Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഗ് ബോസിൽ നിന്ന് മണിക്കുട്ടൻ പടിയിറങ്ങിയെന്ന് പ്രെമോ; പൊട്ടിക്കരയുന്ന സൂര്യയും ഡിംപലും; പുറത്തിറങ്ങിയെന്ന് പറയുന്ന മണിക്കുട്ടനെ ഫോണിലും കിട്ടുന്നില്ല; വീട്ടുകാർക്കും ഒന്നും അറിയില്ല; ആ പുറത്തു പോകൽ സീക്രട്ട് റൂമിലേക്കോ?ബിഗ് ബോസ് മൂന്നാം സീസണിൽ ആകാംഷ നിറയുമ്പോൾ

ബിഗ് ബോസിൽ നിന്ന് മണിക്കുട്ടൻ പടിയിറങ്ങിയെന്ന് പ്രെമോ; പൊട്ടിക്കരയുന്ന സൂര്യയും ഡിംപലും; പുറത്തിറങ്ങിയെന്ന് പറയുന്ന മണിക്കുട്ടനെ ഫോണിലും കിട്ടുന്നില്ല; വീട്ടുകാർക്കും ഒന്നും അറിയില്ല; ആ പുറത്തു പോകൽ സീക്രട്ട് റൂമിലേക്കോ?ബിഗ് ബോസ് മൂന്നാം സീസണിൽ ആകാംഷ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ മണികുട്ടൻ എവിടെയാണെന്ന് ആർക്കും അറിയില്ല. ഫോണിലും കിട്ടുന്നില്ല. വീട്ടുകാരും ഒന്നും പറയുന്നില്ല. ഇതോടെ ബിഗ് ബോസ് പ്രേക്ഷകർ ആവേശത്തിലും ആശങ്കയിലുമാണ്. ബിഗ് ബോസ് ഹൗസിൽ നിന്ന് മണിക്കുട്ടൻ സ്വന്തം ഇഷ്ട പ്രകാരം പോയെന്ന പ്രൊമോയാണ് ഇതിന് കാരണം. ഞായറാഴ്ചയോ ഇന്നലെ രാവിലെയോ ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് ഇന്നലെ രാത്രി പ്രൊമോയായി പുറത്തു വിട്ടത്. അങ്ങനെ ബിഗ് ബോസിൽ നിന്ന് മണിക്കുട്ടൻ പുറത്തു വന്നിട്ടുണ്ടെങ്കിൽ ഇന്ന് വീട്ടിൽ എത്തേണ്ടതാണ്. അതുണ്ടായിട്ടില്ലെന്നാണ് സൂചന. ഇതോടെ മണിക്കുട്ടൻ ഇപ്പോഴും ബിഗ് ബോസിന്റെ ഭാഗമായി തുടരുകയാണെന്ന് വ്യക്തമാകുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് മണിക്കുട്ടനെ താൽകാലികമായി മാറ്റിയതാണോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്. മണിക്കുട്ടൻ വീടു വിട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം സൂര്യയുടെ ഇടപെടലാണെന്ന് കരുതുന്നവരുമുണ്ട്. ഒരു വേള മോഹൻലാൽ മണിക്കുട്ടനെ മാനസിക നില തെറ്റിയോ എന്ന് ചോദിച്ച് വേദനിപ്പിക്കുകയും ചെയ്തു. ഇതെല്ലാം മണിക്കുട്ടനെ വേദനിപ്പിച്ചിരുന്നു. ഇതിനൊപ്പം ഒരു ടാസ്‌കിൽ മണിക്കുട്ടനെതിരെ സൂര്യയുടെ പ്രണയം ആയുധമാക്കിയത് ചർച്ചയാക്കിയിരുന്നു. സൂര്യയുടെ അനുവാദത്തോടെയാണ് ഇതെന്ന വെളിപ്പെടുത്തലും മണിക്കുട്ടനെ വേദനിപ്പിച്ചു. ഇതിന് പിന്നാലെയാണ് മണിക്കൂട്ടൻ സ്വയം പുറത്തു പോയെന്ന പ്രഖ്യാപനം.

ഏഷ്യാനെറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോ വീഡിയോയാണ് ഇപ്പോൾ ആരാധകരെ കുഴപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ബിഗ് ബോസ് ഷോ വിട്ട് പടിയിറങ്ങിയിരിക്കുന്നു എന്നാണ് പുതിയ പ്രമോയിൽ കാണുന്നത്. അപ്രതീക്ഷിതമായ ബിഗ് ബോസിന്റെ അനൗൺസ്‌മെന്റ് വീടിനകത്തുള്ളവരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പൊട്ടിക്കരയുന്ന ഡിംപലിനെയും സൂര്യയേയുമാണ് പ്രമോയിൽ കാണാൻ കഴിയുന്നത്. ടൈറ്റിൽ വിന്നർ ആവാൻ ഏറെ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു മണിക്കുട്ടൻ. വാരാന്ത്യ എപ്പിസോഡിൽ വരെ വളരെ സന്തോഷത്തോടെ കാണപ്പെട്ട മണിക്കുട്ടൻ പെട്ടെന്ന് എന്തുകൊണ്ട് ഷോ വിട്ടുപോവാൻ തീരുമാനിച്ചു എന്ന ആശങ്കയിലാണ് പ്രേക്ഷകർ. വീടിനകത്ത് മറ്റെന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സംഭവിച്ചതിനെ തുടർന്നാണോ മണിക്കുട്ടന്റെ തീരുമാനം എന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്.

ഇത് ബിഗ് ബോസിന്റെ ഗെയിം പ്ലാൻ തന്നെയാണെന്നും മണിക്കുട്ടനെ ബിഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയതാണെന്നും റിപ്പോർട്ടുകളുണ്ട്. സീക്രട്ട് റൂമിൽ ഇരുന്ന് വീടിനകത്തെ മറ്റു മത്സരാർത്ഥികളുടെ നീക്കങ്ങൾ മോണിറ്റർ ചെയ്യാനും തന്റെ സ്ട്രാറ്റജിയിൽ വേണ്ട മാറ്റങ്ങൾ വരുത്തി തിരിച്ചെത്താനും മത്സരാർത്ഥിക്ക് കഴിയും. ബിഗ് ബോസിന്റെ മറ്റു ഭാഷകളിലുള്ള ഷോയിലും നിരവധി മത്സരാർത്ഥികളെ സീക്രട്ട് റൂം ടാസ്‌കിനായി തിരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയും നടനും സംവിധായകനുമായ ചേതനും സീക്രട്ട് റൂം ടാസ്‌ക് ലഭിച്ചിരുന്നു.

തനിക്ക് പറയാനുള്ള കാര്യം കാണികളോടും അവതാരകനായ മോഹൻലാലിനോടും തുറന്നുപറഞ്ഞ സൂര്യയായിരുന്നു ഇന്നലത്തെ എപ്പിസോഡിലെ താരം. കഴിഞ്ഞ വീക്കിലി ടാസ്‌ക് ആയ 'നാട്ടുകൂട്ട'ത്തിൽ പങ്കെടുക്കവെ എതിർ ടീമിൽ ആയിരുന്ന നോബിയെ പ്രകോപിപ്പിക്കാൻ ഒരു ആരോപണം മണിക്കുട്ടൻ ഉയർത്തിയിരുന്നു. ബിഗ് ബോസിലേക്ക് എത്തുന്നതിനു മുൻപ് സൂര്യയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അയാളുടെ പേര് ഒരു ചെരിപ്പിന്റെ പുറത്ത് എഴുതി തന്നെ കാട്ടിയിട്ടുണ്ടെന്നുമായിരുന്നു മണിക്കുട്ടന്റെ ആരോപണം. സൂര്യ ഒരു 'പ്രേമരോഗി' ആണെന്നും നോബി തന്നോട് പറഞ്ഞിരുന്നെന്നും മണിക്കുട്ടൻ ആരോപിച്ചു. എന്നാൽ പൊളി ഫിറോസ് തന്നോട് പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു നോബിയുടെ മറുപടി.

ശനിയാഴ്ച എപ്പിസോഡിൽ മോഹൻലാലിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന കാര്യം അവതരിപ്പിക്കാൻ സൂര്യയ്ക്ക് കഴിഞ്ഞു. 'ഞാൻ ഒരു പ്രേമരോഗിയല്ല', പ്രത്യേകിച്ച് ആരുടെയും പേര് വെളിപ്പെടുത്താതെ സൂര്യ പറഞ്ഞു. 'ഒരു സ്ട്രാറ്റജിക്കു വേണ്ടിയല്ല ഞാൻ ഒരു കാര്യങ്ങളും ചെയ്തത്. എന്റെ അച്ഛനും അമ്മയുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോ ആണ്. ഒരിക്കലും ഞാൻ പുറത്ത് ഒരു അഫയർ ഉണ്ടായിരിക്കെ, ഇവിടെ വന്ന് ഒരു പ്രണയം സെറ്റ് ചെയ്തതല്ല', സൂര്യ പറഞ്ഞു.

പിന്നീട് മണിക്കുട്ടനും ഈ വിഷയത്തിൽ പ്രതികരിച്ചു. 'ഇത് കുറേ മുൻപേ കേട്ടതാണ് (പ്രേമരോഗി എന്ന് നോബി പറഞ്ഞത്). പക്ഷേ സൂര്യയുമായി യാതൊരുവിധ ചർച്ചയും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. സൂര്യ ഇതുവരെ എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ, എനിക്കു തന്ന സമ്മാനങ്ങൾ.. ഇതൊന്നും ഇവർക്ക് (മറ്റു മത്സരാർഥികൾക്ക്) അറിയില്ല. സാർ അത് കണ്ടിട്ടുണ്ട്, ബിഗ് ബോസും കണ്ടിട്ടുണ്ട്. അതിനെ വളരെ പ്രെഷ്യസ് ആയിട്ട് കൊണ്ടുപോകുന്ന ഒരാളാണ്. എപ്പോഴും സൂര്യയോട് ഞാൻ പറഞ്ഞിട്ടുള്ളത് നമ്മുടെ ഫ്രണ്ട്ഷിപ്പ് അവിടെ നിൽക്കട്ടെ, ഒരു മത്സരാർഥി എന്ന നിലയിൽ മുന്നോട്ടുപോകൂ എന്നാണ്. അതിന് സൂര്യയ്ക്ക് കഴിയുമെന്നും', മണിക്കുട്ടൻ മോഹൻലാലിനോട് പറഞ്ഞു.

വീക്കിലി ടാസ്‌കിൽ മണിക്കുട്ടൻ ഗെയിമിനുവേണ്ടി സൂര്യയുടെ അടുപ്പത്തെ ഉപയോഗിക്കുകയാണെന്ന് കിടിലം ഫിറോസ് ആരോപിച്ചിരുന്നു. മോഹൻലാൽ ചോദിച്ചപ്പോൾ അത് ആരോപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഫിറോസും പറഞ്ഞു. മണിക്കും സൂര്യയ്ക്കും ഇടയിൽ എന്താണെന്ന് തങ്ങൾ പലരും പലപ്പോഴും ചോദിച്ചപ്പോൾ മുന്നോട്ട് പോകട്ടെ എന്ന മട്ടിലാണ് മണിക്കുട്ടൻ പ്രതികരിച്ചിട്ടുള്ളതെന്ന് ഫിറോസ് പറഞ്ഞു. ഒരിക്കൽ സൂര്യ പറഞ്ഞിട്ടാണ് താൻ അത് മണിയോട് ചോദിച്ചതെന്നും. എന്നാൽ ടാസ്‌കിന്റെ രണ്ടാംദിവസം കാര്യം വിചാരിച്ചതിനേക്കാൾ രൂക്ഷമായേക്കുമെന്ന് തോന്നിയതിനാൽ ഈ വിഷയം ഇനി ചർച്ചയാക്കരുതെന്ന് സൂര്യ പറഞ്ഞതിനു ശേഷം താൻ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.

തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് സൂര്യ വീണ്ടും പറഞ്ഞു. മണിക്കുട്ടൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നായിരുന്നു സൂര്യയുടെ പ്രസ്താവന- 'മണിക്കുട്ടൻ എന്നെ ഒരിക്കലും ചതിച്ചിട്ടില്ല. മണിക്കുട്ടൻ ഒരു സുഹൃത്ത് എന്ന രീതിയിൽ തന്നെയാണ് മുന്നോട്ട് പോയിരിക്കുന്നത്. മണിക്കുട്ടൻ എന്നെ ഉപയോഗിച്ച് ഗെയിം കളിക്കാൻ ശ്രമിച്ചിട്ടില്ല. ചതിച്ചിട്ടില്ല', സൂര്യ പറഞ്ഞുനിർത്തി. ഇതിന് ശേഷമുള്ള സംഭാഷണത്തിനിടെയാണ് മണിക്കുട്ടന്റെ മാനസിക നില തെറ്റിയോ എന്ന ചോദ്യം ലാൽ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP