Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീ കൂടുതൽ കളിച്ചാൽ മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവമായിരിക്കും..സൂക്ഷിച്ചോ എന്ന് ബോസിന്റെ ഭീഷണി; വിരട്ട് ഇങ്ങോട്ടുവേണ്ട സാറേ എന്ന് പ്രിയംവദ; മീൻ കച്ചവടക്കാരി 2000 രൂപ വായ്പ കുടിശ്ശിക ആക്കിയാൽ കടയിൽ പോയി ഭീഷണിപ്പെടുത്തി വാങ്ങും; കോടികൾ തട്ടിച്ച വമ്പന്മാർക്ക് റാൻ മൂളി നിൽക്കും; പണിയെടുത്തതിന് 'മേലാളന്മാർ പണി കൊടുത്ത' കാനറാ ബാങ്ക് മുൻ ലോ ഓഫീസർ എംസി പ്രിയംവദയുടെ പോരാട്ടകഥ

നീ കൂടുതൽ കളിച്ചാൽ മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവമായിരിക്കും..സൂക്ഷിച്ചോ എന്ന് ബോസിന്റെ ഭീഷണി; വിരട്ട് ഇങ്ങോട്ടുവേണ്ട സാറേ എന്ന് പ്രിയംവദ;  മീൻ കച്ചവടക്കാരി 2000 രൂപ വായ്പ  കുടിശ്ശിക ആക്കിയാൽ കടയിൽ പോയി ഭീഷണിപ്പെടുത്തി വാങ്ങും; കോടികൾ തട്ടിച്ച വമ്പന്മാർക്ക് റാൻ മൂളി നിൽക്കും; പണിയെടുത്തതിന് 'മേലാളന്മാർ പണി കൊടുത്ത' കാനറാ ബാങ്ക് മുൻ ലോ ഓഫീസർ എംസി പ്രിയംവദയുടെ പോരാട്ടകഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബാങ്കിലെ ജോലി ടെൻഷൻ പിടിച്ചതാണെന്ന് എല്ലാവർക്കും അറിയാം. ന്യൂജെൻ ബാങ്കുകളുടെ തള്ളിക്കയറ്റത്തിന്റെ കാലത്ത് അത് പ്രഷർ കുക്കർ പോലെയായിരിക്കുന്നു. എപ്പോൾ വേണമെങ്കിലും ജീവനക്കാർ സമ്മർദ്ദം കാരണം പൊട്ടിത്തറിച്ചേക്കാമെന്ന അവസ്ഥ. എടുത്താൽ പൊങ്ങാത്ത ടാർഗറ്റുകളാണ്‌ പല ബാങ്ക് ശാഖകൾക്കും വീതിച്ചുകിട്ടുന്നത്.ഡ്യൂട്ടി സമയം കഴിഞ്ഞാലും ജോലി തീർത്ത് വീട്ടിൽ പോകാനാവാത്ത അവസ്ഥ. ഇതേകുറിച്ചൊക്കെ ഇപ്പോൾ പറയേണ്ടി വരുന്നത് കണ്ണൂർ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജർ കെ എസ് സ്വപ്ന ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ്. സ്വയം മതിപ്പിന്റെ കുറവ് സ്വപ്‌നയ്ക്ക് തോന്നാൻ കാരണമെന്തെന്ന് ഒരു അന്വേഷണത്തിലൂടെയേ തിരിഞ്ഞുവരികയുള്ളു. സ്വപ്‌നയുടെ ദുരന്തം കേൾക്കുമ്പോൾ ഓർമ വരുന്നത് ഇപ്പോഴും ഇതുപോലെ തൊഴിൽ പീഡനത്തിന്റെ ബാക്കിപത്രമായി ദുരിത ജീവിതം നയിക്കുന്ന എം.സി.പ്രിയംവദയെയാണ്. 2018 ലാണ് മറുനാടൻ ലേഖകൻ ആദ്യമായി പ്രിയംവദയുമായി സംസാരിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പുകൾ മാധ്യമങ്ങളിൽ നിറഞ്ഞുകവിയുന്ന സമയമായിരുന്നു. അന്ന് കണ്ണൂർ താഴെ ചൊവ്വ സ്വദേശിയായ പ്രിയംവദ ഒരുകാര്യം മറുനാടനോട് തുറന്നടിച്ചു. വസ്തുതകൾ സത്യസന്ധമായി അന്വേഷിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കിനേക്കാളും തട്ടിപ്പുകൾ അറങ്ങേറിയത് കാനറാ ബാങ്കിലായിരിക്കും. കാനറ ബാങ്കിലെ മുൻ ലീഗൽ ഓഫീസറാണ് എം.സി. പ്രിയംവദ. ഗോവയിലും കർണ്ണാടകത്തിലും ഉൾപ്പെടെ കരിമ്പട്ടികയിൽ പെട്ടവർക്ക് കോടിക്കണക്കിന് രൂപ യഥേഷ്ടം വായ്പ നൽകുകയും പിന്നീട് എഴുതി തള്ളുകയും ചെയ്ത പ്രിയങ്കരമല്ലാത്ത കഥ അന്ന് പ്രിയംവദ പറഞ്ഞു.

പണിയെടുക്കുന്നെങ്കിൽ ആത്മാഭിമാനത്തോടെ

ഇതായിരുന്നു പ്രിയംവദയുടെ മോട്ടോ: തൊഴിലിടത്തിൽ ആത്മാഭിമാനത്തോടെ പണിയെടുക്കണം. കാനറാ ബാങ്കിന്റെ ലീഗൽ ഓഫീസർ പദവി ഇപ്പോൾ അവർക്ക് 9 വർഷം മുമ്പുള്ള കഥയാണ്. പണി അറിയാം എന്ന ഒറ്റകാരണം കൊണ്ട് മേലധികാരികൾ പണി കൊടുത്ത ഒരുഉദ്യോഗസ്ഥ. വായ്പാ തട്ടിപ്പിന് പുറംസ്ഥാപനങ്ങൾക്ക് ഒത്താശ ചെയ്യുന്ന വിരുത് കണ്ടുപിടിച്ചതോടെ പ്രിയംവദ മേലാളന്മാരുടെ കണ്ണിലെ കരടായി. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതിനെല്ലാം കുറ്റം എന്നായി. സസ്‌പെൻഷനും പിന്നാലെ ഡിസ്മിസലും വന്നപ്പോഴും അവർ കുലുങ്ങിയില്ല. എന്നാൽ, മറ്റൊരിടത്തും പണിയെടുക്കാൻ കൊള്ളാത്തവൾ എന്ന് പിരിച്ചുവിടൽ ഉത്തരവിൽ എഴുതിയതോടെ ചങ്കുതകർന്നു പോയി. ഇപ്പോൾ നിയമപോരാട്ടത്തിലാണ്. എന്നുതീരും..ആർക്കറിയാം.

തട്ടിപ്പിന് കൂട്ടുനിൽക്കുന്നവർക്ക് എന്നും പൂച്ചെണ്ടുകൾ

2007-2008 കാലത്ത് ഏറ്റവും അധികം തട്ടിപ്പ് അരങ്ങേറിയത് കാനറ ബാങ്കിലാണെന്നും അന്ന് തട്ടിപ്പിന് കൂട്ടു നിന്ന ബാങ്കിന്റെ ഉന്നത അധികാരികൾ ഇപ്പോഴും അവിടെ കഴിയുന്നുണ്ടെന്നും പ്രിയംവദ മൂന്നുവർഷം മുമ്പ് പറഞ്ഞത് ഓർക്കുന്നു. കനറാ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ പോരാടിയതിന് പുറത്ത് പോകേണ്ടി വന്ന അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും എന്നാൽ നീതി പീഠത്തിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്നും പ്രിയംവദ വിശ്വസിക്കുന്നു.

ഗോവൻ കമ്പനിയെ തൊട്ടപ്പോൾ പൊള്ളി

റിസർവ്വ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം ഒരു ക്രമക്കേട് നടന്നാൽ 24 മണിക്കൂറിനകം മേലധികാരികളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. അത്തരമൊരു സംഭവം റിസർവ്വ് ബാങ്കിനെ അറിയച്ചതിന്റെ പേരിലാണ് പ്രിയംവദ ഇന്ന് വീട്ടിലിരിക്കേണ്ടി വന്നത്. സംഭവം ഇങ്ങനെ: അൽഫാ ഇംപെക്‌സ് എന്ന ഗോവൻ കമ്പനിക്ക് 7 കോടി രൂപയുടെ വായ്പ അനുവദിച്ചതാണ് പ്രശ്‌നകാരണം. ഈ കമ്പനി പാട്ടത്തിനെടുത്ത സ്ഥലം അവരുടെ സ്വന്തം സ്വത്തായി രേഖപ്പെടുത്തുകയായിരുന്നു. 2002ൽ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ ഡയറക്ടർമാർ യഥാർത്ഥ പേരിലെ ഇനീഷ്യലും ജാതി പേരുമൊക്കെ മാറ്റി കാനറാ ബാങ്കിന്റെ ഉന്നതരുടെ ഒത്താശയോടെ വായ്പ തട്ടിയടുക്കുകയായിരുന്നു.

ലീഗൽ ഓഫീസറായ പ്രിയംവദ ഫയലുകളെല്ലാം പരിശോധിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിയാണിതെന്ന് മനസ്സിലായി. മാത്രമല്ല ഈ കമ്പനിയുടെ വായ്പ എഴുതി തള്ളാനും ബാങ്കിന്റെ ഉന്നതർ ശ്രമിച്ചതായും കണ്ടു. പലിശയടക്കം 15 കോടി രൂപയാണ് ഒരു സ്ഥാപനത്തിന് മാത്രം എഴുതി തള്ളാൻ ശ്രമിച്ചത്. ഗോവയിലെ പനാജി ബ്രാഞ്ചിൽ മാത്രം നടന്ന ഒരു സംഭവമാണിത്.

പുകച്ചുപുറത്താക്കാൻ വൻലോബി

സമാന സംഭവങ്ങൾ കനറാ ബാങ്കിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നും പ്രിയംവദ ആരോപിക്കുന്നു. ഈ സംഭവം ബാങ്കിന്റെ ഹെഡ് ഓഫീസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർ, റിസർവ്വ് ബാങ്ക്, സിബിഐ, എന്നിവയുടെ അധികാരികളെ പ്രിയംവദ അറിയിക്കുകയും ചെയ്തു. എന്നാൽ അതേത്തുടർന്ന് പ്രിയംവദക്ക് നേരിടേണ്ടി വന്നത് കടുത്ത ശിക്ഷയായിരുന്നു. ബാങ്കിന്റെ ഉന്നതാധികാരികളും അവരെ പിന്തുണയ്ക്കുന്ന സർക്കിൾ മാനേജർമാരും അടക്കമുള്ള വൻ ലോബി പ്രിയംവദയെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം തുടങ്ങി.

അതോടെ കനറാ ബാങ്കിന്റെ കോഴിക്കോട് മേഖലയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. കണ്ണൂർ മുതൽ പാലക്കാട് വരെയുള്ള അഞ്ചു ജില്ലകളിലായിരുന്നു ചുമതല. അവിടേയും ഫയൽ പരിശോധനക്കിടെ ഭാസ്‌ക്കരൻ എന്നയാളുടെ പേരിൽ ഗണേശൻ എന്നയാൾ വായ്പ എടുത്തതായി കണ്ടെത്തി. തളിപ്പറമ്പിലെ ഭാസ്‌ക്കരന്റെ പേരിൽ ബാങ്ക് നോട്ടീസ് അയച്ചപ്പോഴാണ് ഗണേശനാണ് വായ്പ എടുത്തത് എന്ന് അറിഞ്ഞത്. ഗണേശൻ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. ഈ പൊലീസ് ഉദ്യോഗസ്ഥൻ നേരത്തെ കനറാ ബാങ്ക് ജീവനക്കാരനായിരുന്നു. ആ ബന്ധത്തിൽ ഇയാളുടെ വായ്പയും എഴുതി തള്ളി ക്ലോസ് ഫയലിനൊപ്പം കെട്ടി വച്ചു. ഈ സംഭവവും പ്രിയംവദ പരാതിയായി ബാങ്ക് അധികാരികൾക്ക് അയച്ചു.

അതോടെ അവർക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. ഒടുവിൽ ഈ സംഭവത്തിന്റെ തെളിവെടുപ്പിനായി രാത്രി ബാങ്കിലെത്തണമെന്ന് പറഞ്ഞു. ബാങ്ക് ജീവനക്കാരിയെ വഴക്കു പറഞ്ഞുവെന്നും മറ്റൊരു സഹ പ്രവർത്തകനെ തോട്ടിയെന്നു വിളിച്ചുവെന്നുമാണ് ആരോപണം. അതോടെ സസ്‌പെൻഷനായി. താൻ ജോലി ചെയ്ത ക്യാമ്പിനിൽ സാധനങ്ങൾ എടുക്കാൻ പോലും അനുവദിക്കാതെ ബാങ്കിൽ നിന്ന് ഇറക്കി വിട്ടു. ഫയൽ റാക്ക് അടിച്ചു പൊളിച്ച് അഴിമതി വ്യക്തമാക്കുന്ന രേഖകൾ അവർ തിരുത്തി. ഇതിനെതിരെ നീതി തേടിയാണ് ഹൈക്കോടതിയിലെത്തിയത്. 2011 ൽ സസ്‌പെന്റ് ചെയ്യപ്പെട്ട പ്രിയംവദയെ 2013 ൽ ഡിസ്മിസ് ചെയ്തു.

പാവപ്പെട്ടവനോട് പിടിച്ചുവാങ്ങിക്കും; പണക്കാരനെ ഉമ്മ വയ്ക്കും

കരിംമ്പട്ടികക്കാരേയും മാഫിയകളേയും സഹായിക്കുന്ന ബാങ്ക് അധികാരികൾ അഹമ്മദ് എന്ന മലപ്പുറം സ്വദേശിയെ ദ്രോഹിച്ച കഥയും പ്രിയംവദ പറയുന്നു. സ്വർണ്ണ പണയ പ്രകാരം 25,000 രൂപ വായ്പ എടുത്ത അഹമ്മദ് വായ്പ തിരിച്ചടച്ച ശേഷം പണ്ടം തിരിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ബാങ്ക് പണ്ടം നൽകിയില്ല. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയ ശേഷം മാത്രമാണ് സ്വർണം തിരിച്ച് നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാനിച്ചില്ലെന്നായിരുന്നു അഹമ്മദിനെതിരെയുള്ള പ്രതികാരത്തിന് കാരണമായത്. മംഗളൂരുവിലെ ഒരു മീൻ കച്ചവടക്കാരി 2000 രൂപ വായ്പ എടുത്തിരുന്നു. കുടിശ്ശിക വീണപ്പോൾ അവരുടെ കടയിൽ പോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പ്രിയംവദ പറഞ്ഞിരുന്നു,.

പ്രിയംവദ ബാങ്കിനെതിരെ മൂന്ന് കേസുകളാണ് നൽകിയിട്ടുള്ളത്. ഒരു ക്രിമിനൽ കേസും രണ്ട് സിവിൽ കേസുകളും. തെളിവെടുപ്പിന്റെ പേരിൽ ഓഫീസിലെ അലമാര തകർത്ത് രേഖകൾ നശിപ്പിച്ചതിനും, മറ്റൊന്ന് സർവ്വീസിൽ തിരിച്ചെടുക്കുന്നതിനു വേണ്ടിയുമാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നതു വരെ പൊതു മേഖലാ ബാങ്കുകളിൽ അഴിമതികളൊന്നും നടക്കില്ലെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളുടേയും വിശ്വാസം.

ശശീന്ദ്രന്റെയും മക്കളുടെയും അനുഭവം ഉണ്ടാകുമെന്ന് ഭീഷണി

പെട്ടെന്ന് തോറ്റോടുന്ന പ്രകൃതക്കാരിയല്ല പ്രിയംവദ. നല്ല ഉശിരൻ പോരാളി. തളർത്താൻ എതിരാളികൾ പല മാർഗ്ഗവും നോക്കി. 2011 ജനുവരി 31-നു ദേശീയ മനുഷ്യാവകാശ കമ്മിഷന് പ്രിയംവദ പരാതി നൽകിയിരുന്നു. അപ്പോൾ മേലാളന്റെ ഭീഷണി മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവം ഉണ്ടാകും എന്നായിരുന്നു. ചുരുക്കി പറഞ്ഞാൽ തട്ടിക്കളയാൻ വരെ മടിക്കാത്ത കൂട്ടരെന്ന് തന്നെ.

അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്ത ബോസുമാർ

ബാങ്കുകൾ പൊതുവെ ഹൈറാർക്കിയിൽ വിശ്വസിക്കുന്നവരാണ്. അതുതെറ്റിച്ചാൽ കണ്ണിലെ കരടാകും. ചോദ്യം ചെയ്യുന്നത് ബോസുമാർക്ക് ഇഷ്ടമില്ല. അതല്ലെങ്കിൽ അവരുടെ ഇഷ്ടക്കാരെ തുറന്നുകാട്ടുന്നത് പൊറുക്കില്ല. അപ്പോൾ അവസരം നോക്കി വയ്ക്കും. റിസർവ്വ് ബാങ്കിന് റിപ്പോർട്ട് ചെയ്യേണ്ട ഒരുതട്ടിപ്പാണന്ന് തുറന്നടിച്ചപ്പോൾ എജിഎമ്മിന് ഉണ്ടായ ഈർഷ്യ പിന്നീട് തീർത്തത് കടുത്ത തൊഴിൽ പീഡനത്തിലൂടെയായിരുന്നു. വോട്ടർ തിരിച്ചറിയൽ കാർഡിൽ തിരിമറി നടത്തി ഒരു ശാഖയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത് പിടികൂടിയതോടെ എജിഎമ്മുമായി തെറ്റേണ്ടിവന്നു. റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാതെ വേണ്ടപ്പെട്ടവർക്ക് വേണ്ടി ഒതുക്കാനായിരുന്നു എജിഎമ്മിന്റെ ശ്രമം.

ആയിടയ്ക്ക് പ്രിയംവദയ്ക്ക് ഗർഭാശയത്തിൽ ഒരു അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടു. അവധി അപേക്ഷ കൊടുത്തപ്പോൾ ജോലികൾ മുഴുവൻ തീർത്തിട്ട് അവധി തരാം എന്നായി എജിഎം. ഒടുവിൽ ജോലികളെല്ലാം തീർത്തിട്ടാണ് അവധി നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയപ്പോൾ ബാങ്ക് അന്വേഷണം നടത്തി. വനിതാ ഡിവിഷണൽ മാനേജർ അന്വേഷണോദ്യോഗസ്ഥായി വന്നിട്ട് പരാതി പിൻവലിച്ചില്ലെങ്കിൽ വളരെധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും എന്നു ഭീഷണിപ്പെടുത്തുകയാണ് അവർ ചെയ്തത്. ഇതാണ് അവസ്ഥ. മേലുദ്യോഗസ്ഥരുടെ അഴിമതികൾ തുറന്നുകാട്ടിയാൽ ഇതാണ് അവസ്ഥ. പുകഞ്ഞ കൊള്ളി പുറത്ത് എന്നതാണ് നയവും ന്യായവും.

വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ താൻ പറഞ്ഞതെല്ലാം വാസ്തവമാണെന്ന് തെളിയുമെന്ന് പ്രിയംവദ പറയുന്നു. പ്രിയംവദയുടെ പോരാട്ടത്തിന് തുണയായിരുന്ന അച്ഛൻ കെ.സി. പുരുഷോത്തമൻ ഇന്നില്ല. അമ്മ എ.എൻ സൗമിനി സർവ്വ പിൻതുണയും നൽകി ഒപ്പമുണ്ട്. എന്നിരുന്നാലും ഹൈക്കോടതിയിലെ നിയമപോരാട്ടം തീരാൻ സമയമെടുക്കും. ഈ ഇടവേളയിൽ പ്രിയംവദ തോറ്റിരിക്കാം. എന്നാൽ, ജയത്തിന്റെ ഒരു ക്ലൈമാക്‌സ് തന്നെ കാത്തിരിപ്പുണ്ട് എന്നാണ് പ്രിയംവദയുടെ ഉറച്ച വിശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP