Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡോക്യുമെന്ററി നിർമ്മിക്കാനെന്നു പറഞ്ഞ് പകർത്തിയ ദൃശ്യങ്ങൾ വെച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ; ഡോക്ടർ പരാതി നൽകിയതോടെ ഒളിവിൽ പോയത് ഭാര്യയും കാമുകിയും ഉൾപ്പെ‌ടെ അഞ്ച് യുവതികളുമായി; ഒടുവിൽ കരാട്ടെ ബിനുവിനെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ചും

ഡോക്യുമെന്ററി നിർമ്മിക്കാനെന്നു പറഞ്ഞ് പകർത്തിയ ദൃശ്യങ്ങൾ വെച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ; ഡോക്ടർ പരാതി നൽകിയതോടെ ഒളിവിൽ പോയത് ഭാര്യയും കാമുകിയും ഉൾപ്പെ‌ടെ അഞ്ച് യുവതികളുമായി; ഒടുവിൽ കരാട്ടെ ബിനുവിനെ അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ചും

പ്രകാശ് ചന്ദ്രശേഖർ

ആലുവ: മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ഉടമ ഡോ: സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനുമാത്യു (കരാട്ടെ ബിനു -42) ആണ് റൂറൽ ജില്ലാ സി ബ്രാഞ്ചിന്റെ പിടിയിലായത്. 2019 -ലാണ് കേസിനാസ്പദമായ സംഭവം. മാധ്യമ പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി ഇയാൾ ആശുപത്രിയെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാനെന്നുപറഞ്ഞ് ഡോക്ടറെ സമീപിക്കുകയും ആശപത്രിയിലെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ചിത്രീകരണത്തിന്റെ പേരിൽ ഡോക്ടറിൽ നിന്നും പതിനായിരം രൂപ ഇയാൾ കൈക്കലാക്കുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങൾ അപകീർത്തികരമായി ഉപയോഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ മോശമായ രീതിയിൽ ചാനലുകളിലും, പത്രങ്ങളിലും, ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ ഡോക്ടർ തെളിവ് സഹിതം മൂവാറ്റുപുഴ പൊലീസിനെ സമീപിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സി ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പല സ്ഥലങ്ങളിലും മാറി മാറി താമസിച്ച ബിനുമാത്യുവിനെ എസ്‌പി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കർണ്ണാടകയിലെ കൂർഗിൽ നിന്നുമാണ് സാഹസികമായിപിടികൂടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കേസ്സുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു. ഡി.വൈ.എസ്‌പി വി. രാജീവ്, സബ് ഇൻസ്‌പെക്ടർ കെ.വി. ഹരിക്കുട്ടൻ, എഎസ്ഐ മാരായ കെ.എൽ.ഷാന്റി,എ.എ രവിക്കുട്ടൻ, സി.പി.ഒ നിയാസ് ബീരാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ആശുപത്രിയിലെത്തി ബിനുമാത്യു പണം വാങ്ങുന്നവീഡിയോ ദൃശ്യം സഹിതമാണ് ഡോ.സബൈൻ സംഭവം സംബന്ധിച്ച് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. 4 മാസത്തോളമായി ലോക്കൽ പൊലീസ് നടത്തിവന്നിരുന്ന അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടകയ്ക്ക് ഗർഭാശയം തരപ്പെടുത്തലും മറ്റും നടക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും വെളിപ്പെടുത്തിയാണ് ബിനുമാത്യു തന്നെ സമീപിച്ചതെന്നാണ് ഡോ.സബൈൻ പൊലീസിന് നൽകിയിൽ പരാതിയിൽ സൂചിപ്പിച്ചിരുന്നത്. ആശുപത്രിയിലെത്തി ബിനു ഹോസ്പിറ്റൽ ഉടമ ഡോക്ടർ സബൈനുമായി സംസാരിച്ചിരിക്കുന്നതും പിന്നീട് പണം വാങ്ങി പോക്കറ്റിലിട്ട് മടങ്ങുന്നതുമായ വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു. വാർത്ത തയ്യാറാക്കിയിട്ടുണ്ടെന്നും 10 മിനിട്ടിനുള്ളിൽ പുറം ലോകത്തെത്തിക്കാൻ കഴിയുമെന്നും മറ്റുമായിരുന്നു ഡോക്ടറുടെ മുമ്പാകെ ഇയാളുടെ ഭീഷിണി.

നേരിൽക്കണ്ടതിന് ശേഷം ബിനുതന്നെ വീണ്ടും ഡോക്ടറെ വിളിച്ച് വാർത്ത പുറത്തുവിടുന്നില്ലന്നും മാസങ്ങളായി ഇത് തയ്യാറാക്കുന്നതിനായി താനും മറ്റുചിലരും പ്രവർത്തിച്ചുവരികയായിരുന്നെന്നും ഇതിനായി ചെലവായ തുക തരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ അപ്രതീക്ഷിതമായി ബിനു ആശുപത്രിയിലെത്തി തന്നെക്കണ്ട് പണം ആവശ്യപ്പെട്ടെന്നും ഇയാളെ കുടുക്കാൻ തെളിവ് ആവശ്യമായിരുന്നതിനാൽ പണം നൽകുന്നത് രഹസ്യമായി മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നെന്നുമായിരുന്നു പുറത്തുവന്ന വീഡിയോ ദൃശ്യം സംബന്ധിച്ച് ഡോക്ടർ സബൈന്റെ പ്രതികരണം.

സംഭാഷണം വ്യക്തമായില്ലെങ്കിലും ബിനു പണം വാങ്ങി പോക്കറ്റിലിടുന്ന ദൃശ്യം വിഡിയോയിൽ വ്യക്തമാണ്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ബിനുവും ഭാര്യയും ഇയാളുമായി അടുപ്പമുള്ള കോളേജ് വിദ്യാർത്ഥിനിയടക്കം 4 യുവതികളെയും കാണാതായിയിരുന്നു. ബാംഗ്ലൂരിനും കേരളത്തിലെ വിധി ജില്ലകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല.
വാട്സാപ് ,ഫെയിസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളൊന്നും ബിനുമാത്യു ഉപയോഗിക്കുന്നില്ലന്നും ടെലഗ്രാഫ് മാത്രമാണ് ഇയാൾ ഇടക്കാലത്ത് ഉപയോഗിച്ചുവന്നിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതുവഴി കൈമാറുന്ന വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കതിക വിദ്യ നിലവിൽ ഉപയോഗത്തിലില്ലാത്തതിനാൽ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

അന്വേഷണത്തിനിടെ ബിനു പൊലീസിനെ വല്ലാതെ വട്ടം കറക്കിയിരുന്നു. ശാന്തൻപാറയാണ് സ്വദേശമെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോലഞ്ചേരിയായിരുന്നു ബിനുവിന്റെ തട്ടകം. ഇവിടെ വീട് വാടകയ്ക്കെടുത്ത് താമിസിച്ചുവരികയായിരുന്നു ഇയാൾ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഈ വീട്ടിൽ പരിശോധനയ്ക്കെത്തുമ്പോൾ പ്രതിഷേധമുയർത്തി ഇയാളുടെ സ്ഥാപനത്തിലെ ജിവനക്കാരി സ്ഥലത്തുണ്ടായിരുന്നെന്നും ഇവർ കതക് വലിച്ചടച്ചതിനെത്തുടർന്ന് തന്റെ കൈക്ക് പരിക്കേറ്റെന്നും ഈ സംഭവത്തിൽ ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നും അന്നത്തെ മൂവാറ്റുപുഴ എസ് ഐ ടി എം സൂഫി അറിയിച്ചിരുന്നു.

ഭാര്യ പാല സ്വദേശിനി എൽസിറ്റിനെ കൂടാതെ കോതമംഗലത്തുനിന്നുള്ള പ്രവാസിയായ നഴ്സ്, ആലുവയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി, തിരുവനന്തപുരത്ത് പി ആർ ഡി യിലെ മുൻ താൽക്കാലിക ജീവനക്കാരി, കോലഞ്ചേരിയിലെ ഓഫീസ് ജിവനക്കാരി എന്നിവർ ബിനുവിനൊപ്പമുണ്ടെന്നായിരുന്നെന്നും മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോതമംഗലം, ആലുവ ,പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശി വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ്തമിഴ്‌നാട്,കർണ്ണാട എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പിതാവ് നേരത്തെ മരണമടഞ്ഞതിനെത്തുടർന്ന് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കോതമംഗലം ഇഞ്ചൂർ സ്വദേശിനിയെ വീട്ടിലെ സാഹചര്യം മുതലെടുത്ത് ബിനു വലയിലാക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ആലുവ യൂ സി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മകളെ ബിനു തട്ടിക്കൊണ്ടുപോയതായി് കാണിച്ച് മാതാവ് പൊലീസിൽ പരാതി നൽകിയും ചെയ്തിരുന്നു.

ബിനുവിന്റെ ഭാര്യയും കോതമംഗലത്തുനിന്നും അപ്രത്യക്ഷയായ നേഴ്‌സും ഒരുമിച്ച് പഠിച്ചവരായിരുന്നെന്നും പഠിക്കുന്ന കാലത്ത് കോതമംഗലം സ്വദേശിനിയെയും ഇപ്പോഴത്തെ ഭാര്യയെയും ഒരേസമയം പ്രണയിച്ചിരുന്നെന്നും വിവാഹക്കാര്യമെത്തിയപ്പോൾ ജാതക പ്രശനം ഉയർത്തി കോതമംഗലം സ്വദേശിനിയെ തഴയുകയായിരുന്നെന്നുമാണ് ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ പുറത്തുവന്നവിവരം. കോതമംഗലം സ്വദേശിനി വിവാഹിതയായെങ്കിലും ബിനുവുമായുള്ള ബന്ധം തുടർന്നിരുന്നെന്നും പണം തട്ടിയ സബൈൻ ആശുപത്രിയിലെ വിവരങ്ങൾ ചോർത്താൻ ഈ യുവതിയെ ഇയാൾ ഉപയോഗിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഒരു ഓൺലൈൻ ന്യൂസ്സ് പോർട്ടൽ നടത്തുന്നുണ്ടെന്നും ഇതുവഴി വാർത്ത പുറത്തുവിടുമെന്നുമായിരുന്നു ബിനുമാത്യുവിന്റെ ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

പുത്തൻകുരിൽ നടിയുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയും തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്ത എസ് ഐയിൽ നിന്നും സംഭവത്തിന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യം കൈയിലുണ്ടെന്നും പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങൾ വേണന്നും ബിനു ആവശ്യപ്പെട്ടതായുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടുന്നതിനും ബിനു ശ്രമിച്ചിരുന്നതായിട്ടുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും വെളിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ മാതാവിനെ സമീപിച്ചിരുന്നു. ആലോചിക്കാമെന്നറിയിച്ച് മാതാവ് ഇയാളെ മടക്കി. പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്ന തിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP