Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോറിയുടെ ഒറ്റ ഇടയിൽ തകർന്നത് കെട്ടിടത്തിന് അധികൃതർ നൽകിയ 'ഉറപ്പ്'; കെട്ടിടം ചെരിഞ്ഞത് താഴത്ത നിലയിലെ തൂൺ തകർന്നതിനാൽ; കെട്ടിടത്തിൽ അകപ്പെട്ട ഡ്രൈവരെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; കൽപ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതർ; സോഷ്യൽ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ

ലോറിയുടെ ഒറ്റ ഇടയിൽ തകർന്നത് കെട്ടിടത്തിന് അധികൃതർ നൽകിയ 'ഉറപ്പ്'; കെട്ടിടം ചെരിഞ്ഞത് താഴത്ത നിലയിലെ തൂൺ തകർന്നതിനാൽ; കെട്ടിടത്തിൽ അകപ്പെട്ട ഡ്രൈവരെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; കൽപ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതർ; സോഷ്യൽ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ലോറിയിടിച്ചതിനെ തുടർന്ന് ചരിഞ്ഞുവീഴാനായ കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇന്നലെ പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില.കെട്ടിടം ചരിയാൻ തുടങ്ങിയതോടെ അധികൃതർ കൃത്യമായ ഇടപെടൽ നടത്തി ഇന്നലെ രാത്രിയോടെ കെട്ടിടം പൊളിച്ചു നീക്കി. രക്ഷാ പ്രവർത്തനവും ഇടപെടലുമൊക്കെ പ്രശംസനീയമാണെങ്കിൽ ഇത്രയും ദുർബലമായ ഒരു കെട്ടിടത്തിന് അതും വളവുപോലെ റിസ്‌കുള്ള ഒരു സ്ഥലത്ത് എങ്ങിനെ അനുമതി നൽകി എന്ന ചോദ്യമാണ് ഉയരുന്നത്.

കൽപ്പറ്റ ദേശീയപാതയിൽ മടിയൂർകുനി പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട ചരക്കുലോറി ബഹുനില കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പതിവുപോലെ അമിതവേഗവും ലോറി ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്‌ച്ച പുലർച്ചെ നാലോടെയാണു അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്ന വരികയായിരുന്ന ലോറി എതിർദിശയിൽ വരിയായിരുന്ന ടെംപോ ട്രാവലറിൽ ഇടിച്ച ശേഷം 200 മീറ്റർ അകലെയുള്ള വിൻഡ്‌ഗേറ്റ് റസിഡൻസി എന്ന 3 നില കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറിയാണു അപകടമുണ്ടായത്.

അമിതവേഗത്തിലായിരുന്ന ലോറിയുടെ മുക്കാൽ ഭാഗവും കെട്ടിടത്തിനുള്ളിലായ നിലയിലായിരുന്നു. കെട്ടിടത്തിന്റെ താഴെ ഭാഗത്തെ തൂണുകളിലേക്കാണു ലോറി ഇടിച്ചു കയറിയത്.ഇതോടെയാണ് കെട്ടിടം ചെരിഞ്ഞ് അപകടഭീഷണിയുയർത്തിത്തുടങ്ങിയത്. വാഹനപകടത്തിൽ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവർക്ക് ഇടിയുടെ ആഘാതത്തിൽ ബഹുനിലക്കെട്ടിടം ചെരിയാൻ തുടങ്ങിയതോടെ തിങ്കളാഴ്ച ആശങ്കയുടെ ദിവസമായി. ജനവാസമേഖലയും സമീപത്തുതന്നെയുള്ള പെട്രോൾ പമ്പും അപകടഭീതിയുടെ ആക്കംകൂട്ടി. എന്നാൽ, സർവ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവർത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാൻ രക്ഷാപ്രവർത്തകർക്കായി.

കെട്ടിടത്തിൽ പ്രവർത്തിച്ചത് ചായക്കടയും ലോഡ്ജും

റോഡിനു താഴെയായി ബേസ്മെന്റും പിന്നെ മൂന്നു നിലകളുമുള്ള കെട്ടിടമാണ് വാഹനാപകടത്തിൽ പാടെ തകർന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കോഫി ഷോപ്പും മുകൾനിലകളിൽ ലോഡ്ജുമാണു പ്രവർത്തിച്ചിരുന്നത്. മൂന്നു തൂണുകൾ ഇടിയുടെ ആഘാതത്തിൽ തകർന്നതോടെ ആറു മണി കഴിഞ്ഞതോടെ ഒരു വശത്തേക്ക് ചെരിയാൻ തുടങ്ങി. ഏഴു മണിയോടെ നാലു തൂണുകൾകൂടി തകർന്ന് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ കെട്ടിടം പൂർണമായും മറിഞ്ഞു വീഴാൻ സാധ്യതയുണ്ടെന്ന ആശങ്ക പരന്നു. ഇതോടെ കെട്ടിടത്തിന് മുന്നിലെ ഗതാഗതം നിരോധിച്ചു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. കോഴിക്കോട് ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങളെ ചുണ്ടേൽകാപ്പംകൊല്ലികൽപറ്റ വഴിയും ചെറിയ വാഹനങ്ങളെ വെള്ളാരംകുന്ന്അഡ്ലെയ്ഡ്‌കൈതക്കൊല്ലിഓണിവയൽ വഴിയും തിരിച്ചുവിട്ടു.

സംഭവത്തത്തുടർന്ന് സ്ഥലം സന്ദർശിച്ച കളക്ടർ അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, അസിസ്റ്റന്റ് കളക്ടർ ബൽപ്രീത് സിങ്ങ്, എ.ഡി.എം. ടി. ജനിൽ കുമാർ തുടങ്ങിയവർ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നു ഉച്ചയോടെ ജില്ലാ ദുരന്തനിവാരണ യോഗം ചേർന്നു കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിട്ടു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ 200 മീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുമെന്നും വൈദ്യുതബന്ധം വിച്ഛേദിക്കുമെന്നും ഗ്യാസ് കണക്ഷൻ വിച്ഛേദിക്കണമെന്നും അറിയിപ്പുണ്ടായി. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി. കോഴിക്കോട്ടുനിന്നും ഖലാസികളുടെ സംഘമെത്തി കെട്ടിടം പൊളിച്ചുനീക്കാനായിരുന്നു പദ്ധതി.കെട്ടിടത്തിനുള്ളിലെ മൂന്ന് ഗ്യാസ് സിലിൻഡറുകളിൽ രണ്ടെണ്ണം അഗ്‌നിരക്ഷാസേനാംഗങ്ങൾ എടുത്തുമാറ്റി. മൂന്നാം നിലയിലെ ഗ്യാസ് സിലിൻഡർ എടുക്കാനായില്ല. ജനറേറ്ററിന്റെ താക്കോൽ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടതിനാൽ അതിൽ ശേഷിച്ച ചെറിയ അളവ് ഡീസലും മാറ്റാനായില്ല.

അതിജാഗ്രതയിൽ ഒരു രാത്രി; പൊളിച്ചുനീക്കൽ നീണ്ടത് മണിക്കൂറുകളോളം

ഇറക്കവും കൊടുവളവുമുള്ള സ്ഥലത്തു വച്ചാണു സിമന്റ് ലോഡുമായെത്തിയ ലോറി എതിർദിശയിൽ വരികയായിരുന്ന ടെംപോ ട്രാവലറിൽ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിടുകയും ഇവിടെ നിന്നും 200 മീറ്റർ ദൂരത്തുള്ള മറ്റൊരു കൊടുംവളവിനു സമീപത്തുള്ള ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ജനവാസമേഖലയിലാണെന്നതും സമീപത്തുതന്നെ പെട്രോൾ പമ്പുള്ളതിനാലും കെട്ടിടം പൊളിക്കൽ വളരെ സൂക്ഷ്മമായാണ് മുന്നേറിയത്. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തുതന്നെ തമ്പടിച്ചു. ഉന്നതോദ്യോഗസ്ഥർ പലകുറി സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. എസ്‌പി. പാനൽകൊണ്ട് കെട്ടിടം മറിച്ചതിനാൽ കെട്ടിടഘടന വ്യക്തമാക്കാത്തതും ആദ്യഘട്ടത്തിൽ ആശങ്ക പരത്തി. മേപ്പാടി വഴിയും കല്പറ്റ ഗവ. കോളേജിലെ റോഡിലൂടെയും വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.

വൈകീട്ട് അഞ്ചു മണിയോടെ കെട്ടിടത്തിന് ചുറ്റും അളക്കാൻ തുടങ്ങി. ആറു മണിയോടെ വാഹനമെത്തിച്ച് അരമണിക്കൂറിനകം ഒരു വശത്ത് നിന്നു പൊളിച്ചുനീക്കാൻ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. പൊലീസ് കയറുകെട്ടി തിരിച്ചിടത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും ജനം കൂടിനിന്നു.രാത്രി വൈകി ഏറെ നേരത്തെ ശ്രമഫലമായാണ് കെട്ടിടം പൊളിച്ചു നീക്കൽ പൂർത്തിയാക്കിയത്.ജില്ലാ ഭരണകൂടം, കൽപറ്റ ഫയർഫോഴ്‌സ് സംഘം, പൊലീസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തി.

രക്ഷാപ്രവർത്തനത്തിന്റെ പകൽ

സിമന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരംകുന്നിന് സമീപം ടെമ്പോ ട്രാവലറിലും യൂസ്ഡ് കാർ ഷോറൂമിൽ നിർത്തിയിട്ട കാറുകളിലും ഇടിച്ചതിനുശേഷമാണ് ബഹുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ റോഡരികിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തലകീഴായി മറിഞ്ഞ ടെമ്പോ ട്രാവലറിൽ സ്ത്രീകളും കുട്ടികളുമടക്കം 16 യാത്രക്കാരുണ്ടായിരുന്നു.നിസ്സാരപരിക്കുകളേറ്റ ഇവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.ഇതിനിടെ പ്രദേശത്തെ ആറു വൈദ്യുതപോസ്റ്റുകളും തകർന്നു.

പകുതിയിലധികവും കെട്ടിടത്തിനുള്ളിലേക്ക് കയറിയ ലോറിയുടെ ക്യാബിനിലായിരുന്നു ഡ്രൈവർ അകപ്പെട്ടിരുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൽപറ്റ ഫയർഫോഴ്‌സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയുടെ ഡ്രൈവർ ക്യാബിൻ വെട്ടിപ്പൊളിച്ചാണു ഡ്രൈവറെ പുറത്തെത്തിച്ചത്. കാബിന്റെ ഭാഗങ്ങൾ മുറിച്ചു മാറ്റിയായിരുന്നു രക്ഷാപ്രവർത്തനം.ഡ്രൈവർ കോഴിക്കോട് മീഞ്ചന്ത അരിക്കനാട് പാലാട്ട് വീട്ടിൽ ഗൗതമിനെ ആദ്യം കൽപറ്റയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

സ്റ്റേഷൻ ഓഫീസർ കെ.എം. ജോമി, സീനിയർ ഫയർ ഓഫീസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ സി.എ. ജയൻ, കെ. സുധീഷ്, എംപി. ധനീഷ് കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.അപകടത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

പ്രതിസന്ധിയിൽ കച്ചവടക്കാർ

അപ്രതീക്ഷിത ദുരന്തത്തിനുമുന്നിൽ പകച്ചുനിൽക്കുകയായിരുന്നു കെട്ടിട ഉടമകളായ പള്ളത്ത് അബ്ദുൾസലീമും പാനൂർ കെ.ടി. റിയാസും. അപകടവിവരം അറിഞ്ഞതോടെ രാവിലെത്തന്നെ ഇരുവരും സ്ഥലത്തെത്തി. ആദ്യമൊക്കെ അറ്റകുറ്റപ്പണികളോടെ കെട്ടിടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും തീർന്നു. 2016-ലാണ് കെട്ടിടം പണിതത്. വിൻഡ് ഗേറ്റ് എന്ന പേരിൽ ടൂറിസ്റ്റ്‌ഹോം കെട്ടിടത്തിന്റെ രണ്ടു നിലകളിലായി ഇരുവരും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധികൾ കഴിഞ്ഞ് സജീവമാകുന്നേയുണ്ടായിരുന്നുള്ളൂ. രണ്ടരക്കോടിക്ക് മുകളിൽ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ ബേസ്മെന്റിലും ഒന്നാം നിലയിലുമായി പ്രവർത്തിച്ച കഫെയാന എന്ന കോഫീ ഷോപ്പ് ജലാലുദ്ദീൻ കോറോട്, സമദ് പുൽപ്പറമ്പ്, ഹാഷിം വേങ്ങര, ഫസൽ റഹ്മാൻ വേങ്ങര എന്നിവർ ചേർന്നാണ് നടത്തുന്നത്. 42 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. എങ്കിലും വലിയ ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവർ. കോവിഡിന് മുമ്പുവരെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കഫെയായിരുന്നു ഇത്. രാത്രിയും സന്ദർശകരുണ്ടാവാറുണ്ടായിരുന്നു. ആ കാലത്ത് ജീവനക്കാർ വിശ്രമിക്കാൻ കിടക്കുന്ന സ്ഥലത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. തിങ്കളാഴ്ച അപകടം നടന്ന സമയത്തും രണ്ടു ജീവനക്കാർ കെട്ടിടത്തിന്റെ മുകൾനിലയിലുണ്ടായിരുന്നു. ഇരുവർക്കും പരിക്കില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP