Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോൻസിനൊപ്പം നിന്ന വിക്ടറിന് നിരാശ; ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ ജോയ് എബ്രഹാമിന് ഒന്നുമില്ല; മഞ്ഞക്കടമ്പനനും സാജൻ ഫ്രാൻസിസിനും പിജെ നൽകിയത് നിരാശ മാത്രം; പത്ത് സീറ്റ് സമ്മർദ്ദം നേടി വാങ്ങിയപ്പോൾ കോളടിച്ചത് മരുമകനും; മാണിയുടെ മകനെതിരെ കലാമുണ്ടാക്കി പാർട്ടി വിട്ടവർ പെരുവഴിയിൽ; ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യത

മോൻസിനൊപ്പം നിന്ന വിക്ടറിന് നിരാശ; ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയ ജോയ് എബ്രഹാമിന് ഒന്നുമില്ല; മഞ്ഞക്കടമ്പനനും സാജൻ ഫ്രാൻസിസിനും പിജെ നൽകിയത് നിരാശ മാത്രം; പത്ത് സീറ്റ് സമ്മർദ്ദം നേടി വാങ്ങിയപ്പോൾ കോളടിച്ചത് മരുമകനും; മാണിയുടെ മകനെതിരെ കലാമുണ്ടാക്കി പാർട്ടി വിട്ടവർ പെരുവഴിയിൽ; ജോസഫ് ഗ്രൂപ്പ് പിളരാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎം മാണിയുടെ ഒരു കാലത്ത അതിവിശ്വസ്തനായിരുന്നു ജോയ് എബ്രഹാം. പാർട്ടിയുടെ സംഘടനാ ചുതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന ജോയ് എബ്രഹാം. എന്നും തനിക്കൊപ്പമുണ്ടാകുമെന്ന് കരുതിയ ഈ നേതാവ് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞു. മാണിയുടെ കൂടെ നിന്ന പലരേയും അടർത്തിയെടുത്ത് പിജെ ജോസഫിനൊപ്പം പോയി. കേരളാ കോൺഗ്രസ് ജോസഫിലെ രണ്ടാം സ്ഥാനമായിരുന്നു ജോയി എബ്രഹാമിന്റെ മോഹം. പക്ഷേ പിജെ സീറ്റുകൾ വീതിച്ചു നൽകുമ്പോൾ ആരുമില്ലാത്തവനായി മാറുകയാണ് ജോയി എബ്രഹാം. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാണിയുടെ ഈ പഴയ വിശ്വസ്തൻ ഇനി ആരുമല്ല.

യുഡിഎഫിന് അധികാരം കിട്ടിയാൽ ബോർഡ് ചെയർമാൻ സ്ഥാനം നൽകാമെന്നാണ് എംഎൽഎ സ്ഥാനാർത്ഥിത്വം നിഷേധിച്ചവർക്ക് പിജെ ജോസഫ് നൽകുന്ന വാഗ്ദാനം. മറ്റ് വഴികളില്ലാത്തതിനാൽ ഇത് അംഗീകരിക്കുകയാണ് സജി മഞ്ഞകമ്പൻ അടക്കമുള്ളവർ. ജോയ് എബ്രഹാമിനും പിജെയ്‌ക്കൊപ്പം നിൽക്കാതെ മറ്റ് വഴികളില്ല. എന്നാൽ ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മാണി ഗ്രൂപ്പ് വിട്ടെത്തിയവർക്ക് സമ്പൂർണ്ണ നിരാശയാണ് കേരളാ കോൺഗ്രസ് പിജെ ജോസഫിന്റെ പ്രഖ്യാപനം. മരുമകൻ എംപി ജോസഫിന് തൃക്കരിപ്പൂർ നൽകിയതിലൂടെ തന്റേതും കുടുംബ പാർട്ടിയാകുമെന്ന സൂചന നൽകുകയാണ് പിജെ. മകൻ അപ്പു ജോസഫ് അടുത്ത തവണ തൊടുപുഴയിൽ അങ്കത്തിനിറങ്ങുമെന്നും ഉറപ്പാണ്. ഇതെല്ലാം ജോയി എബ്രഹാം അടക്കമുള്ളവർക്ക് സമ്പൂർണ്ണ നിരാശയാണ് നൽകുന്നത്.

മോൻസ് ജോസഫും ഫ്രാൻസിസ് ജോർജും രണ്ട് തട്ടിലാണ്. ഇവർക്കാണ് പിജെ ജോസഫുമായി കൂടുതൽ അടുപ്പം. ഫ്രാൻസിസ് ജോർജിന് അതിശക്തഗ്രപ്പ് പാർട്ടിയിൽ ഇല്ല. എന്നാൽ മോൻസിനൊപ്പം നിരവധി നേതാക്കളുണ്ട്. അതിൽ ശക്തനായിരുന്നു വിക്ടർ. എന്നാൽ സീറ്റ് ചർച്ചയിൽ ജോസഫ് എം പുതുശ്ശേരിക്ക് വിഷമം ഉണ്ടാകാതിരിക്കാൻ വിക്ടറിനെ മോൻസ് പിന്തുണച്ചില്ല. ഇതോടെ തിരുവല്ലയിൽ രണ്ട് പേർക്കും സീറ്റ് പോയി. ഇതിൽ ഒരാൾക്ക് തിരുവല്ല കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. കുഞ്ഞുകോശി പോൾ സ്ഥാനാർത്ഥിയായി. ചങ്ങനാശ്ശേരിയിലും സംഭവിച്ചത് ഇതാണ്. കേരളാ കോൺഗ്രസ് പിളർത്തുമ്പോൾ ജോസഫിന് തുണയായത് ചങ്ങനാശ്ശേരി എംഎൽഎയായ സിഎഫ് തോമസിന്റെ നിലപാടാണ്. വെറും ജോസഫ് ഗ്രൂപ്പായി മാറാത്തതും സിഎഫിന്റെ സാന്നിധ്യം കൊണ്ട്.

സിഎഫിന്റെ മരണ ശേഷം ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സഹോദരന്റെ പേരു പറഞ്ഞാണ് കേരളാ കോൺഗ്രസ് വികാരം ജോസഫ് ആളിക്കത്തിച്ചത്. എന്നാൽ ആ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ഇപ്പോൾ ആ സഹോദരനെ പൂർണ്ണമായും മറുന്നു. സാജൻ ഫ്രാൻസിസിന് വിനയായത് ജോയ് എബ്രഹാമിനൊപ്പമുള്ള നിൽപ്പാണ്. പിജെയിൽ ജോയ് എബ്രഹാമിന് സ്വാധീനമില്ലെന്ന് തെളിയിക്കാൻ കുടി മറുപക്ഷം നടത്തിയ നീക്കമാണ് ചങ്ങനാശ്ശേരിയിലെ സ്ഥാനാർത്ഥിയിൽ നിറയുന്നത്. എംഎൽഎ സ്ഥാനാർത്ഥിത്വം കിട്ടാത്ത എല്ലാവർക്കും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളാണ് ജോസഫിന്റെ വാഗ്ദാനം. എന്നാൽ ഇതിനു മാത്രം ബോർഡുകൾ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പോലും ജോസഫിന് കിട്ടില്ല. അതുകൊണ്ട് തന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന് വ്യക്തം.

തൽകാലം സജി മഞ്ഞകമ്പൻ അടക്കമുള്ളവർ പൊട്ടിത്തെറിക്ക് നിൽക്കില്ല. മാണിയെ വഞ്ചിച്ചതിനുള്ള പ്രതികാരമായി ചർച്ച എത്തുമെന്നതു കൊണ്ടാണ് ഇത്. അവസാന നിമിഷം ജോസ് കെ മാണിയെ കൈവിട്ട ജോസഫ് എം പുതുശ്ശേരി തീർത്തും നിരാശനാണ്. തിരുവല്ലയിൽ ഇടതുപക്ഷത്ത് മത്സരിക്കുന്നത് മാത്യു ടി തോമസാണ്. അതു തിരിച്ചറിഞ്ഞാണ് പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് പോയത്. ചങ്ങനാശ്ശേരിയോ തിരുവല്ലയോ കിട്ടുമെന്നും പ്രതീക്ഷിച്ചു. വിക്ടർ ടി തോമസ് തിരുവല്ല ഉറപ്പിച്ചാണ് നിന്നത്. അതും വെറുതെയായി. വിക്ടർ പരസ്യ പ്രതികരണവുമായി എത്തിക്കഴിഞ്ഞു. പറഞ്ഞു പറ്റിച്ചെന്ന് വിക്ടർ പറയുന്നു. ഇത് പാർട്ടിയിൽ പുതിയ പിളർപ്പിന് വഴിവയ്ക്കും.

യുഡിഎഫ് സെക്രട്ടറിയായിരുന്നു ജോണി നെല്ലൂർ. പിജെ ജോസഫിനൊപ്പം പോയാൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കേരളാ കോൺഗ്രസ് ജേക്കബ് വിട്ട് ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ എത്തിയത്. തീർത്തും നിരാശയാണ് ഫലം. പത്ത് സീറ്റ് യുഡിഎഫ് കൊടുത്തിട്ടും ജോസഫ് നെല്ലൂരിനേയും പരിഗണിച്ചില്ല. ഇതോടെ എംഎൽഎ ആകണമെന്ന മോഹവും പൊളിയുകയാണ്. കേരളാ കോൺഗ്രസ് ജേക്കബിന്റെ ചെയർമാനായിരുന്നു ജോണി നെല്ലൂർ. ജോസഫ് ഗ്രുപ്പിൽ എത്തിയപ്പോൾ സാധാരണ പാർട്ടിക്കാരനായി മാറുകയാണ് നെല്ലൂരും.

സീറ്റുകൾ മോഹിച്ച് വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് പാർട്ടിയിലെത്തിയവരിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ് എന്നിവർക്ക് മാത്രമാണ് സീറ്റ്. പി ജെ ജോസഫ് തൊടുപുഴയിൽ തന്നെ മത്സരിക്കും. കെ എം മാണിയുടെ മരുമകൻ എം പി ജോസഫാണ് തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥി. 10 സ്ഥാനാർത്ഥികളിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. തിരുവല്ലയിൽ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയിൽ വി ജെ ലാലിയും ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP