Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസാരം കേട്ടാൽ ആരും വീഴും; നുണ പറഞ്ഞിട്ട് ഏറ്റില്ലെങ്കിൽ കരഞ്ഞുസഹതാപം തേടും; മലേഷ്യയിൽ ടിയാൻ എന്ന റസ്റ്ററന്റ് ഉടമ; കൊച്ചിയിൽ ഇൻഡിഗോ എയർലൈൻസിൽ പൈലറ്റ്; ബർത്ത്‌ഡേപാർട്ടിക്ക് വിളിച്ചുവരുത്തി മുറിയിലടച്ച് പീഡനം; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കോഴഞ്ചേരി സ്വദേശിക്കെതിരെ യുവതിയുടെ പരാതി

സംസാരം കേട്ടാൽ ആരും വീഴും; നുണ പറഞ്ഞിട്ട് ഏറ്റില്ലെങ്കിൽ കരഞ്ഞുസഹതാപം തേടും; മലേഷ്യയിൽ ടിയാൻ എന്ന റസ്റ്ററന്റ് ഉടമ; കൊച്ചിയിൽ ഇൻഡിഗോ എയർലൈൻസിൽ പൈലറ്റ്; ബർത്ത്‌ഡേപാർട്ടിക്ക് വിളിച്ചുവരുത്തി മുറിയിലടച്ച് പീഡനം; വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കോഴഞ്ചേരി സ്വദേശിക്കെതിരെ യുവതിയുടെ പരാതി

ആർ പീയൂഷ്

കൊച്ചി: ഇൻഡിഗോ എയർലൈൻസിൽ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചനയുമായെത്തി യുവതിയെ പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തിൽ ടിജു ജോർജ് തോമസ്(33) എന്നയാൾക്കെതിരെയാണ് തൃശൂർ സ്വദേശിനി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോർട്ടിലായതിനാൽ കേസ് പനങ്ങാട് സ്റ്റേഷനിലേയ്ക്കു കൈമാറിയിരിക്കുകയാണ്. ബർത്ത് ഡേ പാർട്ടിക്കെന്ന പേരിൽ റിസോർട്ടിൽ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറിൽ വച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും പരാതിയിൽ യുവതി പറയുന്നു. ഇയാൾക്കെതിരെ സമാനമായ പരാതി 2013ൽ മലേഷ്യയിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

26 കാരിയായ യുവതിയെ മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ടിജു പരിചയപ്പെട്ടത്. യുവതിയുടെ വിവാഹത്തിനായി വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ മാതാപിതാക്കൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രജിസ്റ്റർ ചെയ്യാത്ത മറ്റൊരു വെബ്സൈറ്റിൽ നിന്നാണ് ടിജു യുവതിയുടെ നമ്പർ സംഘടിപ്പിച്ചതും ബന്ധപ്പെട്ടതും. യുവതി ഇയാളുടെ ആലോചന തള്ളിക്കളഞ്ഞു. പൈലറ്റാണ് എന്നൊക്കെ പറഞ്ഞ് വീണ്ടും ബന്ധപ്പെട്ടെങ്കിലും യുവതി താൽപര്യം കാട്ടിയില്ല. സെപ്റ്റംബറിലായിരുന്നു ഈ സംഭവം. ഒരുമാസത്തിന് ശേഷം ഇയാൾ വീണ്ടും യുവതിയെ ബന്ധപ്പെടുകയും യുവതിയെ തന്നെ വിവാഹം കഴിക്കണമെന്നും നിർബന്ധം പിടിക്കുകയും ചെയ്തു. ഇതോടെ യുവതി വീട്ടുകാരുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏതാനും സുഹൃത്തുക്കളുമൊത്തുകൊച്ചിയിൽ താമസിക്കുന്ന ഫ്ലാറ്റിൽ അമ്മയും മുത്തശ്ശിയുമുള്ളപ്പോൾ എത്തി പെണ്ണു കാണുകയായിരുന്നു.

താൻ വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് പെൺകുട്ടിയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ഭാര്യ ന്യൂയോർക്കിൽ വച്ച് കാർ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യയുമൊത്ത് ഒരുമാസം മാത്രമാണ് ജീവിക്കാൻ കഴിഞ്ഞതെന്നും അവരുമായി യാതൊരുവിധ ശാരീരിക ബന്ധത്തിലും ഏർപ്പെട്ടിരുന്നില്ല എന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പൈലറ്റാണ് എന്ന് വിശ്വസിപ്പിക്കുവാനായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറയുന്നു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാൽ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നാണ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

ഇതിനിടെ ഇയാൾ പൈലറ്റിന്റെ ട്രെയിനിങ്ങിനായി വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ ബർത്ത് ഡേക്ക് സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോർട്ടിലേയ്ക്കു ക്ഷണിച്ചു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും യുവതി പരാതിൽ പറയുന്നു. അനുവാദമില്ലാതെ കയ്യേറ്റം ചെയ്തത് പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ നമ്മൾ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരഞ്ഞുകൊണ്ട് ക്ഷമചോദിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ദിവസം കാറിൽ വച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തി. എതിർത്തപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്.

ഇതിനിടയിൽ ഇയാൾ പലവട്ടം വീട്ടിലെത്തി ആഹാരം കഴിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരികയാണെന്നും ആഹാരം ഒരുക്കി വയ്ക്കാനും നിർദ്ദേശിക്കും. എന്നാൽ അന്ന് വരില്ല. പിന്നീട് യുവതിയുടെ മാതാവിനെ വിളിച്ച് ക്ഷമ പറയുകയും മറ്റൊരു ദിവസം വന്ന് ആഹാരം കഴിക്കുകയും ചെയ്യും. ഇങ്ങനെ വിചിത്ര രീതിയിലുള്ള ടിജുവിന്റെ സ്വഭാവത്തെപറ്റി അടുത്ത കൂട്ടുകാരിയോട് പറഞ്ഞിരുന്നു. അവർ രഹസ്യമായി ഇയാളെപറ്റി ചില അന്വേഷണങ്ങൾ ഇന്റർനെറ്റ് വഴി നടത്തിയപ്പോഴാണ് മലേഷ്യയിലെ ഒരു കേസിന്റെ വിശദാംശങ്ങൾ ലഭിക്കുന്നത്. ക്വാലാലംപൂരിലെ പെറ്റാലിങ് ജയയിൽ വച്ച് 2013 ഡിസംബർ 3ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തതായായിരുന്നു വാർത്ത. 30കാരിയായ യുവതിയെ ടിയാൻ എന്ന പേരിൽ പരിചയപ്പെട്ടാണ് വഞ്ചിച്ചത്. മലേഷ്യയിൽ ബിസിനസ് ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. ഇതു വിശ്വസിച്ച യുവതിയോട് ഇയാൾ ഇടയ്ക്കിടെ പണം വാങ്ങിത്തുടങ്ങി. ഇത് പതിവായതോടെ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാരനാണെന്നു ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നത്രെ.

ക്വാലാലംപൂരിൽ തന്നെ മറ്റൊരു 29കാരിയേയും പറ്റിക്കാൻ ഇയാൾ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. അടുപ്പമുണ്ടാക്കി വിഷമിപ്പിക്കുന്ന നുണക്കഥകൾ പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു ആദ്യം. പിന്നീട് തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞെന്നും പുതിയതിന് അപേക്ഷ നൽകാൻ രണ്ടു ലക്ഷം രൂപയിലധികം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചില്ലെങ്കിൽ കയറ്റി വിടുമെന്നതിനാൽ സഹായിക്കണമെന്ന് അപേക്ഷിച്ചാണ് പണം തട്ടിയതെന്നും പരാതി നൽകിയ യുവതി പറയുന്നു. ഇവരോടും ടിയാൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ഇത്തരത്തിൽ 17 മലേഷ്യൻ പെൺകുട്ടികളെയും 5 യുവാക്കളെയും കബളിപ്പിച്ചിട്ടുണ്ട്. ഷാദി ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴിയാണ് പെൺകുട്ടികളെ പരിചയപ്പെട്ടതും വഞ്ചന നടത്തിയതും.

തുടർന്ന് ഇക്കാര്യങ്ങളെല്ലാം സുഹൃത്ത് യുവതിയോട് പറഞ്ഞപ്പോഴാണ് ടിജു തട്ടിപ്പുകാരനാണെന്ന് മനസ്സിലായത്. ഇതിനിടെ ബാങ്കിൽ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞ് യുവതിയുടെ പക്കൽ നിന്നും 25 പവൻ സ്വർണം വാങ്ങിയെടുത്തു. പിന്നീട് പത്തു പവൻ സ്വർണം മടക്കി നൽകുകയും ചെയ്തു. യുവതിയുടെ കൂട്ടുകാരിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ഒരു ഭാര്യയുണ്ടെന്ന് കണ്ടെത്തി. അവരെ ഫെയ്സ് ബുക്ക് വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവരുടെ സഹോദരനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടപ്പോഴാണ് ടിജു പൈലറ്റല്ലെന്നും ഇരിങ്ങാലക്കുടയിൽ മൗണ്ട് വെൻ എന്ന പേരിൽ ഒരു വസ്ത്ര ശാല നടത്തുകയാണ് എന്നും അറിഞ്ഞത്. വസ്ത്ര ശാലയിൽ എത്തിയപ്പോൾ ബന്ധുവാണെന്ന് പറഞ്ഞ് പെണ്ണുകാണാൻ വന്ന ഒരു യുവാവിനെ അവിടുത്തെ ജോലിക്കാരനായി കണ്ടു. പിന്നീട് യുവതി താൻ പീഡിപ്പിക്കപ്പെട്ട വിവരവും ടിജു തട്ടിപ്പുകാരനാണെന്നും വീട്ടിൽ അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇയാൾ ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.

ഇതിനിടെ ഇയാളുടെ പിതാവിനെ കൊണ്ട് ഒത്തു തീർപ്പ് ശ്രമം നടത്തി. നഷ്ടപരിഹാരമായി പണം നൽകാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇത് പെൺകുട്ടി നിരസിക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നു സംശയിക്കുന്നുണ്ട്. പിതാവിനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെൺകുട്ടി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. കൂടുതൽ പെൺകുട്ടികളെ ഇയാൾ വഞ്ചിതായി സംശയിക്കുന്നതായി യുവതി മറുനോടനോട് പറഞ്ഞു. പലപ്പോഴും ഇയാൾ മൊബൈലിൽ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുന്നതും പണത്തിന്റെ ഇടപാടുകളെ പറ്റി സംസാരിക്കുന്നതും കണ്ടിട്ടുണ്ടെന്നും യുവതി പറയുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരക്കുകളായതിനാൽ കേസന്വേഷണം മന്ദീഭവിച്ച അവസ്ഥയിലാണ്. പ്രതി രാജ്യം വിടാതിരിക്കാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് പനങ്ങാട് സ്റ്റേഷനിൽ നിന്നു ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP