Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും

ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും

മറുനാടൻ മലയാളി ബ്യൂറോ

ഹാരിയുടെയും മേഗന്റെയും അഭിമുഖത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ, അതിന് വലിയ പ്രാധാന്യം നൽകാതെ അവഗണിക്കാനായിരുന്നു രാജകുടുംബം ആദ്യം തീരുമാനിച്ചത്. കോമൺവെൽത്ത് പരിപാടിയിലായിരിക്കും അവർ കൂടുതൽ ശദ്ധിക്കുക എന്ന് ഇന്നലെ കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അഭിമുഖം പുറത്തുവന്നതോടെ കാര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. രാജകൊട്ടാരത്തിനു മേൽ അശനിപാതം പോലെ പതിക്കുന്ന ആരോപണങ്ങളായിരുന്നു അഭിമുഖത്തിൽ ഹാരിയും മേഗനും ഉയർത്തിയത്.

ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യങ്ങളൊട് എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ആലോകിക്കുവാൻ രാജ്ഞിയും, ചാൾസ് രാജകുമാരനും, വില്യം രാജകുമാരനും അടിയന്തരമായി യോഗം ചേർന്നു. തന്റെ സ്വന്തം കുടുംബത്തിനെതിരെ ഹാരി ഇപ്പോൾ അമർത്തിയിരിക്കുന്നത് ന്യുക്ലിയർ ബട്ടൺ ആണെന്നാണ് കൊട്ടാരത്തിലെ ചിലർ പറയുന്നത്. അതുകൊണ്ടുതന്നെ കൊട്ടാരം ആകെ ആശങ്കയിലാണെന്നും അവർ പറയുന്നു.

ബക്കിങ്ഹാം പാലസിനെ അറിയിക്കാതെ ഒരു ടി വി അഭിമുഖത്തിൽ ഹാരിയും മേഗനും പങ്കെടുത്തു എന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ചില വിവാദ പരാമർശങ്ങൾ ഉണ്ടാകുമെന്ന് രാജകുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വംശീയ വിദ്വേഷം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുമെന്ന് അവർ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നലെ അമേരിക്കയിൽ സംപ്രേഷണം ചെയ്ത അഭിമുഖം അപ്പോൾ തന്നെ ഒരു വീഡിയോ ലിങ്ക് വഴി കൊട്ടാരത്തിലെ ആളുകൾ കാണുന്നുണ്ടായിരുന്നു. ബ്രിട്ടീഷ സമയം വെളുപ്പിന് 3 മണിവരെ ഉറക്കമൊഴിച്ചിരുന്നായിരുന്നു ഇത് കണ്ടത്.

നേരം പുലർന്നതോടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാം അടിയന്തര യോഗം ചേർന്നു. പലരും വീഡിയോകോൾ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ലെയറാൻസ് ഹോമിൽ ഉണ്ടായിരുന്ന ചാൾസ് രാജകുമാരനുമായി വിൻഡ്സർ പാലസിലിരുന്ന് രാജ്ഞി സംസാരിച്ചു. ഒപ്പം വില്ല്യം രാജകുമാരനുമായും സംസാരിച്ചു. ഹാരിയേയും മേഗനേയും എല്ലാകാര്യങ്ങളിലും സഹായിച്ചിരുന്ന കൊട്ടാരത്തിലെ പല ജീവനക്കാർക്കും തങ്ങൾ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിൽ ആക്കിയ ആറ് ആരോപണങ്ങൾ

തീർത്തും വിവാദപരമായ വെളിപ്പെടുത്തലുകൾ നിറഞ്ഞ അഭിമുഖത്തിൽ പറഞ്ഞ ആറ് കാര്യങ്ങളാണ് കൊട്ടാരത്തിനു മേൽ പതിച്ച ന്യുക്ലിയർ ബോംബുകളെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കൊട്ടാരജീവിതത്തിൽ തങ്ങൾ അനുഭവിച്ച മനോവ്യഥകളും അവഗണനയും പരിഹാസങ്ങളുമെല്ലാം അവർ വിവരിക്കുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനമായ വെളിപ്പെടുത്തൽ മേഗന്റെ വംശീയതയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളാണ്. ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജയായ മേഗന്റെ കുഞ്ഞ് ആർച്ചിയുടെ ചർമ്മത്തിന്റെ നിറം എന്തായിരിക്കും എന്ന് ഹാരിയോട് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയത്. താൻ ഗർഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്. ഇതുകൂടാതെ ഈ കുഞ്ഞിന് പദവികൾ ഒന്നും നൽകുകയില്ലെന്നും, രാജകുടുംബാംഗം എന്ന രീതിയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നുമൊക്കെ പറഞ്ഞതായി മേഗൻ വെളിപ്പെടുത്തുന്നു. എന്നാൽ, എലിസബത്ത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ല ഈ പരാമർശം നടത്തിയതെന്നും മേഗൻ പറഞ്ഞു.

മറ്റൊരു വിവാദമായ വെളിപ്പെടുത്തൽ, മേഗൻ മാനസികമായി തകർന്നിരുന്ന സമയത്ത് ഒരു വിദഗ്ദന്റെ സഹായം തേടാൻ ആഗ്രഹിച്ചപ്പോൾ അതിനുള്ള അനുമതി നിഷേധിച്ചു എന്നതാണ്. ഒരു മുതിർന്ന അംഗം പറഞ്ഞത് അത്തരത്തിൽ ചികിത്സതേടി പോകുന്നത് രാജകുടുംബത്തിന്റെ അന്തസ്സിനു നിരക്കാത്തതാണെന്നായിരുന്നു എന്നും മേഗൻ വെളിപ്പെടുത്തുന്നു. ജീവിതം മതിയായി എന്ന് തോന്നിയത് അന്നായിരുന്നു എന്നും മേഗൻ പറയുന്നു. ആത്മഹത്യയെക്കുറിച്ച് ജീവിതത്തിൽ ആദ്യമായി ചിന്തിച്ചതും അന്നായിരുന്നു എന്ന് അവർ പറയുന്നു.

വിവാഹത്തലേന്ന് മേഗന്റെ ചില നടപടികൾ കേയ്റ്റ് രാജകുമാരിയെ കരയിച്ചു എന്ന് ചില ടാബ്ലോയ്ഡുകളിൽ വന്ന വാർത്ത നിഷേധിച്ചുകൊണ്ട് മേഗൻ പറഞ്ഞത് യഥാർത്ഥത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ്. ഫ്ളവർ ഗേൾ ഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെയ്റ്റ് നടത്തിയ ചില പരാമർശങ്ങൾ തന്നെ കരയിച്ചു എന്ന് മേഗൻ പറയുന്നു. എന്നാൽ, കെയ്റ്റ് പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും അവർ തുടര്ന്നു.

രാജ്യം ആഘോഷിച്ച രാജകീയ വിവാഹത്തിന് മൂന്നു ദിവസം മുൻപ് തന്നെ ഹാരിയും മെഗനും വിവാഹിതരായി എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. കാന്റർബറി ആർച്ച്ബിഷപ്പിന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. തങ്ങൾ തന്നെ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം അത് നടത്തിതന്നതെന്നും മേഗൻ പറഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം പുറമേ കാണിക്കാനുള്ളതാണ്. ഞങ്ങൾ ഒത്തുചേരുമ്പോൾ അത് തികച്ചും ഞങ്ങളുടെതായ ഒരു സ്വകാര്യ നിമിഷമായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരുന്നു നേരത്തേ വിവാഹം നടത്തിയതെന്നും മേഗൻ പറഞ്ഞു.

മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വിട്ടൊഴിയാൻ തീരുമാനിച്ച നേരം മുതൽ പിതാവ് ചാൾസ് രാജകുമാരൻ തന്നോട് സംസാരിക്കുന്നില്ല എന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന കാര്യം. തീരുമാനമെടുത്തതിനു ശേഷം രാജ്ഞിയുമായി മൂന്നു തവണ സംസാരിച്ചിരുന്നതായുംഹാരി വെളിപ്പെടുത്തി. അതിലും ഗുരുതരമായ ആരോപണം, തനിക്കുള്ള സാമ്പത്തിക സഹായം രാജകുടുംബം പൂർണ്ണമായും നിർത്തിവച്ചു എന്ന് ഹാരി പറഞ്ഞതാണ് വരുമാനസ്രോതസ്സുകളൊക്കെ ഒറ്റയടിക്ക് നിർത്തലാക്കുകയായിരുന്നു. അമ്മ ഡയാനാ രാജകുമാരി ഹാരിക്കായി നീക്കിവച്ച പണം മാത്രമായിരുന്നു ബ്രിട്ടൻ വിടുമ്പോൾ രക്ഷക്കെത്തിയത് എന്നും ഹാരി പറഞ്ഞു.

കുടുംബത്തെ മുൾമുനയിൽ നിർത്തി ഒന്നും സംഭവിക്കാത്തതുപോലെ ഹാരിയും മേഗനും

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നെഞ്ചിലേക്ക് തീകോരി എറിഞ്ഞതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തങ്ങളുടെ സ്വകാര്യ ലോകത്ത് സന്തോഷം പങ്കുവയ്ക്കുകയാണ് ഹാരിയും മേഗനും പിന്നെ കുഞ്ഞ് ആർച്ചിയും. ഇന്നലെ വിവദമായ അഭിമുഖം സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഹാരിയും മേഗനും ആർച്ചിയുമൊത്തുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. അവരുടെ ലോസ് ഏഞ്ചലസിലെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് ചിത്രം. ഹാരിയുടെയും മേഗന്റെയും സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫർ മിസാൻ ഹാരിമാൻ എടുത്തതാണ് ഈ ചിത്രം.

ഗർഭിണിയായ ഭാര്യയെ ചേർത്ത് പിടിച്ചുനിൽക്കുന്ന ഹാരിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേഗന്റെ കൈയിൽ കുഞ്ഞ് ആർച്ചിയുമുണ്ട്. മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ആർച്ചിയുടെ മുഖം പക്ഷെ കാണാൻ കഴിയുകയില്ല. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഗ്രാഫർ ഹാരിമാൻ ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രണ്ടാമതും ഗർഭിണിയായ മേഗന്റെ ഫോട്ടോകൾ ഐ പാഡ് ഉപയോഗിച്ച് എടുത്തത് നേരത്തെ ഇയാൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP