Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൻഎസ്എസിനെ വിരട്ടാൻ നോക്കേണ്ട; വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ; സംഘടന ഉന്നയിച്ച മൂന്നു ആവശ്യങ്ങളിലും രാഷ്ട്രീയമില്ല; പൊതുസമൂഹത്തിന് സംശയത്തിനും ഇടയില്ല; രാഷ്ട്രീയമായി എൻ.എസ്.എസ് ഇപ്പോഴും സമദൂരത്തിൽ തന്നെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

എൻഎസ്എസിനെ വിരട്ടാൻ നോക്കേണ്ട; വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ; സംഘടന ഉന്നയിച്ച മൂന്നു ആവശ്യങ്ങളിലും രാഷ്ട്രീയമില്ല; പൊതുസമൂഹത്തിന് സംശയത്തിനും ഇടയില്ല; രാഷ്ട്രീയമായി എൻ.എസ്.എസ് ഇപ്പോഴും സമദൂരത്തിൽ തന്നെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ തുടർച്ചയായി വിമർശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സുകുമാരൻ നായർ വാർത്താക്കുറിപ്പ് ഇറക്കി.
എൻഎസ്എസിനെ വിരട്ടാമെന്ന് കരുതേണ്ട. എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളിൽ രാഷ്ട്രീയമില്ല. എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ് സർക്കാരിനോട് രാഷ്ട്രീയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നടപടി എടുക്കണം, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10 ശതമാനം സംവരണം കേരളത്തിലും നടപ്പാക്കണം. മന്നത്ത് പത്മനാഭന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച് നെഗേഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന് കീഴിലാക്കണം എന്നീ ആവശ്യങ്ങളാണ് എൻഎസ്എസ് മുന്നോട്ടുവെച്ചത്.

ഈ മൂന്ന് ആവശ്യങ്ങളിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമർശിക്കുന്നവർ വ്യക്തമാക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഇക്കാര്യങ്ങളിൽ പൊതുസമൂഹത്തിന് ഇടയിൽ സംശയത്തിന് ഇടയില്ല. രാഷ്ട്രീയമായി എൻഎസ്എസ് ഇപ്പോഴും സമദൂര നിലപാടിൽ തന്നെയാണെന്നും ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ എൻഎസ്എസ് നേതൃത്വത്തിനെതിരെ പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. തുടർച്ചയായി സർക്കാരിനെ വിമർശിക്കുന്നതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്. അത്തരത്തിൽ നാട്ടിൽ പ്രതികരണമുണ്ട്. ഇക്കാര്യം സുകുമാരൻനായരും മനസ്സിലാക്കുന്നതാണ് നല്ലത്. തനിക്ക് എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ല. സർക്കാരിനും എൻഎസ്എസിനോട് പ്രശ്നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

സംസ്ഥാന സർക്കാരിനോട് പ്രധാനമായി എൻ.എസ്.എസ്. ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം. രണ്ട്, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10% സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം. മൂന്ന്, സാമൂഹികപരിഷ്‌കർത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുത്തണം എന്നിവയാണ്.

ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് എൻ.എസ്.എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

അതിൽ, ശബരിമലയിലെ യുവതീപ്രവേശനവിഷയം ഇപ്പോഴും എവിടെ നില്ക്കുന്നു എന്ന് ജനങ്ങൾക്കറിയാം. 10 ശതമാനം സാമ്പത്തികസംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽ വന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് ഒരുവർഷത്തിനു ശേഷം 3.1.2020-ലാണ് സംസ്ഥാനസർക്കാർ അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 12.02.2020-ൽ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി 23.10.2020-ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

10 ശതമാനം സാമ്പത്തികസംവരണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സർക്കാർ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്കസമുദായപട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മന്നംജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിന് പല തവണ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻ.എസ്.എസ്സിന്റെ ആവശ്യം സർക്കാർ നിരസിക്കുകയാണുണ്ടായത്.

ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എൻ.എസ്.എസ്സിനെ വിമർശിക്കുന്നവർ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാമെണെന്നേ പറയാനുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP