Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൊമാറ്റോ ഡെലിവറി കേസ്; ജീവനക്കാരന്റെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ബംഗളൂരു വിട്ട് ആദ്യം 'പരാതി' നൽകിയ യുവതി; ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

സൊമാറ്റോ ഡെലിവറി കേസ്; ജീവനക്കാരന്റെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ബംഗളൂരു വിട്ട് ആദ്യം 'പരാതി' നൽകിയ യുവതി; ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ സൊമാറ്റോ ജീവനക്കാരൻ കൈയേറ്റം ചെയ്തെന്ന് പരാതി നൽകിയ മേക്കപ്പ് ആർട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷ ചന്ദ്രാണി ബംഗളൂരു നഗരം വിട്ടു. യുവതി തന്നെയാണ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് കാട്ടി സൊമാറ്റോ ജീവനക്കാരൻ കാമരാജ് പൊലീസിന് പരാതി നൽകിയതിനു പിന്നാലെയാണ് ഹിതേഷ ബംഗളുരുവിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോയത്.

കാമരാജിന്റെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് യുവതി ബംഗളൂരുവിൽ നിന്നും മഹാരാഷ്ട്രയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചത്. തിരിച്ചെത്തുമ്പോൾ മൊഴി നൽകാനുള്ള സമയം യുവതിക്ക് നൽകിയിട്ടുണ്ടെന്നും പൊലീസിനു മുന്നിൽ ഹാജരാവാതിരുന്നാൽ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ബെംഗളുരു സിറ്റി പൊലീസ് വ്യക്തമാക്കി.

മേക്കപ്പ് ആർട്ടിസ്റ്റും വ്ളോഗറുമായ ഹിതേഷാ ചന്ദ്രാണി സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് വ്യക്തമാക്കി രംഗത്ത് വന്നതിനു പിന്നാലെയാണ് വിവാദം ഉടലെടുത്തത്. രക്തം വാർന്നൊലിക്കുന്ന മൂക്കുമായി സോഷ്യൽ മീഡിയാ ലൈവിലെത്തിയ ഇന്ദ്രാണി അക്രമം സംഭവം വിവരിക്കുകയായിരുന്നു.

എന്നാൽ കാമരാജും യുവതിയും തമ്മിൽ കേസിനാസ്പദമായ തർക്കം നടന്ന ദൊഡ്ഡാതൊഗുറിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഹിതേഷയാണ് തന്നെ ആക്രമിച്ചതെന്ന് കാണിച്ച് കാമരാജ് പൊലീസിൽ പരാതി നൽകിയത്. നിലവിൽ ഹിതേഷയുടെ പരാതിയിൽ സെമാറ്റോയുടെ സസ്പെൻഷനിലാണ് കാമരാജ്.

സംഭവത്തെക്കുറിച്ച് കാമരാജ് തന്റെ ഭാഗം വിശദീകരിച്ചതിനു പിന്നാലെ ഹിതേഷയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യുവതി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് ആയ കാമരാജ് പറയുന്നത്.യുവതിയുടെ മൂക്കിന് പരിക്ക് പറ്റിയത് താൻ കാരണമല്ലെന്നും ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാൻ വൈകിയതിന് വളരെ മോശമായ പെരുമാറ്റമായിരുന്നു യുവതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും കാമരാജ് പറഞ്ഞു.

' അവരുടെ അപാർട്മെന്റ് ഡോറിൽ എത്തിയ ശേഷം ഭക്ഷണം കൈമാറി. പേയ്മെന്റ് തരുമെന്നാണ് താൻ കരുതിയത്. ട്രാഫിക് ബ്ലോക്ക് മൂലം ഡെലിവറി വൈകിയതിനു ഞാൻ ക്ഷമ ചോദിച്ചു. എന്നാൽ അവർ വളരെ മോശമായാണ് തുടക്കം മുതലേ സംസാരിച്ചത്,' കാമരാജ് പറഞ്ഞു.' ഞാൻ ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ കടന്നു പോയത്' കാമരാജ് പറയുന്നു.

ഡെലിവറി ചെയ്ത ഭക്ഷണം വാങ്ങിയ ശേഷം പണം നൽകാൻ യുവതി തയ്യാറായില്ലെന്നും ഇദ്ദേഹം പറയുന്നു. അടിമയെന്നാണ് തന്നെ വിളിച്ചതെന്നും നിനക്കെന്തു ചെയ്യാൻ പറ്റുമെന്ന് ചോദിച്ചെന്നും കാമരാജ് പറയുന്നു. ഇതിനിടയിൽ ഓർഡർ ക്യാൻസൽ ചെയ്ത വിവരം സൊമാറ്റോ അറിയിച്ചു എന്നാൽ ഡെലിവറി ചെയ്ത ഭക്ഷണം യുവതി തിരികെ തരാത്തിനെതുടർന്ന് കാമരാജ് തിരിച്ചു പോരാൻ നോക്കി. പോവുന്നതിനിടയിലും യുവതി ഹിന്ദിയിൽ തുടരെ തെറി പറയുകയും ചെരുപ്പുകളെടുത്ത് കാമരാജിനു നേരെ എറിയുകയും ചെയ്തു.

' അവർ പെട്ടന്ന് എന്റെ നേരെ ചെരിപ്പുകൾ എറിയുകയും എന്നെ അടിക്കാനും തുടങ്ങി. അവരുടെ അടി ഞാൻ കൈ കൊണ്ട് തടുക്കുകയായിരുന്നു,' 'എന്റെ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവരുടെ നഖം കൊണ്ട് തന്നെയാണ് മൂക്കിന് പരിക്കു പറ്റിയത്. അവരുടെ മുഖം കണ്ടവർക്ക് മനസ്സിലാവും അത് ഇടികൊണ്ട് പരിക്ക് പറ്റിയതല്ലെന്ന്.,' കാമരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP