Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികൾക്ക് നേരെയും ഹൂഥി ആക്രമണം; വെടിനിർത്തൽ സന്നദ്ധതയ്ക്ക് ശേഷവും സൗദി കേന്ദ്രങ്ങൾക്ക് നേരെയുള്ള ഹൂഥി ആക്രമണങ്ങളിൽ വ്യാപകമായ ആഗോള അമർഷം

ജിസാൻ, നജ്റാൻ എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികൾക്ക് നേരെയും ഹൂഥി ആക്രമണം; വെടിനിർത്തൽ സന്നദ്ധതയ്ക്ക് ശേഷവും സൗദി കേന്ദ്രങ്ങൾക്ക് നേരെയുള്ള ഹൂഥി ആക്രമണങ്ങളിൽ വ്യാപകമായ ആഗോള അമർഷം

അക്‌ബർ പൊന്നാനി

ജിദ്ദ: ആഭ്യന്തര കലഹം താറുമാറാക്കിയ യമനിൽ സമഗ്രവും ശാശ്വതവുമായ സമാധാനം കൊണ്ടുവരികയും അവിടെ നിലനിൽക്കുന്ന ഗുരുതരമായ സമാധാന, മാനുഷിക പ്രതിസന്ധികൾക്ക് പരിഹാരം കാണുകയെന്ന ഉദ്യേശത്തോടെ രണ്ടു ദിവസം മുമ്പ് സൗദി അറേബ്യ മുന്നോട്ടു വെച്ച സമാധാന നിർദേശങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാതെ പിന്നെയും ആക്രമണങ്ങളുടെ പാതയിൽ മുന്നോട്ടു പോകുന്ന വിമത ഹൂഥി സായുധ കലാപകാരികൾക്കെതിരെ ആഗോള തലത്തിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്ന് പൊങ്ങുകയാണ്. അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ വിവിധ ആഗോള കേന്ദ്രങ്ങളും ലോക രാജ്യങ്ങളും അന്താരാഷ്ട്ര ഇസ്ലാമിക കൂട്ടായ്മകളും ഹൂഥി അതിക്രമങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ചു.

2014 ൽ തുടങ്ങിയ യമൻ ആഭ്യന്തര കലാപത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ, ഇറാൻ സഹായത്തോടെ ഹൂഥികൾ മറിച്ചിട്ട നിയമാനുസൃത സർക്കാരിനെ പുനരവരോധിക്കുകയെന്ന ദൗത്യത്തോടെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയ്ക്ക് സായുധമായി തന്നെ ഇടപെടേണ്ടി വന്നു. 2015 മാർച്ച് 26 നായിരുന്നു അത്. ചരിത്ര ദൗത്യത്തിൽ യു എ ഇ യും പങ്ക് വഹിക്കുന്നുണ്ട്.

ജനോപകാര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഭീരുത്വം പ്രതിഫലിപ്പിക്കുന്ന ആക്രമണമായി സൗദി അറേബ്യ ഹൂഥി ആക്രമണങ്ങളെ വിശേഷിപ്പിച്ചു. ആക്രമണങ്ങൾ സൗദിക്ക് നേരേയുള്ളത് എന്നതിലുപരി അന്താരാഷ്ട്ര ഊർജ്ജ വിതരണ രംഗത്തെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിനെതിരെ ആഗോളതലത്തിലുള്ള നടപടികൾ അനിവാര്യമാണെന്നും സൗദി പ്രസ്താവന ആവർത്തിച്ചു.

വെള്ളിയാഴ്ച നിരവധി ബാലിസ്റ്റിക് മിസൈൽ - ഡ്രോൺ ആക്രമണങ്ങളാണ് ഹൂഥി കലാപകാരികൾ സൗദിക്ക് നേരെ നടത്തിയത്. ആക്രമണങ്ങൾ ജനവാസ മേഖലകളും പൊതുജനോപകാര കേന്ദ്രങ്ങളും ലക്ഷ്യം വെച്ചുകൊണ്ടുള്ളവയാണ് താനും. അതേസമയം, ഹൂഥികളുടെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യങ്ങളിലെത്തും മുമ്പേ ഒന്നൊന്നായി തകർത്ത് വീഴ്‌ത്തിയതായും അറബ് സഖ്യസേനാ വാക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി ചിത്രങ്ങൾ സഹിതം വിവരിച്ചു.

സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വന്ന എട്ട് ആളില്ലാ വിമാനങ്ങളെ അറബ് സഖ്യസേന തകർത്തതായി സേനാ വാക്താവ് വെളിപ്പെടുത്തി. സ്ഫോടക വസ്തുക്കൾ നിറച്ചു കൊണ്ടതായിരുന്നു ആളില്ലാ വിമാനങ്ങൾ ഹൂഥികൾ സൗദി ലക്ഷ്യങ്ങൾക്ക് നേരെ അയച്ചത്. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്ത് നഗരങ്ങൾക്ക് നേരേയും ഡ്രോൺ ആക്രമണം ഉണ്ടായി.

വെള്ളിയാഴ്ച നടന്ന ഹൂഥി ഭീകരതയ്ക്ക് വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളും ഇരകളായി. ദക്ഷിണ സൗദിയിൽ തന്നെയുള്ള ജീസാനിലെയും നജ്‌റാനിലെയും സർവ്വകലാശാലകളാണ് ഇത്തരത്തിൽ ഹൂഥികളുടെ ആക്രമണങ്ങൾക്ക് വെള്ളിയാഴ്ച ഇരയായത്.

മറ്റൊരു വ്യാഴാഴ്ച രാത്രി നടന്ന മറ്റൊരു സമാന സംഭവത്തിൽ ജിസാനിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണ കേന്ദ്രത്തിന് നേരേ ഹൂഥി ആക്രമണ നീക്കം നടന്നതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. കേന്ദ്രത്തിലെ ഒരു ടാങ്കിനു തീ പിടിചെങ്കിലും ജീവഹാനിയോ മറ്റു അപായങ്ങളോ ഉണ്ടായില്ല.

ഹൂഥി ബോംബ് ഡ്രോണുകൾ സൗദി പ്രതിരോധ സംവിധാനം തകർക്കുന്ന വീഡിയോ സഖ്യസേന പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സൗദിക്ക് നേരെ തൊടുത്തു വിട്ട ചില റോക്കറ്റുകളും ഡ്രോണുകളും യമൻ അതിർത്തിക്ക് മുമ്പായി തന്നെ തകർന്ന് വീണ സംഭവങ്ങളും സഖ്യസേന പുറത്തു വിട്ടു. സഅദ, ജൗഫ് തുടങ്ങിയ സ്ഥലങ്ങളിൽ അവ തകർന്ന് വീഴുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP