Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വർഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിക്കാം

വർഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിക്കാം

'എടോ, വർഗ്ഗീസ്, താനിങ്ങു വന്നേ.'

ഉമ്മച്ചന്റെ ഗൗരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റിൽ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വർഗ്ഗീസ് ചാക്കോ ചോദിച്ചു, 'എന്നെയാണോ, സാറേ?'

'ങാ, തന്നെത്തന്നെ. വേഗം വാ.'

ഉമ്മച്ചൻ മാനേജരാണ്. വിളിച്ചാൽ ചെന്നേ തീരൂ. എഴുതിക്കൊണ്ടിരുന്ന രജിസ്റ്റർ അടച്ചുവച്ച്, വർഗ്ഗീസ് ചാക്കോ ധൃതിയിൽ ഉമ്മച്ചന്റെയടുത്തേയ്ക്കു ചെന്നു.

'എടോ, താനാരാ, ക്രിസ്ത്യാനിയോ, അതോ ഹിന്ദുവോ? ഒന്നു പറഞ്ഞേ.'

വർഗ്ഗീസ് ചാക്കോ പകച്ചുപോയി. അത്തരത്തിലൊരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. 'സാറെന്താ അങ്ങനെ ചോദിക്കാൻ...'

വാസ്തവത്തിൽ ഉമ്മച്ചന്റെ ചോദ്യത്തിനു തീരെ പ്രസക്തിയില്ല. ഉമ്മച്ചനും വർഗ്ഗീസ് ചാക്കോയും പലപ്പോഴും ഒരേ പള്ളിയിൽത്തന്നെ കുർബ്ബാന കൂടിയിട്ടുള്ളതാണ്. വർഗ്ഗീസ് ചാക്കോ ഏതു മതത്തിൽ പെട്ടയാളാണെന്ന് അറിഞ്ഞിട്ടും അതറിയാത്ത പോലെ ഉമ്മച്ചൻ പൊടുന്നനേ ഉന്നയിച്ച ആ ചോദ്യത്തിന്റെ പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഊഹിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടു വർഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നു. ഉമ്മച്ചന്റെ ചോദ്യങ്ങളുടെ പിന്നിൽ കുഴപ്പങ്ങൾ പതിയിരിക്കുക പതിവാണ്.

'പറയെടോ,' ഉമ്മച്ചൻ കല്പിച്ചു.

'ക്രിസ്ത്യാനി. കത്തോലിക്കൻ. അതു സാറിനറിയാവുന്നതാണല്ലോ.' വർഗ്ഗീസ് ചാക്കോ വിനീതമായി ചൂണ്ടിക്കാണിച്ചു.

'കത്തോലിക്കനായാലും യാക്കോബായ ആയാലും താനൊരു ക്രിസ്ത്യാനി തന്നല്ലോ. പിന്നെങ്ങനാ, താൻ ഓണമാഘോഷിക്കുന്നേ?' ഒരു കടലാസ്സു വർഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കിട്ടുകൊണ്ട് ഉമ്മച്ചൻ ചോദിച്ചു.

കടലാസ്സും അതിലെ ചുവന്ന മഷിയിലുള്ള എഴുത്തും കണ്ടു വർഗ്ഗീസ് ചാക്കോ ഞെട്ടി. 'അയ്യോ സാറേ, ഇതു സാങ്ഷനായില്ലേ? അത് അക്കൗണ്ടിൽ ക്രെഡിറ്റായിക്കഴിഞ്ഞിട്ടുണ്ടാകും എന്നു കരുതി ക്യാഷെടുക്കാനായി ഞാൻ ചെക്കും കൊടുത്തയച്ചിട്ടുണ്ട്.'

അയ്യായിരം രൂപയുടെ ഫെസ്റ്റിവൽ അഡ്വാൻസിനു വേണ്ടി വർഗ്ഗീസ് ചാക്കോ തലേദിവസം കൊടുത്തിരുന്ന അപേക്ഷയായിരുന്നു, ഉമ്മച്ചൻ മുന്നിലേയ്ക്കിട്ടു കൊടുത്തത്.

'അതെങ്ങനെ സാങ്ഷനാക്കും? താൻ ക്രിസ്ത്യാനിയാ. തനിക്ക് ഓണമില്ല. ഓണമാഘോഷിക്കാൻ വേണ്ടി തനിക്ക് ഫെസ്റ്റിവൽ അഡ്വാൻസു തരാൻ വകുപ്പില്ല.' ഉമ്മച്ചൻ നിർദ്ദയം പറഞ്ഞു. അപേക്ഷമേൽ 'പർപ്പസ് നോട്ട് ജെനുവിൻ. ഹെൻസ് ആപ്ലിക്കേഷൻ ഈസ് റിജക്റ്റഡ്' എന്നു ചുവന്ന മഷിയിൽ വെണ്ടയ്ക്കാ അക്ഷരത്തിലെഴുതിവച്ചിരിക്കുന്നു. ചുവട്ടിൽ ഉമ്മച്ചൻ ഒപ്പിട്ടിട്ടുമുണ്ട്.

'സാറേ, ചതിച്ചേയ്ക്കല്ലേ. എല്ലാരും കൂടി വേളാങ്കണ്ണിക്കു പോകാൻ ബസ്സില് സീറ്റു പറഞ്ഞു വച്ചിരിക്കുകയാ. ഇതു സാങ്ഷനായിട്ടു വേണം അതിന്റെ കാശു കൊടുക്കാൻ. ഇതു കിട്ടിയില്ലെങ്കിൽ ഒക്കെ വെള്ളത്തിലാകും.'

'എന്നാ താൻ ക്രിസ്മസ് വരെ വെള്ളത്തിൽത്തന്നെ കെടന്നോ. ക്രിസ്മസ്സിന് തനിക്ക് ഫെസ്റ്റിവൽ അഡ്വാൻസു കിട്ടും.' ഉമ്മച്ചൻ മറ്റു ജോലികളിലേയ്ക്കു തിരിഞ്ഞു.

തലയിൽ ഇടിത്തീ വീണതു പോലെ തോന്നി വർഗ്ഗീസ് ചാക്കോയ്ക്ക്.

ഇടവകപ്പള്ളിയോടു ചേർന്നു പ്രവർത്തിക്കുന്ന ഉണ്ണിമിശിഹാ കുടുംബസഹായസംഘമാണു വേളാങ്കണ്ണിയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽ മാത്രമല്ല, തമിഴ്‌നാട്ടിലെ മിക്ക പുണ്യസ്ഥലങ്ങളും അഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ആ യാത്രയ്ക്കിടയിൽ സന്ദർശിക്കാം. രണ്ടു കുഞ്ഞുങ്ങളുൾപ്പെടെ ആകെ ആറു പേരുള്ള കുടുംബത്തിന് അയ്യായിരം രൂപ മാത്രമേ കുടുംബസഹായസംഘം ഈടാക്കുന്നുള്ളൂ. ആകെ ചെലവിന്റെ നല്ലൊരു ഭാഗം സംഘം തന്നെ വഹിക്കുകയും ചെയ്യുന്നു.

ചില സ്വകാര്യവ്യക്തികൾ ഇത്തരം ടൂറുകൾ ഒരുക്കാറുണ്ട്. അവയുടെ നിരക്കു വളരെക്കൂടുതലാണെന്നു മാത്രമല്ല, അവർ നൽകുന്ന സൗകര്യങ്ങൾ കുടുംബസഹായസംഘത്തിന്റേതോളം നല്ലതുമല്ല. അത്തരമൊരു ടൂറിനിടയിൽ ഏതോ ഒരു വരാന്തയിൽ കിടന്നുറങ്ങേണ്ടി വന്നെന്ന് അയല്പക്കത്തെ ജോണിച്ചേട്ടൻ ഒരിക്കൽ പറയുകയും ചെയ്തിരുന്നു.

'സാറേ, അതൊന്നു സാങ്ഷനാക്കിത്തരണം.' വർഗ്ഗീസ് ചാക്കോ കേണു.

ഉമ്മച്ചൻ കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒരു കാര്യം തന്നെ രണ്ടു തവണ പറയുന്ന സ്വഭാവം ഉമ്മച്ചനില്ല.

ഉണ്ണിമിശിഹാ കുടുംബസഹായസംഘം എല്ലാക്കൊല്ലവും ഓണം അവധിക്കാലത്തു സൗകര്യപ്പെടുത്തിക്കൊടുക്കാറുള്ളതാണ് ഈ യാത്ര. ഈ യാത്രയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഇതുവരെ പോകാനൊത്തിട്ടില്ല. സാമ്പത്തികം തന്നെ കാരണം. കൈകാലുകളിലെ വേദന നിമിത്തം അപ്പച്ചൻ കല്പണി നിറുത്തിയതോടെ കുടുംബഭാരം മുഴുവനും വർഗ്ഗീസ് ചാക്കോവിന്റെ ചുമലിലായി. അപ്പച്ചനും അമ്മച്ചിക്കും ഇടയ്ക്കിടെ ചികിത്സയും വേണ്ടി വരുന്നു.

മൂത്ത കുഞ്ഞിനെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തതിനു ശേഷമാണു ഇപ്പോഴത്തെ വിദ്യാഭ്യാസം ഏറെച്ചെലവുള്ളൊരു സംഗതിയായി മാറിയിരിക്കുന്നെന്ന, കൈയ്പുള്ള സത്യം മനസ്സിലായത്. എൽ കെ ജിയിൽ ഇത്തവണ ചേർത്തിരിക്കുന്ന ഇളയ കുഞ്ഞു കൂടി അടുത്തതിനടുത്ത കൊല്ലം ഇംഗ്ലീഷ് മീഡിയത്തിൽ പോകാൻ തുടങ്ങുമ്പോഴുള്ള കാര്യത്തെപ്പറ്റി ഭയം മൂലം ഓർക്കാറേയില്ല.

'താൻ പോയില്ലേ?' ഉമ്മച്ചൻ തലയുയർത്തി നോക്കാതെ തന്നെ ചോദിച്ചു. 'സ്ഥലം വിട്. താൻ പോയി പണി ചെയ്യ്.'

വർഗ്ഗീസ് ചാക്കോ ഉമ്മച്ചന്റെ മുന്നിൽ നിന്നു വിയർത്തു.

വേളാങ്കണ്ണിയാത്രയിൽ ഇത്തവണ പങ്കുചേരാമെന്ന വിശ്വാസത്തിൽ വീട്ടിലെല്ലാവരും ഉത്സാഹത്തിലാണ്. അപ്പച്ചനും അമ്മച്ചിയും ഭാര്യയും, എന്തിന്, കുഞ്ഞുങ്ങൾ പോലും. പരന്നൊഴുകിപ്പോകുന്ന, വർണ്ണശബളമായ ലക്ഷുറി ബസ്സിലുള്ള, രാജകീയമായ യാത്രയാണു വീട്ടിലെ ഇപ്പോഴത്തെ മുഖ്യസംസാരവിഷയം.

ഇത്രയുമായ നിലയ്ക്ക്, 'ഇത്തവണയും പോകാൻ പറ്റില്ല' എന്ന് അവരോടെങ്ങനെ പറയും? 'അല്ലെങ്കിലും അവനെക്കൊണ്ടതൊന്നും നടക്കില്ല' എന്ന് അപ്പച്ചനും, ഏതാണ്ടതേ അർത്ഥത്തിൽത്തന്നെ, എന്നാലതിനേക്കാളാഴത്തിൽ മുറിവേൽപ്പിക്കുന്ന തരത്തിൽ ഭാര്യയും പറയും.

വർഗ്ഗീസ് ചാക്കോയുടെ കണ്ണു നിറഞ്ഞു.

ഭാര്യയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വേളാങ്കണ്ണിക്കു പോകാൻ പോകുന്നെന്ന വാർത്ത അവൾ ഇതിനകം നാടാകെ അഭിമാനപൂർവ്വം പ്രക്ഷേപണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫെസ്റ്റിവൽ അഡ്വാൻസു കിട്ടുമെന്ന വിശ്വാസത്തിൽ അവളെ നിരുത്സാഹപ്പെടുത്തിയുമില്ല. ടൂറിനു പോകാനാകുന്നില്ലെങ്കിൽ അപമാനഭീതി കൊണ്ടു ചിലപ്പോളവൾ വല്ല കടുംകൈയും പ്രവർത്തിച്ചെന്നു വരും. വിവാഹശേഷം സുഖസമൃദ്ധിയിൽ കഴിയാൻ ഭാഗ്യം സിദ്ധിച്ച ചില കൂട്ടുകാരികളുടെ കാര്യം അവളിടയ്ക്കിടെ സൂചിപ്പിക്കാറുണ്ട്. അതു കേട്ടാലും പ്രതികരിക്കാറില്ല. സ്വകാര്യബാങ്കിലെ ഒരു ക്ലാർക്കിനു കിട്ടുന്ന ശമ്പളത്തിനു പരിമിതികളുണ്ടെന്ന് അവൾ സ്വയം മനസ്സിലാക്കിയെടുക്കേണ്ടതായിരുന്നു.

ഉമ്മച്ചനോടു യാചിച്ചിട്ടു ഫലമില്ല. അയാൾ നിയമത്തിൽ നിന്നു കടുകിട വ്യതിചലിക്കുകയില്ല. 'ബാങ്കിന്റെ നിയമം വേദവാക്യം'. മനുഷ്യത്വമൊന്നും അക്കാര്യത്തിൽ അയാൾക്കു പ്രശ്‌നമല്ല.

വർഗ്ഗീസ് ചാക്കോ വേച്ചുവേച്ചു മടങ്ങിച്ചെന്നു സീറ്റിലിരുന്നു. എന്തു ചെയ്യണമെന്നു യാതൊരു രൂപവുമില്ല. കുടുംബസഹായസംഘത്തിനുള്ള പണവുമായല്ലാതെ, വെറും കൈയോടെ വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങിച്ചെല്ലുന്ന കാര്യമോർത്തപ്പോൾത്തന്നെ പേടിയായി. മുള്ളുവാക്കുകൾ കേൾക്കുന്നതിലും നല്ലത്, വല്ല വഴിക്കും പൊയ്ക്കളയുന്നതായിരിക്കും.

കൈത്തലം കൊണ്ടു നെറ്റി താങ്ങി, കുനിഞ്ഞിരുന്നു.

അല്പം കഴിഞ്ഞപ്പോൾ പുറകിൽ നിന്നൊരു തോണ്ടൽ: 'ഏയ്, തനിയ്‌ക്കെന്തു പറ്റി?'

സന്തോഷാണ്. സഹപ്രവർത്തകൻ. കാര്യം പറയാനുള്ള കെല്പുണ്ടായില്ല. തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇരിപ്പു തുടർന്നു.

സന്തോഷ് എഴുന്നേറ്റടുത്തു വന്നു. 'എന്താ കുഴപ്പം? പറയെടോ?'

'ഫെസ്റ്റിവൽ അഡ്വാൻസ് ഉമ്മച്ചൻ സാറു റെജക്റ്റു ചെയ്തു.'

'ങേ, ഫെസ്റ്റിവൽ അഡ്വാൻസു റെജക്റ്റു ചെയ്‌തോ? കാരണം?'

'ക്രിസ്ത്യാനിക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു തരാൻ പറ്റില്ലാന്ന്.'

'അങ്ങേര് ഒടക്കുവീരനാ.' അങ്ങകലെയിരിക്കുന്ന ഉമ്മച്ചന്റെ നേരേ സന്തോഷ് ദ്വേഷ്യത്തോടെ നോക്കി. 'ബ്രാഞ്ചിലിരുന്ന് ഒടക്കി കസ്റ്റമറെയൊക്കെ ഓടിച്ചു വിട്ടപ്പൊ അങ്ങേരെ ഇങ്ങോട്ടു വലിച്ചു. കുരിശിപ്പൊ നമ്മടെ തലേലായി.' സന്തോഷ് അരിശത്തോടെ പിറുപിറുത്തു.

'വീട്ടിലെല്ലാരും വേളാങ്കണ്ണിക്കു പോകാൻ റെഡിയായിരിക്കുകയാ. ഇതു കിട്ടീട്ടു വേണം അതിന്റെ കാശു കൊടുക്കാൻ.'

സന്തോഷ് സഹതാപത്തോടെ വർഗ്ഗീസ് ചാക്കോയുടെ തോളത്തു കൈ വച്ചു.

'ഇന്നു വീട്ടീപ്പോകാതിരിക്കുന്നതാ ഭേദം.' വർഗ്ഗീസ് ചാക്കോയുടെ തൊണ്ടയിടറി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ സന്തോഷ് രണ്ടും കല്പിച്ച് അസിസ്റ്റന്റ് മാനേജർ, ദിനകരന്റെ അടുത്തേയ്ക്കു ചെന്നു. ദിനകരൻ മാനേജർമാരുടെ കൂട്ടത്തിൽപ്പെട്ടയാളു തന്നെ. പക്ഷേ, ഉമ്മച്ചനോളം കഠിനഹൃദയനല്ല.

ജീവനക്കാരുടെ ഫെസ്റ്റിവൽ ആഘോഷം സന്തോഷകരമാക്കാൻ വേണ്ടി വർഷങ്ങൾക്കു മുമ്പു ബാങ്ക് അനുവദിച്ച ഒരാനുകൂല്യമാണു ഫെസ്റ്റിവൽ അഡ്വാൻസ്. തുക ശമ്പളത്തിൽ നിന്നു പത്തുമാസം കൊണ്ടു തിരികെപ്പിടിക്കും. പലിശരഹിതമാണ് എന്നതാണ് അതിന്റെ മറ്റൊരാകർഷണം.

ദിനകരൻ സർക്കുലറെടുത്തു നോക്കി. ഓരോ തൊഴിലാളിക്കും ഫെസ്റ്റിവൽ ആഘോഷിക്കാൻ വേണ്ടി വർഷത്തിലൊരിക്കൽ അർഹതപ്പെട്ടതാണു ഫെസ്റ്റിവൽ അഡ്വാൻസ് എന്നു സർക്കുലറിൽ പറഞ്ഞിരിക്കുന്നു. ജാതിയുടേയോ മതത്തിന്റേയോ പേരു പരാമർശിച്ചുകൊണ്ടുള്ള നിബന്ധനകളൊന്നും സർക്കുലറിലില്ല. അപേക്ഷകന്റെ തന്നെ മതവുമായി ബന്ധപ്പെട്ട ഫെസ്റ്റിവലിനു വേണ്ടി മാത്രമേ ഫെസ്റ്റിവൽ അഡ്വാൻസു നൽകാവൂ എന്നു സർക്കുലറിൽ എവിടേയും പറഞ്ഞിട്ടില്ല.

ദിനകരൻ സർക്കുലറുമായി ഉമ്മച്ചന്റെ അടുത്തേയ്ക്കു ചെന്നു. അതു കണ്ട സന്തോഷ് തിരികെച്ചെന്നു വർഗ്ഗീസ് ചാക്കോയെ ആഹ്ലാദപൂർവം അറിയിച്ചു, 'ദിനകരൻ സാറ് തന്റെ കാര്യം ഏറ്റെടുത്തിട്ടുണ്ട്.'

ഉമ്മച്ചനും ദിനകരനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുമെന്ന് ഉറപ്പ്. അതു കാണാനുള്ള ആകാംക്ഷയോടെ സന്തോഷ് കാതു കൂർപ്പിച്ചിരുന്നു; ചങ്കിടിപ്പോടെ വർഗ്ഗീസ് ചാക്കോയും.

'ക്രിസ്ത്യാനിക്ക് ഓണത്തിനു ഫെസ്റ്റിവൽ അഡ്വാൻസു കിട്ടില്ലേ, ഉമ്മച്ചൻ സാറേ?' ദിനകരൻ മുഖവുര കൂടാതെ നേരേ വിഷയത്തിലേയ്ക്കു കടന്നു.

'ഇല്ല.' ഉമ്മച്ചൻ നീരസത്തോടെ പറഞ്ഞു. 'ക്രിസ്ത്യാനിയ്‌ക്കെവിടെ ഓണം? മണ്ടച്ചോദ്യോമായാണല്ലോ തന്റെ വരവ്!' വേണ്ടാത്ത കാര്യങ്ങളിലൊക്കെ തലയിടാൻ മിടുക്കനാണീ കക്ഷി. ക്രിസ്ത്യാനീടെ വക്കാലത്ത് ക്രിസ്ത്യാനിയല്ലാത്ത ഇയാളെന്തിന് ഏറ്റെടുക്കുന്നു?

'ക്രിസ്ത്യാനിക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കരുതെന്ന് ഈ സർക്കുലറിൽ എവിടാ പറഞ്ഞിരിക്കുന്നേ?' ദിനകരൻ സർക്കുലർ ഫയൽ ഉമ്മച്ചന്റെ മുമ്പിൽ മലർത്തി വച്ചു.

ഇതു ദിനകരന്റെ സ്ഥിരം പതിവാണ്. എന്തിനും ഏതിനും സർക്കുലറെടുത്തും കൊണ്ടിങ്ങു പോന്നോളും. യഥാർത്ഥത്തിൽ ബാങ്കല്ല, വക്കീലാപ്പീസാണ് ഇയാൾക്കു പറ്റിയ സ്ഥലം. ഇയാളെ ഒന്നൊതുക്കണം. മേലിൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇയാൾ തലയിടരുത്. ഉമ്മച്ചൻ നിശ്ചയിച്ചു. 'ക്രിസ്ത്യാനിക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാമെന്ന് അതിലെവിടാ പറഞ്ഞിരിക്കുന്നതെന്നു കാണിച്ചുതാ, ആദ്യം തന്നെ.'

'ദാ, ഇതിൽ പറഞ്ഞിരിക്കുന്നത് ആകെ നാലേ നാലു കാര്യങ്ങളാണ്', ദിനകരൻ വിശദീകരിച്ചു. 'ഫെസ്റ്റിവൽ അഡ്വാൻസെന്നു പറഞ്ഞിരിക്കുന്നതു കൊണ്ട് അത് ഏതെങ്കിലുമൊരു ഫെസ്റ്റിവലിനു വേണ്ടിയായിരിക്കണം: അതാണൊന്ന്. പത്തു പ്രതിമാസത്തവണകളായി അഡ്വാൻസു തിരിച്ചു പിടിക്കും. അതാണു രണ്ടാമത്തെക്കാര്യം. മൂന്നാമത്തെക്കാര്യം, ഒരു തവണയെടുത്താൽ, പിന്നെ പന്ത്രണ്ടു മാസം കഴിഞ്ഞേ വീണ്ടും കിട്ടൂ. നാല്, പലിശയില്ല.'

'ഇതൊക്കെ എനിക്കറിയാം. താനെന്നെപ്പഠിപ്പിക്കണ്ട.'

'സാറ് വർഗ്ഗീസ് ചാക്കോയുടെ അപ്ലിക്കേഷൻ റെജക്റ്റു ചെയ്തത് എന്തു കൊണ്ടാ?'

'എടോ, ഫെസ്റ്റിവലാഘോഷിക്കാനായിരിക്കണം എന്ന് താൻ തന്നെ ഇപ്പൊ വായിച്ചു കേൾപ്പിച്ചതല്ലേ?'

'സാറിവിടെ ഓണത്തിനു വേണ്ടി ചിലർക്കൊക്കെ ഫെസ്റ്റിവൽ അഡ്വാൻസു സാങ്ഷനാക്കീട്ട് ണ്ടല്ലോ.'

'ങാ, ഓണമുള്ളോർക്കൊക്കെ കൊടുത്തിട്ട് ണ്ട്. വർഗ്ഗീസ് ചാക്കോയ്‌ക്കെവിടുന്നാ ഓണം?'

'എവിടുന്നാ ഓണം ന്നോ? എല്ലാവർക്കൂള്ള ഓണം അയാൾക്കൂണ്ട്.'

'ഇല്ല. അയാൾക്ക് ഓണമില്ല. ക്രിസ്ത്യാനിയ്‌ക്കെവിടുന്നാ ഓണം?'

'ദേ സാറു പിന്നേം പറയും. ക്രിസ്ത്യാനിക്ക് ക്രിസ്ത്യൻ ഫെസ്റ്റിവലുകൾക്കു മാത്രേ അഡ്വാൻസു കൊടുക്കാവൂന്ന് ഇതിലെവിടേം പറയുന്നില്ലല്ലോ.'

'പറഞ്ഞത് തന്നെ താനും പറേണു. വർഗ്ഗീസ് ചാക്കോയ്ക്ക് ഓണത്തിന് ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാൻ പറ്റില്ല. ഓണം അയാൾടെ ഫെസ്റ്റിവലല്ല.'

'അപ്പൊ സാറു കൊടുക്കില്ലേ?'

'പച്ച മലയാളത്തിലല്ലേ തന്നോടു പറഞ്ഞത്?'

ഉമ്മച്ചൻ ഡിപ്പാർട്ടുമെന്റിന്റെ മാനേജരായതുകൊണ്ട് കീഴിലുള്ള എല്ലാവരുടേയും ഫെസ്റ്റിവൽ അഡ്വാൻസു സാങ്ഷനാക്കുന്നത് ഉമ്മച്ചൻ തന്നെ. ദിനകരന്റേതു പോലും. അസിസ്റ്റന്റ് മാനേജരാണെങ്കിലും, ദിനകരന് അതു സാങ്ഷനാക്കാനുള്ള അധികാരമൊട്ടില്ലാ താനും.

ദിനകരൻ സർക്കുലറുമെടുത്തുകൊണ്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സച്ചിദാനന്ദന്റെ കാബിനിലേയ്ക്കു ചെന്നു. സർവ്വീസിൽ നിന്നു പിരിയാൻ ഒരു വർഷത്തിൽ താഴെ മാത്രമേ ഡീ ജീ എമ്മിനുള്ളു.

'എന്താ ദിനകരാ, സർക്കുലറൊക്കെയായിട്ടാണല്ലോ വരവ്?' ഡീ ജീ എം ചിരിച്ചുകൊണ്ടു ചോദിച്ചു.

'സാറേ, ക്രിസ്ത്യാനിക്ക് ഓണമാഘോഷിക്കാൻ ഫെസ്റ്റിവൽ അഡ്വാൻസു കിട്ടില്ലേ?'

ഡീ ജീ എം നേരിട്ടൊരുത്തരം പറഞ്ഞില്ല. 'എന്താ പ്രശ്‌നം? ആദ്യം തന്നെ അതു കേൾക്കട്ടെ.'

'പ്രശ്‌നം ഞാൻ പറയാം സാർ' എന്നു പറഞ്ഞുകൊണ്ട് ഉമ്മച്ചൻ കടന്നു വന്നു. ദിനകരൻ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു കടക്കുന്നതു കണ്ടപ്പോൾത്തന്നെ ഉമ്മച്ചനും എഴുന്നേറ്റു പോന്നിരുന്നു. കൈയിൽ ഒരു രജിസ്റ്ററുമുണ്ട്. 'വർഗ്ഗീസ് ചാക്കോ ഫെസ്റ്റിവൽ അഡ്വാൻസിനപേക്ഷിച്ചു. അയാൾക്ക് ഓണമാഘോഷിക്കണത്രേ! ക്രിസ്ത്യാനിയ്‌ക്കെവിടുന്നാ ഓണം? അത് അഡ്വാൻസു കിട്ടാൻ വേണ്ടി മാത്രം പറഞ്ഞതാ. ഞാനതു റെജക്റ്റു ചെയ്തു. പർപ്പസ് നോട്ട് ജെനുവിൻ.' ഉമ്മച്ചൻ കാര്യം വിശദമാക്കി.

'ഫെസ്റ്റിവൽ അഡ്വാൻസിനെപ്പറ്റിയുള്ള മുഴുവൻ റൂളുകളും ഈ സർക്കുലറിലുണ്ട്.' ദിനകരൻ ഇടപെട്ടു. 'അവരവരുടെ മതങ്ങളുടെ ഫെസ്റ്റിവലുകൾക്കു മാത്രമേ ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാവൂ എന്ന് ഇതിൽ ഒരിടത്തും പറയുന്നില്ല, സർ.' ദിനകരൻ സർക്കുലർ ഫയൽ മേശപ്പുറത്തു നിവർത്തി വച്ചു.

'അത് അതില് പറയേണ്ട കാര്യമില്ലല്ലോ. പറയാതെ തന്നെ അതു മനസ്സിലാക്കിയെടുക്കാൻ ഇത്തിരി കോമൺസെൻസു മാത്രം മതി.' ഉമ്മച്ചൻ പരിഹസിച്ചു.

'സാറിന്റെ തീരുമാനം പറയ്.' ദിനകരൻ ഡീ ജീ എമ്മിനോടാവശ്യപ്പെട്ടു.

ഡീ ജീ എമ്മിന് എന്തെങ്കിലും പറയാനാകുന്നതിനു മുമ്പ്, ഉമ്മച്ചൻ കൈയിലുണ്ടായിരുന്ന രജിസ്റ്റർ അദ്ദേഹത്തിന്റെ മുമ്പിൽ നിവർത്തിക്കാണിച്ചു. 'നമ്മളിതുവരെ സാങ്ഷനാക്കിയിട്ടുള്ള ഫെസ്റ്റിവൽ അഡ്വാൻസുകളുടെ ലിസ്റ്റാണിത്. സാറിതൊന്നു നോക്ക്.'

'പോൾ ക്രിസ്തുമസ്, ജോസ് – ഈസ്റ്റർ, ഹുസൈൻ റംസാൻ, നാസർ ഈദ്, സന്തോഷ് – ഓണം, ദിനകരൻ വിഷു, സരസ്വതി – ദീപാവലി…' ഡീ ജീ എം രജിസ്റ്ററിലെ ലിസ്റ്റ് ഉറക്കെ വായിച്ചു.

'ഇത്രേം കൊല്ലത്തിനിടയിൽ കൊടുത്തിരിക്കുന്ന ഫെസ്റ്റിവൽ അഡ്വാൻസു മുഴുവനും അവരവരുടെ ഫെസ്റ്റിവലുകൾക്കായിരുന്നു. എനിക്കു മുമ്പിരുന്ന ജോസഫ് സാറു സാങ്ഷനാക്കിയതുമൊക്കെ അങ്ങനെ തന്നെ. അല്ലാത്തത് ഒറ്റയൊരെണ്ണം പോലും കൊടുത്തിട്ടില്ല.' ഉമ്മച്ചന്റെ ശബ്ദത്തിൽ ആധികാരികത മുഴങ്ങി.

'എന്താ ദിനകരാ?' ഡീ ജീ എം പ്രതികരണമാരാഞ്ഞു.

'ആരും ഇതിനു മുമ്പ് ഇങ്ങനെ അപ്ലൈ ചെയ്തിട്ടില്ല, അതുകൊണ്ടു കൊടുക്കാനിട വന്നിട്ടില്ല. ഇന്നിപ്പൊ ഒരാള് അപ്ലൈ ചെയ്തിരിക്കുന്നു. അപ്പൊ കൊടുക്കണം.'

ഡീ ജീ എം ഉമ്മച്ചന്റെ നേരേ നോക്കി.

'ഇതുവരെയുള്ള പതിവിൽ നിന്നു വിട്ട് സാങ്ഷനാക്കാൻ പറ്റില്ല, സർ.' ഉമ്മച്ചൻ.

'സാറെന്താ തീരുമാനിക്കണത്?' ദിനകരൻ ഡീ ജീ എമ്മിനെ നോക്കി.

'എന്റെ തീരുമാനത്തിന് ഇവിടെ പ്രസക്തിയുണ്ടോ, ദിനകരാ?' ഡീ ജീ എം ചോദിച്ചു. 'അതിന്റെ സാങ്ഷനിങ് അഥോറിറ്റി മാനേജരാണ്, ഡീ ജീ എമ്മല്ല. ഉമ്മച്ചനാണ് മാനേജർ. ഉമ്മച്ചന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. തീരുമാനം യെസ്സുമാകാം നോയുമാകാം. ഉമ്മച്ചൻ തീരുമാനമെടുത്തു കഴിഞ്ഞു. എനിക്കിതിൽ റോളില്ല.'

ദിനകരൻ വിട്ടില്ല. 'സർ, റെജക്ഷനുകളെല്ലാം നേരേ മുകളിലുള്ള അഥോറിറ്റിക്കു റിപ്പോർട്ടു ചെയ്യണമെന്ന് ഇൻസ്ട്രക്ഷനുണ്ട്. അതനുസരിച്ച് ഉമ്മച്ചൻ സാറ് റെജക്റ്റു ചെയ്ത അപ്ലിക്കേഷൻ സാറിന്റെ മുമ്പിലു വയ്ക്കണം.'

'ആ വ്യവസ്ഥ കസ്റ്റമറുടെ ലോൺ റെജക്റ്റു ചെയ്യുമ്പഴല്ലേ ആപ്ലിക്കബിളാകൂ, ദിനകരാ. സ്റ്റാഫിന്റെ അപ്ലിക്കേഷന് അതു ബാധകമാകുമോ?'

'സർ, സ്റ്റാഫിന്റെ അപ്ലിക്കേഷൻ റെജക്ഷനാകാറില്ലാത്തതുകൊണ്ട് അങ്ങനെ നമുക്കു തോന്നിപ്പോകുന്നതാണ്. ആ സർക്കുലറില് കസ്റ്റമറുടേതെന്നോ സ്റ്റാഫിന്റേതെന്നോ വേർതിരിച്ചു പറയുന്നില്ല. റെജക്ഷനായ ഏതു കേസിനും ആ റൂളു ബാധകമാണ്.' ദിനകരൻ വിശദീകരിച്ചു.
'അതു ബോർഡിന്റെ തീരുമാനമായിരുന്നു. വേണമെങ്കിൽ ആ സർക്കുലറും കാണിച്ചുതരാം.'

മതിയായ കാരണങ്ങളില്ലാതെ ലോണുകൾ നിരസിച്ചു കസ്റ്റമർമാരെ ബ്രാഞ്ച് മാനേജർമാർ മടക്കി അയയ്ക്കുന്നതു നിയന്ത്രിക്കാൻ വേണ്ടി ഡയറക്റ്റർ ബോർഡെടുത്ത തീരുമാനമായിരുന്നു, അത്.

'ഞാനാ അപ്ലിക്കേഷൻ സാറിനു വച്ചേയ്ക്കാം. കാര്യം തീർന്നല്ലോ.' ഉമ്മച്ചൻ വർഗ്ഗീസ് ചാക്കോവിന്റെ ആപ്ലിക്കേഷൻ ഡീ ജീ എമ്മിന്റെ മുന്നിൽ വച്ചു. ഉമ്മച്ചന്റെ തീരുമാനങ്ങൾ ഡീ ജീ എം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രകടമായ അതൃപ്തിയോടെ ഉമ്മച്ചൻ രജിസ്റ്ററുമായി തന്റെ സീറ്റിലേയ്ക്കു മടങ്ങിപ്പോയി.

മാനേജരുടെ തീരുമാനം തിരുത്താൻ ഡീ ജീ എമ്മിന് അധികാരമുണ്ട്. ദിനകരൻ പ്രതീക്ഷയോടെ ഡീ ജീ എമ്മിന്റെ മുഖത്തു നോക്കി.

ക്രിസ്ത്യാനിക്ക് ഓണത്തിനു വേണ്ടി ഫെസ്റ്റിവൽ അഡ്വാൻസു കൊടുക്കാമോ? ഡീ ജീ എം ആലോചിച്ചു. അവരവരുടേതല്ലാത്ത ഫെസ്റ്റിവലുകൾക്കു വേണ്ടി അഡ്വാൻസു കൊടുത്തുകൂടാ എന്നു സർക്കുലറിൽ പറയുന്നില്ലെന്നതു ശരി തന്നെ. എന്നാൽ കൊടുക്കാമെന്നും പറയുന്നില്ല. വർഷങ്ങളായി കൊടുത്തു പോന്നിരിക്കുന്നതാകട്ടെ, അവരവരുടെ ഫെസ്റ്റിവലുകൾക്കാണു താനും. അന്യമതത്തിന്റെ ഫെസ്റ്റിവലാഘോഷിക്കാൻ ഒരു തവണ പോലും അഡ്വാൻസു കൊടുത്തിട്ടില്ല. താനായിട്ട് ആ പതിവു തെറ്റിക്കണോ? ഡീ ജീ എം ശങ്കിച്ചു.

'സാറിന് അതിപ്പോ സാങ്ഷനാക്കാം.' ഡീ ജീ എമ്മിന്റെ മുഖത്തെ വൈമനസ്യം കണ്ടു ദിനകരൻ പറഞ്ഞു.

'ഞാനൊരു പണി ചെയ്യാം.' അല്പസമയത്തിനു ശേഷം ഡീ ജീ എം പറഞ്ഞു. 'ഞാനിത് ചെറിയാൻ സാറിനു വയ്ക്കാം.' ഡീ ജീ എം സ്വന്തം അധികാരപരിധിയിൽ വരുന്നൊരു കാര്യം ജനറൽ മാനേജരായ ചെറിയാൻ സാറിന്റെ മുന്നിലേയ്ക്കു 'തട്ടിയിട്ടു കൊടുക്കുന്ന'തിലുള്ള അതൃപ്തി ദിനകരന്റെ മുഖത്തു പ്രതിഫലിച്ചു. അതവഗണിച്ചുകൊണ്ടു ഡീ ജീ എം തുടർന്നു: 'ജീ എം തീരുമാനിക്കട്ടെ. ചെയ്യാൻ പാടില്ലാത്തതു വല്ലതും നമ്മളു ചെയ്തു വെറുതേ പുലിവാലു പിടിയ്‌ക്കേണ്ട കാര്യമില്ല.' ഡീ ജീ എമ്മിന്റെ സ്വരത്തിൽ ക്ഷമാപണമുണ്ടായിരുന്നു.

'സച്ചിദാനന്ദൻ സാറ് എപ്പഴുമിങ്ങനെയാ. തീരുമാനമെടുക്കാൻ ധൈര്യപ്പെടില്ല.' ദിനകരനോർത്തു. അതു നേരിട്ടു പറഞ്ഞില്ല.

ഡീ ജീ എം ഒരു വെള്ളക്കടലാസ്സെടുത്തു. 'സബ്മിറ്റഡ് ടു ദ ജീ എം' എന്നു ശീർഷകമെഴുതി. 'എ ക്രിസ്റ്റ്യൻ സീക്ൾസ് ഫെസ്റ്റിവൽ അഡ്വാൻസ് ഫോർ സെലിബ്രേറ്റിങ് ഓണം. ദ ഫെസ്റ്റ് സച്ച് കേസ് ഹിയർ. വി ഹമ്പ്‌ലി റിക്വെസ്റ്റ് ദ ജീ എംസ് ഗൈഡൻസ്.' ഒപ്പിട്ടു. മേശയുടെ അടിയിലെ ബട്ടൺ ഒരു തവണ ചവിട്ടിയമർത്തി. കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടു നാസർ വന്നു. ബാങ്ക്മാൻ. അതായതു പ്യൂൺ.

വർഗ്ഗീസ് ചാക്കോയുടെ തിരസ്‌കൃതമായ അപേക്ഷയും ഡീ ജീ എമ്മിന്റെ നോട്ടും അടങ്ങുന്ന, ചുവന്ന കോണുകളുള്ള ഒരു ഫോൾഡർ നാസറോടൊപ്പം ജീ എമ്മിന്റെ ഓഫീസിലേയ്ക്കു യാത്രയായി. ചുവന്ന കോണുകൾ അത്യാവശ്യത്തെ സൂചിപ്പിക്കുന്നു. അത്തരം ഫോൾഡറുകളിന്മേൽ തീരുമാനം ഉടനടിയുണ്ടാകുന്നു.

അക്ഷമയോടെ കാത്തിരിക്കുകയായിരുന്ന സന്തോഷ്, ദിനകരൻ ഡീ ജീ എമ്മിന്റെ ക്യാബിനിൽ നിന്നിറങ്ങുന്നതു കണ്ടു ധൃതിയിൽ ചെന്നു. ദിനകരൻ നിഷേധഭാവത്തിൽ ആംഗ്യം കാട്ടി. 'ഡീ ജീ എം അത് ജീ എമ്മിനു തട്ടി.'

സന്തോഷതു വർഗ്ഗീസ് ചാക്കോയെ അറിയിച്ചു.

വർഗ്ഗീസ് ചാക്കോയുടെ മനസ്സു ചത്തു. ദിനകരൻ കാര്യമേറ്റെടുത്തു എന്നറിഞ്ഞപ്പോളുണർന്ന ആശ മുഴുവൻ നിരാശയായി പരിണമിച്ചു.

വർഗ്ഗീസ് ചാക്കോയുടെ കാര്യം മുഴുവനും നന്നായറിയുന്നയാളാണ് ഉമ്മച്ചൻ. അങ്ങനെയുള്ള ഉമ്മച്ചൻ പോലും സാങ്ഷനാക്കാഞ്ഞ ഫെസ്റ്റിവൽ അഡ്വാൻസ്, ഒരു പരിചയവുമില്ലാത്ത ജീ എം എങ്ങനെ സാങ്ഷനാക്കും!

മുകളിലേയ്ക്കു പോകുന്തോറും കീഴുദ്യോഗസ്ഥരോടുള്ള ദയവും സഹതാപവും മറ്റും കുറയും. ഉമ്മച്ചൻ തന്നെ ഉദാഹരണം. ഉമ്മച്ചൻ അസിസ്റ്റന്റ് മാനേജരായിരുന്നപ്പോൾ കൂടുതൽ അടുപ്പം കാണിച്ചിരുന്നു. മാനേജരായ ശേഷം പഴയ അടുപ്പമൊക്കെ ഉമ്മച്ചൻ മറന്നിരിക്കുന്നു. മാനേജരുടെ കാര്യം പോലും അങ്ങനെയായിരിയ്‌ക്കെ ചെയർമാന്റെ നേരേ താഴെയുള്ള ജീ എമ്മിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

വൈകീട്ടെങ്ങനെ വീട്ടിലേയ്ക്കു ചെല്ലും? ഇക്കാര്യമെങ്ങനെ അവരോടു പറയും? ഭാര്യയുടെ മുഖത്തെങ്ങനെ നോക്കും? അവളെന്തൊക്കെയായിരിക്കും പറയുക. അപ്പച്ചനോ? കുഞ്ഞുങ്ങൾ ചിലപ്പോൾ കരഞ്ഞുകളഞ്ഞേയ്ക്കാം. അമ്മച്ചി മിണ്ടാതിരുന്നെന്നും വരാം.

വാസ്തവത്തിൽ വിവാഹം കഴിക്കണ്ടായിരുന്നു. വിവാഹം കഴിക്കുന്നതിനു മുമ്പു പ്രാരാബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്പച്ചൻ പണിക്കു പൊയ്‌ക്കൊണ്ടിരുന്നു. വർഗ്ഗീസ് ചാക്കോ വിവാഹം കഴിക്കുകയും, കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തതോടൊപ്പം തന്നെ, അപ്പച്ചനു പണിയെടുക്കാനാകാതെയുമായി. പഴയ വീടു പുതുക്കിപ്പണിയാൻ സഹകരണബാങ്കിൽ നിന്നെടുത്ത ലോണിലേയ്ക്കുള്ള തിരിച്ചടവ് നടുവൊടിക്കുകയും ചെയ്യുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ച നില!

വർഗ്ഗീസ് ചാക്കോ മേശപ്പുറത്തു മുഖമമർത്തിയിരുന്നു.

ആരേയും ഉപദ്രവിക്കാതെയാണു ജീവിച്ചുപോന്നിട്ടുള്ളത്. ആകുന്ന തരത്തിൽ പലരേയും സഹായിച്ചിട്ടുമുണ്ട്. പള്ളിയിലും വീട്ടിലും വച്ചു മുടങ്ങാതെ പ്രാർത്ഥിക്കാറുണ്ട്. കർത്താവിനേയോ പള്ളിയേയോ അപ്പച്ചനേയോ അമ്മച്ചിയേയോ ഒരിക്കലും ധിക്കരിച്ചിട്ടുമില്ല.

എന്നിട്ടുമെന്തേ ചുറ്റുമുള്ള സമൂഹം നിഷ്‌കരുണം ജീവിതം അസഹ്യമാക്കിത്തീർക്കുന്നത്?

മതിയായി. ജീവിച്ചു മതിയായി.

'വർഗ്ഗീസേട്ടനെ ദേ ഡീ ജീ എം വിളിക്കണ് ണ്ട്.' നാസർ കുലുക്കി വിളിച്ചപ്പോൾ വിഷാദം ഘനീഭവിച്ച മുഖവുമായി വർഗ്ഗീസ് ചാക്കോ എഴുന്നേറ്റു. മെല്ലെ ഡീ ജീ എമ്മിന്റെ ക്യാബിനിലേയ്ക്കു നടക്കുമ്പോൾത്തന്നെ ഉമ്മച്ചൻ അവിടെ നിൽക്കുന്നതു കണ്ടു. കൂടുതൽ കുഴപ്പങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉമ്മച്ചന്റെ സാന്നിദ്ധ്യം.

വർഗ്ഗീസ് ചാക്കോയുടെ വിഷാദം വർദ്ധിച്ചു.

'തന്റെ അപ്ലിക്കേഷൻ ഞങ്ങളു ചെറിയാൻ സാറിനു വച്ചിരുന്നു.' വർഗ്ഗീസ് ചാക്കോയെ കണ്ടയുടനെ ഡീ ജീ എം പറഞ്ഞു. 'അതിപ്പൊ മടങ്ങി വന്നു.'

മടങ്ങി വന്നു എന്നു കേട്ടതോടെ വർഗ്ഗീസ് ചാക്കോയുടെ തളർച്ച വർദ്ധിച്ചു. വീഴാതിരിക്കാൻ മേശമേലൂന്നി. 'ഇന്നു വീട്ടിലേയ്ക്കില്ല,' മനസ്സിൽപ്പറഞ്ഞു.

ഡീ ജീ എം തുടർന്നു. 'ജീ എം എഴുതിയിരിക്കുന്നതു താൻ തന്നെ വായിക്ക്.' ജീ എമ്മിന്റെ കുറിപ്പുള്ള നോട്ടു ഡീ ജീ എം വർഗ്ഗീസ് ചാക്കോയുടെ മുന്നിലേയ്ക്കു നീക്കി വച്ചു കൊടുത്തു.

ഫെസ്റ്റിവൽ അഡ്വാൻസ് അപേക്ഷയ്ക്ക് ഉമ്മച്ചൻ വിധിച്ച വധശിക്ഷ ജീ എമ്മും ശരി വച്ചിട്ടുണ്ടാകും. ഫെസ്റ്റിവൽ അഡ്വാൻസു ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിനുള്ള താക്കീതും ഒരുപക്ഷേ ജീ എം എഴുതിച്ചേർത്തിട്ടുണ്ടാകും. ഡീ ജീ എമ്മിന്റെ നോട്ടിൽ ജീ എം പച്ച മഷിയിൽ എഴുതിയിരുന്നതു വായിക്കാൻ, ഇരച്ചുവന്ന കണ്ണുനീരിന്റെ മൂടൽ മൂലം വർഗ്ഗീസ് ചാക്കോയ്ക്കു കഴിഞ്ഞില്ല.

'വർഗ്ഗീസേ, താൻ കരയണ്ട.' ഡീ ജീ എം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 'ജീ എമ്മെഴുതിയിരിക്കണത് ഞാൻ തന്നെ വായിച്ചു തരാം.'

അതിനിടയിൽ ദിനകരനുമെത്തി. ജീ എമ്മിന്റെ കുറിപ്പ് ഡീ ജീ എം ഉറക്കെ വായിച്ചു:

'ഇൻ ദിസ് ഗ്രേയ്റ്റ്, സെക്യുലർ നേഷൻ ഓഫ് അവേഴ്‌സ്, എവ്‌രിവൺ ക്യാൻ സെലിബ്രേറ്റ് എവ്‌രി ഫെസ്റ്റിവൽ, ഇറെസ്‌പെക്റ്റീവ് ഓഫ് റിലിജ്യസ് അഫിലിയേഷൻസ്. സച്ച് ക്രോസ്സ് റിലിജ്യസ് സെലിബ്രേഷൻസ് ഡിസെർവ് റെഡി എൻകറേജ്‌മെന്റ്. ഫെസ്റ്റിവൽ അഡ്വാൻസസ് ഷാൽ നോട്ട് ബി റിജക്റ്റഡ് ഓൺ സച്ച് ഗ്രൌണ്ട്‌സ്. ദിസ് ഗൈഡൻസ് ഷാൽ ബി മെയ്‌ഡ് നോൺ ടു എവ്‌രി സാങ്ഷനിങ് അഥോറിറ്റി. വിത്ത് പ്ലഷർ, അയാം ഹിയർബൈ സാങ്ഷനിങ് ദ ഫെസ്റ്റിവൽ അഡ്വാൻസ് ടു മിസ്റ്റർ വർഗ്ഗീസ് ചാക്കോ ഫോർ സെലിബ്രേറ്റിങ് ഓണം.'

പാരവശ്യത്തിനിടയിൽ 'അയാം ഹിയർബൈ സാങ്ഷനിങ്' എന്നു മാത്രമേ വർഗ്ഗീസ് ചാക്കോയ്ക്കു മനസ്സിലായിരുന്നുള്ളൂ. ഡീ ജീ എം ആ വാക്കുകൾ ആവർത്തിക്കുകയും ചെയ്തു.

കടമ്പകളിൽത്തട്ടിത്തകരും എന്നു തീർച്ചപ്പെടുത്തിയിരുന്ന ഫെസ്റ്റിവൽ അഡ്വാൻസെന്ന സുന്ദരസങ്കല്പം, ഭയാശങ്കകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, ഇത്ര പെട്ടെന്നു യാഥാർത്ഥ്യമായെന്ന മോഹനസത്യം വിശ്വസിക്കാനാകാതെ വർഗ്ഗീസ് ചാക്കോ മിഴിച്ചു നിന്നുപോയി. ദിനകരൻ കൈ പിടിച്ചു കുലുക്കിക്കൊണ്ടു 'കൺഗ്രാജുലേഷൻസ്' പറഞ്ഞപ്പോഴും വർഗ്ഗീസ് ചാക്കോയ്ക്കു വാക്കുകൾ കിട്ടിയില്ല.

'വണ്ണോഫ് ദ ബെസ്റ്റ് ഡിസിഷൻസ് ഐ ഹാവ് എവർ കമെക്രോസ്' എന്നു പ്രഖ്യാപിച്ചുകൊണ്ടു ഡീ ജീ എം വർഗ്ഗീസ് ചാക്കോയോടു ചോദിച്ചു, 'തൃപ്തിയായില്ലേ, വർഗ്ഗീസേ?'

കണ്ഠമിടറിയതുകൊണ്ടു വർഗ്ഗീസ് ചാക്കോയ്ക്കു ഡീ ജീ എമ്മിന്റെ ചോദ്യത്തിനു മറുപടി നൽകാനായില്ല. മഴയ്ക്കിടയിലെ തെളിവെയിലുപോലെ, കണ്ണുനീരിനിടയിലൂടെ മന്ദഹസിച്ചു കൊണ്ടു തല കുലുക്കുമ്പോൾ ഉമ്മച്ചൻ വർഗ്ഗീസ് ചാക്കോയുടെ അടുത്തുവന്ന്, സൗഹാർദ്ദഭാവത്തിൽ തോളത്തു സ്പർശിച്ചു. 'താനെന്നോടു പരിഭവം വിചാരിക്കണ്ട. തനിക്ക് അഡ്വാൻസു കിട്ടരുതെന്നു ഞാനൊരിക്കലും വിചാരിച്ചിട്ടില്ല.' ജീ എമ്മിന്റെ കുറിപ്പിലേയ്ക്ക് ഉമ്മച്ചൻ ചൂണ്ടി. 'ദാ, ഇപ്പൊ ഒക്കെ ക്ലിയറായി. ഇനി ആർക്കു വേണമെങ്കിലും, ഏതു ഫെസ്റ്റിവലിനു വേണമെങ്കിലും അഡ്വാൻസു കൊടുത്തേയ്ക്കാം.'

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP