Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന്; നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ 20 വരെ സമർപ്പിക്കാം; സൂക്ഷ്മ പരിശോധന 21ന്; പിൻവലിക്കേണ്ട തീയതി 23; മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ തീരുമാനം അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യസഭാ തിരഞ്ഞെടുപ്പ്  ഏപ്രിൽ 30ന്; നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ 20 വരെ സമർപ്പിക്കാം; സൂക്ഷ്മ പരിശോധന 21ന്; പിൻവലിക്കേണ്ട തീയതി 23; മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ തീരുമാനം അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽനിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് നടക്കും. നാമനിർദേശ പത്രിക ചൊവ്വാഴ്ച മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം.സൂക്ഷ്മ പരിശോധന ഏപ്രിൽ 21 നടക്കും. പിൻവലിക്കാനുള്ള തീയതി ഏപ്രിൽ 23 ആണ്.

രാവിലെ 9 മുതൽ നാലുവരെയായിരിക്കും വോട്ടെടുപ്പ്. കേരളത്തിൽ നിന്ന് മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അബ്ദുൾ വഹാബ്, വയലാർ രവി, കെകെ രാഗേഷ് എന്നിവരുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 12ന് തിരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് മാറ്റുകയായിരുന്നു.

നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്മിഷൻ രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചത്. ഇതിനെതിരെ സംസ്ഥാന സർക്കാരും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയം പരിഗണിച്ച ഹൈക്കോടതി രാജ്യസഭാ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു. ഇപ്പോഴത്തെ സഭാംഗങ്ങൾക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റിവച്ച തെരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികളിലായിരുന്നു കോടതി നിർദ്ദേശം.

പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങൾ വോട്ടുചെയ്യുന്നത് ധാർമ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മിഷൻ പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തള്ളി.

ഈ മാസം 21 ന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ അറിയിച്ചു. എന്നാൽ എപ്പോൾ തെരഞ്ഞെടുപ്പ് നടത്തുമെന്ന കാര്യം കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നില്ല. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ ഈ മാസം 21 നാണ് വിരമിക്കുന്നത്.

നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാൽ രണ്ട് പേരെ വിജയിപ്പിക്കാൻ സിപിഎമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ കാരണം വിശദമാക്കാൻ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP