Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഡിഎ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്നിൽ തോമസ് ഐസകും വൈപ്പിനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും; തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചിത്രം സഹിതം വിവാദം; എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന് തെളിവെന്ന് ആരോപിച്ചു യുഡിഎഫ് നേതാക്കൾ

എൻഡിഎ കൺവീനറുടെ വീട്ടിലെ അത്താഴവിരുന്നിൽ തോമസ് ഐസകും വൈപ്പിനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും; തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചിത്രം സഹിതം വിവാദം; എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടത്തിന് തെളിവെന്ന് ആരോപിച്ചു യുഡിഎഫ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈപ്പിൻ നിയോജക മണ്ഡലം എൻഡിഎ കൺവീനർ രജ്ഞിത്ത് രാജ്വിയുടെ വീട്ടിൽ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാവുന്നു. മന്ത്രിയെ കൂടാതെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളുമാണ് വിരുന്നിൽ പങ്കെടുത്തത്. എസ്എൻഡിപി ശാഖാ ഭാരവാഹികൾക്കൊപ്പമാണ് ഇരുവരും വീട്ടിൽ എത്തിയത്. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

രജ്ഞിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എൻഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ടാണ്. ബിഡിജെഎസ് രൂപീകരിച്ച കാലം മുതൽ നിയോജക മണ്ഡലം പ്രസിഡണ്ടായ രജ്ഞിത്ത് ഹിന്ദു ഐക്യവേദി നേതാവ് കൂടിയാണ്. മാർച്ച് 28ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎൻ ഉണ്ണികൃഷ്ണൻ വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയ നേതാക്കളെ ഏതുപാർട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി എസ്എൻഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലിൽ ചേർന്നെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തിൽ സിപി ഐഎം സ്ഥാനാർത്ഥി പങ്കെടുത്തു.

ബിഡിജെഎസ് നേതാക്കൾ വഴിയാണ് എൻഡിഎ വോട്ടുകളുടെ കച്ചവടം എൽഡിഎഫ് ഉറപ്പിച്ചത് കോൺഗ്രസ് ബ്ലോക് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ വി എസ് സോളിരാജ് ആരോപിച്ചവെന്നും മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു. ഈ ചിത്രം പങ്കുവെച്ചു കൊണ്ട് നേതാക്കൾ സൈബർ ഇടത്തിലൂടെ രംഗത്തുവന്നിട്ടുണ്ട്.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിനു വൻ വോട്ട് ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതൽ 10,000 ത്തിലേറെ വരെ വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ബിജെപിയിൽനിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വൻ ഇടിവുണ്ടായി. ബിഡിജെഎസിന്റെ വോട്ടുകൾ എങ്ങോട്ടു പോയി എന്നാണ് ബിജെപി ഉൾപ്പെടെ തലപുകഞ്ഞ് ആലോചിക്കുന്നത്.

ഇടുക്കിയിലെ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോർച്ചയാണ് ഏറ്റവും ശ്രദ്ധേയമായത്. മന്ത്രി എം.എം. മണി വൻഭൂരിപക്ഷത്തിനു ജയിച്ച ഉടുമ്പൻചോലയിൽ 2016 ൽ ബിഡിജെഎസിന് 21,799 വോട്ടാണ് ലഭിച്ചത്. ഇക്കുറി ബിഡിജെഎസിന്റെ സന്തോഷ് മാധവന് കിട്ടിയത് വെറും 7,208 വോട്ട്. റോഷി അഗസ്റ്റിൻ ജയിച്ച ഇടുക്കിയിൽ ഇക്കുറി ബിഡിജെഎസിന്റെ സംഗീത വിശ്വനാഥൻ നേടിയത് 9,286 വോട്ടാണ്. 2016 ൽ പാർട്ടിക്ക് 27,403 വോട്ടുണ്ടായിരുന്നു.

പി.സി. ജോർജിനെ അട്ടിമറിച്ച് സിപിഎം വിജയം നേടിയ പൂഞ്ഞാറിൽ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എംപി. സെൻ മത്സരിച്ചിട്ടും ലഭിച്ചത് 2965 വോട്ട്. 2016 ൽ പാർട്ടിക്ക് ഇവിടെ 19,966 വോട്ടുണ്ടായിരുന്നു. ആലപ്പുഴയിൽ ബിഡിജെഎസ് മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും അയ്യായിരത്തിലേറെ വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. പൊന്നാനിയിലും തവനൂരിലും സമാനസ്ഥിതി വിശേഷമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP