Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത

പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആർഎം ഹയർസെകണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൂടുംബവും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത്. മേലാറ്റൂർ മണിയാരീണികടവ് മംഗലതൊടി വീട്ടിൽ വിജയന്റെയും ദിലിനയുടെയും മകൾ പത്താംക്ലാസ് വിദ്യാർത്ഥിനി അദീത്യയാണ് കഴിഞ്ഞ 15ാം തിയ്യതി വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചത്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന അദീത്യ പരീക്ഷക്ക് കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ ചുമതല നിർവഹിച്ചിരുന്ന ടീച്ചർ ക്ലാസ് മുറിയിൽ വെച്ച് അപമാനിച്ചതാണ് മരണത്തിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്.

വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂളിലെ പരീക്ഷ ചുമതല നിർവഹിച്ചിരുന്ന അദ്ധ്യാപികയാണെന്നും അവർക്കെതിരെ നടപടി വേണമെന്നും വീട്ടുകാരും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 15ാം തിയ്യതിയാണ് അദിത്യ വീട്ടിലെ മുകൾ നിലയിലെ മുറിയിലെ ഫാനിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു വന്നതിന് ശേഷമാണ് ജീവനൊടുക്കിയത്.

സ്‌കൂളിൽ നിന്ന് എല്ലാ ദിവസവും നടന്ന് വരാളുള്ള അദിത്യ 15ാം തിയ്യതി ഓട്ടോയിലാണ് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ഉടനെ സഹോദരിയോട് ഓട്ടോക്കാരന് പണം നൽകാൻ പറഞ്ഞ് കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോകുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരി ഓട്ടോക്ക് പണം നൽകിയതിന് ശേഷം മുകളിലെ മുറിയിലെത്തി അനുജത്തിയുമായി സംസാരിച്ചപ്പോഴാണ് സ്‌കൂളിൽ നിന്നും ടീച്ചർ കോപ്പിയടിച്ചെന്ന് പറഞ്ഞ് കളിയാക്കുകയും അപമാനിക്കുകയും ചെയ്ത കാര്യം അദീത്യ പറയുന്നത്.

താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളിലാരോ എറിഞ്ഞ പേപ്പർ തന്റെ പക്കൽ നിന്നും ടീച്ചർ പിടിച്ചെടുക്കുകയുമായിരുന്നു എന്നും അദിത്യ സഹോദരിയോട് പറഞ്ഞിരുന്നു. പരീക്ഷ ഹാളിൽ വെച്ച് എല്ലാവരുടെയും മുന്നിൽ വെച്ച് ടീച്ചർ തന്നെ അപമാനിച്ചെന്നും ആൺകുട്ടികളാണ് ഇങ്ങനെ കോപ്പിയടിക്കുകയെന്നും മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതാൻ പറ്റാത്ത തരത്തിൽ നടപടിയെടുക്കുമെന്നും ടീച്ചർ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ് അദീത്യ ഇങ്ങനെ പറഞ്ഞതായി സഹോദരി ആതിര മറുനാടൻ മലയോളിയോട് പറഞ്ഞു.

കരഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോയ അദീത്യയോട് സഹോദരി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് താഴേക്ക് പോരുകയും ചെയ്തു. വീണ്ടും മുറിയിലേക്ക് പോയി നോക്കിയപ്പോഴാണ് അദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകളുടെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടും പരീക്ഷാ ഹാളിൽ വെച്ച് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ച അദ്ധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇടതുപക്ഷ അദ്ധ്യാപക സംഘടന ഇടപെട്ട് ഈ പരാതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

പരീക്ഷാ ചുമതല വഹിച്ച അദ്ധ്യാപികയുടെ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. സമീപത്തെ സ്‌കൂളിൽ നിന്നും പരീക്ഷ ഡ്യൂട്ടിക്ക് വേണ്ടി ആർഎംഎച്ച് സ്‌കൂളിൽ വന്നതാണ് അദ്ധ്യാപിക എന്ന് മാത്രമാണ് വിവരം. മേലാറ്റൂർ പഞ്ചായത്തിൽ തന്നെയുള്ള വേങ്ങൂർ സ്‌കൂളിലെ അദ്ധ്യാപികയാണെന്നാണ് പ്രാഥമികമായ വിവരം. ഈ അദ്ധ്യാപികയെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂൾ മാനേജ്മെന്റും പൊലീസും കെഎസ്എടിഎയും സ്വീകരിക്കുന്നത്.

സ്‌കൂളിലെ പ്രധാനാധ്യാപകൻ മരണശേഷം വീട്ടിൽ വന്നിരുന്നെങ്കിലും ഇത്തരത്തിൽ ഒരു സംഭവം പരീക്ഷ ഹാളിൽ നടന്നത് താൻ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നത്. എന്നാൽ അന്ന് പരീക്ഷ ഹാളിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ ഇത് നിഷേധിക്കുന്നുണ്ട്. പരീക്ഷ ഹാളിൽ നിന്നും ടീച്ചർ അദിത്യയുടെ പേപ്പർ വാങ്ങുകയും ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തതായി കണ്ടതായി കൂടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറയുന്നു.

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷ ഹാളിൽ തന്നെ കരഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്ന അദിത്യയെ സമാധാനിപ്പിക്കാനോ കാര്യം തിരക്കുകയോ ചെയ്യാതെ പേപ്പറുകൾ വങ്ങി പോവുകയാണ് ടീച്ചർ ചെയ്തത്. പിന്നീട് സഹപാഠികൾ ഇടപെട്ടാണ് അദിത്യയെ ഓട്ടോ വിളിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്. ൽപം മനുഷ്യത്വപരമായി ടീച്ചർ ഇടപെട്ടിരുന്നെങ്കിൽ വിദ്യാർത്ഥിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്.

തങ്ങളുടെ മകൾ ഒരിക്കലും കോപ്പിയടിക്കില്ലെന്നും അതിന്റെ ആവശ്യം അവർക്കില്ലെന്നും അദീത്യയുടെ രക്ഷിതാക്കൾ പറയുന്നു. മുൻ പരീക്ഷകളിലെല്ലാം നല്ല നിലയിൽ മാർക്ക് വാങ്ങിയ തങ്ങളുടെ മകൾ കോപ്പിയടിക്കില്ലെന്നും ഇവർ പറയുന്നു. സ്‌കൂളിൽ ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിൽ രക്ഷിതാക്കളായ ഞങ്ങൾ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു.

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷ ഹാളിൽ കരഞ്ഞുകൊണ്ടിരുന്നത് കണ്ട ടീച്ചർ കാര്യം തിരക്കിയിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നും മരണപ്പെട്ട അദിത്യയുടെ അച്ഛൻ വിജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വിദ്യാർത്ഥിയെ കുറിച്ച് സ്‌കൂളിലെ മറ്റു അദ്ധ്യാപകർക്കും പിടിഎ പ്രസിഡണ്ടിനുമെല്ലാം നല്ല അഭിപ്രായമാണുള്ളത്.

തങ്ങളുടെ സ്‌കൂളിൽ ഈ വർഷം മുഴുവൻ എ പ്ലസും പ്രതീക്ഷിച്ച വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അദിത്യയെന്ന് പിടിഎ പ്രസിഡണ്ട് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പരാതിപ്പെട്ടെങ്കിലും നാളിതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയിൽ അഗംമായ ടീച്ചറെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിദ്യാർത്ഥിനിയെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തങ്ങളുടെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അദ്ധ്യാപിക ആരാണെന്ന് തങ്ങൾക്ക് അറിയണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP