Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടമാറ്റത്തോടെ തൃശൂർ പൂരം പകൽ സമയ ചടങ്ങുകൾക്ക് സമാപനം; പാറമേക്കാവിന്റെ കുടമാറ്റത്തിൽ 15 ആനകൾ; ഘടക പൂരത്തിനടക്കം 32 ആനകൾ; പ്രൗഡിയോടെ മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉത്സവ ലഹരിയില്ലാതെ ചടങ്ങുകളുടെ ലാളിത്യം; ഇനി വെടിക്കെട്ടിനായി കാത്തിരിപ്പ്

കുടമാറ്റത്തോടെ തൃശൂർ പൂരം പകൽ സമയ ചടങ്ങുകൾക്ക് സമാപനം; പാറമേക്കാവിന്റെ കുടമാറ്റത്തിൽ 15 ആനകൾ; ഘടക പൂരത്തിനടക്കം 32 ആനകൾ; പ്രൗഡിയോടെ മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉത്സവ ലഹരിയില്ലാതെ ചടങ്ങുകളുടെ ലാളിത്യം; ഇനി വെടിക്കെട്ടിനായി കാത്തിരിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ കർശനമായി പാലിച്ച് തൃശൂർ പൂരം. ഇത്തവണ ഉത്സവ ലഹരിയില്ലാതെ ചടങ്ങുകളുടെ ലാളിത്യത്തിലാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ പാറമേക്കാവ് വിഭാഗം നടത്തിയ കുടമാറ്റത്തോടെ പൂരത്തിന്റെ പകൽ സമയത്തെ ചടങ്ങുകൾ അവസാനിച്ചു.

ഇനി രാത്രിയുള്ള വെടിക്കെട്ടോടെ ഈ വർഷത്തെ പൂരാഘോഷം അവസാനിക്കും. കോവിഡ് സാഹചര്യം മൂലം നാളത്തെ പകൽപൂരം ഈ വർഷമുണ്ടാകില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കാണികളെ ഒഴിവാക്കിയാണ് പൂരം നടന്നത്.



പുലർച്ചെ തന്നെയെത്തിയ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് ഘടകപൂരങ്ങളുടെ എഴുന്നള്ളത്ത് തുടങ്ങിയത് . വടക്കുംനാഥ ക്ഷേത്രത്തിൽ പൂരം എത്തുന്നത് വെയിലേൽക്കുന്നതിന് മുൻപ് വേണം എന്ന വിശ്വാസപ്രകാരം പുലർച്ചെ ഏഴ് മണിക്ക് തന്നെ കണിമംഗലം ക്ഷേത്രത്തിലെ ബൃഹസ്പതി ഭാവത്തിലുള്ള ശാസ്താവ് എത്തി.

കുളശേരി ഷേത്രത്തിൽ ഇറക്കി പൂജ കഴിഞ്ഞ ശേഷം മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തെക്കേഗോപൂര നടവഴി അകത്തേക്ക് ശാസ്താവ് എഴുന്നള്ളി

ദേവഗുരുവായ ബൃഹസ്പതിയാണ് കണിമംഗലം ശാസ്താവെന്നാണ് ഐതിഹ്യം. അതിനാൽ ദേവഗുരു വടക്കുന്നാഥനെ വണങ്ങാറില്ല. ദേവഗുരുവിനെ കണ്ടാൽ വടക്കുന്നാഥൻ എഴുന്നേറ്റ് നിൽക്കേണ്ടി വരുമെന്നതിനാൽ കണിമംഗലം ശാസ്താവ് തെക്കെഗോപുര നട വഴി വന്ന് പടിഞ്ഞാറെ നടവഴി ഇറങ്ങി.

പിന്നാലെ മറ്റ് ഘടകപൂരങ്ങളും എത്തിത്തുടങ്ങി. സമയക്രമം അനുസരിച്ച് ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി,കാരമുക്ക് പൂക്കാട്ടികര,ലാലൂർ,ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ,നെയ്തലക്കാവ് എന്നി ഘടക ക്ഷേത്രങ്ങൾ വടക്കുംനാഥനെ വണങ്ങാനെത്തി. ചെറിയ മേളപ്പെരുക്കത്തോടെയാണ് ഘടകപൂരങ്ങളുടെ വരവ്.



ഘടകപൂരങ്ങളെല്ലാം ഇത്തവണ ഒരാനപ്പുറത്താണ് നടന്നത്. തിരുവമ്പാടിയും ഇത്തവണ ഒരാനപ്പുറത്താണ് എഴുന്നള്ളിച്ചത്. എന്നാൽ പാറമേക്കാവ് 15 ആനപ്പുറത്ത് തന്നെ എഴുന്നള്ളത്ത് നടത്തി. കുടമാറ്റത്തിനുൾപ്പടെ പൂരത്തിന് ആകെ ഇത്തവണ 32 ആനകൾ മാത്രമാണുള്ളത്.

തിരുവമ്പാടിയുടെ മഠത്തിൽ വരവ് പ്രൗഢഗംഭീരമായ പഞ്ചവാദ്യ മേളത്തോടെ നടന്നു. ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയെങ്കിലും, ആസ്വാദകരുടെ ആരവമില്ലാത്തത് പൊലിമ കുറച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ ബ്രഹ്‌മസ്വം മഠത്തിന് മുന്നിൽ അരങ്ങേറിയത്.

12 മണിയോടെ പാറമേക്കാവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പാറമേക്കാവ് ശ്രീ പത്മനാഭനായിരുന്നു തിടമ്പ്



പാറമേക്കാവിന്റെ എഴുന്നള്ളത്തിന് പിന്നാലെ പെരുവനം കുട്ടന്മാരാരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം ആരംഭിച്ചു. വടക്കുംനാഥ ക്ഷേത്രത്തിലെ മതിൽക്കെട്ടിലുള്ള ഇലഞ്ഞിത്തറയുടെ ചുവട്ടിൽ നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം നടന്നു. രണ്ടര മണിക്കൂറോളം നീണ്ടുനിന്നു മേളം. ഇതിന്ശേഷം അഞ്ച് മണിയോടെ കുടമാറ്റം തുടങ്ങി. പാറമേക്കാവ് വിഭാഗത്തിലെ 15 ആനകൾ മാത്രമാണ് ഇതിൽ പങ്കെടുത്തത്. എട്ട സെറ്റ് കുടകളാണ് മാറിയത്.

രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. ശനിയാഴ്ച ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങിലൊതുക്കും. കോവിഡ് ആശങ്കയിലും നഗരം ഉത്സവ പ്രതീതിയിരുന്നു. വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരപ്പറമ്പിലേക്ക് മാത്രമല്ല, പൂരനഗരിയായ തൃശൂരിലേക്കും ജനങ്ങൾക്ക് പ്രവേശനമില്ല. തൃശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.



തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താനുള്ള സർക്കാർ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങൾ രണ്ടു ദിവസം മുമ്പാണ് രംഗത്തെത്തിയത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടർ എസ്. ഷാനവാസ് ചർച്ച നടത്തി. പൂരത്തിന്റെ നടത്തിപ്പിൽ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകൾ, ചടങ്ങുകൾക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാർ, വെടിക്കെട്ട് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ജില്ലാ കലക്ടറുമായി ചർച്ച ചെയ്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP