Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്'; 'കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ കൂടെയുണ്ടായിരുന്നുള്ളൂ..'; പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്

'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്'; 'കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ കൂടെയുണ്ടായിരുന്നുള്ളൂ..';  പഴയ കുറിപ്പ് പങ്കുവെച്ച് ദീപാ നിശാന്ത്

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: ഉത്സവകാലത്ത് ക്ഷേത്രത്തിൽ മുസ്ലീമുകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വിവാദമായ പശ്ചാത്തലത്തിൽ പഴയ കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ചമ്രവട്ടത്ത് ഒരു ക്ഷേത്രത്തിന് സമീപമുള്ള മുസ്ലിം കുടുംബത്തെ സ്ഥലം മാറ്റാനുള്ള ശ്രമം 'ദൈവഹിത'ത്തിൽ പരാജയപ്പെട്ട സംഭവമാണ് ദീപാ നിശാന്ത് പങ്കുവെച്ചത്.

ആരൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെ തടയിടാൻ ദേവഹിതങ്ങൾ വരെ മനുഷ്യഹിതങ്ങളായി പരിണമിച്ച മണ്ണാണിത്..

ദൈവത്തിന്റെ പ്രതിപുരുഷന്മാരും പ്രശ്നഹാരികളും വിചാരിച്ചാൽ വർഗീയതയുടെ തിരി ആളിക്കത്തിക്കാനും കെടുത്താനും സാധിക്കുമെന്നതിന് ഉദാഹരണങ്ങൾ ഇനിയും നിരവധിയുണ്ട്.. മനുഷ്യഹിതങ്ങൾ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകൾക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യർ ഇന്നാട്ടിലുണ്ട്.

അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിർത്തേണ്ടത് ഒരു പരിഷ്‌കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് ദീപാ നിശാന്ത് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണ് സംഭവം.
ചമ്രവട്ടത്ത് ഒരു തിയേറ്റർ വരാൻ പോവുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം അരങ്ങേറുന്നത്.
തവനൂര് റോഡിൽ നിന്ന് ഒരു ഫർലോങ്ങ് മുന്നോട്ടു പോയാൽ റോഡിന്റെ വലതു വശത്ത് നട്ടുച്ചക്കും കൂടി വെളിച്ചമെത്താത്ത, കാടുമൂടിക്കിടക്കുന്ന ഒരേക്കർ വരുന്ന ഒരു പറമ്പ് ഉണ്ടായിരുന്നു. പകൽ പോലും അതുവഴി മനുഷ്യസഞ്ചാരം കഷ്ടിയായിരുന്നിരിക്കണം. ആ കാട് പിടിച്ചു കിടക്കുന്ന പറമ്പിന്റെ മുന്നിൽ അതിനോട് ചേർന്നുള്ള ചെറ്റപ്പുരയിൽ ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. ആ സാധുക്കൾക്ക് പോകാൻ മറ്റൊരിടം ഇല്ലാത്തതുകൊണ്ടായിരുന്നിരിക്കണം അവരവിടെ സാമൂഹികമായിത്തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.
ആ കാട് മൂടിയ സ്ഥലമാണ് അക്കാലത്ത് തിയേറ്ററിനു വേണ്ടി ആദ്യം കണ്ടു വെച്ചതും നിർമ്മാണ പ്രവർത്തനം ആരംഭിച്ചതും. തിയേറ്റർനിർമ്മാണത്തിനായി കാട് വെട്ടി വെളുപ്പിച്ചപ്പോൾ അവിടെ ഒരു വലിയ തറ കണ്ടെത്തി. പരിശോധിച്ചപ്പോ അതൊരു തകർന്നടിഞ്ഞ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു..
ഒരു വലിയ ശിവലിംഗം, ഒന്നു രണ്ട് ഉപദേവതാ വിഗ്രഹങ്ങൾ. അതൊക്കെ കണ്ടെടുത്തു. സ്ഥലം വാങ്ങിയവർ ആരുമറിയാതെ അത് പൊളിച്ചുമാറ്റാനുള്ള ശ്രമം നടത്തുകയും നാട്ടുകാരത് തടയുകയും ചെയ്യുന്നു. തുടർന്ന് വളരെപ്പെട്ടെന്ന് വിശ്വാസികൾ മുൻകയ്യെടുത്ത് ഒരു ക്ഷേത്രസംരക്ഷണസമിതി രൂപപ്പെട്ടു. തിയേറ്ററിനായി പറമ്പെടുത്തവർക്ക് അവർ ഭൂമിക്കു നല്കിയ കാശ് തിരിച്ചു കൊടുക്കാനും ക്ഷേത്രം ഏറ്റെടുക്കാനും നാട്ടുകാർ തീരുമാനിക്കുന്നു .അന്ന് ആ ചർച്ച അവസാനിപ്പിക്കുമ്പോ ലിക്വിഡ് കാഷ് എടുത്തു കൊടുത്തത് പൊന്നാനിയിലെ തെയ്യൂശൻ എന്ന ആളായിരുന്നു എന്ന് അച്ഛൻ പറഞ്ഞറിയാമെന്ന് വിജു മാഷ് പറഞ്ഞതോർക്കുന്നു.
എന്തായാലും തിയേറ്റർ പ്രസ്തുതസ്ഥലത്തിന്റെ സമീപപ്രദേശത്തുതന്നെ നിർമ്മിച്ചു.ക്ഷേത്രം ഇപ്പുറത്തും പുനർനിർമ്മിച്ചു.
അങ്ങനെ,അന്നുവരെ ഇരുട്ടിൽ പട്ടിണിയിലായ തേവര് വീണ്ടും തേജസ്വിയായി. പുതിയ ശ്രീലകവും നിത്യ പൂജയും നടവരവുമൊക്കെയായി. ആ പ്രദേശത്തെ നാട്ടുകാർ ക്ഷേത്രത്തെ നന്നായി പരിപാലിച്ചു പോന്നു. അങ്ങനെ വന്നപ്പോഴും ക്ഷേത്രപടിവാതിലിനരികെ ആ ചെറിയ കൂരയും അതിലെ മുസ്ലിം കുടുംബവും അവിടെത്തന്നെ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ അമ്പലനടയ്ക്കൽ ഒരു മുസ്ലിം കുടുംബം നന്നല്ല എന്ന തോന്നൽ ആർക്കൊക്കെയോ ഉണ്ടായി. അവരെ അവിടുന്ന് ഒഴിപ്പിക്കാനുള്ള തീരുമാനം (മാന്യമായിത്തന്നെ ) നടപ്പിലാക്കാൻ അന്നത്തെ ആൾക്കാർ ഒരുങ്ങി. അതിന്റെ ഭാഗം കൂടിയായി നടന്ന ദേവപ്രശ്‌നത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. പ്രശ്‌നഹാരികൾ വിഷയം ദേവഹിതത്തിനു വിട്ടു.
ദേവന്റെ ഹിതമായി പ്രശ്‌നഹാരികൾ അന്ന് പറഞ്ഞത് , 'ആ മുസ്ലിം കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരമല്ലാതെ അവിടെ നിന്ന് മാറ്റിക്കളയരുത്' എന്നായിരുന്നുവത്രേ.കാരണമായി പ്രശ്‌നഹാരികൾ ദൈവഹിതമായി പറഞ്ഞ ഒരു വാചകം ഇതായിരുന്നു.
''കാലങ്ങളോളം അന്നവും വെള്ളവുമില്ലാതെ, തീയും വെളിച്ചവുമില്ലാതെ ഞാൻ കിടന്നപ്പോ ആ മാപ്ലപ്പുരയിലെ അടുക്കളയിൽ നിന്ന് മുനിഞ്ഞു കത്തിയ മണ്ണണ്ണ വിളക്കിന്റെ നാളമേ എനിക്ക് വെളിച്ചമായി കൂടെയുണ്ടായിരുന്നുള്ളൂ..''
എത്ര മാനവികമായ ദൈവഹിതം!
മൂന്നാം കണ്ണിൽ സംഹാരാഗ്‌നിയുമായി ത്രിലോകങ്ങളെയും എരിക്കാൻ പാകത്തിലിരിക്കുന്ന തേവർക്ക് ഒരു മുസ്ലിം കുടുംബത്തിന്റെ ചെറ്റപ്പുരയിലെ മണ്ണെണ്ണ വിളക്കിന്റെ നാളത്തോടുള്ള കടപ്പാട്, പ്രശ്‌നഹാരികൾ വിളിച്ചു പറഞ്ഞപ്പോ മറ്റൊന്നും പിന്നെ ചിന്തിക്കാനുണ്ടായിരുന്നില്ല.ആ വിഷയം അന്ന് അവിടെ തീർന്നു.
ഒരു 'മാപ്ലക്കുടി 'യിലെ മണ്ണെണ്ണവിളക്കിന്റെ നാളത്തിൽ തെളിയുന്ന തേവർ!
എന്തൊരു സുന്ദര സങ്കൽപ്പമാണത്!
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഒരു കാലത്ത് ആ സങ്കൽപ്പത്തിന് പത്തരമാറ്റ് തിളക്കമുണ്ട്.
ആ പ്രശ്‌നഹാരികൾ, ആളിക്കത്തുമായിരുന്ന ഒരു വലിയ പ്രശ്‌നത്തെ എത്ര നിസ്സാരമായാണ് കെടുത്തിക്കളഞ്ഞത്!വിശ്വാസം മനുഷ്യരെ തമ്മിലടിപ്പിക്കാനല്ല എന്ന ബോധ്യമുള്ള മനുഷ്യരെല്ലാം അങ്ങനെത്തന്നെയായിരിക്കും. അവർ സ്വന്തം ഹിതങ്ങളെ ദൈവത്തിന്റെ നാവിൽ തിരുകില്ല.
ഇങ്ങനെയൊക്കെയുള്ള പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത്.ആരൊക്കെ എങ്ങനെയൊക്കെ ഏതൊക്കെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിനെ തടയിടാൻ ദേവഹിതങ്ങൾ വരെ മനുഷ്യഹിതങ്ങളായി പരിണമിച്ച മണ്ണാണിത്..
ദൈവത്തിന്റെ പ്രതിപുരുഷന്മാരും പ്രശ്‌നഹാരികളും വിചാരിച്ചാൽ വർഗീയതയുടെ തിരി ആളിക്കത്തിക്കാനും കെടുത്താനും സാധിക്കുമെന്നതിന് ഉദാഹരണങ്ങൾ ഇനിയും നിരവധിയുണ്ട്.. മനുഷ്യഹിതങ്ങൾ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകൾക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യർ ഇന്നാട്ടിലുണ്ട്.അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിർത്തേണ്ടത് ഒരു പരിഷ്‌കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.

(നേരത്തെ എഴുതിയതാണ്. സമകാലീന സന്ദർഭങ്ങളിൽ അതിന് വലിയ പ്രസക്തിയുണ്ടെന്ന ബോധ്യത്തിൽ ആവർത്തിക്കുകയാണ്.പണ്ട് വിജു മാഷ് കോളേജിൽ വന്ന് ഒരു പരിപാടിയിൽ പങ്കെടുക്കവേ പരാമർശിച്ച ഒരു സംഭവമാണ്.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP