Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ഞിക്ക് 1353 രൂപയും ഒരുഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കുന്നത് ഇനി നടപ്പില്ല; കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഉത്തരവ് ഇറക്കി; ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപ; ആർടിപിസിആർ 500 രൂപയായി തുടരും

കഞ്ഞിക്ക് 1353 രൂപയും ഒരുഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കുന്നത് ഇനി നടപ്പില്ല; കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ ഉത്തരവ് ഇറക്കി; ജനറൽ വാർഡിൽ പ്രതിദിനം 2645 രൂപ; ആർടിപിസിആർ 500 രൂപയായി തുടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ നിരക്കുകൾ ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ നടപടി. ചികിത്സച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ജനറൽ വാർഡിൽ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികിൽസയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉൾപ്പെടും. അധികതുക ഈടാക്കിയാൽ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ആർടിപിസിആർ 500രൂപയായി തുടരും. പരാതി പരിശോധിക്കാൻ അപ്പീൽ അഥോറിറ്റി നിശ്ചയിച്ചു. ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോററ്റി വരും. ഡി.എം.ഒയ്ക്കും പരാതികൾ നൽകാം. ഉത്തരവ് ഇറക്കിയ വിവരം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.

അതേസമയം, സ്വകാര്യ ആശുപത്രികൾക്കെതിരെ കോടതി രൂക്ഷവിമർശനവും ഉയർത്തി. നീതികരിക്കാനാകാത്തവിധം ഉയർന്ന നിരക്കാണ് ബില്ലുകൾ ഈടാക്കുന്നത്. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ട്. ബില്ലുകൾ ഉയർത്തിക്കാട്ടിയാണ് കോടതി വിമർശിച്ചത്. സർക്കാർ നിശ്ചയിച്ച നിരക്കുകൾ നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിരക്കുകൾ ജനങ്ങൾക്ക് കാണാനാകും വിധം പ്രദർശിപ്പിക്കണമെന്നും കോടതി പറഞ്ഞു. അൻവർ ആശുപത്രിയിൽ അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ, ഡിഎംഒയുടെ റിപ്പോർട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

എന്നാൽ സ്വകാര്യ ആശുപത്രികൾ ഉത്തരവിലെ പല നിർദ്ദേശങ്ങളെയും കോടതിയിൽ എതിർത്തു. പല നിർദ്ദേശങ്ങളും പ്രായോഗികമല്ലെന്നും, സർക്കാർ തങ്ങൾക്ക് ഒരു സബ്‌സിഡിയും നൽകുന്നില്ലെന്നും ആശുപത്രികൾ വാദിച്ചു. എംഇഎസ് ആശുപത്രി, സർക്കാർ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയിൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാണെന്നും എംഇഎസ് വ്യക്തമാക്കി.

എന്നാൽ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ഉയർന്ന തുകയുടെ ബില്ലുകൾ ലഭിച്ചവരുണ്ടെങ്കിൽ അതുമായി ഡിഎംഒയെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണം എന്നും കോടതി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്‌സിങ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

ഉത്തരവിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

നേരത്തേ തന്നെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ) 50% കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്‌ഐ ആശുപത്രികളെ പൂർണമായും കോവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി സർക്കാർ നിർദ്ദേശിക്കുന്ന രോഗികൾക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവർക്കും സൗജന്യ ചികിത്സ തന്നെ നൽകണമെന്ന് നേരത്തേ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചികിത്സാ നിരക്കിൽ ഏകീകരണം വരുത്താൻ തീരുമാനിച്ചതായി കോടതിയെ സർക്കാർ അറിയിച്ചു. അതനുസരിച്ച് ചികിത്സാ നിരക്ക് ഇങ്ങനെയാണ്:

1. ജനറൽ വാർഡ്
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 2645 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 2910 രൂപ.

2. HDU (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്)
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 3795 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 4175 രൂപ.

3. ഐസിയു
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 7800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 8580 രൂപ.

4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക് - 13800 രൂപ, NABH അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ 15180 രൂപ.

റജിസ്‌ട്രേഷൻ ചാർജുകൾ, ബെഡ് നിരക്ക്, നഴ്‌സിങ്- ബോർഡിങ് നിരക്ക്, സർജൻ/അനസ്ത്രീസിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണേഴ്‌സ്, കൺസൾട്ടന്റ് നിരക്കുകൾ, അനസ്‌തേഷ്യ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, ഓക്‌സിജൻ, മരുന്നുകൾ, പാഥോളജി- റേഡിയോളജി ടെസ്റ്റുകൾ, എക്‌സ് റേ, യുഎസ്ജി, ഹെമാറ്റോളജി, പാഥോളജി എന്നിവയ്ക്ക് 15 ദിവസം വരെയുള്ള നിരക്കുകൾ എല്ലാം ചേർത്താണ് ഈ തുകയെന്നും ഉത്തരവിൽ സർക്കാർ പറയുന്നു.

എന്നാൽ സി ടി ചെസ്റ്റ്, എച്ച്ആർസിടി ചെസ്റ്റ് ഇൻവെസ്റ്റിഗേഷനുകൾക്കും, പിപിഇ കിറ്റുകൾക്കും, റെംഡെസിവിർ, Tocilizumab ഉൾപ്പടെയുള്ള മരുന്നുകളും ഇതിലുൾപ്പെടില്ല. പക്ഷേ, പിപിഇ കിറ്റുകൾക്കടക്കം, വിപണി വില മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നു.

ആർടിപിസിആർ നിരക്കുകൾ സർക്കാർ നിശ്ചയിച്ച അതേ തുകയ്‌ക്കേ നടത്താവൂ. Xpert NAT, TRUE NAT, RT -LAM, RAPID Antigen എന്നീ ടെസ്റ്റുകൾക്കും അധിക തുക ഈടാക്കാൻ പാടില്ല.

ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്റെയും, ഐസിയു രോഗികളിൽ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെയും തുകയേ ഇടാക്കാവൂ. ഇത് തന്നെ എംആർപിയിൽ നിന്ന്, വിപണി വിലയിൽ നിന്ന് ഒരു രൂപ കൂടരുത്.

അധിക നിരക്ക് ഈടാക്കിയാൽ പത്തിരട്ടിതുക പിഴ

ആശുപത്രികൾക്ക് മുന്നിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടർമാരുടെയും നഴ്‌സ്മാരുടെയും സേവനങ്ങളുടെയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നും, ഇതിൽ നിന്ന് ഒരു രൂപ പോലും കൂടരുതെന്നും, സർക്കാർ നിർദ്ദേശിക്കുന്നു. വെബ്‌സൈറ്റുകളിലും ഈ നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം. രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഈ നിരക്കുകൾ ഏത് സമയവയും പരിശോധിക്കാനാകണം. കേരളാ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് ഇതിന്റെ ലിങ്കുകൾ നൽകണം.

ജില്ലാ മെഡിക്കൽ ഓഫീസർക്കാകും ഇത് സംബന്ധിച്ചുള്ള ഏത് പരാതികളും കേൾക്കാനും പരിഹാരം നിർണയിക്കാനുമുള്ള അവകാശം. Chairman - Shri.C.K.Padmakaran, Member 1 - Dr.V.Rajeevan, Member 2 - Dr.V.G.Pradeep Kumar എന്നിവർ അംഗങ്ങളായ സമിതി അപ്പലൈറ്റ് അഥോറിറ്റിയായിരിക്കും. കൊള്ളനിരക്ക് ഏത് ആശുപത്രി ഈടാക്കിയതായി പരാതി ലഭിച്ചാലും ഈ സംവിധാനത്തിലൂടെയാകും പരിഹാരമുണ്ടാകുക. ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ കേരളാ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ഉണ്ടാകും.

നിശ്ചയിച്ചതിലും കൂടുതൽ ഏതെങ്കിലും ആശുപത്രി കൂടുതൽ നിരക്ക് ഈടാക്കിയെന്ന് കണ്ടെത്തിയാൽ പത്തിരട്ടി തുക പിഴയായി ഒടുക്കേണ്ടി വരും. കർശനനടപടിയുണ്ടാകും. പിപിഇ കിറ്റുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധവസ്തുക്കൾ എന്നിവയ്ക്ക് കൊള്ളവില ഈടാക്കിയാൽ കടുത്ത നടപടി ജില്ലാ കളക്ടർ നേരിട്ട് സ്വീകരിക്കും. രോഗികളെത്തിയാൽ അഡ്വാൻസ് തുക ഈടാക്കിയ ശേഷം മാത്രം അഡ്‌മിഷൻ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. ഈ നിരക്കുകൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് പല സ്വകാര്യ ആശുപത്രികൾക്കെതിരെയും അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ആലുവ അൻവർ ആശുപത്രിക്കെതിരെ ഇതിനകം പൊലീസ് കേസെടുക്കുകയും ഹൈക്കോടതി കലക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രിക്കെതിരെ അന്വേഷണവും ആരംഭിച്ചു. എന്നാൽ ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും സമാനരീതിയിലാണ് രോഗികളോടു പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്.

കാക്കനാടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചേർത്തല പള്ളിപ്പുറം സ്വദേശിയായ കോവിഡ് രോഗിക്ക് നാലു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയത് 1,67,000 രൂപ. ഇവിടെ റൂമിനു പകരം നാലു കോവിഡ് രോഗികൾ കിടക്കുന്ന വാർഡിലായിരുന്നു രോഗിയെ പ്രവേശിപ്പിച്ചത്. ഇതിൽ ഒരു കിടക്കയ്ക്കു ആശുപത്രി ഈടാക്കിയത് 47,500 രൂപ. ഭക്ഷണത്തിനും മരുന്നിനുമെല്ലാം ഉയർന്ന നിരക്ക് ഈടാക്കിയിട്ടുണ്ട്. എന്നിട്ടും രോഗിയുടെ നില ഗുരുതരമാകുകയും വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടി വന്നു. ഇതു സംബന്ധിച്ച ബിൽ ഉൾപ്പടെയുള്ള വിവരങ്ങൾ ജില്ലാ കളക്ടർക്കു കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP