Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ട പരിശോധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ ബാധിക്കും; രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം; പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കും; നിർദേശങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് കത്തെഴുതി കെജിഎംഒഎ

കൂട്ട പരിശോധന സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ ബാധിക്കും; രോഗലക്ഷണമുള്ളവരിലും രോഗസാധ്യതയുള്ളവരിലേക്കും പരിശോധന നിജപ്പെടുത്തണം; പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കും; നിർദേശങ്ങൾ സഹിതം മുഖ്യമന്ത്രിക്ക് കത്തെഴുതി കെജിഎംഒഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശങ്കകളും നിർദ്ദേശങ്ങളും പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. കഴിഞ്ഞ ഒന്നരവർഷക്കാലം കോവിഡ് പോരാട്ടത്തിന്റെ ഭാഗമായിരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ദർക്ക് മുന്നോട്ടുവെക്കാനുള്ള നിർദ്ദേശങ്ങളും പരിശോധന, ചികിത്സ, വാക്സിൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ ആശങ്കകളും പങ്കുവച്ചാണ് കെജിഎംഒഎയുടെ കത്ത്.

കൂട്ട പരിശോധന നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിലാണ് കെജിഎംഒഎ പ്രധാനമായും ആശങ്കയറിയിക്കുന്നത്. ആർടിപിസിആർ ടെസ്റ്റിങ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകൾ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണെന്നും നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭിക്കാത്തത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ കത്തിൽ പറയുന്നു.

പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുമായി പ്രാഥമിക സമ്പർക്കമുള്ളവരിലേക്കും രോഗസാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും നിജപ്പെടുത്തണം.

എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് കെഎഎസ്‌പി പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. സ്വകാര്യ സ്ഥാപനങ്ങളിൽ സർവ്വീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കണമെന്നും കെജിഎംഒഎ നിർദ്ദേശിക്കുന്നു.

കത്തിന്റെ പൂർണ്ണരൂപം:

സ്വീകർത്താവ്,

ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി

സർ,

വിഷയം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കെജിഎംഒഎ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ.

കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് ആത്മസമർപ്പണത്തോടെ ജോലി ചെയ്തു വരുന്നു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ദരുടെ കൂട്ടായ്മ എന്ന നിലയിലും കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഈ മഹാമാരിക്കെതിരെ പോരാടിയ ഫീൽഡ് തല പരിജ്ഞാനത്തിന്റെയും വെളിച്ചത്തിൽ കെ ജി എം ഒ എ ഈ വിഷയത്തിൽ ഞങ്ങളുടെ ആശങ്കകൾ അറിയിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് സ്വാഗതാർഹമാണ് എന്നാൽ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോൾ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെജിഎംഒഎക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. നമ്മുടെ ആർടിപിസിആർ
ടെസ്റ്റിങ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഫലം ഇപ്പാഴും പൂർണ്ണമായും ലഭ്യമായിട്ടില്ല.
ഇത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്. മാത്രമല്ല ചികിത്സാർത്ഥം നിർബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പരിശോധന സാമ്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പർക്കത്തിലേക്കും രോഗസാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും നിജപ്പെടുത്തണം. മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നു എന്ന് കർശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാന്റമിക്കിന്റെ ഇന്നത്തെ അവസ്ഥയിൽ നിർബന്ധമായും ചെയ്യേണ്ടത്.

ആർടിപിസിആർ ടെസ്റ്റിങ് കപ്പാസിറ്റി കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. കൂടുതൽ ആന്റിജൻ ടെസ്റ്റിങ് കിറ്റ് ലഭ്യതയും ഉറപ്പ് വരുത്തണം. സർക്കാർ സംവിധാനത്തിലെ സ്വാബ് കളക്ഷൻ ലാബ് ടെക്നീഷ്യന്മാർ, ദന്തൽ ഡോക്ടർമാർ, എംഎൽഎസ്‌പി സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ കുറവ് വലിയ തോതിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

ഹോം ട്രീറ്റ്മെന്റ് പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി ക്വാറന്റീൻ സെന്റർ പോലെ Domiciliary Care Center തുടങ്ങുകയും വേണം. ഇതിലൂടെ HR
ഉപയോഗം കുറക്കാൻ സാധിക്കും. ക്വാറന്റീൻ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നൽകണം.
പുതിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ തുടങ്ങുമ്പോൾ അടുത്ത 6 മാസത്തേക്കെങ്കിലും താൽക്കാലിക നിയമനം വഴി HR
ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകൾ തദ്ദേശഭരണ വകുപ്പിനാകണം. ഓരോ ജില്ലകളിലും നിശ്ചിത എണ്ണം സിഎഫ്എൽടിസികൾ need base
ൽ തുടങ്ങുകയും ഓരോ സിഎഫ്എൽടിസിയുടെയും കപ്പാസിറ്റി ഉപയോഗപ്പെടുത്തിയതിന് ശേഷം മാത്രം പുതിയ സിഎഫ്എൽടിസികൾ തുടങ്ങുന്നുള്ളു എന്ന് ഉറപ്പു വരുത്തണം.
4) എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അർഹതപ്പെട്ടവർക്ക് KASP പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം.

ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക.
കോവിഡ് വാക്സിനേഷൻ വേഗത്തിൽ പരമാവധി പേരിലേക്ക് എത്തിക്കേണ്ടതുണ്ട്.
a)വാർഡ് തല സമിതികൾ വഴി ഓരോ വാർഡിലും വാക്സിനർഹരായവരെ രജിസ്റ്റർ ചെയ്യണം.

b) കൂടുതൽ മെഗാ കാമ്പുകളും സംഘടിപ്പിക്കുക

c) താലൂക് തലത്തിൽ വിസ്തീർണമനുസരിച്ച് ഡെഡിക്കേറ്റഡ് വാക്സിൻ സെന്ററുകൾ രൂപീകരിക്കുക

d) മൊബൈൽ വാക്സിനേഷൻ സെന്ററുകൾ രൂപീകരിക്കുക.

e) വാക്സിനേഷൻ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം

f) സ്വകാര്യ സ്ഥാപനങ്ങളിൽ സർവ്വീസ് ചാർജ് മാത്രം ഈടാക്കി വാക്സിൻ സൗജന്യമാക്കുക



g) വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാൻ പൊതു ജനങ്ങളിൽ അവബോധമുണ്ടാക്കുക

വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ കോവിഡ് ബ്രിഗേഡിന്റെ കീഴിൽ നിയമിക്കുണം. ഫീൽഡ് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഭംഗമുണ്ടാവാതിരിക്കാൻ ഇത് ആവശ്യമാണ്.

എല്ലാ തരം ആൾക്കൂട്ടങ്ങളും നിയമപരമായി തന്നെ നിയന്ത്രിക്കണം.
ആരോഗ്യജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും ,ഓർഡറുകളും ആരോഗ്യ വകുപ്പ് ഡയറക്ടർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുകയും, അതു എല്ലാജില്ലകളിലും ഒരു പോലെ പ്രാവർത്തികമാക്കുകയും ചെയ്യണം. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ പൊതുജനാരോഗ്യ സംബന്ധമായ വിഷയങ്ങളിലുള്ള ചർച്ചയിലും നയരൂപീകരണത്തിലും പരിഗണിക്കപ്പെടണം. കടുത്ത മാനസിക സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് പിന്തുണയേകുന്ന തരത്തിലുള്ള സമീപനമായിരിക്കണം അധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത് എന്ന് സംഘടന ആവശ്യപ്പെടുന്നു.
വൈറസിന്റെ ജനിതക ശ്രേണീകരണം, ഗവേഷണം തുടങ്ങിയവ നടത്തുകയും അവയുടെ ഫലം ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുകയും വേണം.
കോവിഡ് പ്രതിരോധ ചികിത്സാരംഗത്ത് കെജിഎംഒഎ നടത്തുന്ന ആത്മാർത്ഥ പ്രവർത്തനം ഞങ്ങൾ തുടരുക തന്നെ ചെയ്യും. ഇതോടൊപ്പം സംഘടന സമർപ്പിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ഉൾകൊണ്ടുള്ള തീരുമാനമുണ്ടാവണമെന്ന് അഭ്യർത്ഥിക്കന്നു.

വിശ്വസ്തതയോടെ,
ഡോ: ജി എസ് വിജയകൃഷ്ണൻ ഡോ. ടി.എൻ.സുരേഷ്
പ്രസിഡന്റ് ജനറൽ സെക്രട്ടറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP