Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ

എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാൽ അസുഖത്തെ തുടർന്ന് അവധിയിലും. പകരം സെക്രട്ടറിയുടെ ചുമതലയിലുള്ളത് എ വിജയരാഘവനാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ കേരളത്തിലെ ദൈനദിന ചുമതലകൾ നിറവേറ്റേണ്ടത് വിജയരാഘവനാണ്. നയപരമായ കാര്യങ്ങളെടുക്കേണ്ടതും ഈ സഖാവ്. എന്നാൽ ഉത്തരവാദിത്തങ്ങളൊന്നും തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിക്കുന്നില്ലെന്ന പരാതിയും പരിഭവും വിജയരാഘവനുണ്ടെന്നാണ് സൂചന. കെടി ജലീലിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടത് ആക്ടിങ് സെക്രട്ടറിയുടെ അധികാരങ്ങളെ മാനിക്കാതെയാണ്. ഇതിന് അവസരമൊരുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും.

ഇതോടെ താൻ കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമൻ കൊടേയിരിയാണെന്ന സൂചനയാണ് പിണറായി നൽകുന്നത്. വിവാദ തീരുമാനങ്ങളിൽ മാധ്യമങ്ങൾക്ക് മുമ്പിൽ പിണറായിയുടെ നയം പ്രഖ്യാപിക്കുക മാത്രമാണ് വിജയരാഘവൻ ചെയ്യുന്നത്. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാൽ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ജലീലുമായി സമ്പർക്കം പുലർത്തിയിരുന്നത്. രാവിലെ അദ്ദേഹവുമായി ചർച്ച ചെയ്താണു രാജി തീരുമാനത്തിലെത്തിയത്. പാർട്ടി തീരുമാനപ്രകാരം നീങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെയും നിർദ്ദേശം. തുടർന്നു ജലീൽ രാജിക്കത്ത് കൈമാറി. ഇത്തരമൊരു ദൗത്യം കോടിയേരിയെ പിണറായി ഏൽപ്പിച്ചത് ഭരണ തുടർച്ചയുണ്ടായാൽ കോടിയേരി സിപിഎം സെക്രട്ടറിയായി തിരിച്ചെത്തുമെന്ന സന്ദേശം നൽകാൻ കൂടിയാണ്.

പാർട്ടി ഭരണം എല്ലാ അർത്ഥത്തിലും കണ്ണൂർ ലോബിയുടെ കൈയിലേക്ക് എത്തിക്കാനാണ് പിണറായിയുടെ നീക്കം. എംഎ ബേബിയും തോമസ് ഐസക്കും ഇപി ജയരാജനും പി ജയരാജനും ജി സുധാകരനും എല്ലാം പലവിധ അസ്വസ്ഥതകളിലാണ്. അതുകൊണ്ട് തന്നെ കോടിയേരിയെ പോലെ കരുത്തൻ പാർട്ടി സെക്രട്ടറിയാകണമെന്നാണ് പിണറായിയുടെ ആഗ്രഹം. ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീൽ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. ബേബിയും ജയരാജനും അടക്കമുള്ളവരുടെ ഇടപെടലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ഭരണ തുടർച്ചയുണ്ടായാൽ കോടിയേരി പാർട്ടി സെക്രട്ടറിയാകും. അങ്ങനെ വന്നാൽ ഇടതു കൺവീനർ സ്ഥാനം ഇപി ജയരാജന് കൊടുക്കാനും സാധ്യതയുണ്ട്. ഇതു സംഭവിച്ചാൽ വിജയരാഘവൻ പാർട്ടിയിൽ അപ്രസക്തനാകും. രാജ്യസഭയിലേക്ക് രണ്ടു പേരെ ജയിപ്പിക്കാൻ സിപിഎമ്മിന് കഴിയും. വിജയരാഘവനും ഇപിയും തോമസ് ഐസക്കും അടക്കമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ചെറിയാൻ ഫിലിപ്പിനേയും പരിഗണക്കും. ആരാകും രാജ്യസഭയിലേക്ക് മത്സരിക്കുകയെന്ന് വ്യക്തമാകുന്നതോടെ സംഘടനയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ ചിത്രവും വ്യക്തമാകും.

പാർട്ടി കാര്യങ്ങളെല്ലാം പിണറായി തീരുമാനിക്കുകയും കോടിയേരിയിലൂടെ അത് നടപ്പാക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് നിലവിൽ സിപിഎമ്മിലുള്ളത്. കണ്ണൂരിൽ പിജെ ആർമി ഉയർത്തുന്ന വെല്ലുവളിയും ഗൗരവമുള്ളതാണ്. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പരാജയമുണ്ടായാൽ പിണറായി തീർത്തും പാർട്ടിയിൽ ഒറ്റപ്പെടും. അതിശക്തമായ വിമർശനവും ഉയരും. അങ്ങനെ വന്നാൽ അത് കോടിയേരിക്കും തിരിച്ചടിയാകും. കോടിയേരിയുടെ മക്കളുണ്ടാക്കിയ തലവേദന വീണ്ടും വിവാദമായി ചർച്ചയാകും. അതുകൊണ്ട് തന്നെ സിപിഎമ്മിലെ പിണറായി വിരുദ്ധരും ഫലം വരാനായി കാത്തിരിക്കുകയാണ്.

ഏറെ നാളിന് ശേഷമാണ് സിപിഎമ്മിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നത്. ആലപ്പുഴയിൽ അതിനിർണ്ണായക സാഹചര്യമാണുള്ളത്. കണ്ണൂരിൽ പിജെ ആർമിയേയും പി ജയരാജനേയും പിടിച്ചു കെട്ടണം. ഇതിനെല്ലാം ഇപിയെ അടക്കമുള്ളവരെ ചേർത്ത് നിർത്താനാണ് പിണറായിയുടെ ആഗ്രഹം. കണ്ണൂരിലെ പിണറായി ഗ്രൂപ്പിൽ ഭിന്നതയില്ലെന്ന് തെളിയിക്കേണ്ടതും അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് കെടി ജലീലന്റെ രാജി എന്ന ആവശ്യത്തിൽ അനുകൂല തീരുമാനം പിണറായി വിജയൻ എടുത്തത്.

കേരളത്തിൽ രാജിവയ്ക്കുന്ന 65ാം മന്ത്രിയാണ് കെ.ടി.ജലീൽ. ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രൻ മന്ത്രിസഭാ കാലാവധി തീരാൻ 4 മാസം ശേഷിക്കെ 2006 ജനുവരി 14 നു രാജിവച്ചു. മന്ത്രിയുടെ ഓഫിസിലെ അഴിമതിക്കെതിരെ മൊഴി നൽകിയവരെ ഭീഷണിപ്പെടുത്തിയ ടേപ്പ് പുറത്തു വന്നതാണു രാജിയിൽ കലാശിച്ചത്. 1987 ഏപ്രിൽ 2 ന് സ്ഥാനമേറ്റ രണ്ടാം നായനാർ മന്ത്രിസഭയിൽ അംഗമായ എംപി.വീരേന്ദ്രകുമാർ സത്യപ്രതിജ്ഞ ചെയ്തു രണ്ടാം ദിവസം രാജിവച്ചു.

ജനതാപാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു കാരണം. കേരളത്തിൽ ആദ്യം രാജിവച്ച മന്ത്രിമാർ പിഎസ്‌പിയിലെ ഡി.ദാമോദരൻ പോറ്റിയും കെ.ചന്ദ്രശേഖരനുമാണ്. കൂട്ടുസർക്കാരിൽ കോൺഗ്രസ് പിഎസ്‌പി ബന്ധത്തിലെ ഉലച്ചിലുകൾ കാരണമാണ് 1962 ഒക്ടോബർ 8ന് ഇരുവരും ആർ.ശങ്കർ മന്ത്രിസഭയിൽ നിന്നു രാജിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP