Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിള്ളയുടെ സ്ഥാനത്ത് ഇനി മകൻ ഗണേശ്‌കുമാർ; കെ.ബി.ഗണേശ്‌കുമാറിനെ കേരള കോൺഗ്രസ് (ബി) ചെയർമാനായി തിരഞ്ഞെടുത്തു; പാർട്ടിയുടെ അമരത്തിനൊപ്പം ഗണേശിനെ കാത്തിരിക്കുന്നത് ഇടതു മുന്നണിയിലെ മന്ത്രിസ്ഥാനവും; പിള്ളയ്ക്ക് നൽകിയ കാബിനറ്റ് പദവിക്ക് പകരം ഗണേശിന് മന്ത്രിപദവി നൽകിയേക്കും

പിള്ളയുടെ സ്ഥാനത്ത് ഇനി മകൻ ഗണേശ്‌കുമാർ; കെ.ബി.ഗണേശ്‌കുമാറിനെ കേരള കോൺഗ്രസ് (ബി) ചെയർമാനായി തിരഞ്ഞെടുത്തു; പാർട്ടിയുടെ അമരത്തിനൊപ്പം ഗണേശിനെ കാത്തിരിക്കുന്നത് ഇടതു മുന്നണിയിലെ മന്ത്രിസ്ഥാനവും; പിള്ളയ്ക്ക് നൽകിയ കാബിനറ്റ് പദവിക്ക് പകരം ഗണേശിന് മന്ത്രിപദവി നൽകിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: വിടവാങ്ങായി ആർ ബാലകൃഷ്ണ പിള്ള കെട്ടിപ്പടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കാൻ മകൻ ഇനി കെ ബി ഗണേശ് കുമാർ. കേരള കോൺഗ്രസ് (ബി) ചെയർമാനായി നിയുക്ത എംഎ‍ൽഎ. കെ.ബി.ഗണേശ്‌കുമാറിനെ പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ചെയർമാനായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെത്തുടർന്നാണ് വർക്കിങ് ചെയർമാനായിരുന്ന ഗണേശ് ചെയർമാനാകുന്നത്.

തുടർച്ചയായി അഞ്ചാംതവണയും പത്തനാപുരത്തുനിന്നു വിജയിച്ച ഗണേശ്‌കുമാറിനെ യോഗം അഭിനന്ദിച്ചു. അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് എൽ.ഡി.എഫിനോട് യോഗം അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാന്മാരായ എം വിമാണി, പോൾ ജോസഫ്, ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ, ജോസ് ചെമ്പേരി, കെ.ജി.പ്രേംജിത്ത് എന്നിവർ പ്രസംഗിച്ചു.

അതേസമയം ഒരംഗം മാത്രമുള്ളവരിൽ നിന്നും ഗണേശ് മന്ത്രിസഭയിൽ എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ ആർ ബാലകൃഷ്ണ പിള്ളക്ക് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കാബിനെറ്റ് പദവിയോടെ സിപിഎം നൽകിയിരുന്നു. ഇത്തവണ ഇതിന് പകരം ഗണേശിനെ മന്ത്രിയാക്കാൻ ഇടതു മുന്നണി തയ്യാറായേക്കുമെന്നാണ് സൂചന. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജു, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിൽ എന്നിവരിൽ രണ്ടു പേർക്ക് അവസരം ലഭിച്ചേക്കും.

1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ ബാലകൃഷ്ണ പിള്ള പിന്നീടാണ് കേരളാ കോൺഗ്രസ് ബി വിഭാഗത്തിന് രൂപം കൊടുത്തത്. ഈ പാർട്ടിയിൽ പിള്ളയ്ക്ക് ശേഷമുള്ള ആദ്യ ചെയർമാനാണ് മകൻ ഗണേശ് കുമാർ. ജനങ്ങൾ ഇക്കുറിയും അദ്ദേഹത്തെ 18,050 വോട്ടിന്റെ ലീഡിൽ വീണ്ടും നിയമസഭയിലേക്ക് അയക്കുകയാണ്. 2016-ൽ 24562 വോട്ടിന്റെ ലീഡിനായിരുന്നു അദ്ദേഹം പത്തനാപുരത്തുനിന്നും കേരള നിയസഭയിലെത്തിയത്

പിതാവ് ആർ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയശിക്ഷണത്തിൽ വളർന്ന കെ.ബി. ഗണേശ് കുമാർ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ്. 2001-ലാണ് കേരള കോൺഗ്രസ്(ബി)യുടെ ടിക്കറ്റിൽ പത്തനാപുരത്തുനിന്നും കെ.ബി. ഗണേശ് കുമാർ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ എതിരാളിയായിരുന്ന കെ. പ്രകാശ്കുമാറിനെ 9,931 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഗണേശ്‌കുമാർ നിയമസഭയിലെത്തിയത്. എ.കെ. ആന്റണി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം കെ.എസ്.ആർ.ടി.സിയെ ലാഭത്തിൽ കൊണ്ടുവരാനും മികച്ച സേവനം ലഭ്യമാക്കാനും പ്രയത്‌നിച്ചു. ഉത്തരവാദിത്തബോധവും ദിശാബോധവുമുള്ള ഭരണാധികാരി എന്ന എ.കെ. ആന്റണി വിശേഷിപ്പിച്ച യുവമന്ത്രിയായിരുന്നു ഗണേശ് കുമാർ.

2006-ൽ വീണ്ടും പത്തനാപുരത്തുനിന്നും അദ്ദേഹം അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ സ്ഥാനാർത്ഥിയായിരുന്ന കെ.ആർ. ചന്ദ്രമോഹനെ 11,814 വോട്ടിന് പരാജയപ്പെടുത്തിയ റെക്കോഡ് നേട്ടത്തോടെയായിരുന്നു നിയമസഭയിലെത്തിയത്. കൊല്ലം ജില്ലയിൽ 12-ൽ പതിനൊന്നും എൽ.ഡി.എഫ്. തൂത്തുവാരിയപ്പോൾ കൊല്ലത്ത് ആകെ നിലനിന്ന ഒരേയൊരു യു.ഡി.എഫ്. എംഎ‍ൽഎ ആയി മാറി അദ്ദേഹം.

2011-ലെ തിരഞ്ഞെടുപ്പിൽ 20,402 വോട്ടിന് തോൽപ്പിച്ചത് സിപിഎമ്മിലെ കെ. രാജഗോപാലിനെയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വനം, കായികം, സിനിമ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. മുൻഭാര്യ യാമിനി തങ്കച്ചി ഗാർഹികപീഡനം ആരോപിച്ച് കേസ് നൽകിയ സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. 2016-ൽ അതേ പത്തനാപുരത്ത് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ഗണേശ് കുമാറിനെ എതിരിടാൻ യു.ഡി.എഫ് ഗോദയിലിറക്കിയത് നടൻ ജഗദീഷിനെയായിരുന്നു. അന്ന് 24,562 വോട്ടിന്റെ വൻഭൂരിപക്ഷത്തോടെ ഗണേശ് കുമാറിനെ വീണ്ടും പത്തനാപുരം നിയമസഭയിലേക്കയച്ചു. അതേ പത്തനാപുരത്ത് ഇത്തവണയും ഭൂരിപക്ഷത്തോടെ തന്നെ അമർന്നിരിക്കുകയാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP