Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇരട്ടവോട്ട്; ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് നിരവധി വ്യാജവോട്ടുകൾ; പ്രതിപക്ഷ നേതാവിന്റെ പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ; അച്ചടക്ക നടപടികൾ ആരംഭിച്ചു; യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും ടിക്കാറാം മീണ

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇരട്ടവോട്ട്; ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് നിരവധി വ്യാജവോട്ടുകൾ; പ്രതിപക്ഷ നേതാവിന്റെ പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ; അച്ചടക്ക നടപടികൾ ആരംഭിച്ചു; യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും ടിക്കാറാം മീണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ട വോട്ട് സ്ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ നേതാക്കളിൽ നിന്ന് പരാതി ലഭിച്ചിരുന്നു.

ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. ആയിരക്കണക്കിന് വ്യാജവോട്ടുകൾ കണ്ടെത്തിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

പരിശോധനയിൽ ഇരട്ടവോട്ടുകൾ കൂടാനാണ് സാധ്യതയെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. 5 നിയോജക മണ്ഡലങ്ങളായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പരാതിയിൽ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ പരാതിയിലെ കാര്യങ്ങൾ വാസ്തവമാണെന്നു കമ്മിഷനു ബോധ്യമായി.

ഇരട്ട വോട്ടു കണ്ടെത്തിയതിന്റെ കണക്ക് ഇങ്ങനെ: വൈക്കം 590, ഇടുക്കി 434, ചാലക്കുടി 570, പാലക്കാട് 800, കോഴിക്കോട് പരാതിയിൽ പറയുന്നതിന്റെ പകുതി ഇരട്ടിവോട്ട്, തവനൂരിൽ പരാതിയിൽ പറയുന്നതിന്റെ 70% ഇരട്ടിവോട്ട്, കാസർകോട് 640. ഇരട്ടിവോട്ട് എല്ലാ തവണയും ഉണ്ടാകുന്നതാണെന്നും പരിശോധന തുടരുമെന്നും ടിക്കാറാം മീണ പറഞ്ഞു.

ജനുവരി 20നു ശേഷം വോട്ടർ പട്ടികയിൽ പേരുചേർക്കാൻ 9 ലക്ഷം അപേക്ഷയാണ് കമ്മിഷനു കിട്ടിയത്. കോവിഡായതിനാൽ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കു നേരിട്ട് വീടുകളിൽപോയി പരിശോധന നടത്താൻ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയതെന്നു ടിക്കാറാം മീണ പറഞ്ഞു. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി. ഇതു മുൻ വർഷങ്ങളിലും ഉണ്ടായിട്ടുണ്ട്. കാസർകോട് കുമാരി എന്ന പേരിൽ അഞ്ച് കാർഡ് കണ്ടെത്തി. ഇതിൽ നാലെണ്ണം നശിപ്പിച്ചു. കാർഡുകൾ അനുവദിച്ച അസി. ഇലക്ട്രൽ റജിസ്‌ട്രേഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്തു.

ഉദ്യോഗസ്ഥർ മനഃപൂർവം ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ നൽകിയാൽ നടപടിയെടുക്കും. കാസർകോട്ടെ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും.

'ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്നങ്ങളാണ്. പലസ്ഥലങ്ങളിലും ബിൽഒമാർ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. 'പോളിങ് ബൂത്തിൽ പാർട്ടികൾ പലപ്പോഴും ഇലക്ഷൻ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്നം പരിഹരിക്കാൻ പാർട്ടികൾക്ക് വേണമെങ്കിൽ വോട്ടർമാരെ തന്നെ ഇലക്ഷൻ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തും.'

കാലങ്ങളായി ഈ പ്രശ്നങ്ങൾ സംസ്ഥാനത്തുണ്ട്. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ കൃത്യസമയത്ത് ആരോപണം ഉന്നയിച്ചില്ല. രാഷ്ട്രീയ പാർട്ടികൾ ഉറങ്ങിപ്പോയെന്നും ഇപ്പോഴാണ് ഉണർന്നതെന്നും ടിക്കറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

3,70,000 പോളിങ് ജീവനക്കാരുള്ളതിൽ 96% പേർക്കും വാക്‌സിനേഷൻ നൽകിയതായി ടിക്കാറാം മീണ പറഞ്ഞു. 8,85,000 അപേക്ഷകൾ പോസ്റ്റൽ വോട്ടിനായി നൽകി. 4,40,044 പേർ പോസ്റ്റൽ വോട്ടിന് അർഹരാണ്.
തിരഞ്ഞെടുപ്പിന് 72 മണിക്കൂറിനു മുൻപ് ബൈക്ക് റാലി അവസാനിപ്പിക്കും.

കഴിഞ്ഞ തവണ 121 കമ്പനി കേന്ദ്രസേനയെയാണ് ലഭിച്ചത്. ഇത്തവണ 140 കമ്പനിയെ ലഭിച്ചു. വടക്കൻ കേരളത്തിൽ സേനയെ കൂടുതലായി വിന്യസിക്കും. തിരഞ്ഞെടുപ്പ് ഓഫിസർക്കു ലഭിച്ചതിൽ 66,000 പരാതികൾ ശരിയാണെന്നു വ്യക്തമായതായും ടിക്കാറാം മീണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP