Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും പൃഥ്വി 'ഷോ'; കർണായകയെ വീഴ്‌ത്തി മുംബൈ ഫൈനലിൽ; നിലവിലെ ചാമ്പ്യന്മാരെ കീഴടക്കിയത് 72 റൺസിന്; കലാശപോരാട്ടത്തിൽ യു പി എതിരാളി

വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും പൃഥ്വി 'ഷോ'; കർണായകയെ വീഴ്‌ത്തി മുംബൈ ഫൈനലിൽ; നിലവിലെ ചാമ്പ്യന്മാരെ കീഴടക്കിയത് 72 റൺസിന്; കലാശപോരാട്ടത്തിൽ യു പി എതിരാളി

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: മുന്നിൽ നിന്നു നയിച്ച 'യുവ ക്യാപ്റ്റൻ' പൃഥ്വി ഷായുടെ ബാറ്റിങ് മികവിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയെ 72 റൺസിന് കീഴടക്കി വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ഫൈനലിൽ. ടൂർണമെന്റിലെ നാലാം സെഞ്ചുറിയുമായി ഷാ തകർത്തടിച്ചതോടെ സെമി പോരാട്ടത്തിൽ മികച്ച സ്‌കോർ പടുത്തുയർത്താൻ മുംബൈയ്ക്ക് കഴിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 49.2 ഓവറിൽ 322 റൺസിന് എല്ലാവരും പുറത്തായി. കർണാടകയുടെ മറുപടി 42.4 ഓവറിൽ 250 റൺസിൽ അവസാനിച്ചു. മാർച്ച് 14ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ഉത്തർപ്രദേശാണ് മുംബൈയുടെ എതിരാളികൾ.

മുംബൈ ഉയർത്തിയ 323 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കർണാടകയ്ക്കായി തിളങ്ങിയത് മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പർ ബി.ആർ. ശരത്തും മാത്രം. ഇരുവരും അർധസെഞ്ചുറി നേടി. പടിക്കൽ 64 പന്തിൽ ഒൻപതു ഫോറും ഒരു സിക്‌സും സഹിതം 64 റൺസെടുത്തു. ശരത് 39 പന്തിൽ എട്ടു ഫോറും രണ്ടു സിക്‌സും സഹിതം 61 റൺസുമെടുത്തു. കരുൺ നായർ (42 പന്തിൽ 29), ശ്രേയസ് ഗോപാൽ (37 പന്തിൽ 33), കൃഷ്ണപ്പ ഗൗതം (14 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും കർണാടകയ്ക്ക് ലക്ഷ്യത്തിലെത്താനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ തുഷാർ ദേശ്പാണ്ഡെ, ടനൂഷ് കൊട്ടിയൻ, പ്രശാന്ത് സോളങ്കി, ഷംസ് മുളാനി എന്നിവർ ചേർന്നാണ് കർണാടകയെ തകർത്തത്.

ആദ്യ സെമിയിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിനാണ് ഉത്തർപ്രദേശ് കീഴടക്കിയത്. ഗുജറാത്ത് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം ഉത്തർപ്രദേശ് 42.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ അക്ഷദീപ് നാഥിന്റെ പ്രകടനമാണ് (104 പന്തിൽ 71) ഉത്തർപ്രദേശിന് വിജയം സമ്മാനിച്ചത്. ബോളിങ്ങിൽ യാഷ് ദയാൽ (9.1 ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വ ിക്കറ്റ്), അക്വിബ് ഖാൻ (10 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.

'കലിപ്പ് തീരാതെ' പൃഥ്വി

ഓസ്‌ട്രേലിയൻ മണ്ണിൽ പരാജയപ്പെട്ടതോടെ ഇന്ത്യൻ ടീമിൽ ഇടം നഷ്ടമായ പൃഥ്വി ഷാ തകർപ്പൻ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ടൂർണമെന്റിലെ നാലാം സെഞ്ചുറിയുമായി പൃഥ്വി തന്റെ നിലപാട് ഒരിക്കൽകൂടി വ്യക്തമാക്കിക്കഴിഞ്ഞു.

പുതുച്ചേരിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇരട്ടസെഞ്ചുറി, പുറത്താകാതെ 227 റൺസ്. സൗരാഷ്ട്രയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിലും പടുകൂറ്റൻ സെഞ്ചുറി, അന്ന് 185 റൺസോടെ ഷാ പുറത്താകാതെ നിന്നു. സെമി ഫൈനലിലും വീറുറ്റ സെഞ്ചുറി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്കായി ഓപ്പണറായെത്തി തകർത്തടിച്ച ഷാ, മറ്റൊരു ഉജ്വല സെഞ്ചുറിയുമായാണ് തിരികെ കയറിയത്. 122 പന്തിൽനിന്ന് 165 റൺസടിച്ച ഷായുടെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ഷംസ് മുളാനി (71 പന്തിൽ 45), അമൻ ഹക്കിം ഖാൻ (18 പന്തിൽ 25), ശിവം ദുബെ (24 പന്തിൽ 27) എന്നിവരും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, യശ്വസി ജയ്സ്വാൾ (13 പന്തിൽ ആറ്), ആദിത്യ താരെ (33 പന്തിൽ 16), സർഫറാസ് ഖാൻ (ഒൻപത് പന്തിൽ ഒൻപത്), തനൂഷ് കൊട്ടിയൻ (മൂന്നു പന്തിൽ അഞ്ച്), തുഷാർ ദേശ്പാണ്ഡെ (മൂന്നു പന്തിൽ നാല്), ധവാൽ കുൽക്കർണി (നാലു പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. കർണാടകയ്ക്കായി വൈശാഖ് 9.2 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. പ്രാസിദ് കൃഷ്ണയ്ക്ക് മൂന്നും റോണിത് മോറെ, ശ്രേയസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗങ്ങളായ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് തുടങ്ങിയവരെ കൂടാതെയാണ് മുംബൈ കളിക്കുന്നത്.

സ്‌കോർ ബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായ മുംബൈയ്ക്ക്, ഒരറ്റത്ത് തകർത്തടിച്ച പൃഥ്വി ഷായുടെ ഇന്നിങ്‌സാണ് കരുത്തായത്. മറുവശത്ത് ബാറ്റു ചെയ്തവരെല്ലാം കർണാടകയുടെ ബോളിങ് ആക്രമണത്തെ ബഹുമാനിച്ച് മന്ദഗതിയിൽ ബാറ്റു ചെയ്തപ്പോൾ, കടന്നാക്രമണത്തിലൂടെ ഷാ റൺനിരക്കുയർത്തി. തുടക്കത്തിൽ മന്ദഗതിയിൽ മുന്നേറിയ പൃഥ്വി ഷാ, പിന്നീട് ഗിയർ മാറ്റി. 48 പന്തിൽനിന്നാണ് ഷാ അർധസെഞ്ചുറി പിന്നിട്ടത്. അവിടുന്നങ്ങോട്ട് സെഞ്ചുറിയിലേക്ക് വേണ്ടിവന്നത് 31 പന്തുകൾ മാത്രം. 111 പന്തിൽനിന്നാണ് ഷാ 150 കടന്നത്. മറ്റൊരു ഇരട്ടസെഞ്ചുറി കൂടി ആരാധകർ സ്വപ്നം കണ്ടെങ്കിലും വ്യക്തിഗത സ്‌കോർ 165ൽ നിൽക്കെ വൈശാഖ് ഷായെ എൽബിയിൽ കുരുക്കി.

ഓപ്പണിങ് വിക്കറ്റ് പാളിയെങ്കിലും രണ്ടാം വിക്കറ്റിൽ ആദിത്യ താരെയ്‌ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (69 പന്തിൽ 71 റൺസ്), മൂന്നാം വിക്കറ്റിൽ ഷംസ് മുളാനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (142 പന്തിൽ 159) തീർത്താണ് ഷാ പ്രതികാരം ചെയ്തത്. സ്‌കോർ 241ൽ നിൽക്കെ ഷംസ് മുളാനിയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കർണാടക മോഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറിൽ പൃഥ്വി ഷായെ വൈശാഖും പുറത്താക്കിയതോടെ മുംബൈയുടെ റൺനിരക്ക് താഴ്ന്നു. പിന്നീട് വന്നവർക്ക് ക്രീസിൽ ഉറച്ചുനിൽക്കാനാകാതെ പോയതോടെയാണ് ഒരുവേള അനായാസം 350 കടക്കുമെന്ന് തോന്നിച്ച മുംബൈ 322ൽ ഒതുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP