണ്ടുപോകാമോ എന്ന്. എന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ചോദ്യം അദ്ദേഹം ഒഴിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോൾ പുള്ളി പറഞ്ഞു. നേരത്തെ പോയ സ്ഥലത്തല്ല പോകുന്നത്. മറ്റൊരിടത്ത് ഒരു വീട്ടിൽ കുറച്ച് പേർ ചേർന്ന് പ്രാർത്ഥനാ ഗ്രൂപ്പ് നടത്തുകയാണെന്ന്. കോര ജേക്കപ്പ് എന്നൊരാളാണ് ബൈബിൾ ക്ലാസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ പ്രശ്‌നങ്ങളുള്ളവരാണ് അവിടെ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നെ ഒന്നു കൊണ്ടുപോകാമൊ എന്ന് ഞാൻ ചോദിച്ചു. കോര സാറിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വക്കച്ചായൻ എന്നെ കൂട്ടികൊണ്ടുപോയി. ആറുമാസത്തിനുശേഷം അസിസ്റ്റന്റും ഡ്രൈവറും ചേർന്ന് കൈപിടിച്ച് എന്നെ വീടിന്റെ സ്റ്റെപ്പ് ഇറക്കി. അപ്പോൾ ധൈര്യത്തിന് വേണ്ടി ഞാൻ അടിച്ചിരുന്നു. എന്റെ മമ്മിയൊക്കെ ദയനീയമായി നോക്കികൊണ്ടിരിക്കുകയാണ് കാരണം ഏക മകനാണ് ഈ അവസ്ഥയിൽ നടന്നുപോകുന്നത്.

ഒരു കാറിൽ കയറി കുടമാളൂരെത്തി. കുരിശും മറ്റും വച്ച് ചെറിയ റിച്ച്വൽസൊക്കെ പ്രതീക്ഷിച്ചാണ് ഞാൻ പോകുന്നത്. പക്ഷേ സാധാരണ ഒരു വീടും ഒരു ഓഫീസ് മുറിയുമാണ് എന്നെ കാത്തിരുന്നത്. എന്നെക്കാൾ പ്രായം കുറഞ്ഞ വളരെ പ്രസന്നനും സുന്ദരനുമായ ചെറുപ്പക്കാരൻ അതായിരുന്നു കോര ജേക്കബ്. അയാൾ എന്നോട് ഇരിക്കാൻ പറഞ്ഞു. ചോദിക്കുന്നതിന് മുന്നെ തന്നെ ഞാൻ എന്റെ അവസ്ഥയും ജീവിത രീതിയുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. ഈ എഫ് ഐആർ എങ്ങനെയെങ്കിലും എഴുതി തീർക്കണം അത് കഴിഞ്ഞ് എന്തായാലും വിരോധമില്ലെന്നും ഞാൻ പറഞ്ഞു. കാരണം എഴുതികൊടുക്കാനും നിവൃത്തിയില്ല,വാങ്ങിച്ച അഡ്വാൻസ് തിരിച്ചുകൊടുക്കാനും നിവൃത്തിയില്ല. ഈ വെള്ളമടിയും സിഗരറ്റ് വലിയും എങ്ങനെ എങ്കിലും നിർത്തി തരണം അതിന് എന്തെങ്കിലും ചെയ്യണം. ഞാൻ പറഞ്ഞെതെല്ലാം പുള്ളി ചെറു പുഞ്ചിരിയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. ആദ്യം പരിചയപ്പെട്ടത് മുതൽ എന്നെക്കാൾ പ്രായം കുറഞ്ഞയാളാണെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ കോര സാർ എന്നാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ പുള്ളിയെന്നോട് ചോദിച്ചു. ഈ എഫ്‌ഐആർ ഉടനെ എഴുതണോ.. തത്ക്കാലം അതങ്ങ് വിട്ടേക്ക്.. എഴുതണ്ട എന്ന് പുള്ളി തീർത്ത് പറഞ്ഞു. പക്ഷേ എനിക്ക് കോൺഫിഡൻസുള്ള കഥയായിരുന്നു എഫ്‌ഐആർ. പടം ഓടുമെന്നും വിജയിക്കുമെന്നും വീണ്ടും ശക്തനായ റൈറ്ററായി മാറുമെന്നും വെള്ളമടി നിൽക്കുമെന്നും ഒക്കെയുള്ള കാൽപ്പനിക സങ്കൽപ്പത്തിലായിരുന്നു ഞാൻ. ഞാൻ പറഞ്ഞു പറ്റില്ല എഴുതണം പണം മേടിച്ചു പോയി.. അപ്പോൾ പുള്ളി പറഞ്ഞു പണം ഞാൻ തരാം മടക്കി കൊടുത്തേക്കെന്ന്. അപ്പോഴും ഞാൻ പറഞ്ഞു എനിക്ക് എഴുതണം വെള്ളമടി നിർത്തണം ഞാൻ എന്താണ് ചെയ്യേണ്ടത്. അപ്പോൾ പുള്ളി പറഞ്ഞു. ഒന്നും ചെയ്യേണ്ട പൊയ്‌ക്കോളാൻ. ഒരാഴ്‌ച്ച കഴിഞ്ഞ് വീണ്ടും വരാൻ പറഞ്ഞു. ബൈബിളിലെ ഒന്നു രണ്ട് കാര്യങ്ങൾ പറഞ്ഞ് തന്നിട്ട് പൊയ്‌ക്കോളാൻ പറഞ്ഞു. എനിക്ക് കടുത്ത നിരാശ തോന്നി. ഞാൻ വീണ്ടും പറഞ്ഞു, എനിക്ക് വെള്ളമടിയും സിഗരറ്റുവലിയും നിർത്തണം. അപ്പോൾ പുള്ളിപറഞ്ഞു അത് നിർത്താൻ വേണ്ടി നിങ്ങൾ സ്‌ട്രെയിൻ ചെയ്യുകയൊന്നു വേണ്ട. പോകാൻ നേരത്ത് ഒരു ധൈര്യത്തിനായി ഞാൻ ചോദിച്ചു. ഞാൻ എന്താ പ്രാർത്ഥിക്കേണ്ടത്. കുറെ കാലമായില്ലേ നിങ്ങൾ പ്രാർത്ഥനയും പൂജയും ഒക്കെ ചെയ്യുന്നു. കുറച്ച് ദിവസം പ്രാർത്ഥിക്കാതെ ഇരിക്കാൻ പറ്റുമോയെന്ന് പുള്ളി ദേഷ്യപ്പെട്ടു. എനിക്ക് വല്ലാത്ത നിരാശ തോന്നി. കാരണം പുള്ളി തലയിൽ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ നിർത്താനുള്ള ശക്തി ലഭിക്കുമെന്നൊക്കെ ധരിച്ചാണ് ഞാൻ പോയത്. പുള്ളി കാര്യമായി ആശ്വസിപ്പിച്ചില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ എനിക്ക് വലിയ ആശ്വാസം തോന്നി.

7 മണിയായപ്പോൾ ഞാൻ വീട്ടിൽ തിരിച്ചെത്തി. ഏഴു മണി എന്ന് പറഞ്ഞാൽ അടുത്ത പെഗ്ഗ് കഴിച്ചിരിക്കണം. ഉടനെ ഞാൻ സിഗരറ്റ് എടുത്തു. രണ്ടു പുകയെടുത്ത് പിന്നെ ചുമയക്കാൻ തുടങ്ങി. അത് മാറ്റിവെച്ച് പെഗ്ഗ് എടുത്തു. കഴിച്ച് തുടങ്ങിയപ്പോഴേക്കും ചർദ്ദിക്കാൻ തുടങ്ങി ഞാൻ അങ്ങനെ ചർദ്ദിക്കുന്ന ആളല്ല. ഇത് സംഭവിക്കുന്നത് ഒരു ഡിസംബർ 22 നാണ്. പിന്നീട് ആ പെഗ്ഗ് കഴിക്കാൻ പറ്റുന്നില്ല ആ സിഗരറ്റ് വലിക്കാനും. ഈ സംഭവം നടന്നിട്ട് ഇന്നേക്ക് 19 വർഷം കഴിഞ്ഞു. ഇന്നേ വരെ പിന്നീട് ഒരു തരത്തിലുള്ള മദ്യമോ സിഗരറ്റോ ഞാൻ ഉപയോഗിച്ചിട്ടില്ല. എനിക്ക് പറ്റുന്നില്ല എന്നതായിരുന്നു ആദ്യത്തെ അനുഭവം. പക്ഷേ രണ്ടാമത്തെ ദിവസം മുതൽ വലിക്കണം, കുടിക്കണം എന്നൊക്കെയുള്ള എന്റെ ആഗ്രഹമാണ് നഷ്ടപ്പെട്ടു പോയത്. എന്റെ ആഗ്രഹവും ഡിപ്പെന്റൻസിയും സ്വിച്ച് ഇട്ടപോലെ അവസാനിച്ചു. സാർ നിരുത്സാഹപ്പെടുത്തിയിട്ടും പതുക്കെ ഞാൻ വാശിപിടിച്ച് ആ പടം എഴുതി തീർത്തു. പക്ഷേ പുറത്തിറങ്ങുന്നതിനെക്കുറിച്ച് അപ്പോഴും ആലോചിക്കാൻ വയ്യ. പക്ഷേ കോരസാർ ധൈര്യം തന്നു അങ്ങനെ ഞാൻ തിരുവനന്തപുരത്ത് പോയി. ഒരു ഗസ്റ്റ് ഹൗസിൽ വച്ചാണ് ആ പടം എഴുതി തീർത്തത്. ആ സിനിമ ഒരു ആവറേജ് പടമെന്ന നിലയിൽ ഓടി. തിരികെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും എനിക്ക് നടക്കാൻ പഴയതുപോലെ പറ്റുമായിരുന്നില്ല. ഇതിന്റെ ഇടയിൽ ഏന്റെ മൂന്ന് കുട്ടികളും മൂന്ന് രീതിയിൽ അസുഖബാധിതരായി. പതുക്കെ സഹായികളുടെ ആവശ്യമില്ലാതെ ഞാൻ നടക്കാൻ തുടങ്ങി, സ്വന്തമായിയാത്ര ചെയ്യാൻ തുടങ്ങി. കുട്ടികളും ആരോഗ്യം വീണ്ടെടുത്തു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കോരസാറിനോടാണ്.''

കടപ്പാട്:സഫാരി ടെലിവിഷൻ( ചരിത്രം എന്നിലൂടെ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP