Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോർദാനിൽ ഭരണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; രാജാവ് അബ്ദുള്ള രണ്ടാമന്റെ അർധ സഹോദരനായ ഹംസ ബിൻ ഹുസൈൻ രാജകുമാരൻ അറസ്റ്റിൽ; ഇരുപതോളം പേർ 'വീട്ടു തടങ്കലിൽ' എന്ന് റിപ്പോർട്ട്; രാജ്യത്തിന്റെ 'സുരക്ഷയ്ക്കും സ്ഥിരതയ്ക്കും' വെല്ലുവിളി ഉയർത്തിയെന്ന് കുറ്റാരോപണം

ജോർദാനിൽ ഭരണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; രാജാവ് അബ്ദുള്ള രണ്ടാമന്റെ അർധ സഹോദരനായ ഹംസ ബിൻ ഹുസൈൻ രാജകുമാരൻ അറസ്റ്റിൽ; ഇരുപതോളം പേർ 'വീട്ടു തടങ്കലിൽ' എന്ന് റിപ്പോർട്ട്; രാജ്യത്തിന്റെ 'സുരക്ഷയ്ക്കും സ്ഥിരതയ്ക്കും' വെല്ലുവിളി ഉയർത്തിയെന്ന് കുറ്റാരോപണം

ന്യൂസ് ഡെസ്‌ക്‌

അമ്മാൻ: ജോർദാനിൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചു മുൻ കിരീടാവകാശിയായ രാജകുമാരൻ ഉൾപ്പെടെയുള്ളവർ തടവിൽ. അന്തരിച്ച ഹുസൈൻ രാജാവിന്റെയും യുഎസ് വംശജയായ നാലാമത്തെ പത്‌നി നൂർ രാജ്ഞിയുടെയും മൂത്ത മകൻ ഹംസ ബിൻ ഹുസൈൻ രാജകുമാരനാണു കൊട്ടാരത്തിൽ തടങ്കലിലായത്. അമ്മാൻ പാലസിൽനിന്നു പുറത്തു കടക്കാൻ ഇദ്ദേഹത്തിന് അനുവാദമില്ല.

മധ്യപൂർവ ദേശത്തു യുഎസിന്റെ സഖ്യരാജ്യമായ ജോർദാനിൽ ഭരണത്തലപ്പത്തുള്ള മുതിർന്ന അർധ സഹോദരൻ അബ്ദുല്ല രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നാണു ഹംസയ്‌ക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേർ അറസ്റ്റിലായെന്നു മുതിർന്ന മിഡിൽ ഈസ്റ്റേൺ ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ 'സുരക്ഷയ്ക്കും സ്ഥിരതയ്ക്കും' വെല്ലുവിളി ഉയർത്തിയെന്നാണു രാജകുമാരനും മറ്റുമെതിരായ കുറ്റാരോപണം.

ശനിയാഴ്ച ഈ കാര്യം വെളിപ്പെടുത്തി ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജോർദ്ദാൻ രാജകുടുംബത്തിലെ വിള്ളൽ പുറംലോകം അറിയുന്നത്. അതേ സമയം ജോർദ്ദാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയതിന് ഹംസ രാജകുമാരനെ തടവിലാക്കിയെന്നാണ് ഔദ്യോഗിക ജോർദ്ദാൻ മാധ്യമങ്ങൾ പറയുന്ന വാർത്ത.

രാജ്യത്തെ ചില മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ചിലരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി ശനിയാഴ്ച ജോർദ്ദാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 'സുരക്ഷ പ്രശ്‌നങ്ങൾ' എന്നാണ് ഇതിന് കാരണമായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഹംസ രാജകുമാരന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ ഹംസ പറഞ്ഞു. 'എനിക്കു പുറത്തേക്കു പോകാനാവില്ല, ജനങ്ങളെ കാണാനോ സംസാരിക്കാനോ സാധിക്കില്ല. സർക്കാരിനും രാജാവിനും എതിരായി വിമർശനം ഉന്നയിക്കുന്നതാണു നടപടിക്കു കാരണം' അഭിഭാഷകൻ വഴി ബിബിസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഹംസ വിശദീകരിച്ചു. 2004ൽ അബ്ദുല്ല അധികാരം ഏറ്റെടുത്തതോടെയാണു ഹംസയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്.

തന്റെ സുരക്ഷ ക്രമീകരണങ്ങൾ പിൻവലിച്ചുവെന്നും, തനിക്ക് ടെലിഫോൺ ഇന്റർനെറ്റ് സംവിധാനങ്ങൾ ലഭ്യമാക്കുന്നില്ലെന്നും ഹംസ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ വഴിയാണ് ഇദ്ദേഹം ദൃശ്യങ്ങൾ അയച്ചത് എന്നാണ് ബിബിസി പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.

അട്ടിമറി നീക്കത്തിനു വിദേശ സഹായം ലഭിച്ചെന്നും ഒരു വിഭാഗം പറയുന്നു. യുഎസിന്റെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് അവിഭാജ്യ പങ്കാളിയായി നിലകൊള്ളുന്ന ജോർദാനിലെ സംഭവ വികാസങ്ങൾ ജോ ബൈഡൻ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾക്കു സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.

ഹംസ രാജകുമാരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുകയാണു ചെയ്തിട്ടുള്ളതെന്നും ജോർദാനിയൻ ആംഡ് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജോർദാനിൽ ഭരണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; രാജാവ് അബ്ദുള്ള രണ്ടാമന്റെ അർധ സഹോദരനായ ഹംസ ബിൻ ഹുസൈൻ രാജകുമാരൻ അറസ്റ്റിൽ; ഇരുപതോളം പേർ 'വീട്ടു തടങ്കലിൽ' എന്ന് റിപ്പോർട്ട്; രാജ്യത്തിന്റെ 'സുരക്ഷയ്ക്കും സ്ഥിരതയ്ക്കും' വെല്ലുവിളി ഉയർത്തിയെന്ന് കുറ്റാരോപണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP