Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാഷ്ട്രീയ കേരളത്തിന്റെ അമ്മ; കെ ആർ ഗൗരിയമ്മയെ അനുസ്മരിച്ച് ജെഎസ്എസ് നേതാവ് അഡ്വ. എ. എൻ.രാജൻബാബു എഴുതുന്നു

രാഷ്ട്രീയ കേരളത്തിന്റെ അമ്മ; കെ ആർ ഗൗരിയമ്മയെ അനുസ്മരിച്ച് ജെഎസ്എസ് നേതാവ് അഡ്വ. എ. എൻ.രാജൻബാബു എഴുതുന്നു

അഡ്വ. എ. എൻ.രാജൻബാബു

കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക ശ്രീമതി കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീർഘവും സംഭവബഹുലവുമായ ഒരു കർമ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം. ദേശീയ തലത്തിലും സമാനതകളുള്ള മറ്റൊരു നേതാവുണ്ടെന്നും പറയാനാവില്ല.

1948 മുതൽ 2011 വരെ തുടർച്ചയായി നടന്ന എല്ലാ നിയമ സഭാ തെരഞ്ഞെടുപ്പുകളിലും മൽസരിച്ച് 12 പ്രാവശ്യം വിജയിയായി. 102-ാം വയസിൽ മരിക്കും വരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അമരത്തു തുടർന്ന ഒരു രാഷ്ട്രീയ നേതാവും ലോകത്തു തന്നെ കാണുകയില്ല.

2021 ജൂൺ 27-ന് ഗൗരിയമ്മയ്ക്ക് 102 വയസ് തികയുമായിരുന്നു. ജീവിതത്തിൽ ഒരു നൂറ്റാണ്ടും രണ്ടു വർഷവും പിന്നിട്ട കെ.ആർ.ഗൗരിയമ്മ മുഥുനത്തിലെ തിരുവോണം നാളിൽ ഗൗരിയമ്മയുടെ 103-ാം പിറന്നാളാണ്. വിപ്ലവ തിളപ്പും കർക്കശ നിലപാടുകളും ആർദ്രമായ മനസിനെ പൊതിഞ്ഞു നിന്നു.

വിശേഷണങ്ങൾ ആവശ്യമില്ലാത്ത ദീർഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാർഥവുമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉടമ. എന്നും മർദ്ദിദ ജനങ്ങൾക്കുവേണ്ടി വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടം നടത്തിയ കരുത്തുറ്റ നേതാവ്, മികച്ച ഭരണാധികാരി, 1952- ൽ തിരുകൊച്ചി നിയമ സഭാംഗമായതുമുതൽ 2006 വരെ 12 നിയമ സഭകളിലായി പ്രഗൽഭമായ സാന്നിധ്യം തെളിയിച്ച നിയമ സഭാംഗം, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹ്യ നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, രാഷ്ട്രീയം ജനസേവനത്തിനാണ് പണസമ്പാദന മാർഗ്ഗമല്ലെന്ന പ്രമാണത്തെ എന്നും മുറുകെ പിടിച്ച രാഷ്ട്രീയ നേതാവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രസഭകളിലായി 16 വർഷക്കാലം മന്ത്രി എന്നിങ്ങനെ ഗൗരിയമ്മയുടെ ശിരസ്സിനിണങ്ങുന്ന പൊൻ തൂവലുകൾ ഏറെയാണ്.

പല കാലഘട്ടങ്ങളിലായി ദീർഘകാലത്തെ യാതനാപൂർണ്ണമായ ജയിൽ വാസം, ശാരീരിക മാനസിക പീഡനങ്ങളും ഗൗരയമ്മയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എതിർപ്പുകളുടെ തീജ്വാലയ്ക്കുമുമ്പിലും അചഞ്ചലമായി നിൽക്കാനുള്ള ധീരതയും തന്റെ വിശ്വാസങ്ങൾക്കായി അവസാനം വരെ മുഖം നോക്കാതെ തളരാതെ നിന്നു പൊരുതുവാനുള്ള കരളുറപ്പും ഗൗരിയമ്മയുടെ പ്രത്യേക സ്വഭാവമുദ്രകളാണ്.

ഭൂപരിഷ്‌കരണ നിയമം, പൊതുപ്രവർത്തക അഴിമതി നിരോധന നിയമം, സംവരണ സംരക്ഷണ നിയമം, വനിതാ കമ്മീഷൻ നിയമം, കുടികിടപ്പുകാരെയും, പാട്ടക്കാരെയും, ഒഴിപ്പിക്കലിനെതിരെ ധന നിയമം, ടെക്നോപാർക്ക് ഉൾപ്പെടെ കേരളീയ സമുഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നിരവധി നിയമങ്ങളുടെ മുഖ്യശിൽപി ഗൗരിയമ്മയായിരുന്നു.

മന്ത്രിയായി റവന്യൂ, ഭക്ഷ്യം, വ്യവസായം, നിയമം, നീതിന്യായം, വിജിലൻസ്, സാമൂഹ്യവികസനം, ജലസേചനം, കൃഷി, കയർ, മിൽമ, മൃഗസംരക്ഷണം മുതലായ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇടത്-വലത് മന്ത്രിസഭകളിൽ ദീർഘകാലം മന്ത്രിയായിരുന്നിട്ടുള്ള ഗൗരിയമ്മ കൈകാര്യം ചെയ്തിട്ടുള്ള വകുപ്പുകൾ പ്രതിപക്ഷത്തിന്റെ പോലും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

നിയമ സഭ പബ്ലിക് അക്കൗണ്ട് കമ്മറ്റി, അഷ്വറൻസ് കമ്മറ്റി എന്നിവയുടെ ചെയർ പേഴ്സൺ, സിപിഐ.(എം)ന്റെ നിയമസഭ ഡെപ്യൂട്ടി ലീഡർ, സിപിഐ.(എം) സംസ്ഥാന കമ്മറ്റി അംഗം, സെക്രട്ടേറിയറ്റ് അംഗം, 24 വർഷക്കാലം കേരള കർഷക സംഘത്തിന്റെ പ്രസിഡന്റ്, കേരള മഹിളാ സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ 20 വർഷക്കാലവും സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1994 മുതൽ 2021 ജനുവരി 31 വരെ ജെ.എസ്.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പിന്നീട് ജെ.എസ്.എസ് പ്രസിഡന്റായി തുടരുന്ന ഗൗരിയമ്മ പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായും അഞ്ച് വർഷം ഇരുന്നിട്ടുണ്ട്.

പുന്നപ്ര വയലാറിന്റെ തീച്ചൂളയായി മാറിയ ചേർത്തലയിലെ തിളച്ചുമറിഞ്ഞ മണ്ണിൽ നിന്നാണ് കെ.ആർ.ഗൗരിയെന്ന അഗ്‌നിപുത്രിയെ കേരളത്തിന് ലഭിച്ചത്. രാഷ്്രടീയവും, ഭരണവും ജനസേവനത്തിനാണെന്നും, അത് അഴിമതി വിമുക്തമായിരിക്കണമെന്നും സമഗ്ര വികസനത്തിനും ജനങ്ങളുടെ ഉയർച്ചയ്ക്കും കഷ്ടതകളും ദുരിതങ്ങളും പരിഹരിക്കാനാണെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു എന്നും ഗൗരിയമ്മ.

1946 മുതൽ പൊതുരംഗത്തും, രാഷ്ട്രീയ രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന ഗൗരിയമ്മയ്ക്ക് അഴിമതിയുടെ കറ ഒട്ടു പുരളാത്ത വ്യക്തിത്വമാണുള്ളത്. സ്ത്രീ ശാക്തീകരണത്തിനുള്ള പോരാട്ടത്തിൽ ഗൗരിയമ്മ എന്നും മുൻ നിരയിലായിരുന്നു. ഗൗരിയമ്മ പൗരുഷം പുരുഷന്റെ കുത്തകയാണെന്ന സങ്കൽപ്പത്തെ ഇടിച്ച് നിരത്തി. കേരള ജനതയുടെ ഉള്ളിൽ സംശുദ്ധവും ചടുലവും, ജീവസ്സുറ്റതുമായ ഒരു പ്രതിഛായയാണ് ഗൗരിയമ്മയുടെതായിട്ടുള്ളത്. ധന്യമായ ജീവിതത്തിനുടമയായി ജന്മശതാബ്ദിയുടെ നറുവെട്ടത്തിൽ തിളങ്ങിനിൽക്കെത്തന്നെയാണ് ധന്യമായ ആ മഹത്ജീവിതം പൂർണ്ണമാവുന്നത്. രാഷ്ട്രീയ കേരളത്തിന്റെ തറവാട്ടമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

1957-ലെ മന്ത്രി സഭ കഴിഞ്ഞ് വന്ന തിരഞ്ഞെടുപ്പിൽ ടി.വി.തോമസ് തോറ്റു. വരുമാനം ഇല്ലതായി. ഗൗരിയമ്മയുടെ വരുമാനം കൊണ്ട് ജീവിക്കണമായിരുന്നു. ചെലവിന് പണം കണ്ടെത്താൻ ഗൗരിയമ്മ പച്ചക്കറി കൃഷി ചെയ്തു. പശുവിനെ വളർത്തി പാൽ വിറ്റിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് കമ്മ്യൂണിസത്തിന്റെ വിത്തിന് വെള്ളവും വളവും നൽകി പരിചരിച്ച പെൺകരുത്ത് . കാലം പോലും അതിശയത്തോടെ നോക്കി നിന്ന ആ ഇരുണ്ട വഴിയിലൂടെ ചങ്കൂറ്റത്തോടെ നടന്ന ഗൗരിയമ്മ. ബ്രീട്ടീഷ് ലാത്തിയുടെ കൊടും ക്രൂരതയുടെ വേദന കടിച്ചമർത്തിയപ്പോഴും ഉള്ളിൽ തിളച്ചത് വിപ്ലവാവേശമായിരുന്നു.

കേരളം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും എന്നായിരുന്ന ഒരുകാലത്ത് സിപിഎംന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇ.എം.എസ്, എ.കെ.ജി, കെ.ആർ.ഗൗരി, സുന്ദരയ്യ സിന്ദാബാദ് എന്നായിരുന്ന കേരളം കേട്ടു വളർന്ന മറ്റൊരു വിളി.

ഗൗരിയമ്മയെ പോലെ കരുത്തുറ്റ ഒരു ഭരണാധികാരിയെ കണ്ടിട്ടില്ലെന്നാണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് തന്റെ സർവ്വീസ് അനുഭവങ്ങൾ നിരത്തി പറയുന്നത്. രാഷ്ട്രീയ എതിരാളികൾ പോലും എതിർപ്പില്ലാതെ ആദരിക്കുന്ന കെ.ആർ.ഗൗരിയമ്മയെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐ-ൽ നിന്നും സിപിഎമ്മിലേയ്ക്ക് ചങ്കൂറ്റത്തോടെ കാലെടുത്തുവച്ച ഗൗരിയമ്മയ്ക്ക് അതിനായി ജീവിത പങ്കാളിയെയാണ് കൈവെടിയേണ്ടി വന്നത്. സ്ത്രീക്ക് സ്വന്തം മുഖവും വ്യക്തിത്വവും ഉണ്ടെന്ന് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യാക്തിയാണ് ഗൗരിയമ്മ.

പി.കൃഷ്ണപിള്ളയിൽ നിന്നുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ഗൗരിയമ്മ സ്വീകരിച്ചത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ ഒന്നാം തലമുറ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ഗൗരിയമ്മ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ് നൽകിയതെന്നും ദിവാൻ ഭരണത്തിനെതിരെ പൊരുതിയ ഗൗരിയമ്മയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സർ.സി.പി മജിസ്ട്രേട്ട് പദവി വാഗ്ദാനം ചെയ്തതും, ഗൗരിയമ്മ അത് നിരാകരിച്ചതും ചരിത്ര ഭാഗമാണ് എന്നും മജിസ്ട്രേട്ട് പദവി സ്വീകരിച്ച് സർ.സി.പിയുടെ ന്യായാധിപ ആകുന്നതിൽ ആയിരുന്നില്ല, സർ. സി.പിക്കെതിരെ പൊരുതി അദ്ദേഹത്തിന്റെ തടവറയിലാകുന്നതായിരുന്നു ഗൗരിയമ്മയ്ക്ക് താല്പര്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചത്.

ദേശീയ സ്വാതന്ത്യ സമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്ന അപൂർവ്വം കണ്ണികളിൽ വിലപ്പെട്ട ഒരു കണ്ണിയാണ് ഗൗരിയമ്മയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്തുത ആഘോഷത്തിൽ നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സഭയ്ക്ക് അവധി നൽകി സ്പീക്കറും, മന്ത്രിമാരും, എംഎ‍ൽഎമാരും എത്തി. മുൻ ഗവർണ്ണർമാരും , പ്രതിപക്ഷ നേതാവും, എംപിമാരും, മുൻ മന്ത്രിമാർ, മുൻ എംഎ‍ൽഎമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മതാധ്യക്ഷന്മാർ, വിവിധ സമുദായ സംഘടനാ പ്രതിനിധികളും ആശംസകൾ നേരാനെത്തിയിരുന്നു. ശതാബ്ദി സമ്മേളനം എന്നതിലുപരി അണികളുടെയും, സ്നേഹിതരുടേയും, പ്രവർത്തകരുടേയും ഒഴുക്കായിരുന്നു. അന്നത്തെ ഗൗരിയമ്മയുടെ പ്രസംഗത്തിൽ തന്റെ അവസാന ശ്വാസം വരെ സ്ത്രീകൾക്കായി പോരാടുമെന്ന് പതർച്ച ഇല്ലാത്ത വാക്കുകളിൽ പറഞ്ഞു.

ശതാബ്ദി സമ്മേളനത്തിൽ മലയാളികളുടെ മനസ്സിനെ സ്വാധീനിച്ച പുരുഷൻ ഏതെന്ന് ചോദിച്ചാൽ ഒരുപാട് പേരുകൾ പറയാൻ സാധിക്കും, എന്നാൽ വനിത ഏതെന്ന് ചോദിച്ചാൽ അത് ഗൗരിയമ്മ മാത്രമാണെന്നും , ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രം കൂടിയാണെന്നും , തിരുകൊച്ചി നിയമസഭയിൽ അംഗമായി ജീവിച്ചിരിക്കുന്ന ഏക അംഗം ഗൗരിയമ്മയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP