Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയിൽ സേനാ വിന്യാസം യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെ; ലോകത്തെ വെല്ലുവിളിച്ച് ഉക്രെയിൻ ചുട്ടുകരിക്കാൻ ഒരുങ്ങി പുട്ടിൻ; റോബോട്ടിക് ടാങ്കുകൾ ഉടൻ യുദ്ധത്തിനിറങ്ങുമെന്ന് റിപ്പോർട്ടുകൾ; യൂറോപ്പിൽ യുദ്ധത്തിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി

അതിർത്തിയിൽ സേനാ വിന്യാസം യുദ്ധത്തിനുള്ള തയ്യാറെടുപ്പ് തന്നെ; ലോകത്തെ വെല്ലുവിളിച്ച് ഉക്രെയിൻ ചുട്ടുകരിക്കാൻ ഒരുങ്ങി പുട്ടിൻ; റോബോട്ടിക് ടാങ്കുകൾ ഉടൻ യുദ്ധത്തിനിറങ്ങുമെന്ന് റിപ്പോർട്ടുകൾ; യൂറോപ്പിൽ യുദ്ധത്തിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഉക്രെയിൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കേ മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന റോബോട്ടിക് ടാങ്കുകളുടെ ആദ്യ യൂണിറ്റ് റഷ്യൻ സൈന്യത്തിന്റെ ഭാഗമാവുകയാണ്. മോസ്‌കോയ്ക്ക് സമീപമുള്ള നഖാബിനോയിലെ 766 മത് പ്രൊഡക്ഷൻ ആൻഡ് ടെക്നോളജിക്കൽ എന്റർപ്രസിലെത്തി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു ഈ ടാങ്കുകൾ പരിശോധിച്ചു. ഇതിനായി സജ്ജീകരിച്ച പ്രത്യേക സൈനിക യൂണിറ്റുകളിൽ യുറാൻ-9 റോബോട്ടിക് വെഹിക്കിളുകൾ ഉപയോഗിക്കുന്നതിൽ സൈനികർക്ക് പ്രത്യേക പരിശീലനം നൽകും.

30 എം എം ഓട്ടോമാറ്റിക് ഗൺ, അറ്റാക്ക ആന്റി-ടാങ്ക് മിസൈൽ, ഷ്മെൽ ഫ്ളെയിം ത്രോയേഴ്സ് എന്നിവ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ മൈനുകൾ ക്ലിയർ ചെയ്യാനുള്ള യുറാൻ-6, അഗ്‌നിശമനത്തിന് ഉപയോഗിക്കാവുന്ന യുറാൻ-14, എന്നീ റോബോട്ടുകൾ റഷ്യൻ സൈന്യത്തിന്റെ പക്കലുണ്ട്. ഇവയുടെ നിരയിലേക്കാണ് ഈ കൊലയാളി റോബോട്ടും എത്തുന്നത്. ഇതിനുപുറമെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ കഴിവുള്ള റോബോട്ടുകളും ചാരപ്രവർത്തനത്തിനുതകുന്ന റോബോട്ടുകളും റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

അതേസമയം, പാശ്ചാത്യ ശക്തികളെ വെല്ലുവിളിച്ചുകൊണ്ട് ഉക്രെയിൻ അതിർത്തിയിൽ സൈനിക വിന്യാസത്തിന് ശക്തികൂട്ടുകയാണ് പുട്ടിൻ. ഏതു സമയത്തും ഒരു യുദ്ധത്തിന് തയ്യാർ എന്ന രീതിയിലുള്ള റഷ്യൻ പ്രതികരണങ്ങൾ പാശ്ചാത്യലോകത്ത് ആശങ്കയുണർത്തുന്നുണ്ട്. അന്താരാഷ്ട്ര അതിർത്തിയിൽ ആക്രമണങ്ങൾ നടത്താൻ കഴിയുന്നത്ര അകലത്തിൽ മാത്രമുള്ള റോസ്റ്റോവ് റീജിയനിൽ നിരവധി സൈനിക വാഹനങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്.

അതിർത്തിയോട് ചേർന്നുള്ള മറ്റു ചിലയിടങ്ങളിലും ടാങ്കുകളും, മിസൈലുകളും ഉൾപ്പടെയുള്ള ആയുധവ്യുഹങ്ങളുമായി സൈനിക ക്യാമ്പുകൾ ഉയർന്നുവന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ നിന്നും ക്രിമിയയിൽ നിന്നും ആറു മുതൽ 25 കിലോമീറ്റർ ദൂരത്തിനിടയിൽ ഏകദേശം 85,000 റഷ്യൻ സൈനികർ തമ്പടിച്ചിട്ടുണ്ട് എന്നാണ് ഉക്രെയിൻ ആരോപിക്കുന്നത്. ഉക്രെയിൻ അതിർത്തിക്കുള്ളിൽ റഷ്യൻ പൗരന്മാരെ അടിച്ചമർത്തുന്നു എന്ന റഷ്യയുടെ ആരോപണം ഒരു യുദ്ധത്തിനുള്ള കാരണം കണ്ടെത്തലായാണ് ഉക്രെയിൻ കരുതുന്നത്.

അതേസമയം, സൈനിക നീക്കങ്ങൾ സാധാരണയായി ഉണ്ടാകാറുള്ള പരിശീലനത്തിന്റെ ഭാഗം മാത്രമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പുട്ടിൻ. അതേസമയം, അദ്ദേഹത്തിന്റെ അനുയായികൾ പലരും ഉക്രെയിനെതിരെ യുദ്ധഭീഷണിയുമായി എത്തുന്നുണ്ട്. ഇതുകാരണം പുട്ടിന്റെ യഥാർത്ഥ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കുവാൻ പാശ്ചാത്യ ലോകത്തിനും കഴിയുന്നില്ല. അതേസമയം കരിങ്കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളെ അയച്ച അമേരിക്കയുടെ നടപടി സംഘർഷാവസ്ഥയ്ക്ക് മൂർച്ഛകൂട്ടിയിട്ടുണ്ട്.

റഷ്യയിൽ നിന്നുള്ള ഏത് ഭീഷണിയും കൈകാര്യം ചെയ്യുവാൻ തയ്യാറായി നിൽക്കുകയാണ് ഉക്രെയിൻ സൈന്യവും. എന്നാൽ, റഷ്യയുടെ ആധുനിക ആയുധങ്ങൾക്ക് മുന്നിൽ അവർക്ക് എത്രമാത്രം പിടിച്ചുനിൽക്കാനാകും എന്ന കാര്യത്തിൽ സംശയമുണ്ട്. പാശ്ചാത്യ ശക്തികൾ സഹായത്തിനെത്തുമെന്നാണ് ഉക്രെയിന്റെ പ്രതീക്ഷ. ബ്രിട്ടൻ ഉൾപ്പടെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളെ മുഴുവൻ ഒരുപക്ഷെ റഷ്യയുടെ ഈ നീക്കം ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാനും സാധ്യതയുണ്ട്.

അത്തരമൊരു സാഹചര്യമുണ്ടായാൽ അമേരിക്കയും അതിൽ ഇടപെടാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ പുട്ടിന്റെ തെറ്റായ ഒരു നീക്കം വഴിവയ്ക്കുക ഒരു ലോകമഹായുദ്ധത്തിലേക്ക് തന്നെയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP