Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ

മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 എം.ജി.ജോർജ് മുത്തൂറ്റിന്റെ ആകസ്മിക വേർപാട് തീർച്ചയായും കമ്പനിക്ക് തീരാനഷ്ടം തന്നെ. കമ്പനി ശനിയാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ മരണകാരണം വ്യക്തമാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ പോൾ. എം.ജോർജിന്റെ മരണത്തിലെ പോലെ സംശയിക്കത്തക്കതായി ഒന്നുമില്ല എന്ന് ഡൽഹി പൊലീസും പറയുന്നു. എന്നിരുന്നാലും അന്വേഷണം പുരോഗമിക്കുന്നു. കുടുംബാംഗങ്ങളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികൾ ശേഖരിച്ചുകഴിഞ്ഞു. വീടിന് സമീപത്തുള്ള സിസിടിവികളും പരിശോധിച്ചു. സംഭവസമയത്ത് ജോർജ് മുത്തൂറ്റ് ഒറ്റയ്ക്കായിരുന്നു എന്നാണ് ചില പൊലീസ് വൃത്തങ്ങൾ പറയുന്നത്. അദ്ദേഹം നാലാം നിലയിൽ നിൽക്കുന്നത് സിസി ടിവി ഫുട്ടേജിൽ കാണാം.

എം ജി ജോർജ് മരിച്ചത് നാലാം നിലയിൽ നിന്ന് വീണിട്ടാണെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. അതേസമയം മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നത് സ്വാഭാവിക മരണം എന്നായിരുന്നു. ഇന്നാണ് എങ്ങനെയാണ് മുത്തൂറ്റ് ചെയർമാൻ മരിച്ചതെന്ന വിവരം പുറത്തു വന്നത്. ഡൽഹിയിലെ വസതിയിൽ വച്ച് നാലാം നിലയിൽ നിന്ന് വീണാണ് ജോർജ്ജിന് മരണം സംഭവിച്ചത്. വീഴ്‌ച്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ അദ്ദേഹത്തെ ഫോർട്ടിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നുമാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. താഴെ വീണാണ് മരണം സംഭവിച്ചത് എന്നറിഞ്ഞതിനാൽ അന്വേഷണം നടത്തിയെന്നും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ശതകോടീശ്വരനായ വ്യക്തിയുടെ മരണം ആയതിനാൽ ദുരൂഹത നീക്കുക എന്നതാണ് പൊലീസിനും അധികൃതർക്കും മുന്നിലുള്ള പ്രധാന കടമ്പ. അതുകൊണ്ട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന പ്രധാനമാണ്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള മരണം ആയതിനാൽ അസ്വാഭാവിക മരണമായി തന്നെയാണ് ഇത് കണക്കാക്കുന്നതെന്നും എല്ലാ സാധ്യതയും പരിശോധിക്കുമെന്നും എയിംസ് ഫോറൻസിക് വിഭാഗം തലവൻ സുധീർ കുമാർ ഗുപ്ത വ്യക്തമാക്കി.

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഫോറൻസിക് വിഭാഗം പരിശോധിക്കുക എന്ന് സുധീർ കുമാർ ഗുപ്ത വ്യക്തമാക്കി. നാലാം നിലയിൽ നിന്നും വീണാൽ ഉണ്ടാകുന്ന ആഘാതമാണോ ജോർജ്ജിന്റെ മൃതദേഹത്തിൽ ഉണ്ടാകുക എന്നതാണ് പ്രധാനമായും ഫോറൻസിക് വിഭാഗം പരിശോധിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ശരീരത്തിൽ ഉണ്ടായിരുന്നോ എന്നറിയാൻ രാസപരിശോധനയും നടത്തുമെന്ന് ഡോ. ഗുപ്ത അറിയിച്ചു. ഉയർന്ന കെട്ടിടത്തിൽ നിന്നും വീണു മരിക്കുമ്പോൾ പലവിധത്തിലുള്ള പരിക്കുകൾ ശരീരത്തിൽ ഉണ്ടാകും. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ പരിശോധനെ തിങ്കളാഴ്‌ച്ച തുടങ്ങും. പത്ത് ദിവസത്തിനകം വിശദമായ ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഡോ. ഗുപ്ത വ്യക്തമാക്കി.

അതേസമയം എം ജി ജോർജ്ജിന്റെ മരണം ആത്മഹത്യയാണോ എന്ന കാര്യവും പരിശോധിക്കുമെന്ന് കേസ് അന്വേഷിക്കുന്ന അമർ കോളനി പൊലീസും വ്യക്തമാക്കി. ഏതാണ്ട് 6.40തോടെയാണ് ജോർജ്ജ് മുത്തൂറ്റ് ടെറസിലേക്ക് കയറി പോയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്നോ അപകട മരണമായിരുന്നോ എന്നും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അപ്പാർട്ട്മെന്റിന്റെ ടെറസ് ഭിത്തിയുടെ ഭാഗം സിസി ടിവി കവർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് അദ്ദേഹം വീണതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. എന്നിരുന്നാലും അന്വേഷണത്തിൽ ഇതുവരെ എന്തെങ്കിലും ദുരൂഹത ഉള്ളതായി വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളും അത്തരം ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി

പോൾ എം ജോർജിന്റെ മരണത്തിലും സംശയങ്ങൾ

2009 ഓഗസ്റ്റ് 22-ന് പാതിരാത്രി മുത്തൂറ്റ് പോൾ എം. ജോർജ് എന്ന മുപ്പതുകാരനെ പിന്നെ എന്തിന് കൊന്നു? പൊലീസിനെ സംശയമുനയിൽ നിർത്തുന്നതായിരുന്നു അന്വേഷണം. ഇപ്പോഴും സംശയം നീങ്ങിയിട്ടില്ല. യാദൃശ്ചികമായി സംഭവിച്ചതാണ് കൊലപാതകമെന്ന പൊലീസ് വിശദീകരണം വിശ്വസിക്കാൻ രാഷ്ട്രീയ നേതൃത്വവും പോളിന്റെ ബന്ധുക്കളും കൂട്ടാക്കാതെ വന്നപ്പോഴാണ് സിബിഐ.യിൽ അന്വേഷണമെത്തുന്നത്. മരിച്ച പോൾ, മുത്തൂറ്റ് എം.ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഹോസ്പിറ്റാലിറ്റി ഡിവിഷൻ ഡയറക്ടറുമായിരുന്നു. വലിയ വ്യവസായ സാമ്രാജ്യത്തിലെ ഇളമുറക്കാരനെ വകവരുത്താൻ ക്വട്ടേഷൻ സംഘം ഇറങ്ങിയെങ്കിൽ പിന്നിൽ തക്കതായ കാരണമുണ്ടാകുമെന്നായിരുന്നു ജനങ്ങളുടെ സംശയം. കേസന്വേഷണത്തിനിടെ പൊലീസിന്റെ പ്രവൃത്തികളും സംശയിക്കപ്പെട്ടു. ഇതോടെ ദുരൂഹത വർധിച്ചു.

കൂട്ടുകാരുമൊത്ത് പോൾ, കാറിൽ കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള മൂത്തൂറ്റ് ഗ്രൂപ്പ് വക അതിഥിമന്ദിരത്തിലേക്ക് പോകുമ്പോഴായിരുന്നു കൊലപാതകം. എ.സി. റോഡിൽ ചങ്ങനാശ്ശേരി പൊങ്ങ ജ്യോതി ജങ്ഷനിലാണ് കൃത്യം നടന്നത്. ഏറെ അകലെയല്ലാതെയുള്ള കൈതവന ജങ്ഷനിൽ പോൾ ഓടിച്ച കാർ ഒരു ബൈക്ക് ഇടിച്ചുതെറിപ്പിച്ചിരുന്നു. വാനിലെത്തിയ സംഘം ഇത് ചോദ്യംചെയ്യുകയും കാർ വിട്ടുപോയ പോളിന്റെ പിന്നാലെയെത്തി സംഘർഷമുണ്ടാക്കി കൊലപ്പെടുത്തിയെന്നുമാണ് കേസ്.എസ് ആകൃതിയിലുള്ള കത്തികൊണ്ട് കുത്തിയാണ് പോളിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു അന്വേഷണസംഘം പറഞ്ഞിരുന്നത്. പിന്നീട് പൊലീസാണ് ആലപ്പുഴയിൽ ഒരാളെക്കൊണ്ട് എസ് കത്തി ഉണ്ടാക്കിച്ചതെന്ന് കണ്ടെത്തിയതോടെ പൊലീസിന്റെ എല്ലാ നടപടികളും സംശയനിഴലിലായി.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കാരി സതീശ്, പോളിനെ കുത്തിയത് താനാണെന്ന് ആലപ്പുഴ പൊലീസ് ക്‌ളബ്ബിൽ മാധ്യമപ്രവർത്തകർക്കുമുന്നിൽ പറഞ്ഞതായിരുന്നു മറ്റൊരു വഴിത്തിരിവ്. 15 ലക്ഷം രൂപ വാഗ്ദാനം നടത്തി പറയിപ്പിച്ചതാണിതെന്ന് അയാളുടെ അമ്മ വെളിപ്പെടുത്തിയതോടെ അതും വിശ്വസിക്കാനാവാതെ വന്നു.കാരി സതീശ് ഒഴികെ എല്ലാവരെയും വെറുതെ വിട്ടു. സംശയം ഇനിയും ബാക്കി. മണ്ണഞ്ചേരിയിലുള്ള യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് അവിടെയുള്ള ഒരു യുവാവിനെ ആക്രമിക്കാൻ എത്തിയതായിരുന്നു ചങ്ങനാശ്ശേരിയിൽനിന്നുള്ള ക്വട്ടേഷൻ സംഘമെന്നാണ് അന്വേഷണസംഘം പറയുന്നത്. യാദൃച്ഛികമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് നടത്തിയതാണ് കൊലപാതകമെന്നും അവർ ആവർത്തിക്കുന്നു. 12 വർഷംമുമ്പ് നടന്ന ഈ കൊലപാതകത്തിന്റെ ദുരൂഹത പൂർണമായി ഇനിയും മാറിയിട്ടില്ലെന്നതാണ് വാസ്തവം.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇടിഞ്ഞു

എം.ജി.ജോർജ് മുത്തൂറ്റിന്റെ മരണത്തെ തുടർന്ന് മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ തിങ്കളാഴ്ച 7 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിൽ 1205 രൂപയായി 6.57 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. എം.ജി.ജോർജിന്റെ നേതൃത്വ പാടവം കേൾവി കേട്ടതാണ്. വെല്ലുവിളികൾ നേരിടാനുള്ള വൈഭവം ഒന്നുവേറെ തന്നെയെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. ഗ്രൂപ്പിലെ അംഗങ്ങളുടെ മൂത്തസഹോദരനും തന്ത്രജ്ഞനും ആയിരുന്നു അദ്ദേഹം. ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സഹോദരൻ അലക്‌സ് മുത്തൂറ്റാണ് കാര്യങ്ങൾ നോക്കുന്നത്. കുടുംബത്തെ ഒന്നാകെ ഐക്യത്തോടെ നയിച്ചിരുന്നത് എം.ജി.ജോർജാണ്. വടക്കൻ മേഖലയിൽ ജോർജ് ഉണ്ടാക്കിയ അടിത്തറയാണ് ഗ്രൂപ്പിന്റെ കുതിച്ചുചാട്ടത്തിന് കാരണം. ഉത്സാഹിയും ഉശിരുമുള്ള പ്രകൃതമായിരുന്നു. അതേസമയം, പരമ്പരാഗത മൂല്യങ്ങളെ മാനിച്ചിരുന്നയാളും.

ജോർജിന്റെ വളർച്ച അതിവേഗം

ദക്ഷിണേന്ത്യയിൽ നിന്നു മുത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യയുടെ നാലതിരുകളിലേക്കു പടർന്നതും വളർന്നതും എം.ജി. ജോർജ് മുത്തൂറ്റിന്റെ പരിശ്രമ ഫലമാണ്. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകൾ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, സെൻട്രൽ അമേരിക്ക, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്കും ബിസിനസ് വളർത്തി. ഓർത്തഡോക്‌സ് സഭയ്ക്കും താങ്ങും തണലുമായി. സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് എല്ലാ പിന്തുണയും നൽകിയ വ്യക്തി.

1993 ൽ മാനേജിങ് ഡയറക്ടറും പിന്നീടു ചെയർമാനുമായി. അദ്ദേഹം ഈ ചുമതല ഏൽക്കുമ്പോൾ നാല് സംസ്ഥാനങ്ങളിലായി 31 ശാഖകൾ ആണ് ഉണ്ടായിരുന്നത്. ഇന്നത് ലോകമെമ്പാടും വളർന്ന് അയ്യായിരത്തിലധികം ശാഖകൾ ആയി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും ഗോൾഡ് ലോൺ കമ്പനിയുമായി മാറി. സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയും അദ്ദേഹം മുന്നിൽ കണ്ടിരുന്നു. ഓർത്തഡോക്സ് സഭാ ട്രസ്റ്റി ആയി പ്രവർത്തിച്ചത് സഭയോടുള്ള വിശ്വാസവും അടുപ്പവും മൂലമായിരുന്നു. ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു.

35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരിൽ 26-ാം സ്ഥാനം. ഇങ്ങനെ ആഗോള ബ്രാൻഡാക്കി മുത്തൂറ്റിനെ മാറ്റിയത് ജോർജിന്റെ ബുദ്ധിയായിരുന്നു. ഐപിഎൽ ക്രിക്കറ്റിലും ഐ എസ് എൽ ഫുട്‌ബോളിലുമെല്ലാം ഈ ബ്രാൻഡ് ചർച്ചയാക്കി. അങ്ങനെ ഇന്ത്യ മുഴുവൻ നിറയുന്ന വ്യവസായ സാമ്രാജ്യമായി മുത്തൂറ്റ് മാറി.വ്യവസായ പ്രമുഖർക്കുള്ള ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഐഎംഎ) അവാർഡ്, ബ്രിട്ടിഷ് പാർലമെന്റിന്റെ ഏഷ്യൻ ബിസിനസ്മാൻ ഓഫ് ദി ഇയർ തുടങ്ങിയവ നേടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ കേരള സംസ്ഥാന കൗൺസിൽ ചെയർമാനും ദേശീയ നിർവാഹക സമിതി അംഗവുമാണ്.

മുത്തൂറ്റ് ഗ്രൂപ്പിനെ പാൻ ഇന്ത്യ സ്ഥാപനമാക്കി വളർത്തി

ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മുത്തൂറ്റ് ഗ്രൂപ്പിനെ വടക്കും, കിഴക്കും പടിഞ്ഞാറുമായി വ്യാപിപ്പിച്ച്് ഒരുപാൻ ഇന്ത്യ സ്ഥാപനമാക്കി മാറ്റിയത് എം.ജി.ജോർജ് മുത്തൂറ്റാണ്. ഗോൾഡ് ലോൺ ബിസിനസ് ഒരുസംഘടിത ബിസിനസ് ആക്കി മാറ്റാൻ കഴിഞ്ഞു.

എം.ജി.ജോർജ് എന്ന് അതികായൻ

പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച ശേഷം, ചെറുപ്പത്തിൽ തന്നെ കുടുംബ ബിസിനസിൽ പങ്കാളിയായി. 1979 ൽ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയർമാനാകുന്നത്. ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും തുടർന്നു.

പിതാവിന്റെ മരണ ശേഷം ചെയർമാനുമായി. കമ്പനിയുടെ വളർച്ചയ്ക്കു കരുത്തായതു ജോർജിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും നയങ്ങളുമാണ്. സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിഗണിച്ചു മഹാത്മാഗാന്ധി ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യവസായത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം, സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ഗോൾഡ് പീകോക്ക് അവാർഡ്, മികച്ച പൂർവവിദ്യാർത്ഥിക്കുള്ള മണിപ്പാൽ യൂണിവേഴ്സിറ്റി അവാർഡ് എന്നിവയും നേടി.

സാറ ജോർജ് ( ന്യൂഡൽഹി സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ), മക്കൾ: ജോർജ് എം. ജോർജ് (എംഡി, മുത്തൂറ്റ് ഫിനാൻസ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ), അലക്‌സാണ്ടർ എം. ജോർജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാൻസ്, ന്യൂഡൽഹി), പരേതനായ പോൾ എം.ജോർജ്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP