Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനോരമ ഒഴികെ സകല ചാനലുകളും ദേശീയ മാധ്യമങ്ങളും പറയുന്നത് എൽഡിഎഫ് തുടർഭരണം; വടക്കൻ കേരളത്തിൽ സമ്പൂർണ്ണ വിജയം യുഡിഎഫിന് കൊടുത്ത മനോരമ ഇന്ന് തെക്കൻ കേരളാ ഫലം പറയുമ്പോൾ കാലു വാരിയേക്കുമെന്ന് യുഡിഎഫിന് ആശങ്ക; പ്രീപോൾ സർവ്വേയ്ക്ക് പുറമേ എക്സിറ്റ് പോളിലും യുഡിഎഫിനെ കൈയൊഴിഞ്ഞ് മാധ്യമങ്ങൾ

മനോരമ ഒഴികെ സകല ചാനലുകളും ദേശീയ മാധ്യമങ്ങളും പറയുന്നത് എൽഡിഎഫ് തുടർഭരണം; വടക്കൻ കേരളത്തിൽ സമ്പൂർണ്ണ വിജയം യുഡിഎഫിന് കൊടുത്ത മനോരമ ഇന്ന് തെക്കൻ കേരളാ ഫലം പറയുമ്പോൾ കാലു വാരിയേക്കുമെന്ന് യുഡിഎഫിന് ആശങ്ക; പ്രീപോൾ സർവ്വേയ്ക്ക് പുറമേ എക്സിറ്റ് പോളിലും യുഡിഎഫിനെ കൈയൊഴിഞ്ഞ് മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രീപോൾ സർവ്വേയ്ക്ക് സമാനമായി കേരളത്തിൽ ഇടത് തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. കേരളത്തിലെ ചാനലുകൾ 140 മണ്ഡലങ്ങളിലേയും ഫലം പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യ ദിവസം വടക്കൻ കേരളത്തിൽ എത്തിയതേയുള്ളൂ അവർ. ഇതിൽ മനോരമ ഒഴികെ ബാക്കിയില്ലാവരും ഇടതുപക്ഷത്താണ്. വടക്കൻ കേരളം കോൺഗ്രസിന് നൽകുകയാണ് മനോരമ. എന്നാൽ മറ്റ് സർവ്വേകളെല്ലാം തിരിച്ചയാതിനാൽ ഇന്ന് തെക്കൻ കേരളത്തിലെ ഫലം പറയുമ്പോൾ മനോരമയും നിലപാട് മാറ്റുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഏതായാലും സർവ്വേ ഫലങ്ങളെ എല്ലാം തള്ളുകയാണ് കോൺഗ്രസ്.

കേരളത്തിൽ തുടർഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലവും ചർച്ചയാകുന്നു. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, എൻഡിടിവി, ടൈംസ് നൗ സി വോട്ടർ, റിപബ്ലിക് ടിവി സിഎൻഎക്‌സ് എന്നീ ദേശീയ മാധ്യമങ്ങളാണ് കേരളത്തിൽ തുടർഭരണം പ്രവചിക്കുന്നത്. ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ എൻഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങൾ പ്രവചിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ, എൻഡിടിവി എന്നീ മാധ്യമങ്ങൾ പ്രവചിക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമിൽ എൻഡിഎ സഖ്യം ഭരണം നിലനിർത്തുമ്പോൾ പുതുച്ചേരിയിൽ എൻഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.

കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 104 മുതൽ 120 സീറ്റുകൾ വരെ നേടി എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. യുഡിഎഫ് 20 മുതൽ 36 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർക്കും രണ്ടു സീറ്റു വരെ ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൽഡിഎഫ് 47 ശതമാനം വോട്ടുകളും യുഡിഎഫ് 38 ശതമാനം വോട്ടുകളും നേടും. എൻഡിഎ 12 ശതമാനവും മറ്റുള്ളവർ മൂന്നു ശതമാനം വോട്ടും നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

എൻഡിടിവി എക്‌സിറ്റ് പോൾ ഫലപ്രകാരം 88 സീറ്റുമായി എൽഡിഎഫ് ഭരണം നിലനിർത്തും. യുഡിഎഫിന് 50 സീറ്റുകൾ ലഭിക്കും. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടാമെന്നും എൻഡിടിവി പ്രവചിക്കുന്നു. എൽഡിഎഫ് 74 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 65 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ ഒരു സീറ്റു നേടിയേക്കാമെന്നും പ്രവചിക്കുന്നു. എൽഡിഎഫ് 72 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎൻഎക്‌സ് എക്‌സിറ്റ് പോൾ ഫലം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. എൻഡിഎ ഒന്നു മുതൽ അഞ്ച് സീറ്റുവരെ നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു. എൻഡിഎഫ് 42.50 ശതമാനം വോട്ടും യുഡിഎഫ് 36.95 ശതമാനം വോട്ടും എൻഡിഎ 18.56 ശതമാനം വോട്ടും നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു.

മനോരമയുടെ എക്‌സിറ്റ് പോൾ ഫലം

തൃശൂരിൽ ഇടതു ആധിപത്യം

മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോളിൽ തൃശൂർ ജില്ലയിലെ ചിത്രം ഇടതിനൊപ്പം. തൃശൂർ ജില്ലയിൽ എൽഡിഎഫ് 10 സീറ്റും യുഡിഎഫ് 3 സീറ്റും നേടുമെന്നാണ് പ്രവചനം. എൽഡിഎഫിന് രണ്ട് സീറ്റ് നഷ്ടമാകുമ്പോൾ യുഡിഎഫിന് രണ്ട് സീറ്റ് നേട്ടവുമുണ്ട്. ചേലക്കര മണ്ഡലത്തിൽ കെ.രാധാകൃഷ്ണൻ മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൽഡിഎഫ് 2016ലേക്കാൾ മികച്ച ഭൂരിപക്ഷം നേടുമെന്നും പ്രവചനമുണ്ട്.

മന്ത്രി എ.സി.മൊയ്തീൻ കുന്നംകുളം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. മാർജിൻ 11.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മാർജിൻ 5.16 % (7782 വോട്ട്) ആയിരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇത്തവണ കുന്നംകുളത്തെ ശ്രദ്ധേയമാക്കുന്നത്. 2016ലേക്കാൾ 9.17 ശതമാനം കൂടുതൽ വോട്ടാണ് എക്‌സിറ്റ് പോൾ ബിജെപിക്ക് പ്രവചിക്കുന്നത്.

ഗുരുവായൂരിൽ പ്രതീക്ഷകൾ തെറ്റിച്ച് എൽഡിഎഫ് തന്നെ ജയം തുടരുമെന്ന് എകിസിറ്റ് പോൾ പറയുന്നു. എൻ.കെ.അക്‌ബറിന് എക്‌സിറ്റ് പോളിൽ 5.70% ലീഡുണ്ട്. ഇടത്തുറച്ച് തന്നെ നിൽക്കുന്നു മണലൂർ മണ്ഡലം. മുരളി പെരുനെല്ലി എംഎൽഎ മണലൂർ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞേക്കും; യുഡിഎഫ് വോട്ടിൽ വർധനയും ദൃശ്യമാണ്.

വടക്കാഞ്ചേരിയിൽ പ്രതീക്ഷിച്ച പോലെ മൽസരം കടുക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കര നേരിയ മാർജിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ. സേവ്യർ ചിറ്റിലപ്പള്ളി എക്‌സിറ്റ് പോളിൽ 1.10% വോട്ടിന് മാത്രം പിന്നിലാണ്്. ഒല്ലൂരിൽ ചീഫ് വിപ്പ് കെ.രാജൻ ഒല്ലൂർ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. തൃശൂരിലാകട്ടെ, യുഡിഎഫും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണെന്ന് വ്യക്തം. 2.40% വോട്ടിന് പത്മജ വേണുഗോപാൽ സുരേഷ് ഗോപിയെക്കാൾ മുന്നിലാണ്. സിപിഐ നേരിയ വ്യത്യാസത്തിൽ മൂന്നാമതാകുമെന്നും പ്രവചനം.

നാട്ടിക മികച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. നാട്ടികയിൽ സി.സി.മുകുന്ദൻ 16.70 % ലീഡ് നേടുമെന്നാണ് പ്രവചനം. ശോഭ സുബിനെന്ന് യുവ കോൺസുകാരൻ ശ്രദ്ധേയമൽസരം നടത്തിയ കയ്പമംഗലം എൽഡിഎഫിന് തന്നെ. ഇ.ടി.ടൈസൺ 17.10% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ. ശോഭ സുബിന്റെ പോരാട്ടം യുഡിഎഫ് വോട്ട് 5 ശതമാനം ഉയർത്താമെന്നും പ്രവചനം പറയുന്നു. എക്‌സിറ്റ് പോളിൽ ഏറ്റവും കടുത്ത പോരാട്ടം ഇരിങ്ങാലക്കുടയിൽ ആണ്. ഇരിങ്ങാലക്കുടയിൽ യുഡിഎഫ് വെറും 0.10% വോട്ടിന് മുന്നിലെന്ന് പ്രവചനം. തോമസ് ഉണ്ണിയാടൻ (UDF) - 37.30 % ; ആർ.ബിന്ദു (LDF) -37.20% എന്നതാണ് കണക്ക്.

പുതുക്കാട് 7.50% മാർജിനിൽ LDF നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. 2016ൽ സി.രവീന്ദ്രനാഥ് നേടിയ ഭൂരിപക്ഷത്തിൽ കനത്ത ഇടിവിന് സാധ്യത. ചാലക്കുടിയിൽ എൽഡിഎഫെന്നും സർവേ പറയുന്നു. ചാലക്കുടിയിൽ ഡെന്നിസ് കെ.ആന്റണി 4.8% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് വോട്ടിൽ ഇടിവ്; യുഡിഎഫ് വോട്ട് ഉയരുമെന്നും പ്രവചനമുണ്ട്. വി.ആർ.സുനിൽകുമാർ കൊടുങ്ങല്ലൂർ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷം ആവർത്തിക്കുമെന്നും പ്രവചനം പറയുന്നു.

പാലക്കാട് ഇടതു കോട്ട

പാലക്കാട് ജില്ലയിൽ എൽഡിഎഫിനു മേൽക്കൈയെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. ജില്ലയിലെ പന്ത്രണ്ടിൽ എൽഡിഎഫ് 9 മണ്ഡലങ്ങളിലും യുഡിഎഫ് 3 മണ്ഡലങ്ങളിലും ജയിക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലം പ്രവചിക്കുന്നു. ശ്രദ്ധേയമായ പോരാട്ടം നടന്ന തൃത്താലയിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി.ബൽറാം മുന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബൽറാമിന് എം.ബി.രാജേഷിനേക്കാൾ 6.20% വോട്ട് അധികം ലഭിക്കുമെന്ന് പ്രവചനം.

യുഡിഎഫ് ഇവിടെ 46.30 ശതമാനം വോട്ട് നേടും. യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. 2016ൽ ബൽറാമിന്റെ മാർജിൻ 7.48% (10,547 വോട്ട്) ആയിരുന്നു. ബിജെപി വോട്ട് രണ്ട് ശതമാനം കൂടിയെങ്കിലും മികച്ച സ്ഥാനാർത്ഥിയായിരുന്നെങ്കിൽ പ്രകടനം ഇനിയും മെച്ചപ്പെട്ടേനെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുബൈദ ഇസഹാക് നേടിയതിൽ കൂടുതലൊന്നും എം.ബി.രാജേഷിന്റെ പ്രകടനത്തിൽ കാണാനില്ലെന്ന് സർവേ പറയുന്നു.

പാലക്കാട് ഷാഫിക്കൊപ്പം തന്നെ. ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു. എക്‌സിറ്റ് പോളിൽ ഇ.ശ്രീധരനുമേൽ ഷാഫിയുടെ ലീഡ് 4.80 ശതമാനമാണെന്ന് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നു. യുഡിഎഫ് 38.40 ശതമാനം വോട്ടും എൻഡിഎ 33.60 ശതമാനവും എൽഡിഎഫ് 21.00 ശതമാനവും വോട്ട് നേടുമെന്ന് കണക്ക് പറയുന്നു. ഇ.ശ്രീധരന്റെ വരവ് എൻഡിഎയുടെ പ്രതീക്ഷ വാനോളമുയർത്തിയെങ്കിലും എൽഡിഎഫ് ദുർബലസ്ഥാനാർത്ഥിയെ നിർത്തിയത് യുഡിഎഫിന് ആശ്വാസമായി. എക്‌സിറ്റ് പോളിൽ എൻഡിഎ അധികം നേടിയതിന്റെ ഏതാണ്ട് ഇരട്ടിവോട്ടാണ് എൽഡിഎഫിന് കുറഞ്ഞത്. 2016ൽ 12.69 % മാർജിനിൽ (17,483 വോട്ട്) ജയിച്ച ഷാഫി പറമ്പിലിന് ഇത്തവണ കടന്നുകൂടാൻ അത്യധ്വാനം വേണ്ടിവന്നുവെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ വ്യക്തം.

പട്ടാമ്പി എൽഡിഎഫ് നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോൾ; മാർജിൻ 4.20% ആണ്. മുഹമ്മദ് മുഹ്‌സിൻ 4.20% മാർജിനിൽ റിയാസ് മുക്കോളിയെ തോൽപ്പിക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് 39.70, യുഡിഎഫ് 35.50 ശതമാനം എന്നതാണ് നില. മണ്ഡലം നിലനിർത്തുമ്പോഴും എൽഡിഎഫിന്റെ വോട്ട് കുറയുന്നു. യുഡിഎഫിനും സമാനമായ ഇടിവുണ്ട്. കഴിഞ്ഞ തവണ 5.28 % ആയിരുന്നു മുഹ്‌സിന്റെ ഭൂരിപക്ഷം (7404 വോട്ട്). ബിജെപി വോട്ടിൽ 5 ശതമാനം വർധനയുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. പക്ഷേ 10.30 % വരുന്ന മറ്റുള്ളവരാണ് നിർണായകമാകുക.

ഷൊർണൂരിൽ ഇടതിന്റെ പി.മമ്മിക്കുട്ടി 8.60% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് വോട്ട് കൂടും; സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന സന്ദീപ് വാര്യർ സ്ഥാനാർത്ഥിയായി എത്തിയിട്ടും ബിജെപി വോട്ടിൽ ഇടിവുണ്ട്. പി.കെ.ശശി മാറിയശേഷവും എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. മുതിർന്ന സിപിഎം നേതാവ് പി.മമ്മിക്കുട്ടി ടി.എച്ച്.ഫിറോസ് ബാബുവിനേക്കാൾ 8.60 % വോട്ട് അധികം നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം.

കഴിഞ്ഞതവണ ബിഡിജെഎസ് നേടിയ വോട്ടിൽ നിന്ന് വലിയ ഭാഗം എൻഡിഎയ്ക്ക് നഷ്ടപ്പെടുമെന്നാണ് പ്രവചനം. സന്ദീപ് വാരിയർക്ക് മണ്ഡലത്തിൽ ചലനമുണ്ടാക്കാനായില്ലെന്ന് വ്യക്തം. എൻഡിഎയ്ക്ക് നഷ്ടപ്പെടുന്ന അതേ അളവിൽ വോട്ട് യുഡിഎഫിന് അധികമായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ശശി 17.33 % മാർജിനിലാണ് (24,547 വോട്ട്) വിജയിച്ചത്.

ഒറ്റപ്പാലത്ത് എൽഡിഎഫ് 6.60% മുന്നിലെന്ന് എക്‌സിറ്റ് പോൾ. യുഡിഎഫ് വോട്ടിൽ നേരിയ വർധന മാത്രമെന്ന് പ്രവചനം പറയുന്നു. പി.സരിൻ ആണ് യുഡിഎഫിനായി പട നയിച്ചത്. എൽഡിഎഫ് 41.70, യുഡിഎഫ് 35.10 ശതമാനം വോട്ടും നേടും. സിപിഎമ്മിലെ കെ.പ്രേംകുമാർ 6.60 % മാർജിനിൽ ഡോ.പി.സരിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു. എൽഡിഎഫിന് ചെറിയ വോട്ട് നഷ്ടമുണ്ട്. ബിജെപിക്ക് മൂന്ന് ശതമാനത്തിനടുത്ത് നേട്ടവും. 2016ൽ ഷാനിമോൾ ഉസ്മാൻ നേടിയതിനേക്കാൾ ഒരു ശതമാനം വോട്ട് മാത്രമേ പി.സരിന് അധികമായി ലഭിക്കുന്നുള്ളു. കഴിഞ്ഞ തവണ പി.ഉണ്ണി 10.71 % മാർജിനിൽ (16,088 വോട്ട്) വിജയിച്ചയിടത്ത് ഇത്തവണ സിപിഎമ്മിന്റെ ഭൂരിപക്ഷം കുറയുന്നതായി കാണാം.

കോങ്ങാട് എൽഡിഎഫ് വിജയം ഉറപ്പിക്കുന്നുവെന്ന് എക്‌സിറ്റ് പോൾ പറയുന്നു. 18.30 % മാർജിനിൽ കെ.ശാന്തകുമാരി എൽഡിഎഫിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് എക്‌സിറ്റ് പോൾ. യു.സി.രാമനെ കളത്തിലിറക്കിയത് ലീഗിന് ഗുണം ചെയ്തില്ലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ബിജെപി നില മെച്ചപ്പെടുത്തും. അന്തരിച്ച കെ.വി.വിജയദാസിന്റെ പ്രതിച്ഛായയും പ്രവർത്തനവും അകാലനിര്യാണത്തിലുള്ള വിഷമവും വോട്ടിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ടാകണം. 9.90% മാർജിനിലാണ് (13,271 വോട്ട്) വിജയദാസ് 2016ൽ പന്തളം സുധാകരനെ തോൽപ്പിച്ചത്.

മണ്ണാർക്കാട് സിറ്റിങ് എംഎൽഎ എൻ.ഷംസുദീൻ 7.9% മാർജിനിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് ഇവിടെ 46.90 % വോട്ട് നേടുമെന്നാണ് കണക്ക്. 8.30 % ആയിരുന്നു (12,325 വോട്ട്) 2016ലെ മാർജിൻ. എക്‌സിറ്റ് പോളിൽ മറ്റുള്ളവർ നേടിയ 11 ശതമാനം വോട്ട് പ്രധാനം. 2.91 % മാത്രമാണ് 2016ൽ മറ്റുള്ളവർക്ക് ലഭിച്ചത്. ഇത്തവണ എൽഡിഎഫിനും എൻഡിഎയ്ക്കും വോട്ട് കുറയുമെന്നാണ് പ്രവചനം.

വി.എസിന്റെ മണ്ഡലം എ.പ്രഭാകരൻ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. ബിജെപി രണ്ടാംസ്ഥാനത്താണ് മണ്ഡലത്തിൽ. യുഡിഎഫ് വോട്ടിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തുന്നു. എൽഡിഎഫ് ഇവിടെ 48.40 ശതമാനവും എൻഡിഎ 27.70 വോട്ടും നേടും. വി എസ്.അച്യുതാനന്ദൻ രംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ എ.പ്രഭാകരൻ 20.70% മാർജിനിൽ വിജയിക്കുമെന്നാണ് പ്രവചനം. 2016 ൽ വി എസ്. നേടിയ 16.99 ശതമാനത്തേക്കാൾ (27142 വോട്ട്) മികച്ചതാണ് ഈ മാർജിൻ. രണ്ടാംസ്ഥാനം നിലനിർത്തിയ എൻഡിഎയ്ക്കും മൂന്നാം സ്ഥാനത്ത് തുടരുന്ന യുഡിഎഫിനും വോട്ടിൽ ഇടിവുണ്ട്.

തരൂർ എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൽഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും. എ.കെ.ബാലനെ ഒഴിവാക്കിയതും ബാലന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന്റെ പേരിലുണ്ടായ പ്രതിഷേധത്തിനുമെല്ലാം ശേഷം എൽഡിഎഫ് 4.48 % മാർജിനിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. ഭൂരിപക്ഷം ഗണ്യമായി കുറയും.

മന്ത്രി കെ.കൃഷ്ണൻകുട്ടി ചിറ്റൂർ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മന്ത്രി കെ.കൃഷ്ണൻ കുട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിരാളി കെ.അച്യുതന്റെ മകൻ സുമേഷ് അച്യുതനെ 5.40 % വോട്ടിന് മറികടക്കുമെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫിന്റെ വോട്ട് വിഹിതം കുറയുമ്പോഴും മറ്റുള്ളവർ നേടുന്ന 8.60 % വോട്ട് യുഡിഎഫിന് തിരിച്ചടിയാകുന്നു.

നെന്മാറയിൽ സിറ്റിങ് എംഎൽഎ കെ.ബാബു 12.10% മാർജിനിൽ സി.എംപിയിലെ സി.എൻ.വിജയകൃഷ്ണനെ തോൽപ്പിക്കുമെന്നാണ് പ്രവചനം. 2016ൽ 4.79 % (7,408വോട്ട്) ആയിരുന്നു എ.വി.ഗോപിനാഥിനെതിരെ കെ.ബാബുവിന്റെ ഭൂരിപക്ഷം. ആറു ശതമാനത്തിലധികം വോട്ടാണ് ഇത്തവണ എക്‌സിറ്റ് പോളിൽ യുഡിഎഫിന് നഷ്ടമാകുന്നത്. ബിജെപിക്കും എൽഡിഎഫിനും നേട്ടം.

ആലത്തൂരിലും നേട്ടം ഇടതിന് തന്നെ. ഭൂരിപക്ഷം കുറഞ്ഞാലും സിപിഎമ്മിലെ കെ.ഡി.പ്രസേനൻ സീറ്റ് നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 13.10 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28.03 % മാർജിനിലാണ് (36,060 വോട്ട്) പ്രസേനൻ ജയിച്ചത്. എൽഡിഎഫിന് 8 % വോട്ട് കുറയുമെന്ന് എക്‌സിറ്റ് പോൾ. യുഡിഎഫിന് 7 ശതമാനത്തിനടുത്ത് വോട്ട് കൂടിയിട്ടും എൽഡിഎഫിനേക്കാൾ 13.10 ശതമാനം പിന്നിലാണ്.

കോഴിക്കോട് അട്ടിമറി

കോഴിക്കോട് ജില്ലയിൽ വൻ അട്ടിമറികൾ നടക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. വടകരയിൽ പൊരിഞ്ഞ പോരാട്ടമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ കെ.കെ.രമ മുന്നിലെത്തും. മനയത്ത് ചന്ദ്രനേക്കാൾ 2% വോട്ടിന് മുന്നിലാണ് കെ.കെ.രമയെന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 36.80%, എൽഡിഎഫ് 34.80%, എൻഡിഎ 15.10% വോട്ടും നേടും. വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ.രമ 2 % മാർജിനിൽ എൽജെഡിയിലെ മനയത്ത് ചന്ദ്രനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി.കെ.നാണു 7.34% (9511 വോട്ട്) മാർജിനിൽ വിജയിച്ച മണ്ഡലമാണ്. 2016ൽ കെ.കെ.രമ ഒറ്റയ്ക്കുനിന്ന് 15.82 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ 4.8% വോട്ട് പിടിച്ച മറ്റുകക്ഷികൾക്ക് ഇത്തവണ പ്രവചിക്കുന്ന വിഹിതം 13.30 %. എസ്ഡിപിഐ സ്ഥാനാർത്ഥിയും കെ.കെ.രമയുടെ അപരസ്ഥാനാർത്ഥികളും കൂടുതൽ വോട്ട് പിടിക്കും.

കുറ്റ്യാടി സിറ്റിങ് സീറ്റിൽ യുഡിഎഫിന് എൽഡിഎഫിനുമേൽ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മറ്റുകക്ഷികൾ ഇവിടെ നിർണായകം ആകുമെന്നും സൂചനയുണ്ട്. എക്‌സിറ്റ് പോളിലെ മറ്റുള്ളവരുടെ വോട്ട് വിഹിതം 9.10% ആണ്. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.00 %, എൽഡിഎഫ് 39.90 %, എൻഡിഎ 10.00 ശതമാനം വോട്ടും നേടും. കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫ് 1.10 % വോട്ടിന് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. പാറയ്ക്കൽ അബ്ദുല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ മാർജിൻ 0.73 % (1157 വോട്ട്). ഇത്തവണ മറ്റുള്ളവർ 9.10 % വോട്ട് നേടുമെന്നാണ് പ്രവചനം.

നാദാപുരത്ത് അട്ടിമറിയെന്നാണ് എക്‌സിറ്റ് പോളിലെ പ്രവചനം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കെ.പ്രവീൺ കുമാർ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 43.80 %, എൽഡിഎഫ് 41.00%, എൻഡിഎ 8.80 %. 2.80 % വ്യത്യാസത്തിൽ കോൺഗ്രസിലെ കെ.പ്രവീൺ കുമാർ സിപിഐയിലെ സിറ്റിങ് എംഎൽഎ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. 2016ൽ ഇ.കെ.വിജയൻ പ്രവീൺ കുമാറിനെ തോൽപ്പിച്ചത് 2.92 ശതമാനത്തിന്റെ (4759 വോട്ട്) മാർജിനിലായിരുന്നു. ബിജെപി വോട്ടിൽ ഇത്തവണ നേരിയ കുറവ് കാണുന്നു. ഇത്തവണ മറ്റുള്ളവർ 6.40 % വോട്ട് നേടുമെന്ന് പ്രവചനം.

കൊയിലാണ്ടിയിൽ തീപാറും എന്നാണ് പ്രവചനം. എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. എൻ.സുബ്രഹ്മണ്യന്റെ ലീഡ് ഒരുശതമാനം മാത്രമാണ്. വോട്ടുശതമാനം: യുഡിഎഫ് 38.40 %, എൽഡിഎഫ് 37.40%, എൻഡിഎ 12.50% വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യുഡിഎഫിലെ എൻ.സുബ്രഹ്മണ്യൻ എൽഡിഎഫിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കാനത്തിൽ ജമീലയെ പരാജയപ്പെടുത്തുമെന്ന് പ്രവചനം. 2016ൽ കെ.ദാസൻ 8.70 % മാർജിനിൽ (13369 വോട്ട്) എൻ.സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയ മണ്ഡലമാണ്. ഇത്തവണ ബിജെപിക്ക് വോട്ട് കുറയുമെന്ന് എക്‌സിറ്റ് പോൾ. 11.80 % വോട്ട് മറ്റുള്ളവർക്ക് പോകുമെന്നാണ് പ്രവചനം. ഇതു നിർണായകമായേക്കാം.

മന്ത്രി ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. ടി.പി.രാമകൃഷ്ണൻ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പ്രവചനം. വോട്ടുശതമാനം ഇങ്ങനെയാണ്: എൽഡിഎഫ് 46.30 %, യുഡിഎഫ് 40.50%, എൻഡിഎ 10.10% വോട്ടും നേടും. മാർജിൻ 5.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.67 % (4101 വോട്ട്) ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപി വോട്ട് ഇത്തവണ 4 ശതമാനമെങ്കിലും വർധിക്കുമെന്ന് എക്‌സിറ്റ് പോൾ. യുഡിഎഫിന് 4 ശതമാനം വോട്ട് കുറയും.

ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ധർമജന് സച്ചിൻ ദേവിനുമേൽ ഒരുശതമാനം വോട്ടിന്റെ ലീഡെന്ന് പ്രവചനം പറയുന്നു. വോട്ടുശതമാനം: യുഡിഎഫ് 44.00 %, എൽഡിഎഫ് 43.00%, എൻഡിഎ 10.20 % വോട്ടും നേടും. കടുത്ത പോരാട്ടത്തിൽ ഒരുശതമാനം വോട്ടിന് യുഡിഎഫിലെ ധർമജൻ ബോൾഗാട്ടി എസ്എഫ്‌ഐ നേതാവ് കെ.എം.സച്ചിൻ ദേവിനെ മറികടക്കുമെന്ന് പ്രവചനം. യാഥാർഥ്യമായാൽ ഈ തിരഞ്ഞെടുപ്പിലെ യഥാർഥ അട്ടിമറികളിലൊന്നാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി 8.86 % വോട്ട് വ്യത്യാസത്തിൽ (15464 വോട്ട്) ജയിച്ച മണ്ഡലമാണ്. ഇത്തവണ ബിജെപി വോട്ടിൽ നേരിയ കുറവ് കാണുന്നു.

എലത്തൂരിൽ എ.കെ.ശശീന്ദ്രൻ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എ.കെ.ശശീന്ദ്രൻ 2016ലെ ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചനമാണ്. വോട്ടുശതമാനം: എൽഡിഎഫ് 50.30%, യുഡിഎഫ് 28.50 %, എൻഡിഎ 17.00% എന്നിങ്ങനെയാണ് വോട്ടുശതമാനം. മന്ത്രി എ.കെ.ശശീന്ദ്രൻ അനായാസം മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 21.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18.51 % (29057 വോട്ട്) ആയിരുന്നു ശശീന്ദ്രന്റെ ഭൂരിപക്ഷം. ബിജെപി വോട്ടിൽ നേരിയ കുറവ് കാണുന്നു. എൻസിപി പിളർന്നുണ്ടായ നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ ആദ്യമൽസരം. എ.കെ.ശശീന്ദ്രൻ നേരിട്ട ആരോപണങ്ങളും പാർട്ടിയിൽ ഉയർന്ന എതിർപ്പും വോട്ടർമാരെ കാര്യമായി സ്വാധീനിച്ചില്ലെന്ന് കരുതണം.

മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോർത്ത് നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 13.90 %. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.പ്രദീപ് കുമാർ നേടിയ മാർജിൻ 21.02 % ആയിരുന്നു. കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്താണ് യുഡിഎഫ് സ്ഥാനാർത്ഥി. എം ടി.രമേശ് മത്സരിച്ചിട്ടും ബിജെപി വോട്ടിൽ വൻ ഇടിവുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ. തോട്ടത്തിൽ രവീന്ദ്രൻ എക്‌സിറ്റ് പോളിൽ 13.90% വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം: എൽഡിഎഫ് 48.80%, യുഡിഎഫ് 34.90 %, എൻഡിഎ 15.90 % എന്നിങ്ങനെയാണ് വോട്ടുനില.

കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. ബിജെപിയിലെ നവ്യ ഹരിദാസ് രണ്ടാമതെത്തുമെന്നതാണ് ശ്രദ്ധേയ പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 46.40 %, എൻഡിഎ 28.70 %, എൽഡിഎഫ് 22.20 ശതമാനം വോട്ടും നേടും. വലിയ വ്യത്യാസത്തിൽ (17.70%) യുഡിഎഫ് സ്ഥാനാർത്ഥി നൂർബീന റഷീദ് ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.കെ.മുനീർ 5.47% മാർജിനിൽ ജയിച്ച മണ്ഡലത്തിലാണ് ലീഗിന്റെ ഏക വനിതാസ്ഥാനാർത്ഥി മികച്ച ലീഡ് നേടുന്നത്. ബിജെപി രണ്ടാംസ്ഥാനത്ത് വരുന്നു എന്ന രാഷ്ട്രീയ അട്ടിമറി കൂടിയുണ്ട്. ഐഎൻഎൽ മൂന്നാമതാകും. 28.70 % ആണ് ബിജെപിയുടെ നവ്യ ഹരിദാസിന് പ്രവചിക്കുന്ന വിഹിതം.

ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ. ബേപ്പൂരിൽ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു. യുഡിഎഫ് വോട്ടിലും ബിജെപി വോട്ടിലും വർധനയ്ക്ക് സാധ്യതയേറെ കാണുന്നതാണ് സർവേ. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.30%, എൽഡിഎഫ് 38.20%, എൻഡിഎ 19.80% വോട്ടും നേടും. വി.കെ.സി. മമ്മദ് കോയ 9.22 % മാർജിനിൽ (14363 വോട്ട്) കഴിഞ്ഞ തവണ വിജയിച്ച ബേപ്പൂരിൽ മുഖ്യമന്ത്രിയുടെ മരുമകൻ പി.എ.മുഹമ്മദ് റിയാസ് തോൽക്കുമെന്നാണ് പ്രവചനം. ബിജെപി നേരിയതോതിൽ വോട്ട് വർധിപ്പിക്കുമെന്ന് എക്‌സിറ്റ് പോൾ.

കുന്നമംഗലത്ത് അട്ടിമറി സൂചനയാണ് എക്‌സിറ്റ് പോൾ നൽകുന്നത്. സിറ്റിങ് എംഎൽഎ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചനം പറയുന്നു. യുഡിഎഫ് വോട്ടിൽ ഗണ്യമായ വർധന പ്രവചിച്ച് എക്‌സിറ്റ് പോൾ സീറ്റുറപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 41.60 %, എൽഡിഎഫ് 36.30 %, എൻഡിഎ 18.40 % എന്നിങ്ങനെയാണ് വോട്ടിങ് നില. സിറ്റിങ് എംഎൽഎ പിടിഎ റഹീമിനെ ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ 5.30% വോട്ടിന് പിന്നിലാക്കുമെന്നാണ് എക്‌സിറ്റ് പോൾ. കഴിഞ്ഞതവണ 6.21 % വോട്ട് വ്യത്യാസത്തിലാണ് (11205 വോട്ട്) പി.ടി.എ.റഹീം വിജയിച്ചത്. ഇത്തവണ മറ്റുള്ളവർക്ക് 3.80 % വോട്ട് വിഹിതം കാണുന്നു. ബിജെപി വോട്ടിൽ നേരിയ മാറ്റം മാത്രം.

കൊടുവള്ളിയിൽ എം.കെ.മുനീർ പിന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. സിറ്റിങ് എംഎ‍ൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ടിന് മുന്നിലെന്ന് പ്രവചനം സൂചിപ്പിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 41.50 %, യുഡിഎഫ് 40.50%, എൻഡിഎ 9.90 % എന്നിങ്ങനെയാണ് വോട്ടുശതമാനക്കണക്ക്. കടുത്ത മൽസരത്തിനൊടുവിൽ സിറ്റിങ് എംഎൽഎ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ട് വ്യത്യാസത്തിൽ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. ഇത് സംഭവിച്ചാൽ വലിയ രാഷ്ട്രീയ അട്ടിമറി കൂടിയാകും. മണ്ഡലം മാറിവന്ന എം.കെ.മുനീറാണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് ഒന്നരശതമാനം വോട്ട് വർധിക്കുമെന്ന് പ്രവചനം. കഴിഞ്ഞ തവണയുടെ തലനാരിഴയ്ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. മാർജിൻ 0.42 % (573 വോട്ട്). ഇത്തവണ ഇവിടെ മറ്റുള്ളവർ 8.10 % വോട്ട് നേടുമെന്ന് പ്രവചനം. 3.71 % ആണ് 2016ൽ മറ്റുള്ളവർ നേടിയത്. എസ്ഡിപിഐയും എം.കെ.മുനീറിന്റെ അപരന്മാരും കാര്യമായി വോട്ട് പിടിക്കുമെന്ന സൂചനയാകാം ഇത്.

തിരുവമ്പാടിയിൽ യുഡിഎഫ് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ലീഗിലെ സി.പി.ചെറിയമുഹമ്മദിന് പ്രവചിക്കുന്ന മാർജിൻ 9.50% ആണ്. വോട്ടുവിഹിതം നോക്കാം: യുഡിഎഫ് 47.40%, എൽഡിഎഫ് 37.90 %, എൻഡിഎ 10.80 ശതമാനം വോട്ടും നേടാം. മുസ്‌ലിം ലീഗിലെ സി.പി.ചെറിയ മുഹമ്മദ് 9.50 % മാർജിനിൽ സിപിഎമ്മിലെ ലിന്റോ ജോസഫിനെ തോൽപിക്കുമെന്ന് എക്‌സിറ്റ് പോൾ. കഴിഞ്ഞ തവണ എൽഡിഎഫിലെ ജോർജ് എം.തോമസ് 2.22% വ്യത്യാസത്തിൽ (3008 വോട്ട്) വിജയിച്ച മണ്ഡലമാണ്. എൻഡിഎ വോട്ട് വിഹിതം വർധിപ്പിക്കുമെന്ന് പ്രവചനം.

വയനാട് യുഡിഎഫ്

വയനാട് ജില്ലയിലെ മാനന്തവാടിയിൽ അതിശക്തമായ പോരാട്ടത്തിൽ മുന്മന്ത്രി പി.കെ.ജയലക്ഷ്മി ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. 0.40 % മാർജിനിൽ സിറ്റിങ് എംഎ‍ൽഎ ഒ.ആർ.കേളുവിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ. വോട്ടുശതമാനം: യുഡിഎഫ് 40.10 %, എൽഡിഎഫ് 39.70 %, എൻഡിഎ 10.20%. കഴിഞ്ഞതവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 0.90 % (1307 വോട്ട്) മാർജിനിലാണ് ഒ.ആർ.കേളു വിജയിച്ചത്. ബിജെപി വോട്ടിൽ ഇത്തവണ നേരിയ കുറവ്. മറ്റുള്ളവർ 10 % എന്നത് അസാധാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റുള്ളവർ 3.98 % വോട്ട് മാത്രമേ നേടിയിരുന്നുള്ളു.

സുൽത്താൻ ബത്തേരി 2016ലേക്കാൾ മികച്ച മാർജിനിൽ ഐ.സി.ബാലകൃഷ്ണൻ മണ്ഡലം നിലനിർത്തുമെന്ന് പ്രവചനം. മാർജിൻ 12.60 %. യുഡിഎഫ് 51.00 എൽഡിഎഫ് 38.40, എൻഡിഎ 9.70 എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 6.51 % (11198 വോട്ട്). 2016ൽ സ്വതന്ത്രയായി മൽസരിച്ചപ്പോൾ 16.23 % വോട്ട് നേടിയ സി.കെ.ജാനു ഇത്തവണ എൻഡിഎ ഔദ്യോഗിക സ്ഥാനാർത്ഥിയായി എത്തിയപ്പോൾ വോട്ട് വിഹിതം 3.17 % കുറയുമെന്ന് എക്‌സിറ്റ് പോൾ.

കൽപറ്റയിൽ ടി.സിദ്ദിഖ് 8.70 ശതമാനം എന്ന മികച്ച മാർജിനിൽ എം വിശ്രേയാംസ് കുമാറിനെ മറികടക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 47.30 ശതമാനം, എൽഡിഎഫ് 38.60 ശതമാനം, എൻഡിഎ 7.90 ശതമാനം വോട്ടും നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ എം വിശ്രേയാംസ് കുമാറിനെ തോൽപ്പിച്ചത് 8.67 % (13083 വോട്ട്) ഭൂരിപക്ഷത്തിലാണ്. ഇത്തവണ മറ്റുള്ളവർക്ക് 6.20 % വോട്ട് ലഭിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞതവണ 3.4 % ആയിരുന്നു. ബിജെപി വോട്ടിൽ നേരിയ ഇടിവ് കാണുന്നു. സ്വതന്ത്രൻ കെ.ശൈലേഷും എ.ഡി.എച്ച്.ആർ.പി. സ്ഥാനാർത്ഥി സുനിൽ വൈദ്യനുമാണ് മറ്റുള്ളവരിൽ കൂടുതൽ വോട്ട് നേടുന്നത്.

കണ്ണൂരിൽ സിപിഎം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ ഫലം. എന്നാൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയുമെന്നും എക്‌സിറ്റ് പോൾ സൂചന നൽകുന്നു. എൽഡിഎഫ് യുഡിഎഫിനേക്കാൾ 5.50 % വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 45.40%, യുഡിഎഫ് 39.90%, എൻഡിഎ 12.50%. 5.50% മാർജിനിൽ എൽഡിഎഫ് പയ്യന്നൂരിൽ നിലനിർത്തുമെന്നാണ് പ്രവചനം. 2016ൽ സി.കൃഷ്ണൻ നേടിയ ഭൂരിപക്ഷത്തിൽ (28.07 %- 40263 വോട്ട്) കാര്യമായ ഇടിവുണ്ടാകും. എൻഡിഎ 2016ലേക്കാൾ 2 ശതമാനം വരെ കൂടുതൽ വോട്ട് നേടാം. മറ്റുള്ളവർ 2.10%.

ഇടതുകോട്ടയായി കല്യാശേരി തുടരുമെന്നാണ് പ്രവചനം. 23.50% മാർജിനിൽ കല്യാശേരി എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 53.70%, യുഡിഎഫ് 30.20%, എൻഡിഎ 13.50% വോട്ടും നേടും. സിപിഎമ്മിലെ എം.വിജിൻ മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. ടി.വി.രാജേഷ് 2016ൽ നേടിയ മാർജിൻ 30.91 % (42891വോട്ട്). ബിജെപി വോട്ട് ഇത്തവണ 5 ശതമാനമെങ്കിലും ഉയരുമെന്നാണ് പ്രവചനം.

തളിപ്പറമ്പിൽ എം വിഗോവിന്ദൻ 16.90% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. എൽഡിഎഫ് വോട്ട് ഇത്തവണയും 50 ശതമാനം കടക്കുമെന്നാണ് പ്രവചനം. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 50.60 ശതമാനം, യുഡിഎഫ് 37.70 ശതമാനം, എൻഡിഎ 10.70 ശതമാനം. കഴിഞ്ഞ നിയമസഭയിലെ മികച്ച സാമാജികരിലൊരാളായ ജെയിംസ് മാത്യു 2016ൽ 40617 വോട്ടിന് (25.39 %) ജയിച്ച മണ്ഡലം എൽ.ഡി.എഫ് വലിയ മാർജിനിൽ നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വിഗോവിന്ദന് 16.90 % ലീഡാണ് പ്രവചനം. യുഡിഎഫ് വോട്ട് നേരിയ തോതിൽ ഉയരും. എൽഡിഎഫ് വോട്ട് 2016ലെപ്പോലെ 50 ശതമാനം കടന്നേക്കും. മറ്റുള്ളവർ 5.00 %. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാണിത്.

ഇരിക്കൂറിൽ കനത്ത പോരാട്ടം ആണ് പോൾ പ്രവചിക്കുന്നത്. ഇരിക്കൂർ എക്‌സിറ്റ് പോളിൽ യുഡിഎഫ് ലീഡ് പക്ഷേ 1.90 % മാത്രം. ശക്തമായ പോരാട്ടം കാഴ്ചവച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തുന്നു എന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. ബിജെപിക്കും വോട്ട് വർധന പ്രവചിക്കുന്നുണ്ട്. വോട്ടുശതമാനം; യുഡിഎഫ് 45.20%, എൽഡിഎഫ് 43.30 %, എൻഡിഎ 11.00 %. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് 1.90 % വോട്ടിന് മുന്നിലെന്നാണ് പ്രവചനം. 2016ൽ കെ.സി.ജോസഫ് 6.52 ശതമാനം (9647 വോട്ട്) ഭൂരിപക്ഷത്തിന്റെ അടുത്ത് ഇത്തവണ യുഡിഎഫ് എത്തുന്നില്ല. ബിജെപി വോട്ട് ഇരട്ടിയാകുമെന്ന് എക്‌സിറ്റ് പോള് പറയുന്നു.

അഴീക്കോട്ട് കെ.എം.ഷാജി നേരിടുന്നത് കനത്ത വെല്ലുവിളിയെന്നാണ് എക്‌സിറ്റ്‌പോൾ ഫലം. പക്ഷേ വിയർത്തെങ്കിലും ഷാജി തന്നെ ജയിക്കുമെന്ന് പോൾ പ്രവചിക്കുന്നു. എക്‌സിറ്റ് പോളിൽ കെ.എം.ഷാജിയുടെ ലീഡ് 1.50% മാത്രമാണ്. അഴീക്കോട് എൽഡിഎഫ് വോട്ട് 2016ലേതിനെക്കാൾ കുറയുമെന്നും സൂചന നൽകുന്നു ഫലം. വോട്ടുശതമാനം: യുഡിഎഫ് 42.00 %, എൽഡിഎഫ് 40.50 %, എൻഡിഎ 14.30 % എന്നിങ്ങനെയാണ് വോട്ടുനില. ഇവിടെ മറ്റുള്ളവർ 3.20 ശതമാനം നേടും. കടുത്ത പോരാട്ടത്തിൽ 1.50 % മാർജിനിൽ കെ.എം.ഷാജി മുന്നിൽ. 2016ൽ കെ.എം.ഷാജി എം വിനികേഷ് കുമാറിനെതിരെ നേടിയ മാർജിൻ 1.62 % (2287 വോട്ട്) ആണ്. ബിജെപി വോട്ട് 5 ശതമാനത്തിലധികം വർധിക്കുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവർക്ക് പ്രവചിക്കുന്ന 3.20 % അസാധാരണമല്ല. കെ.എം.ഷാജിക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷണങ്ങളും കേസുകളും എത്രമാത്രം പ്രതിഫലിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും.

കണ്ണൂരിൽ സതീശൻ പാച്ചേനി അട്ടിമറി വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കുമേൽ സതീശൻ പാച്ചേനിക്ക് 3.60 % ലീഡുണ്ടാകും എന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 41.00 %, എൽഡിഎഫ് 37.40 %, എൻഡിഎ 14.60 %, മറ്റുള്ളവർ 7.00 ശതമാനം വോട്ടും നേടും. സതീശൻ പാച്ചേനി 3.60 % മാർജിനിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തവണ രാമചന്ദ്രൻ കടന്നപ്പള്ളി 0.95 % (1,196 വോട്ട്) മാർജിനിലാണ് പാച്ചേനിയെ മറികടന്നത്. മറ്റുള്ളവർക്ക് ഇത്തവണ 7.10% വോട്ട് ലഭിക്കും. കഴിഞ്ഞ തവണ 4.37% ആയിരുന്നു. ബിജെപി വോട്ടിലെ വർധനയും മറ്റുള്ളവർ പിടിക്കുന്ന വോട്ടുകളും എൽഡിഎഫിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് വ്യക്തം. യുഡിഎഫ് വിഹിതത്തിലും നേരിയ കുറവുണ്ട്.

ധർമ്മടത്ത് പിണറായി വിജയൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം: എൽഡിഎഫ് 55.10 %, യുഡിഎഫ് 34.20 %, എൻഡിഎ 8.90 ശതമാനം വോട്ടും നേടും. പിണറായി വിജയൻ 20.90 % മാർജിനിൽ വിജയമുറപ്പിക്കുന്നു. യുഡിഎഫ് വോട്ടിൽ വർധന കാണുന്നു. 2016ൽ പിണറായിയുടെ മാർജിൻ 24.02 % (36,905 വോട്ട്) ആണ്.

തലശേരിയിൽ എ.എൻ.ഷംസീർ വൻഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ. എൽഡിഎഫ് 54.20 %, യുഡിഎഫ് 24.60 %, എൻഡിഎ 19.00 ശതമാനം എന്നിങ്ങനെയാണ് വോട്ടുനില പ്രവചിക്കുന്നത്. തലശേരിയിൽ സിപിഎം അപ്രമാദിത്വം തുടരും എന്ന് ചുരുക്കം. എ.എൻ.ഷംസീർ 29.60 % മാർജിനിൽ വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 25.72% (34,117 വോട്ട്) ഭൂരിപക്ഷം ഷംസീർ മറികടക്കും. ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ അവരുടെ വോട്ട് എങ്ങോട്ട് എന്നത് പ്രധാനം. ആദ്യം പിന്തുണ സ്വീകരിക്കുകയും പിന്നീട് വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സി.ഒ.ടി. നസീറിന് തന്നെ ഗുണം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. 2016ൽ ബിജെപി 16.68 % വോട്ട് നേടിയിരുന്നു.

കൂത്തുപറമ്പിൽ എൽഡിഎഫ് മുന്നിലെന്നാണ് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ്‌പോൾ ഫലം. കെ.പി.മോഹനൻ 6.30% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. വോട്ടുനില ഇങ്ങനെയാണ്: എൽഡിഎഫ് 43.00%, യുഡിഎഫ് 36.70 %, എൻഡിഎ 15.90 ശതമാനം വോട്ടും നേടും. 6.30 % മാർജിനിൽ എൽഡിഎഫ് നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ വിശദീകരിക്കുന്നു. 2016ൽ കെ.കെ.ശൈലജയുടെ ഭൂരിപക്ഷം 8.37% (12,291 വോട്ട്). ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി.മോഹനൻ 2016ൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നപ്പോൾ ലഭിച്ചത്ര വോട്ട് യുഡിഎഫിന് ഇത്തവണ കിട്ടില്ലെന്ന് പ്രവചനം പറയുന്നു. ബിജെപി വോട്ടിൽ നേരിയ വർധന. മറ്റുള്ളവർ 4.40%. കഴിഞ്ഞതവണ 2.92%.

മട്ടന്നൂരിൽ കെ.കെ.ശൈലജ മൽസരം നേരിടുന്നുവെന്നാണ് എക്‌സിറ്റ് പോൾ ഫലസൂചന. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 39.20 %, യുഡിഎഫ് 34.60%, എൻഡിഎ 15.70 ശതമാനം വോട്ടും നേടും. മട്ടന്നൂരിൽ കെ.കെ.ശൈലജയ്ക്ക് പ്രവചിക്കുന്ന മാർജിൻ 4.60 % മാത്രം. കഴിഞ്ഞ തവണ ഇ.പി.ജയരാജൻ നേടിയ ഭൂരിപക്ഷം 29.18 % (49,381 വോട്ട്). ശൈലജയുടെ വർധിച്ച ജനപ്രീതിയും പാർട്ടിയുടെ കരുത്തും കണക്കിലെടുക്കുമ്പോൾ എക്‌സിറ്റ് പോൾ മാർജിൻ അതിശയകരമാണ്. ഇവിടെ മറ്റുള്ളവർക്ക് ലഭിക്കുന്ന വിഹിതം 10.50 %. പ്രധാനം.

പേരാവൂരിൽ മൽസരം ശക്തമെങ്കിലും യുഡിഎഫ് 3.90% വോട്ടിന് മുന്നിലെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 45.70 %, എൽഡിഎഫ് 41.80 ശതമാനം, എൻഡിഎ 9.10 ശതമാനം വോട്ടും നേടുന്നു. 3.90 % മാർജിനിൽ യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രവചനം. സിറ്റിങ് എംഎൽഎ സണ്ണി ജോസഫ് കഴിഞ്ഞ തവണ നേടിയ മാർജിൻ 5.85 % (7,989വോട്ട്). എൻഡിഎ വോട്ട് വർധിക്കും. മറ്റുള്ളവർ 3.40 %. കഴിഞ്ഞ തവണ 2.98%. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഉണ്ട്.

മഞ്ചേശ്വരം ബിജെപിക്ക്

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് മത്സരം കടുപ്പമെന്ന സൂചനയുമായാണ് ആദ്യഫലം. മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തിൽ എൻഡിഎ മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് രണ്ടാമതും എൽഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നൽകുന്നു. മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ 35.90 ശതമാനം വോട്ട് നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്‌റഫ് 35.30 ശതമാനം വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വി.വി.രമേശൻ 27.00 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. ശക്തമായ മൽസരം തന്നെയാണ് മഞ്ചേശ്വരത്തെന്നാണ് എക്‌സിറ്റ് പോൾ സൂചന.

കാസർകോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് മനോരമന്യൂസ്‌വി എം.ആർ എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളിൽ ലീഗ് ബിജെപിയെക്കാൾ 11.70% മുന്നിലെന്ന് എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.

ഉദുമയിൽ യുഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. കടുത്ത മൽസരത്തിനൊടുവിൽ യുഡിഎഫ് അട്ടിമറിയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ. 1.20 % വോട്ടിന് കോൺഗ്രസിലെ സി.ബാലകൃഷ്ണൻ സി.എച്ച് കുഞ്ഞമ്പുവിനെ മറികടക്കുമെന്നാണ് പ്രവചനം. യുഡിഎഫ് സി.ബാലകൃഷ്ണൻ 43.40 ശതമാനം, എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.കുഞ്ഞമ്പു 42.20, എൻഡിഎ 12.70 എന്നിങ്ങനെയാണ് വോട്ടുനില. 2016 ൽ കെ.കുഞ്ഞിരാമൻ കെ.സുധാകരനെ തോൽപ്പിച്ച മാർജിൻ 2.38 % (3832 വോട്ട്). ഇത്തവണ എൽഡിഎഫിന്റെ വോട്ട് വിഹിതവും കുറയുമെന്ന് എക്‌സിറ്റ് പോൾ പറയുന്നു.

കാഞ്ഞങ്ങാട്ട് എൽഡിഎഫ് നല്ല മാർജിനിൽ എൽഡിഎഫ് ജയിക്കുമെന്നാണ് എക്‌സിറ്റ്‌പോൾ. മന്ത്രി ഇ.ചന്ദ്രശേഖരൻ മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ വിശദമാക്കുന്നു. മാർജിൻ 14.30. എൽഡിഎഫ് 47.60 %, യുഡിഎഫ് 33.30 ശതമാനം, എൻഡിഎ 16.20 ശതമാനം എന്നിങ്ങനെയാണ് വോട്ടുശതമാനം. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച മാർജിൻ 16.14 % (26011 വോട്ട്). കോൺഗ്രസിലെ പി.വി.സുരേഷിന് 2016ൽ ധന്യ സുരേഷ് നേടിയതിനേക്കാൾ അൽപം വോട്ട് കുറയുമെന്നാണ് പ്രവചനം. ഇത്തവണ മറ്റുള്ളവർ 2.90 %.

തൃക്കരിപ്പൂരിൽ പൊരിഞ്ഞ പോരെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. തൃക്കരിപ്പൂരിൽ എൽഡിഎഫ് 1.20 % മാർജിനിൽ മുന്നിലെന്ന് എക്‌സിറ്റ് പോൾ പറയുന്നു. വോട്ടുശതമാനം ഇങ്ങനെ: എൽഡിഎഫ് 44.60 ശതമാനം, യുഡിഎഫ് 43.40, എൻഡിഎ 8.00 ശതമാനം. കെ.എം.മാണിയുടെ മരുമകൻ എംപി.ജോസഫ് ശക്തമായ മൽസരം കാഴ്ചവച്ചു. 2016ൽ 10.89% (16959 വോട്ട്) മാർജിനിൽ ജയിച്ച സിറ്റിങ് എംഎൽഎ എം.രാജഗോപാലന് എക്‌സിറ്റ് പോൾ പ്രവചിക്കുന്ന മാർജിൻ 1.20 % മാത്രം. ഇത്തവണ മറ്റുള്ളവർ 4.00% വോട്ട് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2.12 ശതമാനം വോട്ടാണ് മറ്റുള്ളവർ നേടിയത്. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും സ്വതന്ത്രൻ ജോയ് ജോണും വോട്ട് പിടിക്കുന്നതാണ് മറ്റുള്ളവരുടെ സംഖ്യ ഉയരാൻ കാരണം. എസ്ഡിപിഐയുടെ പി.ലിയാക്കത്തലിയും ജോയ് ജോണും നേടുന്നതിൽ കൂടുതലും എൽഡിഎഫ് വോട്ടുകളാണ്.

കാസർകോട് ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിച്ചാൽ യുഡിഎഫ് -2, എൽഡിഎഫ് -2, എൻഡിഎ - 1 എന്ന നിലയിലാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ

അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളിൽ 32 എണ്ണത്തിലും ഇടതുമുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. 12 മണ്ഡലങ്ങളിലാണ് യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി വി.വി. പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നിലമ്പൂരിലെ എക്‌സിറ്റ് പോൾ ഫലം പുറത്തുവിട്ടിട്ടില്ല.

കാസർകോട് ജില്ലയിലെ സിറ്റിങ് സീറ്റുകൾ ഇരുമുന്നണികളും നിലനിർത്തുമെന്നും കണ്ണൂരിൽ ഒരു സീറ്റ് എൽഡിഎഫ് അധികം നേടുമെന്നുമാണ് ഫലം പറയുന്നത്. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നു. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാകും. രണ്ട് അധിക സീറ്റുകളാണ് പ്രവചിക്കുന്നത്. മലപ്പുറത്ത് മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്നതായും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് എവിടേയും മുൻതൂക്കം പ്രവചിക്കുന്നില്ല.

28124 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 68 ശതമാനം പേർ പുരുഷന്മാരും 32 ശതമാനം പേർ സ്ത്രീകളുമാണ്.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പറയുന്നു. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനും എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി.ബി. അബ്ദുൾ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം

കാസർകോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് നേടുകയെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് അന്ന് വിജയിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.

ഉദുമ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ. കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്

കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്), എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് വിജയിച്ചത്.

തൃക്കരിപ്പൂരിൽ എം.രാജഗോപാൽ ഇത്തവണയും വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ.

കണ്ണൂർ ജില്ല

പയ്യന്നൂർ ടിഐ മധുസൂദനനിലൂടെ എൽഡിഎഫ് നിലനിർത്തും. എം പ്രദീപ് കുമാർ(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരൻ എന്നിവരാണ് പയ്യന്നൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി സി കൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചത്.

കല്ല്യാശ്ശേരി മണ്ഡലത്തിൽ എ. വിജിൻ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാർ(യുഡിഎഫ്), അരുൺ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയിൽ 2016ൽ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദൻ മാസ്റ്ററിലൂടെ എൽഡിഎഫ് നിലനിർത്തും. വിപി അബ്ദുൾ റഷീദ്(യുഡിഎഫ്), എപി ഗംഗാധരൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിർത്തും. സജി കുറ്റിയാനിമറ്റം(എൽഡിഎഫ്), ആനിയമ്മ രാജേന്ദ്രൻ(ബിജെപി)എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. 2016ൽ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കെസി ജോസഫ് വിജയിച്ചത്.

അഴീക്കോട് മണ്ഡലത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവേ പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മുൻതൂക്കമാണ് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്കുള്ളത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എൽഡിഎഫ്), കെ രഞ്ജിത്ത് (എൻഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ വിജയിക്കും. സതീശൻ പാച്ചേനി(യുഡിഎഫ്), അർച്ചന വണ്ടിച്ചാലിൽ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1196 വോട്ടിന്റെ നേരിയ മുൻതൂക്കത്തിലാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.

ധർമ്മടം മണ്ഡലം മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്തും. സി രഘുനാഥ്(യുഡിഎഫ്), സി കെ പത്മനാഭൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചത്.

തലശ്ശേരിയിലും അട്ടിമറികൾക്ക് ഇടകൊടുക്കാതെ എഎൻ ഷംസീർ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷൻ(യുഡിഎഫ്), സിഒടി നസീർ(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎൻ ഷംസീർ തലശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കൂത്തുപറമ്പ് മണ്ഡലത്തിൽ കെപി മോഹനൻ വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദൻ മാസ്റ്റർ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെപി മോഹനനെ തോൽപ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്.

മട്ടന്നൂർ ആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എൽഡിഎഫ് നിലനിർത്തും. ഇല്ലിക്കൽ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ മന്ത്രി ഇപി ജയരാജൻ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാവൂർ മണ്ഡലത്തിൽ അട്ടിമറി നടക്കുമെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈനിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎൽഎ സണ്ണി ജോസഫ്(യുഡിഎഫ്) സ്മിത ജയമോഹൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരിൽ നിന്ന് വിജയിച്ചത്.

വയനാട് ജില്ല

മാനന്തവാടി മണ്ഡലം സിറ്റിങ് എംഎൽഎ ഒആർ കേളു നിലനിർത്തും. പികെ ജയലക്ഷ്മി(യുഡിഎഫ്), മുകുന്ദൻ പള്ളിയറ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1307 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒആർ കേളു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

സുൽത്താൻബത്തേരി മണ്ഡലത്തിൽ അട്ടിമറി വിജയം പ്രവചിച്ച് സർവേ. എംഎസ് വിശ്വനാഥൻ ഇവിടെ വിജയിക്കും. സിറ്റിങ് എംഎൽഎ ഐസി ബാലകൃഷ്ണൻ(യുഡിഎഫ്), സികെ ജാനു(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. 2016ൽ ഐസി ബാലകൃഷ്ണൻ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് വിജയിച്ചത്.

കൽപ്പറ്റ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ശ്രേയാംസ് കുമാർ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സി.കെ. ശശീന്ദ്രൻ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൽപ്പറ്റയിൽ നിന്ന് വിജയിച്ചത്.

കോഴിക്കോട് ജില്ല

വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രൻ വിജയിക്കും. കെകെ രമ(യുഡിഎഫ്)എം രാജേഷ് കുമാർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫ് സ്ഥാനാർത്ഥി സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ നിന്ന് വിജയിച്ചത്.

കുറ്റ്യാടി മണ്ഡലത്തിൽ എക്സിറ്റ് പോൾ ഫലം അട്ടിമറി പ്രവചിക്കുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി കെപി കുഞ്ഞമ്മദ് കുട്ടി വിജയിക്കും. സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുള്ള(യുഡിഎഫ്),പിപി മുരളി(എൻഡിഎ) എന്നിവരാണ് മറ്റുള്ള സ്ഥാനാർത്ഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ പാറക്കൽ അബ്ദുള്ള 1901 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് കുറ്റ്യാടിയിൽ നിന്ന് വിജയിച്ചത്.

നാദാപുരം മണ്ഡലം എൽഡിഎഫിന്റെ ഇ.കെ.വിജയൻ നിലനിർത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പ്രവീൺ കുമാറും എൻഡിഎ സ്ഥാനാർത്ഥി എംപി.രാജനുമാണ്. 47959 വോട്ടുകൾക്കാണ് ഇ.കെ.വിജയൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ചത്.

കൊയിലാണ്ടി മണ്ഡലം കാനത്തിൽ ജമീലയിലൂടെ എൽഡിഎഫ് നിലനിർത്തും. യുഡിഎഫിന് വേണ്ടി എൻ സുബ്രഹ്മണ്യൻ, ബിജെപിക്ക് വേണ്ടി എൻപി രാധാകൃഷ്ണൻ എന്നിവരാണ് കൊയിലാണ്ടിയിൽ നിന്ന് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ദാസൻ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാമ്പ്ര മണ്ഡലത്തിൽനിന്ന് ടി.പി.രാമകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സർവേ പറയുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി സിഎച്ച് ഇബ്രാഹിം കുട്ടിയാണ്. കെ.വി.സുധീറാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.പി.രാമകൃഷ്ണൻ ഇവിടെ നിന്ന് ജയിച്ചത്.

ബാലുശ്ശേരി കെഎം സച്ചിൻദേവിലൂടെ എൽഡിഎഫ് നിലനിർത്തും. 2016ൽ എൽഡിഎഫിലെ പുരുഷൻ കടലുണ്ടി 15466 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലുശ്ശേരിയിൽ നിന്ന് വിജയിച്ചത്. സിനിമാതാരം ധർമജൻ ബോൾഗാട്ടി യുഡിഎഫ്)ലിബിൻ ഭാസ്‌കർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ വിജയിക്കും. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിയാണ്. ടി.പി.ജയചന്ദ്രനാണ് ബിജെപി.സ്ഥാനാർത്ഥി. എലത്തൂരിൽ 2016ലും എൻസിപിയുടെ എ.കെ.ശശീന്ദ്രനാണ് വിജയിച്ചത്. 29,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കോഴിക്കോട് നോർത്ത് മണ്ഡലം എൽഡിഎഫ് നിലനിർത്തും. എൽഡിഎഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ ഇവിടെ വിജയിക്കും. കെഎം അഭിജിത്ത്(യുഡിഎഫ്),എംടി രമേശ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എ പ്രദീപ് കുമാർ 27873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫിന്റെ അഹമ്മദ് ദേവർകോവിൽ വിജയിക്കും. ലീഗിന്റെ വനിതാസ്ഥാനാർത്ഥി നൂർബിനാ റഷീദാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. കോഴിക്കോട് സൗത്തിൽ 2016ൽ എം.കെ.മുനീറാണ് ജയിച്ചത്. 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ബേപ്പൂർ മണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ എൽഡിഎഫ് നിലനിർത്തും. പിഎം നിയാസ്(യുഡിഎഫ്)കെപി പ്രകാശ് ബാബു(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ എൽഡിഎഫിലെ വികെസി മമ്മദ് കോയ 14363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ നിന്ന് വിജയിച്ചത്.

കുന്ദമംഗലം മണ്ഡലത്തിൽ കടുത്ത മത്സരമെന്ന് സർവേ. അഡ്വ.പി.ടി.എ. റഹീമും യുഡിഎഫിന്റെ സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം. വി.കെ.സജീവനാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. 2016-ൽ എൽഡിഎഫിന്റെ അഡ്വ.പി.ടി.എ.റഹീം 11,205 വോട്ടുകൾക്ക് ജയിച്ചിരുന്നു.

കൊടുവള്ളി മണ്ഡലം എൽഡിഎഫ് നിലനിർത്തും. സിറ്റിങ് എംൽഎ കാരാട്ട് റസാഖ് ഇവിടെ വിജയിക്കും. ഡോ. എംകെ മുനീർ(യുഡിഎഫ്),ടി ബാലസോമൻ(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ കാരാട്ട് റസാഖ് 573 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കൊടുവള്ളിയിൽ നിന്ന് വിജയിച്ചത്.

തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സർവേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദാണ്. എൻഡിഎ സ്ഥാനാർത്ഥി ബേബി അമ്പാട്ടാണ്. 2016-ൽ സിപിഎം സ്ഥാനാർത്ഥി ജോർജ് എം.തോമസാണ് ഇവിടെ ജയിച്ചത്. 3008 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മലപ്പുറം ജില്ല

കൊണ്ടോട്ടി മണ്ഡലം സിറ്റിങ് എംഎൽഎ ടിവി ഇബ്രാഹിമിലൂടെ യുഡിഎഫ് നിലനിർത്തും. 2016ലെ തിരഞ്ഞെടുപ്പിൽ ടിവി ഇബ്രാഹിം 10654 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കൊണ്ടോട്ടി. സുലൈമാൻ ഹാജി(എൽഡിഎഫ്), ഷീബ ഉണ്ണിക്കൃഷ്ണൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

ഏറനാട് മണ്ഡലത്തിൽ പി.കെ.ബഷീർ മൂന്നാംവട്ടവും എംഎൽഎ ആകും. 2016-ൽ ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ.ബഷീർ ആണ് വിജയിച്ചത്. 12,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കെ.ടി.അബ്ദുറഹിമാനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. അഡ്വ സി.ദിനേശാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.

നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടിട്ടില്ല. സിറ്റിങ് എംഎൽഎ പിവി അൻവർ(എൽഡിഎഫ്, വിവി പ്രകാശ്(യുഡിഎഫ്), അഡ്വ.ടികെ അശോക് കുമാർ എന്നിവരാണ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിവി അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് നിലമ്പൂർ.

വണ്ടൂർ മണ്ഡലം എ.പി. അനിൽ കുമാർ നിലനിർത്തും. 2016-ൽ ഇവിടെ നിന്ന് എ.പി.അനിൽകുമാർ ആണ് വിജയിച്ചത്. 23,864 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പി.മിഥുനയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി ഡോ.പി.സി.വിജയനാണ്.

മഞ്ചേരി മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണെന്ന് സർവേ പറയുന്നു. നേരിയ മുൻതൂക്കത്തിൽ യുഎ ലത്തീഫ്(യുഡിഎഫ്), ഡിബോണ നാസർ(എൽഡിഎഫ്) എന്നിവരിൽ ആരെങ്കിലും വിജയിച്ചേക്കാം.

പെരിന്തൽമണ്ണ മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.പി.എം. മുസ്തഫ വിജയിക്കുമെന്ന് സർവേഫലം. നജീബ് കാന്തപുരമാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. അഡ്വ.സുചിത്ര മാട്ടടയാണ് എൻഡിഎ സ്ഥാനാർത്ഥി. പെരിന്തൽമണ്ണയിൽ നിന്ന് 2016-ൽ വിജയിച്ചത് മഞ്ഞളാംകുഴി അലിയാണ്. 579 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മങ്കട മണ്ഡലം മഞ്ഞളാംകുഴി അലിയിലൂടെ യുഡിഎഫ് നിലനിർത്തുമെന്ന് സർവേഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1508 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടിഎ അഹമ്മദ് കബീർ വിജയിച്ച മണ്ഡലമാണ് മങ്കട. ടികെ റഷീദലി(എൽഡിഎഫ്), സജേഷ് ഏലായിൽ എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

മലപ്പുറം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ഉബൈദുള്ള വീണ്ടും വിജയിക്കും. 2016-ൽ മലപ്പുറത്ത് നിന്ന് വിജയിച്ചത് ഉബൈദുള്ളയാണ്. 35,672 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. പാലോളി അബ്ദുറഹ്മാനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി എ.സേതുമാധവനാണ്.

വേങ്ങര മണ്ഡലത്തിൽ പികെ കുഞ്ഞാലിക്കുട്ടി വിജയം ആവർത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി 38057 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് വേങ്ങര. പി ജിജി(എൽഡിഎഫ്), എം പ്രേമൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

വള്ളിക്കുന്ന് മണ്ഡലത്തിൽ അട്ടിമറിയെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥിയായ എപി അബ്ദുൾവഹാബ് ഇവിടെ വിജയിക്കും. 2016-ലും ലീഗിന്റെ പി.അബ്ദുൾ ഹമീദാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുൾ ഹമീദ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. പീതാംബരൻ പാലാട്ടാണ് എൻഡിഎ സ്ഥാനാർത്ഥി.

തിരൂരങ്ങാടി മണ്ഡലം കെപിഎ മജീദിലൂടെ യുഡിഎഫ് നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പികെ അബ്ദുറബ്ബ് 6043 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. നിയാസ് പുളിക്കലകത്ത്(എൽഡിഎഫ്), സത്താർഹാജി കള്ളിയത്ത്(എൻഡിഎ)എന്നിവരാണ് ഇക്കുറി തിരൂരങ്ങാടിയിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

താനൂർ മണ്ഡലത്തിൽ പി.കെ.ഫിറോസ് വിജയിക്കും.എൽഡിഎഫ് സ്ഥാനാർത്ഥി വി.അബ്ദുറഹ്മാനാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.നാരായണനാണ് താനൂരിൽ 2016-ൽ വി.അബ്ദുറഹ്മാനാണ് ഇവിടെ വിജയിച്ചത്.

തിരൂർ മണ്ഡലത്തിൽ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് ഇവിടെ വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സി മമ്മൂട്ടി 7062 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂർ. കുറുക്കോളി മൊയ്തീൻ(യുഡിഎഫ്), എം അബ്ദുൾ സലാം എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

കോട്ടയ്ക്കൽ മണ്ഡലം യുഡിഎഫ് നിലനിർത്തും. ആബിദ് ഹുസൈൻ തങ്ങൾ ഇവിടെ വിജയിക്കും. 2016-ൽ ആബിദ് തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. 15,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇവിടെ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എ.മുഹമ്മദ്കുട്ടിയാണ്. പിപി ഗണേശനാണ് എൻഡിഎ സ്ഥാനാർത്ഥി.

തവനൂർ മണ്ഡലം മൂന്നാം വട്ടവും കെടി ജലീലിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില് തവനൂരിൽ നിന്ന് 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീൽ വിജയിച്ചത്. ഇക്കുറി ഫിറോസ് കുന്നംപറമ്പിൽ(യുഡിഎഫ്), രമേശ് കോട്ടയപ്പുറത്ത്(എൻഡിഎ)എന്നിവരാണ് തവനൂരിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർത്ഥികൾ.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.നന്ദകുമാർ വിജയിക്കും. യുഡിഎഫ് സ്ഥാനാർത്ഥി എ.എം.രോഹിത്താണ്. സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ പി.ശ്രീരാമകൃഷ്ണൻ 15,640 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് പൊന്നാനി.

ഏഷ്യാനറ്റും ഇടതിനൊപ്പം

തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ജില്ലകളിൽ എൽഡിഎഫിന് തന്നെ മുൻതൂക്കമുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ ഫലം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടത്തിയ പോസ്റ്റ് പോൾ ഫലമാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത്. ഇതിൽ നാല് ജില്ലകളിലും വ്യക്തമായ മേൽക്കൈ ഇടതുമുന്നണിക്കുണ്ട്.

കാസർകോട് ജില്ലയിൽ ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്തും ഉദുമയിലും യഥാക്രമം യുഡിഎഫിനും എൽഡിഎഫിനുമാണ് മേൽക്കൈ. മഞ്ചേശ്വരത്ത് ബിജെപിയും ഉദുമയിൽ കോൺ?ഗ്രസുമാണ് തൊട്ടുപിന്നിലുള്ളത്. കാസർകോട് പതിവുപോലെ യുഡിഎഫിന് ഒപ്പവും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫിന് ഒപ്പവും നിലയുറപ്പിക്കും.

കണ്ണൂരിൽ എട്ട് മുതൽ ഒൻപത് സീറ്റ് വരെയാണ് എൽഡിഎഫിന് പ്രവചിക്കപ്പെടുന്നത്. ഇതിൽ ശക്തമായ മത്സരം നടക്കുന്ന കൂത്തുപറമ്പിൽ യുഡിഎഫിനും കണ്ണൂരിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. പേരാവൂരിൽ എൽഡിഎഫ് അട്ടിമറി വിജയം നേടും. അഴീക്കോട് സിറ്റിങ് എംഎൽഎ കെഎം ഷാജി നിലനിർത്തും. എൽഡിഎഫിന് ഒപ്പം പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമ്മടം, തലശേരി, മട്ടന്നൂർ എന്നീ മണ്ഡലങ്ങൾ നിലയുറപ്പിക്കും. ഇരിക്കൂറാണ് യുഡിഎഫ് നിലനിർത്തുന്ന മറ്റൊരു മണ്ഡലം.

വയനാട് ജില്ലയിൽ മൂന്ന് സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെയുള്ള മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മാനന്തവാടി മണ്ഡലത്തിൽ എൽഡിഎഫിനാണ് വിജയസാധ്യത കൂടുതൽ. സുൽത്താൻ ബത്തേരിയിൽ യുഡിഎഫിനും കൽപ്പറ്റയിൽ എൽഡിഎഫിനും നേരിയ മേൽക്കൈയുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത് വടകരയിലും നാദാപുരത്തും കോഴിക്കോട് സൗത്തിലുമാണെന്ന് സർവേ പറയുന്നു. ഇതിൽ വടകരയിൽ എൽഡിഎഫിനും നാദാപുരത്ത് യുഡിഎഫിനും നേരിയ മേൽക്കൈയുണ്ട്. കോഴിക്കോട് സൗത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. കുറ്റ്യാടിയിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് പ്രവചനം. കൊടുവള്ളിയാണ് യുഡിഎഫിന് ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമം?ഗലം, തിരുവമ്പാടി എന്നീ സീറ്റുകൾ എൽഡിഎഫിനാണ് ജയസാധ്യത. 13 സീറ്റുകളുള്ള ജില്ലയിൽ 10 മുതൽ 11 വരെ സീറ്റുകളാണ് ഇടതിനൊപ്പം നിൽക്കുന്നത്. രണ്ട് മുതൽ മൂന്ന് വരെ സീറ്റുകൾ യുഡിഎഫിനാണ് പ്രവചിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP