Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ; ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; കണ്ണൂർ ജയിലിലേക്ക് സരിതയെ മാറ്റും; കസബ പൊലീസ് അറസ്റ്റ് ചെയ്തത് സോളാർ പാനൽ നൽകാമെന്ന പേരിൽ നടക്കാവ് സ്വദേശിയിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയ കേസിൽ

സോളാർ തട്ടിപ്പ് കേസിൽ മുഖ്യപ്രതി സരിത നായർ അഞ്ചു ദിവസം റിമാൻഡിൽ; ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി; കണ്ണൂർ ജയിലിലേക്ക് സരിതയെ മാറ്റും; കസബ പൊലീസ് അറസ്റ്റ് ചെയ്തത് സോളാർ പാനൽ നൽകാമെന്ന പേരിൽ നടക്കാവ് സ്വദേശിയിൽ നിന്നും 42.7 ലക്ഷം രൂപ തട്ടിയ കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിൽ സരിത നായർ റിമാൻഡിൽ. ഈ മാസം 27 വരെ അഞ്ചു ദിവസത്തേക്കാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കണ്ണൂർ ജയിലിലേക്ക് സരിതയെ കൊണ്ടുപോകും.

സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കോഴിക്കോട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്.

ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടി വിവാദമായിരുന്നു.

കീമോതെറാപ്പി നടക്കുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളിൽ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. തുടർന്നാണായിരുന്നു സരിതയുടെ ജാമ്യം കോടതി കഴിഞ്ഞമാസം റദ്ദാക്കിയത്. ഉടൻ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

നടക്കാവ് സെന്റ് വിൻസെന്റ് കോളനി 'ഫജർ' ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് കേസ്. ഹൈക്കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയിൽ ഹാജരാവുന്നതിന് ഇളവ് നൽകിയത് നിലനിൽക്കുന്നുവെന്ന് കാണിച്ച് സരിതക്ക് വേണ്ടി നൽകിയ ഹരജി നേരത്തേ കോടതി തള്ളിയിരുന്നു. ഹൈക്കോടതി നൽകിയ ഇളവിന്റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയാണ് നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കേസിൽ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ നേരത്തേ വാറന്റ് നിലവിലുണ്ട്.

തട്ടിപ്പ് കേസിൽ നേരത്തെ വിധി പറയാൻ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രിൽ 27ലേക്ക് മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവത്തതിനെ തുടർന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.

മാത്രമല്ല സരിതയെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ ജില്ല പൊലീസ് മേധാവി എ.വി. ജോർജിനോട് നിർദ്ദേശിക്കുകയും ചെയ്തു. കസബ സിഐ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടർന്നാണ് നേരിട്ട് അറസ്റ്റ് ചെയ്തത്.

സോളാർ കേസിലെ നിലവിലെ കേസുകൾ കൂടാതെ ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയെന്ന പുതിയ കേസിൽ സരിത നായർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

ഈ കേസിൽ മാസങ്ങൾക്ക് ശേഷം ഏപ്രിൽ 17നാണ് ആദ്യ അറസ്റ്റ് നടന്നത്. ഒന്നാം പ്രതിയും കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ അംഗവുമായ രതീഷാണ് അറസ്റ്റിലായത്. ഇടനിലക്കാരനായി പ്രവർത്തിച്ച കുന്നത്തുകാൽ പഞ്ചായത്തിലെ ഇടത് സ്ഥാനാർത്ഥി ഷാജു പാലിയോടും സരിത നായരുമാണ് രണ്ടും മൂന്നും പ്രതികൾ. ഓലത്താന്നി, തിരുപുറം സ്വദേശികളിൽ നിന്ന് കെ.ടി.ഡി.സി, ബെവ്‌കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരിൽ നിന്ന് പണം കൈപ്പറ്റിയതായി രതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നവംബറിൽ കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയെടുത്തതായി പാലിയോട് സ്വദേശി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

നെയ്യാറ്റിൻകരയില തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവുമായുള്ള സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നിരുന്നു. പരാതിക്കാരനായ അരുണുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സിപിഎമ്മിന് തന്നെ പേടിയാണെന്നും പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനാണെന്നും സരിത അവകാശവാദം ഉന്നയിക്കുന്നുണ്ട്. ആരോഗ്യകേരളം പദ്ധതിയിൽ നാലുപേർക്ക് ജോലി നൽകി. പിൻവാതിൽ നിയമനത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിൽ സരിത പറഞ്ഞിരുന്നു.

തൊഴിൽതട്ടിപ്പ് കേസിൽ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ മുൻ എം.ഡി സ്പർജൻ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തട്ടിപ്പിന് ഇരയായ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP