Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ അടിച്ചുകയറ്റിയത് നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം; ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു; അതിക്രൂര കൊലപാതകം ആയിട്ടും നിലമ്പൂർ രാധ വധക്കേസ് ആവിയായി; കേസിൽ പ്രതികളെ വെറുതേ വിട്ടു ഹൈക്കോടതി

ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ അടിച്ചുകയറ്റിയത് നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച ശേഷം; ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു; അതിക്രൂര കൊലപാതകം ആയിട്ടും നിലമ്പൂർ രാധ വധക്കേസ് ആവിയായി; കേസിൽ പ്രതികളെ വെറുതേ വിട്ടു ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ടു. ഒന്നാംപ്രതി നിലമ്പൂർ എൽ.ഐ.സി റോഡിൽ ബിജിനയിൽ ബി.കെ. ബിജു, രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെവിട്ടത്. ഇരുവരെയും നേരത്തെ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു.

2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. ബിജുവിന്റെ പരസ്ത്രീബന്ധം പുറത്താകുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഷംസുദ്ദീന്റെ സഹായത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്‌ത്തുകയും ചെയ്തു.

കേസിലെ ഒന്നാംപ്രതിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2015-ൽ ഇരുവരെയും മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ആറ് വർഷം മുമ്പ് നടന്ന കേസിൽ പ്രതിഭാഗവും, വാദിഭാഗവും നൽകിയ അപ്പീലിന്മേലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനക്കു വന്നത്.

ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പ്ലാസ്റ്റർ മുഖത്തൊട്ടിച്ച് ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കയറ്റി ക്രൂരത കാണിച്ച ശേഷം ശ്വാസം മുട്ടിച്ചും ചവിട്ടിയുമാണ് തൂപ്പുകാരി കോവിലകത്തുമുറി ചിറക്കൽ രാധ(49)യെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ചാക്കിലാക്കി കുളത്തിലെറിയുകയായിരുന്നു. കേസിലെ പ്രതികളായ നിലമ്പൂർ എൽഐസി റോഡിൽ ബി കെ ബിജു നായർ(37), ചുള്ളിയോട് കുന്നശ്ശേരി ഷംസുദ്ദീൻ എന്ന ബാപ്പുട്ടി (28) എന്നിവരെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയായിരുന്ന പി എസ് ശശികുമാർ ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ കൊലപാതകവും ബലാൽസംഗവും ഒരുമിച്ചായതിനാൽ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും അതിനാൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും നിരപാധികളായതിനാൽ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൽ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

2014 ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കോൺഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികൾ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കിൽ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കൽ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.

രാധയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി 9ന് വൈകീട്ടാണ് മൃതദേഹം കുളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. 10ന് രാവിലെ കുളം വറ്റിച്ച് മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾ രാധയുടേതെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ പ്രതികൾ പൊലീസ് പിടിയിലായി. തുടർന്ന് ഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയായത്. അന്വേഷണത്തിൽ നേരത്തെ രാധയെ പ്രതികൾ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തു വന്നിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബലാൽസംഗം എന്ന വകുപ്പ് നിർവചനത്തിൽ ഭേദഗതി വരുത്തിയ ശേഷം ഉണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കൊലക്കേസാണിത്. ജഡം തിരിച്ചറിയാനായി ഡി എൻ എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണ്. കേസിൽ രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രതിയായ ബിജു നായർ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയും, മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗവുമായിരുന്നു. രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്നാണ് കണ്ടെത്തിയിരുന്നത്. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞിരുന്നത്.

കഴിഞ്ഞ ഏഴുവർഷമായി കേസിലെ പ്രതി ബിജു കോൺഗ്രസ് ഓഫീസ് സെക്രട്ടറിയായിരുന്നു. വർഷങ്ങളായി രാധയും ഇതേ ഓഫീസിൽ തൂപ്പുജോലി ചെയ്തു വരികയുമായിരുന്നു. വളരെ അടുപ്പത്തിലായിരുന്നു ഇരുവരുമെങ്കിലും കുറച്ചു നാളായി അകന്നിരുന്നതായി ബിജു മൊഴി നൽകിയിട്ടുണ്ട്. രാധ മനസ്സുതുറന്നാൽ തന്റേതടക്കമുള്ള ചിലരുടെ കുടുംബജീവിതം തകരുമെന്ന് ബിജു ഭയന്നിരുന്നു. ഇതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP