Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്‌ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്

കുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്‌ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്

ജോസ് ജോസഫ് കൊച്ചുപറമ്പിൽ

ജോജിയുടെ കാര്യക്കാർ അറിഞ്ഞോ അറിയാതെയോ വരുത്തിയ ഒരു പിഴവാണ് ആ പടത്തിന് മാക്‌ബെത്തും ഇരകളും ഒക്കെയായിച്ചേർത്തുള്ള വായന. മാക്‌ബെത്തും ഇരകളും അടിമുടി ഫിക്ഷനാണ്. അധികാരക്കൊതി എന്ന ആശയത്തിനു ചുറ്റുമായി മാക്‌ബെത്തും, പാശ്ചാത്യ സദാചാരാശയമായ '7 മോർട്ടൽ സിൻസ്' എന്നതിനോട് ചേർത്ത് ഇരകളും നിലനിൽക്കുന്നു. ആ ഫിക്ഷനു ബാക്ക്-ഡ്രോപ്പായി കഥാകാരന്മാർ യഥാക്രമം വരച്ച് ചേർക്കുന്ന ( കഥാരചനയുടെ കാലത്തിന് യോജിക്കുന്ന) രാജകുടുംബം, കുടിയേറ്റ മേഖലയിലെ സവർണ്ണ ക്രിസ്ത്യൻ കുടുംബം എന്നതൊക്കെ അതുകൊണ്ട് തന്നെ ആ കഥകളുടെ നിലനിൽപ്പിനെയോ ഗതിയേയോ നേരിട്ട് നിർണ്ണയിക്കുന്നില്ല.

പക്ഷേ ജോജി യിൽ അങ്ങനെയല്ല. . കുടുംബം ഭരിക്കുന്ന അപ്പനെ കണ്ടുകൊണ്ട് മാക്‌ബെത്തിനോടോ, റബ്ബർ മരങ്ങൾക്കിടയിൽ അലഞ്ഞുതിരിയുന്ന ഇളയ മകനെ കണ്ട് ഇരകളോടോ സാമ്യം പറയാൻ കഴിയില്ല. കാരണം, ഈ ഘടന നേരേ തിരിച്ചാണ്. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും സാമൂഹിക സാമ്പത്തിക പശ്ചാത്തലവും - ഇതൊന്നും ഫിക്ഷനല്ല. ഈ കഥ തെളിയുന്ന നാട്ടിലെ പല കുടുംബങ്ങളിലും ഇന്നും നാട്ടുനടപ്പായ ചില ജീവിതരീതികളിലേയ്ക്ക്, സിനിമാറ്റിക്കായ അൽപ്പം ക്രൈം ചേർത്ത് വെക്കലാണ് പുഷ്‌ക്കരൻ-പോത്തൻ ടീം ചെയ്തത്. ഫിക്ഷന് ചേരുന്ന പശ്ചാത്തലമല്ല, മറിച്ച് പശ്ചാത്തലത്തിന് ചേരുന്ന ഫിക്ഷൻ.

മദ്ധ്യതിരുവിതാംകൂർ എന്ന് ഇന്നും ചാനൽ ചർച്ചാത്തൊഴിലാളികൾ വിളിക്കുന്ന പ്രദേശത്തിന്റെ കിഴക്കൻ മേഖലകളിൽ ഒന്നോ രണ്ടോ തലമുറ മുമ്പ് കുടിയേറി ഭൂപ്രഭുക്കളായ കുടുംബങ്ങളിൽ ചിലരുടെയെങ്കിലും വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് ജോജിയുടെ കഥ.

1. പനച്ചേൽ കുട്ടപ്പൻ ആള് വില്ലനാണെന്നാണ് പൊതുവേ പടം കണ്ട എല്ലാവരുടെയും വായന. പക്ഷേ പുള്ളിക്ക് ഒരിക്കലും അത് സ്വയം തോന്നിയിരിക്കാൻ സാധ്യതയില്ല എന്ന് എനിക്കുറപ്പാണ്. സ്വന്തം നാട്ടിൽ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്ന ആരും ഹൈ-റേഞ്ചിലേയ്‌ക്കോ മലബാറിലേയ്‌ക്കോ കുടിയേറിയതായി കേട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്തൊക്കെ പട്ടിണി കലശലായപ്പോഴാണ് കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടന്നത്. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നൊക്കെ ആലങ്കാരികമായി പറയാറുള്ള അവസ്ഥ. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും നല്ലപോലെ കഷ്ടപ്പെട്ടവരാണ് പിന്നീട് കരയിലെ കുഞ്ഞച്ചന്മാരായത്. പുതിയകാലത്ത് ചുറ്റുപാടൊക്കെ നന്നായാലും, മുണ്ട് മുറുക്കിയുടുത്തിരുന്ന കാലത്ത് അവർ സ്വയം ശീലിച്ച ചില രീതികൾ അവർക്കൊരിക്കലും മാറ്റാൻ കഴിയില്ല.

സർക്കാർ വനം കൈയേറി വേലി കെട്ടിയ അരയേക്കറിൽ നിന്നാവാം മിക്ക പനച്ചേൽ കുട്ടപ്പന്മാരുടെയും തുടക്കം. അവിടുന്നും ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ സമ്പാദിച്ച് സമ്പാദിച്ച് ആ ഭൂവിസ്താരം കൂട്ടിക്കൂട്ടിക്കൊണ്ടുവരുന്നത് അവരുടെ ജീവിതസാക്ഷാത്ക്കാരവും. 'പനച്ചേൽ കുട്ടപ്പൻ ചേട്ടന്റേതാ' എന്ന് നാട്ടുകാര് തന്റെ സ്വത്തിനെ ചൂണ്ടി പറയുമ്പോ കിട്ടുന്ന നിർവ്വൃതി. പക്ഷേ അതീന്ന് ഒരു വീതമെടുത്ത് വിറ്റ് പാലായിൽ ഫ്‌ളാറ്റ് മേടിച്ചാൽ ആര് കാണാനാ? ഇനീപ്പോ കണ്ടാലും, അത് 'പനച്ചേൽ ജയ്‌സന്റേത്' എന്നല്ലേ പറയൂ?

2. കാശിന്റെ കണക്കാണ് അവരിൽ പലർക്കും ജീവിതം. മനോരമ പത്രമെടുത്ത് മറിച്ചാൽ വാണിജ്യപേജിലെ റബറിന്റെയും മുളകിന്റെയും ഏലത്തിന്റെയും വില, അതും ഓരോ ഗ്രേഡിന്റെയും വില, മാത്രം നോക്കുന്നവർ. മുമ്പിൽ കാണുന്ന എന്തിനും, സ്വന്തം മക്കൾക്ക് പോലും, അങ്ങനെ ഒരു വില മനസ്സിലെങ്കിലും ഇടാതെ അവർക്ക് കഴിയില്ല. എന്ത് കാര്യത്തിലും അപ്പന്റെ മനസ്സറിഞ്ഞ് ചെയ്യുന്ന ജോമോന് നല്ല വിലയുണ്ടാവും.

കുടുംബവും ബിസിനസും നോക്കിനടത്തുന്നവനാണെങ്കിലും, മക്കളില്ലാത്തവനും (ഉത്പാദനക്ഷമതയുടെ കുറവ്) ഭാര്യയുടെ വാക്ക് കേൾക്കുന്നവനുമായ ജയ്‌സണ് വില കുറച്ചൂടെ കുറവായിരിക്കും. ഓൾറെഡി അപ്പന്റെ ചെലവിൽ ജീവിക്കുന്ന ജോജിയോട് മതിപ്പ് തീരെയില്ല ( 'ഒട്ടുപാലിനൊണ്ടായവൻ' എന്നത് മലയാളസിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും ഭാവനാസമ്പന്നമായ ഒരു തെറിയാണെങ്കിലും, അത് വെറും ഒരു തെറി മാത്രമല്ല, അതൊരു പ്രൈസ് ടാഗ് കൂടിയാണ്) എങ്കിലും, അയാളെ കാല് തല്ലിയൊടിച്ച് കിടത്തീട്ട് ചെലവിന് കൊടുത്താൽ കുറച്ചൂടെ ചെലവ് കുറയും എന്നത് വെറുമൊരു ഭീഷണിയല്ല, ഒരു കാൽക്കുലേഷൻ കലർന്ന ഭീഷണിയാണ്.

3. പനച്ചേൽ കുട്ടപ്പന് ആകെ കുറച്ച് സീനുകളേ പടത്തിലുള്ളൂ - പക്ഷേ ഒരു സീനിൽ പോലും അയാൾ സ്വന്തം മക്കളോട് അൽപ്പം സ്‌നേഹത്തോടെ പെരുമാറുന്നതോ വിശേഷം ചോദിക്കുന്നതോ കാണാനില്ല. സാമ്പത്തികമായ വിഷയങ്ങളും പിന്നെ സ്വന്തം ആവശ്യങ്ങളുമല്ലാതെ മക്കളുടെ ജീവിതമോ അവരുടെ ആവശ്യങ്ങളോ പുള്ളിയുടെ മുമ്പിലില്ല. 'മാമ്പൂ കണ്ടും മക്കളെക്കണ്ടും മോഹിക്കരുത്', 'മക്കളെ മോണ കാണിക്കരുത്' എന്നൊക്കെയുള്ള ചില ബോറൻ പഴഞ്ചൊല്ലുകളുടെ അകമ്പടിയോടെ, മക്കൾ എന്നാൽ അടിച്ചമർത്തിഭരിക്കേണ്ട ഒരു സെറ്റ് കൂലിപ്പട്ടാളമോ കുടിയാന്മാരോ ആണ് എന്നൊരു ബോധം ഇന്നും മനസ്സിൽ കിടക്കുന്ന ഒരു തലമുറ ഞാനീപ്പറഞ്ഞ ജ്യോഗ്രഫിയിൽ അവിടിവിടെയായി ഉണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. അപ്പന്റെ മുറിയിൽ നല്ല നല്ല കുപ്പികളിരിപ്പുണ്ട് - പക്ഷേ മക്കൾക്ക് അതൊക്കെ ഏതാന്ന് പോലും അറിയില്ല. അവര് കൈയിലെ പിച്ചകാശിന് കുറഞ്ഞ ബ്രാണ്ടുകൾ അടിക്കുന്നു. എന്നാൽ വകേലൊരു അളിയനായ ഡോ.ഫെലിക്‌സിന് അകത്തിരിക്കണ ബ്രാൻഡുകളൊക്കെ അറിയാം.

ഇതേ വേർതിരിവ് ഗിരീഷ് എന്ന പണിക്കാരൻപയ്യനോടും കാണാം. അയാൾ 'കുട്ടപ്പൻ ചേട്ടായി'യോട് ഇടപെടുന്നത് ഒരു മുതലാളിയോട് എന്നതിനപ്പുറം അടുപ്പത്തോടും സ്വാതന്ത്ര്യത്തോടുമാണ്. പനച്ചേൽ കുട്ടപ്പൻ 'മക്കളേ' എന്ന് ഒരേ ഒരു തവണ വിളിക്കുന്നത് പോലും അവരെയാണ്.

4. ലാസ്റ്റ്, ബട്ട് നോട്ട് ദ ലീസ്റ്റ് - ബിൻസി.

പനച്ചേൽ കുട്ടപ്പൻ എന്ന മാടമ്പി ബൂർഷ്വായുടെ അധികാരത്തിൻ കീഴിൽ നിന്നും ബിൻസിക്ക് മോചനമില്ലാത്തത് അവൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്, അവളുടെ സ്വന്തം വീട്ടിൽ കാശില്ലാത്തതുകൊണ്ടാണ് എന്നൊക്കെ വായനകൾ കണ്ടിരുന്നു. പക്ഷേ കഥ നടക്കുന്ന മേഖലയിലെ സമാനമായ കുടുംബങ്ങളിലെ പെൺമക്കൾ പൊതുവേ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇമ്മാതിരി കുടുബങ്ങളിൽ ചെന്ന് കയറി അവിടെ നിന്ന് മുരടിക്കുന്ന പലരും പേരു് കേട്ട സ്ഥാപനങ്ങളിൽ പഠിച്ചവരും ആയിരിക്കാം . 'നിനക്കൊക്കെ ഈ സ്ലാബിൽ ഇരുന്ന് കഴിക്കാനേ യോഗമുള്ളൂ' എന്ന ഡയലോഗിൽ, സ്വന്തം വീട്ടിൽ ഊണുമേശയിലിരുന്ന് കഴിച്ച് ശീലിച്ചയാളാണ് ബിൻസി എന്ന സൂചനയുണ്ട്.

പക്ഷേ ബിൻസിയുടെ വർത്തമാന ജീവിതം നോക്കിയാലോ - മൂന്നും നാലും ദിവസം കൂടുമ്പോ ഗ്യാസ് കുറ്റി മാറ്റിമാറ്റി വെക്കുന്നുണ്ട്. അപ്പോ എന്തോരം പാചകം ആ വീട്ടിൽ ഉണ്ടാവണം! (കിഴക്കൻ മേഖലയുടെ മറ്റൊരു പ്രത്യേകതയാണത് - പറമ്പിൽ സ്ഥിരം പണിക്ക് നിൽക്കുന്നവർക്കും വീട്ടുകാർക്കുമൊക്കെ ഒരേ ഭക്ഷണമാണ്. അടുക്കളയിൽ അടുപ്പൊഴിയില്ല.) തൊട്ടടുത്തെങ്ങും വർത്തമാനം പറയാൻ ഒരയലോക്കം പോലും കാണാനില്ല. വീട്ടിലെ ഏക സ്ത്രീജനമാണ്, കുടുംബം നടത്തുന്നയാളാണ് - ആ സ്‌നേഹത്തിൽ ഒരക്ഷരം ആരു പറഞ്ഞ് കേട്ടതുമില്ല. മക്കളില്ല എന്നതും ഈ ഇകാഴ്‌ച്ച്ചയ്ക്ക് കാരണമാകാം.

ഈ ജോഗ്രഫിയിലെ പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ സ്ത്രീകളെ കിട്ടുന്നില്ല എന്നൊരു വലിയ സാമൂഹിക വിഷയം കുറേക്കാലമായി ചർച്ചയിലുണ്ട്. അതിന് കാരണം ലൗ ജിഹാദ് എന്നൊക്കെ മുട്ടാപ്പോക്ക് പറയുമെങ്കിലും, പ്രധാന കാരണം സത്യത്തിൽ ഇതാണ് - വിദ്യാഭ്യാസമുള്ള, ലോകം കണ്ട പെണ്ണുങ്ങൾക്ക് ഇപ്പോ ഇതുപോലെ കൂട്ടിലടച്ച ഭാര്യമാരായി ജീവിക്കാൻ താത്പര്യമില്ല. കുടുംബസ്വത്ത് അൽപ്പം കുറഞ്ഞാലും, വിദ്യാഭ്യാസവും അർബൻ മേഖകലകളിൽ ജോലിയുമുള്ള ജീവിതപങ്കാളികളെ അവർ താത്പര്യപ്പെടുന്നു. വലിയ വീടും പറമ്പീന്ന് ആദായവും മുറ്റം നിറയെ പണിക്കാരുമൊക്കെയുള്ള ചെക്കന്മാർക്ക് പഴയ മാർക്കറ്റില്ല.

എണ്ണിപ്പെറുക്കിയാൽ ഇനീം ഒരുപാടുണ്ട്.
ഇതെല്ലാം ജെനുവിനാണ്, നാട്ടുനടപ്പാണ്.

ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്‌ക്കരൻ ടീം ചെയ്തത് എന്നാണ് എന്റെ ഒരു.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP