Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽ

പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആ ബോംബ് അദാനി തന്നെയോ? മോദിയുടെ സുഹൃത്തായ അദാനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് കെ എസ് ഇ ബിയും വൈദ്യുത മന്ത്രി എംഎം മണിയും ഇന്നലെ പറഞ്ഞത്. കാറ്റിൽ നിന്നുള്ള അദാനിയുടെ വൈദ്യുതി വാങ്ങുന്ന ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടിരുന്നു. ഇത് കെ എസ് ഇ ബി നിഷേധിച്ചു. അദാനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് സംസ്ഥാന സർക്കാരും പറഞ്ഞത്. എന്നാൽ ആഴക്കടലിന് സമാനമായി വീണ്ടും താരമാകുകയാണ് ചെന്നിത്തല. അദാനിയുമായുള്ള സർക്കാരിന്റെ നേരിട്ടുള്ള ഒരു കരാർ വിവരം കൂടി പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് ചർച്ചകൾക്ക് പുതുമാനം നൽകുന്നു.

അദാനിയുമായി ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്നാണല്ലോ മന്ത്രി എം.എം.മണി ഇന്നലെ പറഞ്ഞത്. എന്നാൽ അദാനിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന ഇലക്ട്രിസിര്‌റി ബോർഡ് മറ്റൊരു കരാർ നേരിട്ടു തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ഇലക്ട്രിസിര്‌റി ബോർഡിന്റെ 15.2.2021 ന് ചേർന്ന ഫുൾടൈം ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിൽ അജണ്ട 47.2.2021 ആയി അദാനിയിൽനിന്ന് നേരിട്ടു കറന്റ് വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രിൽ - മെയ് മാസങ്ങളിൽ (അതായത് ഈ മാസങ്ങളിൽ) അദാനിയിൽനിന്ന് കറന്റ് വാങ്ങാനാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്-ചെന്നിത്തല ആരോപിക്കുന്നു. മിനിറ്റ്‌സിന്റെ കോപ്പിയും പുറത്തുവിട്ടു.

അതിനാൽ അദാനിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, എന്ന് പറയുന്നത് ശരിയല്ല, പക്ഷേ ഇത് നേരത്തെ പറഞ്ഞ കരാറല്ല, വേറെ കരാറാണ്. വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും അഴിമതി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ വൈഭവമാണ് ഈ ഇടപാടിൽ തെളിഞ്ഞു കാണുന്നത്. Renewal Purchase Obligation (RPO) യുടെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ കരാറിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു-ചെന്നിത്തല ആരോപിക്കുന്നു. പിണറായി വിജയൻ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെ.എസ്.ഇ.ബി. കരാറിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു.

25 കൊല്ലം അദാനിക്ക് ജനങ്ങളെ പിഴിയാൻ വഴിയൊരുക്കിയിരിക്കുകയാണെന്നാണ് ആരോപണം ഇന്നലെ ചെന്നിത്തല ഉന്നയിച്ചിരുന്നു. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേർന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. 25 വർഷം കെഎസ്ഇബി അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജനങ്ങളുടെ തലയിലേക്ക് വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതാണ് കെ എസ് ഇ ബി നിഷേധിച്ചത്. അദാനിയുമായി ഒരു കരാറും ഇല്ലെന്നും പറഞ്ഞു. ഇതാണോ ചെന്നിത്തലയുടെ ബോംബെന്നും പൊട്ടിയില്ലല്ലോ എന്നും പിണറായി കളിയാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

ശരാശരി വില മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൈദ്യുതിയുടെ വില കുറഞ്ഞ് കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഉയർന്ന തുകയ്ക്ക് ഇത്രയും നീണ്ട കാലയളവിലേക്ക് കരാറുണ്ടാക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഈ കരാറിന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാർ, 2.82 രൂപയ്ക്ക് എന്തിനാണ് വൈദ്യുതി വാങ്ങുന്നത് കേന്ദ്രം അദാനിക്ക് വേണ്ടി ടെൻഡർ ചെയ്തപ്പോൾ കേരളം അനുകൂല തീരുമാനം എടുത്തു. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് അദാനി മാത്രമാണ്, കരാർ അദാനിക്ക് ലഭിക്കാൻ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ചേർന്ന് കാറ്റിൽ നിന്നുള്ള വൈദ്യുതി ആണ് തെരഞ്ഞെടുത്തത്. അദാനിയും സംസ്ഥാന സർക്കാരും തമ്മിൽ കള്ള കച്ചവടമാണിതെന്നും പിണറായി വിജയനും അദാനിയും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.

ചെറുകിട വൈദ്യുതി പദ്ധതികളും സോളാർ അടക്കമുള്ള സംവിധാനങ്ങളും ഉള്ളപ്പോൾ എന്തിനാണ് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെനനും പവർ പർച്ചേസ് എഗ്രിമെന്റ് ഉടൻ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങൾക്കുമേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുകയാണ്. യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി കിട്ടുമ്പോൾ എന്തിനാണ് കൂടിയ വിലയ്ക്ക് കരാറെന്നാണ് ചെന്നിത്തലയുടെ ചോദ്യം. ഇത് കെ എസ് ഇ ബി നിഷേധിച്ചതിന് പിന്നാലെയാണ് അടുത്ത കരാർ പുറത്തു വരുന്നത്. അദാനി കണ്ണൂരിൽ എത്തിയെന്നും മുഖ്യമന്ത്രിയെ കാണാനായിരുന്നു അതെന്നും കോൺഗ്രസും ഇന്നലെ ആരോപിച്ചിരുന്നു.

ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തിൽ രാഷ്ട്രീയ എതിർപ്പ് ഉയർത്തി എന്ന് വരുത്തിത്തീർക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോർപ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ അന്തർധാരയിൽ പിണറായിക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങൾ എവിടെയും എത്താത്തിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസ്സിലായത്. മോദിക്കും പിണറായിക്കും ഇടയിലെ ഒരു പാലമാണ് അദാനിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ ബന്ധം ഈ തിരഞ്ഞെടുപ്പിൽ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം-ചെന്നിത്തല ആരോപിക്കുന്നു.

പിണറായി നയിക്കുന്ന ഇടതുപക്ഷസർക്കാർ കോർപ്പറേറ്റുകൾക്ക് കീഴടങ്ങി എന്ന പൊതുചർച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകൾ മാർക്സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണെന്നും പ്രതിപക്ഷം പറയുന്നു. ആർ.പി.ഒയുടെ പേരിൽ അദാനിയിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താൽപര്യമാണെന്നും ചെന്നിത്തല ആരാഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള കരാർ ഉറപ്പിച്ചത്. എത്ര കമ്മീഷൻ കിട്ടി എന്ന് പറഞ്ഞാൽ മതി മുഖ്യമന്ത്രി. പിണറായി-അദാനി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിഞ്ഞത്. ആർ.പി.ഒ. ഇടതു കൈകൊണ്ടും വലതുകൈ കൊണ്ടും അദാനിയെ സഹായിക്കുയാണെന്നും ചെന്നിത്തല വിമർശിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP