Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ എങ്ങനെ മറക്കാൻ? മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ 'കാലാപാനി'യുടെ 25 വർഷങ്ങൾ

കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ എങ്ങനെ മറക്കാൻ? മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ 'കാലാപാനി'യുടെ 25 വർഷങ്ങൾ

സഫീർ അഹമ്മദ്

 മലയാളത്തിന്റെ യശസ്സ് ഉയർത്തിയ കാലാപാനിയുടെ 25 വർഷങ്ങൾ

ന്ത്യ എന്ന മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടിഷ്‌ക്കാരിൽ നിന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങിയ, ജീവൻ ബലിയർപ്പിച്ച, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്ത ടി.ദാമോദരൻ-പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ കാലാപാനി എന്ന മികച്ച സിനിമ റിലീസായിട്ട് ഏപ്രിൽ ആറിന്, ഇന്നേക്ക് 25 വർഷങ്ങൾ...

മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ ഏത് എന്ന് ചോദിച്ചാൽ അതിന് ഇന്നും ഒരൊറ്റ ഉത്തരമേയുള്ളു,\25 വർഷങ്ങൾക്ക് മുമ്പ് റിലിസായ പ്രിയദർശന്റെ കാലാപാനി....

മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇൻഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാൻ, അത് മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി....

മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദർശന്റെ സിനിമകളിലാണ്...പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് കണ്ണിന് കുളിർമ നല്കുന്ന ഒരു കാഴ്‌ച്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്‌ച്ചകളിലൊന്ന്.. മോഹൻലാലിലെ താരത്തെക്കാൾ മികച്ച നടന് ഉജജ്വല പെർഫോമൻസ് നടത്താൻ ഉള്ള ഒട്ടനവധി സീനുകളാൽ സമ്പന്നമായിരുന്നു ഗോവർദ്ധൻ എന്ന കഥാപാത്രം..ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്‌നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ അതീവ സൂക്ഷമതയോടെ, മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്..

പ്രിയദർശൻ, മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർടെയിൻ ചെയ്യിപ്പിച്ച ഒരു സംവിധായകൻ വേറെ ഉണ്ടാകില്ല എന്ന് പറയാം..പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാലിനെ പേക്ഷകർക്ക് തിരശ്ശീലയിൽ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ... കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന സംവിധായകൻ തന്നെയാണ് 1915 ലെ ആൻഡമാൻ ജയിൽപുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയിൽ അവതരിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്... ഏത് ജോണറിലുള്ള സിനിമയും പ്രിയദർശൻ എന്ന സംവിധായകന്റെ കൈകളിൽ ഭദ്രമാണ് എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് കാലാപാനി തെളിയിച്ചു..

കാലാപാനിയിൽ ഒട്ടനവധി ഹൃദയസ്പർശിയായ രംഗങ്ങളുണ്ട്..

കപ്പലിൽ വെച്ച് വസൂരി രോഗം വന്നവരെ വെടി വെച്ച് കൊല്ലുന്നതും അത് ഗോവർദ്ധനും മറ്റുള്ളവരും നിസ്സഹായതോടെ നോക്കി നില്ക്കുന്ന രംഗം, ജയിൽ ചാടിയതിന് ശിക്ഷ ഏറ്റ് വാങ്ങി പ്രഭുവിന്റെ മുകുന്ദൻ സെല്ലിൽ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തിൽ നിന്ന് കഞ്ഞി കുടിക്കുന്നതും അത് കണ്ട് വേദനയോടെ ഗോവർദ്ധൻ ജയിലഴികളിൽ തലയടിക്കുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറഞ്ഞ ''an Indian's back is not a foot board'' എന്ന് ഗോവർദ്ധൻ കളക്ടർ സായിപ്പിനോട് പറയുന്ന രംഗം, ചെമ്പൂവേ ഗാനരംഗം, ഗോവർദ്ധനെ പൊലീസ് ട്രെയിനിൽ കൊണ്ട് പോകുമ്പോൾ പാർവ്വതി ട്രെയിനിന്റെ ജനലഴികളിൽ പിടിച്ച് കരയുന്ന രംഗം, ആ രംഗത്തിലെ തബ്ബുവിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

കാലാപാനിയിൽ പ്രേക്ഷകരുടെ മനസിനെ ഏറെ പിടിച്ചുലച്ച രംഗമാണ് മിർസ ഖാന്റെ ഷൂ വൃത്തിയാക്കാൻ ഗോവർദ്ധനോട് ആവശ്യപ്പെടുന്ന രംഗം..കൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമർഷത്തിന്റെയും ലാൽ ഭാവങ്ങൾ പ്രേക്ഷകരുടെ കണ്ണുകളിൽ നനവ് പടർത്തി..ജയിൽ ചാടാൻ ശ്രമിച്ചവരെയെല്ലാം കൂട്ടക്കൊല ചെയ്യുന്നതും അതിന് ശേഷം അവരെയെല്ലാം വലിയ ചിതയിലേയ്ക്ക് വലിച്ച് എറിയുന്നതും ഒക്കെ കാലാപാനിയിലെ ഹൃദയഭേദകമായ രംഗങ്ങളാണ്..ജയിൽ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാൻ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടവുകാരന കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും...വിശപ്പിന്റെ കാഠിന്യത്താൽ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവർദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹൻലാൽ അഭിനന്ദനാർഹമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മുകുന്ദനെ രക്ഷിക്കുന്നതായി ജയിൽ ചാടിയതിന്റെ ഉത്തരവാദിത്വം ഗോവർദ്ധൻ സ്വയം ഏറ്റെടുക്കുന്നതും അതിന്റെ ശിക്ഷ ഏറ്റ് വാങ്ങിയ ശേഷം സെല്ലിലേക്ക് പൊലീസ്‌ക്കാർ കൊണ്ട് വന്നിടുന്നതും എഴുന്നേറ്റ് നടക്കാൻ ആകാതെ ഗോവർദ്ധൻ വീഴുന്നതുമൊക്കെ കാലാപാനിയിലെ മറ്റൊരു മികച്ച രംഗമാണ്..മുകുന്ദനെ കൊല്ലാനായി പൊലീസ് കൂട്ടി കൊണ്ട് പോകുമ്പോൾ തിരിഞ്ഞ് നിന്ന് ഗോവർദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.. മുകുന്ദൻ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളിൽ പിടിച്ച് ഗോവർദ്ധൻ കരയുന്നത് മറ്റൊരു ഹൃദയസ്പർശിയായ രംഗമാണ്..ക്ലൈമാക്‌സിൽ മിർസ ഖാനെ കൊന്നതിന് ശേഷം ഗോവർദ്ധന്റെ ഒരു ഭാവം ഉണ്ട്, വർണനാതീതമാണ് അതൊക്കെ.. തിയേറ്ററിൽ വൻ കൈയടികൾ സൃഷ്ടിച്ച മറ്റൊരു രംഗമായിരുന്നു ഗോവർദ്ധൻ ഡോക്ടർ ഹട്ടനോടും ഭാര്യയോടും ഇന്ത്യയെ കുറിച്ച് പറഞ്ഞ് തർക്കിക്കുന്നതും 'there will be a day' ഡയലോഗും..

എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാകുന്നത് അല്ലെങ്കിൽ അവരെക്കാൾ ഒക്കെ ഒരുപാട് മികച്ച നില്ക്കുന്നത്? കാലാപാനിയിലെ മേൽപ്പറഞ്ഞ രംഗങ്ങളിലെ തന്നെ അതി മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഈ ചോദ്യത്തിനുള്ള ഉത്തരം നല്കുമെങ്കിലും അതിന്റെ ശരിയായ ഉത്തരം താഴെ പറയുന്ന കാലാപാനിയിലെ വളരെ സാധാരണം എന്ന് തോന്നുന്ന ഒരു രംഗം തരും, ഗോവർദ്ധൻ സെല്ലിൽ വെച്ച് പാണ്ഡ്യൻ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുന്ന രംഗം...സംസാരത്തിനിടയിൽ സ്വരാജ് എന്ന പത്രത്തിന്റെ എഡിറ്റർമാരിൽ ഒരാളാണ് പാണ്ഡ്യൻ എന്ന് അറിയുമ്പോൾ ആകാംക്ഷ കലർന്ന ഗോവർദ്ധന്റെ ഭാവ വ്യത്യാസം, ഒപ്പം ഓരൊ സംഭാഷണങ്ങളിലും മുഖത്ത് മിന്നി മറയുന്ന സന്തോഷത്തിന്റെയും ബഹുമാനത്തിന്റെയും ഭാവങ്ങൾ, ഗംഭീരമാണത്..സൂക്ഷ്മാഭിനയത്തിന്റെ പൂർണതയാണ് ഇത്തരം രംഗങ്ങളിൽ മോഹൻലാൽ പ്രേക്ഷകർക്കായി സമ്മാനിക്കുന്നത്, ഇത് തന്നെയാണ് മോഹൻലാൽ ഏറ്റവും വലിയ പ്രത്യേകതയും..



മലയാള സിനിമയിൽ റിലീസിന് മുമ്പ് ഏറ്റവും കൂടുതൽ ഹൈപ്പ് ഉണ്ടായിട്ടുള്ളത്, അല്ലെങ്കിൽ ഒരു സിനിമയുടെ റിലീസിനായി പ്രേക്ഷകർ ഒന്നടങ്കം അക്ഷമരായി കാത്തിരുന്നിട്ടുള്ളത് ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്ന് ചോദിച്ചാൽ അത് കാലാപാനി എന്ന പ്രിയൻ-ലാൽ സിനിമയ്ക്ക് വേണ്ടിയാണ് എന്ന് നിസംശയം പറയാം..

സോഷ്യൽ മീഡയയും ഫാൻസ് അസോസിയേഷനും ഒന്നും ഇല്ലാത്ത കാലത്താണ് ഈ ഹൈപ്പ് ഉണ്ടായത് എന്ന് കൂടി ഓർക്കണം..1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാർട്ട് ചെയ്തിരുന്നത്, പിന്നീടത് 1996 ഏപ്രിൽ മാസത്തിലേക്ക് മാറ്റി..റിലീസിന് മുമ്പ് തന്നെ മികച്ച നടൻ ഉൾപ്പെടെ 1995 ലെ സംസ്ഥാന അവാർഡുകൾ കാലാപാനി തൂത്ത് വാരിയത്, ഒപ്പം അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ വിവാദങ്ങൾ ഒക്കെ സിനിമ പ്രേമികളുടെ കാലാപാനിയെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തി.

ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്നവാർത്തയായിരുന്നു..അതെ,കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോൽബി സൗണ്ട് സിസ്റ്റം കൊണ്ട് വന്നത്...

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു, അതും സ്വപ്നതുല്യമായ പ്രീ റിലീസ് പ്രൊമോഷൻ കിട്ടി കൊണ്ട് തന്നെ..1996 ൽ ഏറ്റവും വലിയ വിജയം നേടിയ സിനിമകളിൽ ഒന്ന് കാലാപാനി ആയിരുന്നു,
5 റിലീസ് തിയേറ്ററുകളിൽ 100+ ദിവസം,ഒപ്പം തമിഴ് പതിപ്പായ 'ശിറൈശാല'യും മികച്ച വിജയം നേടിയിരുന്നു..മലയാളത്തിൽ നിന്നും ഒഴിവാക്കിയ 'കൊട്ടും കുഴൽ വിളി' എന്ന പാട്ട് തമിഴ് പതിപ്പ് ശിറൈശാലയിൽ ഉൾപ്പെടുത്തിയിരുന്നു...

1995 ലെ 5 നാഷണൽ അവാർഡകളും 7 സംസ്ഥാന അവാർഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു..കാലാപാനിയിലെ പെർഫോമൻസിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാൽ നേടിയിരുന്നു..മികച്ച നടനുള്ള നാഷണൽ മൽസരത്തിന്റെ അവസാന റൗണ്ടിൽ കാലാപാനിയിലെ പ്രകടത്തിന് മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതി ഗംഭീര പെർഫോമൻസുകൾ മുൻ വർഷങ്ങളിൽ തഴയപ്പെട്ടത് പോലെ തന്നെ വീണ്ടും നിർഭാഗ്യം മോഹൻലാലിനെ പിൻതുടർന്നു..

1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് കൂടിയാണ് കാലാപാനി..ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പർ സ്റ്റാർ സിനിമകൾ നിർമ്മിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹൻലാൽ നിർമ്മിച്ചത്, കൂടെ ഗുഡ്‌നൈറ്റ് മോഹനും ഉണ്ടായിരുന്നു നിർമ്മാണ പങ്കാളിയായി.

കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ( Saza-e-Kalapani')റൈറ്റ്‌സ് അമിതാഭ് ബച്ചന്റെ ABCL കമ്പിനി ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അക്കാലത്ത് വലിയ വാർത്തയായിരുന്നു...കാലാപാനിയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കിൽ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാൻ പ്രിയദർശന് 60 ദിവസങ്ങൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്... മണിരത്‌നം കാലാപാനിയെ കുറിച്ച് ഒരിക്കൽ ഒരു മാഗസിനിൽ പറഞ്ഞത് 'ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കിൽ ഒരു വർഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂർത്തീകരിക്കാൻ' എന്നാണ്....

ടി ദാമോദരന്റെയും പ്രിയദർശന്റെയും മികച്ച തിരക്കഥ, പ്രിയദർശന്റെ സംവിധാന മികവ്, സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും,പ്രധാന നടീനടന്മാരുടെ മികച്ച പെർഫോമൻസുകളും ഒക്കെകാലാപാനിയെ കൂടുതൽ മികവുറ്റതാക്കി, എന്നും ഓർക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി....

1996 ഏപ്രിൽ 6 ന് എറണാകുളം കവിത തിയേറ്ററിൽ നിന്നും ആദ്യ ദിവസം ആദ്യ ഷോ കണ്ടതാണ് ഞാൻ കാലാപാനി..കൊടുങ്ങല്ലർ ശ്രീകാളിശ്വരി തിയേറ്ററിൽ റിലീസ് ഉണ്ടായിരുന്നിട്ട് കൂടി ഡോൾബി സിസ്റ്റത്തിൽ ആദ്യമായി സിനിമ കാണാൻ വേണ്ടിയാണ് കവിത തിയേറ്ററിലേയ്ക്ക് ഞങ്ങൾ പത്ത് പേരോളം അടങ്ങുന്ന സംഘം രാവിലെ 6.30 ന് കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ് കയറിയത്.... രാവിലെ 6.30 ന് തന്നെ ശ്രീകാളീശ്വരി തിയേറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു..കവിത തിയേറ്ററിലെ അന്നത്തെ മാനേജർ എന്റെ കസിന്റെ അടുത്ത ബന്ധു ആയിരുന്നതുകൊണ്ട് ടിക്കറ്റ് ഒക്കെ നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിരുന്നു..എന്നിലെ സിനിമ ആസ്വാദകന് പൂർണ സംതൃപ്തി നല്കിയ കാലാപാനി നാല് പ്രാവശ്യം തിയേറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട്..ഗോവർദ്ധനും മുകുന്ദനും മറ്റ് തടവ്ക്കാരും ഏറ്റ് വാങ്ങിയ പീഡനങ്ങളും യാതനകളും ഒപ്പം ഗോവർദ്ധനന്റെയുംപാർവ്വതിയുടെയും പ്രണയവും വിരഹവും ഒക്കെ ഇന്നും ഒരു നൊമ്പരമായി വിങ്ങലായി മനസിൽ അവശേഷിക്കുന്നു..

താളവട്ടത്തിലൂടെ, ചിത്രത്തിലൂടെ, ആര്യനിലൂടെ, കിലുക്കത്തിലൂടെ,അഭിമന്യുവിലൂടെ, തേന്മാവിൻ കൊമ്പത്തിലൂടെ, ചന്ദ്രലേഖയിലൂടെ, കാലാപാനിയിലൂടെ ഒക്കെ സഞ്ചരിച്ച് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് ഇന്ന് എത്തി നില്ക്കുന്നത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ, മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ നിർമ്മിച്ച മരക്കാർ എന്ന സിനിമയിലാണ്..അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച കാലാപാനി ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞ് ഇന്നും മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മേന്മയുള്ള സിനിമയായി നിലനിൽക്കുന്നുവെങ്കിൽ ഇന്നിന്റെ എല്ലാ സാങ്കേതിക സാധ്യതകളും ഉപയോഗപ്പെടുത്തി നിർമ്മിച്ച മരക്കാരിലൂടെ കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ദൃശ്യവിസ്മയം പ്രിയൻ-ലാൽ കൂട്ടുക്കെട്ട് പ്രേക്ഷകർക്കായി സമ്മാനിക്കുമെന്നും,ബോക്‌സ് ഓഫീസിൽ പുതു റെക്കോർഡുകൾ രചിക്കുമെന്നും, മലയാള സിനിമയുടെ കീർത്തി ഒരിക്കൽ കൂടി ഇന്ത്യയൊട്ടുക്കും അലയടിക്കുമെന്നും അതിലൂടെ എം ടി.വാസുദേവൻനായരുടെ രണ്ടാമൂഴത്തിലേക്ക് പ്രിയൻ-ലാൽ കൂട്ടുക്കെട്ട് എത്തിച്ചേരുമെന്നും നമുക്ക് പ്രത്യാശിക്കാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP