Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറാഠാ സംവരണ കേസിലെ സുപ്രീം കോടതി വിധി മുന്നോക്ക സാമ്പത്തിക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്; വിധിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ കേരളത്തിലെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ; ഭരണഘടനാ ഭേദഗതിയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്ന് സിപിഎമ്മും

മറാഠാ സംവരണ കേസിലെ സുപ്രീം കോടതി വിധി മുന്നോക്ക സാമ്പത്തിക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്; വിധിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ കേരളത്തിലെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ; ഭരണഘടനാ ഭേദഗതിയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്ന് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറാഠ സംവരണകേസിലെ സുപ്രീംകോടതിവിധി, മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന് എൻ.എസ്.എസ്. ഈ കേസിൽ മഹാരാഷ്ട്രാസർക്കാർ മറാഠി സമുദായത്തിന് പിന്നാക്കക്കാർക്കുള്ള സംവരണം നല്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.

പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻ.എസ്.എസ് ആരോപിച്ചു.സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്ന് ഇന്ദിരാ സാഹ്നി കേസിൽ വിധിച്ചിരുന്നു. 2017 നവംബറിൽ മറാഠകൾക്ക് സംവരണം നൽകാൻ നിയമം പാസാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഈ പരിധി ലംഘിച്ചു.

മറാത്ത സംവരണം ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപരിശോധിക്കണം എന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിൽ എല്ലാ സംസ്ഥാനങ്ങളുടെയും വാദം കോടതി കേട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഈ നിലപാടിനെ അനുകൂലിച്ചു.

എന്നാൽ 50 ശതമാനം എന്ന പരിധി ലംഘിച്ച് മറാത്ത സംവരണം നൽകാനുള്ള അസാധാരണ സാഹചര്യം ബോദ്ധ്യപ്പെടുത്താൻ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ സംവരണ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.ഈ വിധിയുടെ പശ്ചാത്തലത്തിൽ പത്തു ശതമാനം സംവരണ സംവരണം പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. നിലവിലുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ സംവരണ പരിധി നിലവിൽ 60 ശതമാനമാണ്.

സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനെന്നും സംസ്ഥാനങ്ങൾക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാൻ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു.

സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുർബല വിഭാഗത്തിനുവേണ്ടിയായിരുന്നു കേരളം വാദിച്ചത്. എന്നാൽ സുപ്രീംകോടതി വിധിയോടെ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സംവരണം ഒരുക്കാൻ സർക്കാർ മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് സൂചന.

നിലവിലുള്ള സമുദായ സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കണമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വരികയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്നാണ് നിയമ മന്ത്രിയായ എ.കെ. ബാലന്റെ പ്രതികരണം.

കേരളത്തിൽ നിലവിൽ 50% ജനസംഖ്യാനുപാതിക സമുദായ സംവരണമുണ്ട്. ശേഷിക്കുന്ന 50% വരുന്ന പൊതു വിഭാഗത്തിൽ നിന്നാണു നമ്മൾ 10% സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിൻബലത്തിലാണ് ഇതു കൊണ്ടു വന്നത്. എന്നാൽ നിലവിലുള്ള ഭരണഘടനാ ഭേദഗതി ഈ സാമ്പത്തിക സംവരണം സംരക്ഷിക്കുന്നതിന് അപര്യാപ്തമാണ്.

നിലവിലുള്ള 50% സാമുദായിക സംവരണത്തെ ഒരു വിധത്തിലും നമുക്കു തൊടാനാവില്ല. ഒപ്പം 10% സാമ്പത്തിക സംവരണം കൂടി നൽകാൻ സാധിക്കുകയും വേണം. സുപ്രീം കോടതി വിധി വന്നതിനാൽ സാമ്പത്തിക സംവണത്തിനായി നമ്മൾ എടുത്ത നടപടികൾ ഇനി നിലനിൽക്കില്ല.

സംവരണത്തിന് അർഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതു രാഷ്ട്രപതിയുടെ അധികാരത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി പറയുന്നു. സംസ്ഥാനത്തു പിന്നാക്ക വിഭാഗ കമ്മിഷനാണ് ഇതു തീരുമാനിച്ചിരുന്നത്. എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തിനു സംവരണം നൽകാൻ തീരുമാനിച്ചതു കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ ആയിരുന്നു. ഇനി മുതൽ ഇങ്ങനെ സംവരണം നൽകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതിക്കു വിടണം.

നിലവിലുള്ള സമുദായ സംവരണത്തെ ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കാമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വന്നില്ലെങ്കിൽ ഇവിടെ സാമ്പത്തിക സംവരണം ബുദ്ധിമുട്ടാകും. സംസ്ഥാനത്തു നമ്മൾ സാമ്പത്തിക സംവരണം നടപ്പാക്കി തുടങ്ങിയ ഘട്ടത്തിലാണ് ഇത്തരമൊരു തടസ്സം ഉണ്ടായിരിക്കുന്നതെന്നും ബാലൻ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുക എന്നത് തുടർഭരണത്തിൽ പിണറായി സർക്കാരിന് കടുത്ത വെല്ലുവിളിയാകും. സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുവാൻ ഭരണഘടന ഭേദഗതിക്ക് തയ്യാറാകേണ്ടിവരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP