Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതിൽ കുറ്റ്യാടി സഖാക്കളുടെ കലിപ്പ് അടങ്ങുന്നില്ല; നേതാക്കളെ പാർട്ടി തിരുത്തും എന്നാവർത്തിച്ച് പ്രവർത്തകർ വീണ്ടും തെരുവിൽ; സ്ഥാനാർത്ഥി ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് പ്രതിഷേധക്കാർ; പാർട്ടി കോട്ടയിലെ 'പ്രതിവിപ്ലവ'ത്തിൽ പകച്ച് സിപിഎം നേതൃത്വവും

കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതിൽ കുറ്റ്യാടി സഖാക്കളുടെ കലിപ്പ് അടങ്ങുന്നില്ല; നേതാക്കളെ പാർട്ടി തിരുത്തും എന്നാവർത്തിച്ച് പ്രവർത്തകർ വീണ്ടും തെരുവിൽ; സ്ഥാനാർത്ഥി ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് പ്രതിഷേധക്കാർ; പാർട്ടി കോട്ടയിലെ 'പ്രതിവിപ്ലവ'ത്തിൽ പകച്ച് സിപിഎം നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കുറ്റ്യാടിയിൽ തെരുവിലിറങ്ങി സിപിഎം പ്രവർത്തകർ. കുറ്റ്യാടി മണ്ഡലം കേരളാ കോൺഗ്രസിന് നൽകിയ നേതൃത്വത്തിന്റെ തീരുമാനം പുനപരിശോധിക്കണം എന്നാണ് പ്രവർത്തകരുടെ ആവശ്യം. കുന്നുമ്മൽ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിൽ നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധി സ്ത്രീകളും പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

നേതാക്കളെ പാർട്ടി തിരുത്തും. പാർട്ടിയെ ജനം തിരുത്തും. കുറ്റിയാടിയുടെ മാനം കാക്കാൻ സിപിഎം തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തിൽ ഉള്ളത്. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നതല്ല തങ്ങളുടെ ആവശ്യം. ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നതാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ ആവശ്യവുമായി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

രാവിലെ തന്റെ പേരും ഫോട്ടോയും വെച്ച് പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട് കെ പി കുഞ്ഞമ്മദ് കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നിരുന്നു. കേരള കോൺഗ്രസ് (എം) ന് വിട്ടു നൽകി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണം. അത്തരം പ്രചാരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, കുറ്റ്യാടിയിലെ പ്രശ്‌നങ്ങൾ വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിലെയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് സിപിഎമ്മിന് ആശങ്ക ഉയരുന്നുണ്ട്. കകുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് (എം) ന് വിട്ടുകൊടുത്തതിനെതിരെ സി പി എം പ്രവർത്തകർ ഇന്നലെ കുറ്റ്യാടിയിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കുറ്റ്യാടിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് പങ്കെടുത്തത്. കുറ്റ്യാടി സീറ്റിൽ സിപിഐ എം തന്നെ മത്സരിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രകടനം.

എന്നാൽ, സംസ്ഥാന നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചതോടെ,് വടകര താലൂക്കിനു കീഴിലുള്ള വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികൾക്കാവില്ല. വടകര എൽജെഡിക്കും കുറ്റ്യാടി കേരള കോൺഗ്രസിനും നാദാപുരം സിപിഐയ്ക്കുമാണ് എൽഡിഎഫ് കൊടുത്തത്. ഘടക കക്ഷികളുടെ ശക്തി നോക്കാതെ പാർട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തതാണ് അണികളെ പ്രകോപിപ്പിച്ചത്.

കുറ്റ്യാടി സീറ്റിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയെത്തുടർന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്‌നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രണ്ട് വട്ടം എംഎൽഎയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നൽകുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാൽ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ കെ.കെ ലതിക 1157 വോട്ടിന് തോറ്റു. ലതികയുടെ തോൽവിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാർട്ടി പ്രവർത്തകരോട് കണക്കുതീർക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോൺഗ്രസിന് നൽകിയതെന്ന് പ്രവർത്തകർ പറയുന്നു.

കെ പി കുഞ്ഞമ്മദ് കുട്ടി ഞങ്ങളുടെ സ്ഥാനാർത്ഥി എന്നെഴുതിയ ബാനൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രവർത്തകർ ഉയർത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധ പോസ്റ്ററുകൾ നിറഞ്ഞു. കെ പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ ബ്രാഞ്ച്, ലോക്കൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ രംഗത്തെത്തിയത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി കെ പി കുഞ്ഞമ്മദ് കുട്ടി രംഗത്തെത്തിയത്. ഇടതുപക്ഷ സർക്കാറിന്റെ തുടർ ഭരണ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കൾ വീണു പോകരുതെന്ന് ഓർമ്മപ്പെടുത്തിയ കുഞ്ഞമ്മദ് കുട്ടി സിപിഐ എം വിരുദ്ധ മാധ്യമ പ്രചരങ്ങൾക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കി.

സിപിഐ എമ്മിലും സ്ഥാനാർത്ഥി തർക്കമാണെന്ന് വരുത്തി തീർക്കാനുള്ള കൗശലപൂർവ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് വിഷയത്തിന്റെ ഉത്തരവാദിത്തം മാധ്യമങ്ങളുടെ തലയിലും വെക്കുകയാണ് അദ്ദേഹം ഫേസ് ബുക്ക്‌പോസ്റ്റിലൂടെ ചെയ്യുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയും എൽ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാർട്ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നത്.

ആ തീരുമാനങ്ങൾക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും 2016ൽ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊർജസ്വലമായ പ്രവർത്തനങ്ങൾ നടത്തുകയാണ് ഓരോ എൽ ഡി എഫ് പ്രവർത്തകന്റെയും അനുഭാവികളുടെയും കടമ... പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾക്കും തുടർച്ച ഉണ്ടാക്കാൻ എൽഡിഎഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റ്യാടിയിൽ പരസ്യ പ്രതിഷേധത്തിനിറങ്ങിയവർ പാർട്ടിക്കാർ തന്നെയാണ് എന്ന് സ്ഥിരീകരിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തുവന്നിരുന്നു. കുറ്റ്യാടിയിൽ പാർട്ടി മത്സരിക്കമമെന്നാണ് പൊതുവികാരമെന്നും എന്നാൽ കാര്യങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കുറ്റ്യാടി മണ്ഡലം

കഴിഞ്ഞ തവണ 1157 വോട്ടിന് സിപിഎം സ്ഥാനാർത്ഥി കെ.കെ.ലതിക പരാജയപ്പെട്ട മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേരത്തേ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സീറ്റ് കേരള കോൺഗ്രസിനു നൽകിയതോടെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. വനിതകളടക്കം പാർട്ടി പതാകകളുമായി തെരുവിൽ പ്രതിഷേധ പ്രകടനം നടത്തി.

കുറ്റ്യാടി മേഖലയിലെ ജനകീയ നേതാവായ കെ.പി.കുഞ്ഞമ്മദ്കുട്ടി 2016ൽ സ്ഥാനാർത്ഥിയാകുമെന്നു കരുതിയെങ്കിലും പാർട്ടി കെ.കെ.ലതികയ്ക്ക് മൂന്നാമതു സീറ്റ് നൽകുകയായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയർന്നപ്പോൾ സീറ്റ് ഘടകകക്ഷിക്കു നൽകി. ഇതിനെതിരെ കുഞ്ഞമ്മദ്കുട്ടി ഉൾപ്പെടുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റിയിൽ പ്രതിഷേധം ശക്തമാണ്. കുന്നുമ്മൽ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP