Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാക്കോബായ കുടുംബത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയെ തകർക്കാൻ ലേഡി ഡോക്ടറെ ഉപദേശിച്ചത് മോൻസ് ജോസഫ്; ലോക്‌സഭയിൽ ഉഴവൂരുകാരിയെ വെട്ടിയത് ജോസ് കെ മാണിയും; എന്നിട്ടും സഖാവ് സിന്ധുമോൾ ജേക്കബ് ഇനി പിടിക്കുക രണ്ടില; കേരള കോൺഗ്രസിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ

യാക്കോബായ കുടുംബത്തിൽ നിന്നും ക്നാനായ കുടുംബത്തിൽ എത്തി രണ്ട് സമുദായങ്ങളേയും കൈയിലെടുത്ത മിടുമിടുക്കി; മാണിയെ തകർക്കാൻ ലേഡി ഡോക്ടറെ ഉപദേശിച്ചത് മോൻസ് ജോസഫ്; ലോക്‌സഭയിൽ ഉഴവൂരുകാരിയെ വെട്ടിയത് ജോസ് കെ മാണിയും; എന്നിട്ടും സഖാവ് സിന്ധുമോൾ ജേക്കബ് ഇനി പിടിക്കുക രണ്ടില; കേരള കോൺഗ്രസിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉഴവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായ സിന്ധുമോൾ ജേക്കബ് നാട്ടുകാരുടെ പ്രിയങ്കരിയാണ്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന സിപിഎം പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാഡകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ബ്ലോക്ക് പഞ്ചായത്തിലെ സിപിഎം സാന്നിധ്യം. ഈ സഖാവാണ് പിറവത്തെ അനുകൂലമാക്കാൻ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാകുന്നത്. കെഎം മാണിയുടെ ഉരുക്കു കോട്ടയെ തകർത്ത സിപിഎം കണ്ടുപിടിത്തമാണ് കേരളാ കോൺഗ്രസിലേക്ക് ചുവടുമാറുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സിപിഎം സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്നത് വിഎൻ വാസവനും സിന്ധുമോൾ ജേക്കബുമാണ്. ഇവരെ സ്ഥാനാർത്ഥിയാക്കാൻ ചരട് വലികൾ നടത്തുന്നത് കേരളാ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളാണെന്നത് അന്ന് വലിയ ചർച്ചയായിരുന്നു. അന്ന് ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ദുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം ഉയർത്തി സിന്ധുമോളെ ഇടതുപക്ഷത്തിന് കാട്ടിക്കൊടുത്തത് കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണെന്ന ചർച്ച അന്ന് സജീവമായിരുന്നു.

ലോക്‌സഭയിൽ മത്സരിക്കാൻ കോട്ടയത്ത് പിജെ ജോസഫും കുപ്പായം തുന്നി കാത്തിരുന്നു. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധു മോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും ഉയർന്നു. ഇടത് സ്ഥാനാർത്ഥിയായി വിഎൻ വാസവന്റെ പേര് ചർച്ചയാക്കിയത് ജോസ് കെ മാണിയായിരുന്നു. ഇത് പിണറായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ സിന്ധു മോൾക്ക് പ്രിയപ്പെട്ട പാർട്ടിയായി കേരളാ കോൺഗ്രസ് എം മാണി. പിറവം പിടിക്കാൻ സിന്ധു മോൾക്ക് കഴിയുമെന്ന് ജോസ് കെ മാണി കണക്കു കൂട്ടുന്നു. അങ്ങനെ അവർ സ്ഥാനാർത്ഥിയുമായി.

പിറവത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ആയതോടെ സിന്ധു മോൾ ജേക്കബ് സിപിഎം അംഗത്വം രാജി വെച്ച് കേരള കോൺഗ്രസിൽ ചേരും. നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു. 'പിറവം പേയ്മെന്റ് സീറ്റല്ല. സീറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. വളരെ അപ്രതീക്ഷിതമാണ് പിറവത്തെ സ്ഥാനാർത്ഥിത്വം.' സിന്ധു പ്രതികരിച്ചു. സിന്ധുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ജിൽസിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാർട്ടി സ്ഥാനാർത്ഥിയെ നിർണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നുമായിരുന്നു ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജിൽസ്.

ആദ്യഘട്ടത്തില് സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ ജിൽസിന്റെ പേര് ഉയർന്നിരുന്നു. എന്നാൽ അന്തിമ പട്ടിക പുറത്ത് വന്നപ്പോൾ സിന്ധു മോൾ ജേക്കബിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസവമാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടത്. സിപിഎം നിർദ്ദേശം കൂടി പരിഗണിച്ചാണ് സിന്ധു മോളെ സ്ഥാനാർത്ഥിയാക്കിയതെന്ന ചർച്ചയും എത്തി. എന്നാൽ പ്രാദേശികമായി എതിർപ്പും ഉയർന്നു. ഇതോടെയാണ് സിന്ധുവിനെ സിപിഎം പുറത്താക്കുന്നത്. എന്നാലും സിന്ധുവിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും സിപിഎം പറയുന്നു.

ഉഴവൂർ നഗരഹൃദയത്തോടുചേർന്ന് പൊന്നുംവിലയുള്ള 40 സെന്റുസ്ഥലം 16 ഭൂരഹിതർക്ക് വീടൊരുക്കാനായി തികച്ചും സൗജന്യമായി അരീക്കരയിലെ കപ്പടക്കുന്നേൽ കുടുംബം നൽകുമ്പോൾ അന്ന് ചർച്ചയായത് പഞ്ചായത്തംഗം ഡോ. സിന്ധുമോൾ ജേക്കബ് നടത്തിയ ജനകീയ ഇടപെടലുകളാണ്. ഇത് മൂലം നിർധനരായ 16 കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമായി. ഉഴവൂരിലെ ആദ്യകാല പഞ്ചായത്തംഗമായിരുന്ന കെ കെ മാത്യുവിന്റെ സ്മരണാർഥമാണ് മൂന്ന് മക്കൾ ചേർന്ന് 12 കുടുംബങ്ങൾക്ക് സ്ഥലം സൗജന്യമായി നൽകിയത്. ഉഴവൂർ പഞ്ചായത്ത് ഓഫീസിന് വിളിപ്പാടകലെ കരുനെച്ചിയിലാണ് വഴിയും വെള്ളവുമെല്ലാം സമൃദ്ധമായുള്ള സ്ഥലം.

ഭൂരഹിതർക്ക് സ്ഥലം നൽകുന്നതിന് മുന്നോടിയായി ഇവരുടെ പുരയിടത്തിലെ വലിയ കുളം പഞ്ചായത്തിന് കൈമാറിയിരുന്നു. തുടർന്ന് എല്ലാവീടുകൾക്കും വഴി സൗകര്യം ഉറപ്പാക്കി 40 സെന്റ് സ്ഥലവും. അങ്ങനെ ആരും പ്രതീക്ഷിക്കാത്തതൊക്കെ സ്വന്തം നാട്ടിൽ ചെയ്ത മിടുമിടുക്കിയാണ് സിന്ധുമോൾ ജേക്കബ്. സിപിഎമ്മിന്റെ ജനകീയ ശബ്ദമായി സിന്ധു മോൾ മാറി. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്‌നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇങ്ങനെയാണ് ഉഴവൂരിന്റെ മരുകളായി സിന്ധുവെത്തുന്നത്.

രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങളും സിന്ധുമോൾക്ക് രാഷ്ട്രീയ കരുത്ത് നൽകുന്ന ഘടകമാണ്. ഇത് മനസ്സിലാക്കിയാണ് കോട്ടയം ലോക്സഭയിലേക്ക് സിന്ധുമോളെ സിപിഎം പരിഗണിച്ചത്. പക്ഷേ അവസാനം നറുക്ക് വീണത് വാസവനും. പിന്നീട് തദ്ദേശത്തിലും മത്സരിച്ച് കരുത്ത് കാട്ടി. സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ബന്ധം ഉപേക്ഷിച്ചാണ് കേരളാ കോൺഗ്രസിൽ എത്തുന്നത്.

2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയുമായി. ജനകീയ പങ്കാളിത്തതോടെ അരീക്കരയിൽ നിരവധി പ്രവർത്തനങ്ങൾ സിന്ധു ചെയ്തു. അഞ്ച് വർഷം കൊണ്ട് 15 കിലോ മീറ്റർ പുതിയ റോഡ് തന്റെ വാർഡിൽ മാത്രമം ഉണ്ടാക്കി. സ്ഥലം വാങ്ങി വഴി തുറന്നാൽ കോടികൾ ചെലാകുന്നിടത്താണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയത്. പയസ്മൗണ്ട് പള്ളി, കുരിശു പള്ളി, വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ടാക്കാനുള്ള കർമ്മ പദ്ധതിയും സിന്ധു നടപ്പാക്കിയിരുന്നു.

പണം നൽകാതെ ഭൂവുടമകളിൽ നിന്ന് സൗജന്യമായി സ്ഥലം ഏറ്റെടുക്കുന്ന സിന്ധുവിന്റെ വികസന മാത-ക കോട്ടയത്തുടനീളം ചർച്ചയായിരുന്നു. ടൂറിസം സാധ്യതകൾ മനസ്സിലാക്കി അരീക്കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും ഉണ്ടാക്കി. രണ്ട് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനാണ് ഇത് അവസാനമുണ്ടാക്കിയത്. യാക്കോബായ സഭയിലും ക്നാനായ സഭയിലും വേരുകളുള്ള പഞ്ചായത്ത് അംഗത്തെ മുന്നിൽ നിർത്തി പിറവം പിടിക്കാനാണ് കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ ശ്രമം. ഉഴവൂരിൽ ചെമ്മനാടാണ് സിന്ധുമോൾ താമസിക്കുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP