Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിരിയും മുമ്പേ ആ കുഞ്ഞു പുഷ്പം യാത്രയായി; 71കാരി ജന്മം നൽകിയ പെൺകുഞ്ഞ് പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു; ജനിച്ച് 45-ാം ദിവസം കൊഴിഞ്ഞു പോയത് മകൻ മരിച്ച ദുഃഖം മറക്കാൻ സുധർമ്മയും സുരേന്ദ്രനും ദൈവത്തോട് യാചിച്ചു വാങ്ങിയ കൺമണി

വിരിയും മുമ്പേ ആ കുഞ്ഞു പുഷ്പം യാത്രയായി; 71കാരി ജന്മം നൽകിയ പെൺകുഞ്ഞ് പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു; ജനിച്ച് 45-ാം ദിവസം കൊഴിഞ്ഞു പോയത് മകൻ മരിച്ച ദുഃഖം മറക്കാൻ സുധർമ്മയും സുരേന്ദ്രനും ദൈവത്തോട് യാചിച്ചു വാങ്ങിയ കൺമണി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ പെൺകുഞ്ഞ് പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അദ്ധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്. ജനിച്ച് 45-ാം ദിവസമാണ് സുധർമ്മയുടേയും സുരേന്ദ്രന്റെയും ജീവിതത്തിൽ തിരികെ എത്തിയ എല്ലാ സന്തോഷങ്ങളം ഇല്ലാതാക്കി ആ കുരുന്നു പൈതൽ യാത്രയായത്.

തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ഏകമകൻ മരിച്ചതോടെ സങ്കടക്കടലിലായ ദമ്പതികളുടെ ജീവിതത്തിൽ സന്തോഷം നിറച്ച 45 ദിവസങ്ങൾ നൽകിയ ശേഷം ആ കുഞ്ഞ് പുഷ്പം കൊഴിഞ്ഞു പോകുക ആയിരുന്നു. 71-ാം വയസ്സിൽ സുധർമ്മ കുഞ്ഞിന് ജന്മം നൽകിയത് വലിയ വാർത്ത ആിരുന്നു. കുഞ്ഞിന്റെ ജനനം സുധർമയ്ക്കും ഭർത്താവിനും വലിയൊരു നഷ്ടപ്പെടലിന്റെ വേദനയിൽ നിന്നുള്ള മോചനം കൂടിയായിരുന്നു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചുവരികയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിനിടയിലാണ് ദുരന്തം സംഭവിച്ചത്.

ഏക മകൻ മരിച്ച ദുഃഖത്തിൽ നിന്നും കരകയറാനായിരുന്നു വാർദ്ധക്യത്തിൽ സുധർമ്മ വീണ്ടും ഗർഭം ധരിച്ചത്. ഒന്നര വർഷം മുൻപ് 35 വയസുള്ള ഇവരുടെ ഏകമകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം സുധർമയ്ക്കുണ്ടായത്. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി എത്തിയപ്പോൾ ആദ്യം ഡോക്ടർമാർ എതിർത്തു. ഇത്രയും കൂടിയ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർമാർ ആവർത്തിച്ചെങ്കിലും സുധർമ തന്റെ ആവശ്യത്തിൽ ഉറച്ചുനിന്നു. ഒടുവിൽ സുധർമയുടെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങി.

കുഞ്ഞിന് 32 ആഴ്ച പ്രായമായ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോൾ 1100 ഗ്രാം മാത്രമായിരുന്നു തൂക്കം. തുടർന്ന് ന്യൂബോൺ ഐസിയുവിൽ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. അത്ഭുതകരമായ ഒരു ജനനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ഇവരെ പരിചരിച്ച ഡോക്ർമാരായ ജയറാം ശങ്കറുംമേരി പ്രവീണും ശ്രീലതയും ലത ബാബുക്കുട്ടിയും വിബി മേരിയും നന്ന ചന്ദ്രനും. സുധർമയും സുരേന്ദ്രനും മകൾക്ക് ശ്രീലക്ഷ്മി എന്ന് പേരും ഇട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP