Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ കൂട്ടായ്മയെക്കുറിച്ചാണോ ടീച്ചറെ പറഞ്ഞത്; എങ്കിൽ കേരളം നമ്പർ വൺ ആകും; കോവിഡ് സെന്ററിലെ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഈ കൂട്ടായ്മയെക്കുറിച്ചാണോ ടീച്ചറെ പറഞ്ഞത്; എങ്കിൽ കേരളം നമ്പർ വൺ ആകും; കോവിഡ് സെന്ററിലെ ദുരനുഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുകയും വിജയത്തെക്കുറിച്ച് അഭിമാനകൊള്ളുകയും ചെയ്യുന്ന കേരളമോഡലിനെതിരെ ഇപ്പോൾ അനുഭവസ്ഥരുടെ പ്രതികരണങ്ങൾ ഏറെയാണ്. പുറത്ത് കേൾക്കുന്നത് പോലെയല്ല കാര്യങ്ങൾ എ്ന്നും അടുത്തറിയുമ്പോൾ കേരള മോഡൽ വളരെ പരിതാപകരമാണെന്നുമാണ് അനുഭവസ്ഥർ വിവരിക്കുന്നത്.ഇപ്പോഴിത ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ചും കേരളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വാർത്തകൾ വരെ എഴുതിയ ഒരു മാധ്യമ പ്രവർത്തകൻ തന്റെ അനുഭവക്കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. മീഡിയ വൺ , തിരുവനന്തപുരം ബ്യൂറോ പ്രതിനിധി യു ഷൈജുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഫേസ്‌ബുക്കിലുടെ പങ്കുവെച്ചത്.

ആറുമാസം മുൻപ് പ്രധാനപ്പെട്ട ഒരു സർജറി കഴിഞ്ഞതിനാൽ കോവിഡ് ബാധിച്ചപ്പോൾ കായംകുളത്തെ സർക്കാർ ആശുപത്രിയെ ബന്ധപ്പെട്ട് സഹായം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു കേസ് വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല എന്നാണ് തനിക്ക് ലഭിച്ച മറുപടിയെന്ന് ഷൈജു പറയുന്നു. മാസങ്ങൾക്ക് മുൻപ് താൻ കെകെ ശൈലജ ടീച്ചറെ ഇന്റർവ്യൂ ചെയ്തിരുന്നുവെന്നും അന്ന് ടീച്ചർ പറഞ്ഞ കൂട്ടായ്മയെയും പ്രവർത്തനങ്ങളെയും കുറിച്ച് ഒരു കവർ സ്റ്റോറി പോലും ചെയ്ത ആളാണ് താനെന്നും ഷൈജു വ്യക്തമാക്കുന്നു. ഇതാണോ ടീച്ചറെ നിങ്ങൾ പറഞ്ഞ കൂട്ടായ്മയും പ്രവർത്തനവും എന്നു ചോദിച്ച ഷൈജു ഇതേ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നതെങ്കിൽ തീർച്ചയായും കേരളം നമ്പർ വൺ ആകുമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

ഷൈജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

 തെരഞ്ഞെടുപ്പ് വാർത്താ റിപ്പോർട്ടിംഗി നിടെ തിരുവനന്തപുരത്ത് നിന്ന് എന്റെ ഒരു ചെക്കപ്പിനായി ലീവ് എടുത്തുകൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തി പരിശോധനകൾ പൂർത്തിയാക്കി വീട്ടിലെത്തി.രാത്രിയോടെ പനി ബാധിച്ചു. ഉടനേ അടുത്തുള്ള ക്ലിനിക്കിൽ പോയി ചികിത്സ തേടി രാവിലെ ആയതോടെ പനി മാറി. എന്നാൽ അടുത്ത ദിവസം കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഒന്നാം തീയതി വ്യാഴാഴ്ച വീണ്ടും പനി കാണിച്ചതോടെ ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രിയിലെത്തി ആന്റിജൻ പരിശോധനയിൽ Covid 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഹുദാ ആശുപത്രി തന്നെ ആരോഗ്യ വിഭാഗത്തെ നേരിട്ട് അറിയിച്ചു. അവർ പറയുന്നത് പാലിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ഉടനെ എനിക്ക് കോൾ വരികയും വീട്ടിൽ പോകാൻ നിർദ്ദേശം വരികയും ചെയ്തു.

എന്നാൽ എന്റ വീടു നിൽക്കുന്ന കായംകുളത്തെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് ആശുപത്രി സഹായം വേണമെന്ന് ആവശ്യപ്പെട്ടു. പ്രമേഹബാധിതൻ, ആറ് മാസങ്ങൾക്ക് മുൻപ് സാരമായ സർജറിയും, റേഡിയേഷനും കഴിഞ്ഞയാളെന്ന നിലയിൽ എന്റെ ആശങ്ക അറിയിച്ചു. കായംകുളത്ത് ഇങ്ങനെ ഒരു കേസ് കിട്ടിയാൽ എന്ത് ചെയ്യണമെന്ന് അവർക്കറിയില്ല പോലും ഇപ്പോൾ. കൈ മലർത്തലോടു് മലർത്തൽ നാളെയാവട്ടെ നോക്കാം എന്നൊക്കെ ഒഴുക്കൻ മറുപടി. ഞാൻ കുഴഞ്ഞു തുടങ്ങി സംസാരിക്കാനോ പോലും പറ്റാത്ത അവസ്ഥ. രാത്രി ആയതോടെ തീരെ അവശനായി.ആശാ വർക്കർ പറഞ്ഞ്, വിവരമറിഞ്ഞ് എന്റെ വാർഡ് മെമ്പർ സുഹൃത്ത് അൻഷാദ് വാഹിദ് Anshad Vahid A Positive എന്റെ ബന്ധു സലീം കടേശ്ശേരിയുമായി വീട്ടിലെത്തി, ആംബുലൻസുമായി വീട്ടിലെത്തി നിബന്ധിച്ചു ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലെ സെന്ററിലേക്ക് മാറ്റി. സത്യത്തിൽ ആ സഹായം മറക്കാനാവാത്തതാണ്.

രാത്രി പത്തര മണി കഴിഞ്ഞു ചെങ്ങന്നൂരിൽ എത്തി പരിശോധനകൾ നടത്തി കിടക്കാൻ ഒരുങ്ങുമ്പോൾ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടു ഉടൻ ഇസിജി പരിശോധന നടത്തി ചെറിയ വ്യത്യാസം കണ്ടെത്തി ഉടൻ എന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി .കൊണ്ടുപോയ സർക്കാർ വക ആംബുലൻസിന്റെ കാര്യം വർണിച്ചാൽ തീരില്ല. ആ അവസ്ഥയിൽ പറക്കും തളികയിൽ അക്ഷരാർഥത്തിൽ ജീവൻ പണയം വച്ച് പറന്നാണ് ഒരു വിധത്തിൽ മെഡിക്കൽ കോളജിൽ എത്തി. വീണ്ടും ഇസിജി, X Ray , സ്‌കാനിങ്, രക്ത പരിശോധനകൾ ( മികച്ച ഇടപെടലുകൾ ) ഒടുവിൽ ഹൃദയത്തിൽ ചെറിയ പ്രയാസം സംഭവിച്ചതായി കണ്ടെത്തി അതിനുള്ള ചികിത്സ ആരംഭിച്ചു.

നാല് ദിവസം കഴിഞ്ഞപ്പോൾ ആലപ്പുഴ ഡിഎം ഒ ഓഫീസിൽ നിന്ന് വിളി വരുന്നു, എങ്ങനുണ്ട്, എവിടെ എന്നൊക്കെയുള്ള കുശലാന്വേഷണം നടത്തി, ആണോ?? എന്ന നിർവികാര മറുപടിയിൽ തീർത്തു,തൊട്ടടുത്ത ദിവസം വീണ്ടും ഡിഎംഒ ഓഫീസിൽ നിന്ന് മറ്റൊരാൾ വിളിക്കുന്നു, എന്നെ കളിയാക്കാൻ വിളിച്ചതായാണ് എനിക്ക് തോന്നിയത് ഞാനത് നേരിട്ട് പങ്കു വക്കുകയും ചെയ്തു. അവരും ഫോൺ വച്ച് സായൂജ്യരായി.

അല്ല ടീച്ചർ ഇതാണോ ആരോഗ്യ വകുപ്പിന് അങ്ങ് നൽകി കൊണ്ടിരിക്കുന്ന നിർദ്ദേശം. ഞാൻ തന്നെ ടീച്ചറുമായി എത്ര തവണ സംസാരിച്ച് വാർത്ത ചെയ്ത സംഭവം ഉണ്ടായി. അപ്പോഴൊക്കെ ഒരു ടീം വർക്കിന്റെ വിജയത്തെ കുറിച്ച് ടീച്ചർ വാചാലമാകുമായിരുന്നു. ആ തലക്കെട്ട് നൽകി ഞാൻ മാധ്യമം കുടുംബം മാസികയിൽ അഭിമുഖം നൽകുകയും ചെയ്തു. പക്ഷെ എന്റെ അനുഭവം തീർത്തും വേദന നൽകുന്നതായി. കായംകുളത്തെ HI ക്കും , ആലപ്പുഴ DMOക്കും അവരുടെ ഓഫീസിനും ഇത്രയേ ഉത്തരവാദിത്വമുള്ളോ? ഫോൺ വിളിച്ച് കുശലാന്വഷണം നടത്താൻ (അതും രോഗി പരമാവധി അവശനായി കഴിയുമ്പോൾ) ഏതെങ്കിലും ടെലിഫോൺ കമ്പനിയെ ഏൽപിച്ചാൽ പോരെ. ഈ രണ്ട് ഓഫീസിനും ഓഫീസർമാർക്കും ജീവനക്കാർക്കുമെതിരെ നടപടി വേണം.

അപകട നില തരണം ചെയ്ത ഞാൻ ഇപ്പോൾ ചെങ്ങന്നൂർ സെന്ററിൽ തിരികെയെത്തി. പ്രയാസങ്ങൾ ചെറുതായാണെങ്കിലും ഇവിടെ തുടരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെയും, ചെങ്ങന്നൂർ സെന്ററിലെയും ഡോക്ടർമാർ മുതൽ തൂപ്പുകാർവരെ നൽകിയ നൽകുന്ന സേവനത്തിന് ബിഗ് സല്യൂട്ട്മെഡിക്കൽ കോളജിൽ നിന്ന് ലഭിച്ച സമ്മറിയിൽ അടുത്ത കോവിഡ് പരിശോധന ഇന്ന് ( 8/4/21) എന്നാണ് എന്നാൽ 10 ദിവസം കഴിഞ്ഞെ പരിശോധനയെന്ന് ചെങ്ങന്നൂർ സെന്റർ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൽ അവ്യക്തയുണ്ടോ.??
ഏതായാലും മേൽവിവരിച്ച ഉദ്യോഗസ്ഥരും ഓഫീസർമാരും ഉണ്ടെങ്കിൽ ആരോഗ്യ കേരളം നമ്പർ വൺ ആകും.

യു. ഷൈജു
മീഡിയ വൺ , തിരുവനന്തപുരം ബ്യൂറോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP