Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ; പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും; നസിറിയയിൽ സർവമതസമ്മേളനത്തിൽ പങ്കെടുക്കും; ബഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കും

ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ; പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും; നസിറിയയിൽ സർവമതസമ്മേളനത്തിൽ പങ്കെടുക്കും; ബഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കും

ന്യൂസ് ഡെസ്‌ക്‌

ബഗ്ദാദ്: കോവിഡ് പ്രതിസന്ധികൾക്കിടെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെത്തി. ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മാർപാപ്പ എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും മാർപാപ്പ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച, നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കുന്ന മാർപാപ്പ നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. മൊസൂളും സന്ദർശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികൾക്കിടയിൽ ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും.

ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിലൊന്നാണ് ഇറാഖ്. ഇറാഖ് സന്ദർശനത്തിൽ നിന്ന് മാർപാപ്പയെ പിന്തിരിപ്പിക്കാൻ കൊറോണയ്‌ക്കോ വർഷങ്ങളായി യുദ്ധവും സംഘർഷവും മൂലം തകർന്ന രാജ്യത്തെ സുരക്ഷാ ആശങ്കകൾക്കോ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് 2019 ജൂലൈയിലാണ് ഫ്രാൻസിസ് മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചത്. മാർപാപ്പയുടെ സന്ദർശനം വർഷങ്ങളായുള്ള രാജ്യത്തെ കലാപ അന്തരീക്ഷങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചരിത്ര സന്ദർശനം

നിരവധി മാർപാപ്പമാരുടെ സ്വപ്നമായിരുന്നു ഇറാഖ് സന്ദർശനം. ജോൺ പോൾ രണ്ടാമൻ 2000ത്തിൽ ഇറാഖിൽ പോകാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും പ്രദേശത്തെ സംഘർഷങ്ങൾ രൂക്ഷമായതിനാൽ യാത്ര റദ്ദാക്കി. ബെനഡിക്റ്റ് പതിനാറാമനെയും ഇറാഖ് ക്ഷണിച്ചിരുന്നെങ്കിലും യുദ്ധം കാരണം പോകാൻ കഴിഞ്ഞില്ല.

ഇറാഖ് ജനതയെ, പ്രത്യേകിച്ച് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യൻ ജനതയെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാഖ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച്, മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാനും അവരുമായി അടുത്തിടപഴകാനുമുള്ള അവസരത്തിന് മുന്നിൽ അപകടസാധ്യതകളെക്കുറിച്ച് വത്തിക്കാൻ ചിന്തിച്ചില്ല.

ക്രൈസ്തവ വിശ്വാസം ഇറാഖിൽ നിന്ന് അപ്രത്യക്ഷമാകുന്നതായാണ് ചില സഭാ ഉദ്യോഗസ്ഥരുടെ അഭിപ്രായം. വർഷങ്ങളായി വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരികയാണ്. സദ്ദാം ഹുസൈന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ ഇറാഖിൽ താമസിച്ചിരുന്ന 1.5 ദശലക്ഷം വിശ്വാസികളുടെ മൂന്നിലൊന്ന് മാത്രമേ ഇപ്പോൾ ഇറാഖിലുള്ളൂ. രാജ്യത്തെ എല്ലാ മത വിശ്വാസികളെയും സംരക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അടിത്തറ പാകുമെന്ന പ്രതീക്ഷയിൽ ഫ്രാൻസിസ് മാർപാപ്പ ഷിയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

കോവിഡ് പ്രതിസന്ധി വകവയ്ക്കാതെ

ഒരു വർഷത്തിലേറെയായി വത്തിക്കാനിൽ നിന്ന് പുറത്തിറങ്ങാത്ത ഫ്രാൻസിസ് മാർപാപ്പ കൊറോണ ആശങ്കകൾക്കിടയിലാണ് വെള്ളിയാഴ്ച ബാഗ്ദാദിലെത്തിയത്. യാത്രയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് മാർപ്പാപ്പ വത്തിക്കാനിൽ ബുധനാഴ്ച നടത്തിയ പ്രതിവാര പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയോടെ മാർപാപ്പയ്ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് ലഭിച്ചിരുന്നു. മാർപ്പാപ്പയുടെ പരിചാരകനും വാക്‌സിനേഷൻ നൽകിയിരുന്നു.

മാർപ്പാപ്പയുടെ സന്ദർശനം ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കില്ലെന്ന് ജെസ്യൂട്ട് പുരോഹിതനും മാർപാപ്പയുടെ അടുത്ത സഖ്യകക്ഷിയുമായ റവ. അന്റോണിയോ സ്പഡാരോ പറഞ്ഞു. സുരക്ഷിതവും സാമൂഹിക അകലം പാലിച്ചുമുള്ള യാത്രയിരിക്കുമിതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.

മൂന്ന് ദിവസത്തെ സന്ദർശനമാണ് മാർപാപ്പയ്ക്കായി ഇറാഖിൽ ക്രമീകരിച്ചിരിക്കുന്നത്. ബാഗ്ദാദിൽ രാഷ്ട്രീയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയായിരിക്കും സന്ദർശനം ആരംഭിക്കുക. തുടർന്ന് 2010ൽ നടന്ന ആക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെട്ട സിറിയൻ കത്തോലിക്കാ ദേവാലയമായ ഔവർ ലേഡി ഓഫ് സാൽവേഷനിൽ കത്തോലിക്കാ പുരോഹിതന്മാരുമായും സെമിനാരികളുമായും കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച ഇറാഖിലെ ഷിയകളുടെ പുണ്യനഗരമായ നജാഫിലേക്ക് പറക്കും. അവിടെ വച്ച് 90 കാരനായ മുസ്ലിം പുരോഹിതനായ ഗ്രാൻഡ് അയാത്തുള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ഇറാഖിലെ ഏറ്റവും ആദരണീയനായ ഷിയാ പുരോഹിതനായ അയാത്തുള്ള, വിദേശ വിശിഷ്ടാതിഥികളുമായി അപൂർവമായി മാത്രമേ കൂടിക്കാഴ്‌ച്ച നടത്താറുള്ളൂ. തുടർന്ന് പ്രവാചകൻ എബ്രഹാമിന്റെ ജനന സ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഊർ മേഖലയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. അവിടെ പ്രസംഗത്തിന് ശേഷം ബാഗ്ദാദിലേക്ക് മടങ്ങും. തുടർന്ന് കൽദിയൻ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കും.

ഇതിനുശേഷം ഞായറാഴ്ചയോടെ ഇറാഖിലെ കുർദിസ്ഥാനിലുള്ള സ്വയംഭരണ പ്രദേശമായ എർബിലിലേക്ക് പറക്കും. കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണം നടന്ന സ്ഥലമാണിത്. അവിടെയുള്ള ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയ ശേഷം മൊസൂളിലേക്ക് ഹെലികോപ്റ്ററിൽ പുറപ്പെടും.

നഗരത്തിലെ ചർച്ച് സ്‌ക്വയറിൽ യുദ്ധത്തിന്റെ ഇരകൾക്കായി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥനകൾ നടത്തും. തുടർന്ന് അദ്ദേഹം ഇറാഖിലെ പ്രധാന ക്രിസ്ത്യൻ പട്ടണങ്ങളിലൊന്നായ ഖരാക്കോഷിലേക്ക് പോകും. ഖരാക്കോഷിലെ പള്ളിയിൽ പ്രസംഗം നടത്തുകയും തുടർന്ന് എർബിലിലേക്ക് മടങ്ങുകയും ചെയ്യും. അവിടെ ഫ്രാൻസോ ഹരിരി സോക്കർ സ്റ്റേഡിയത്തിൽ കുർബാനയിൽ പങ്കെടുക്കും. തിങ്കളാഴ്ച മാർപാപ്പ റോമിലേക്ക് മടങ്ങും.

വർഷങ്ങളായുള്ള യുദ്ധത്തിനും വിഭാഗീയ സംഘർഷങ്ങൾക്കും ഒടുവിൽ രാജ്യത്തെ സമാധാന അന്തരീക്ഷം പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇറാഖ് മാർപാപ്പയുടെ സന്ദർശനത്തെ നോക്കിക്കാണുന്നത്.

ഇറാഖിലെ പ്രസിഡന്റ് ബർഹാം സാലിഹ് മുമ്പ് റോമിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടുകയും ഇറാഖിലേയ്ക്ക് മാർപാപ്പയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ ഇറാഖിലെത്തുന്നത്. പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഇറാഖിൽ മാർപ്പാപ്പയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ച അയത്തുല്ല സിസ്താനിയുമൊത്തുള്ളതായിരിക്കും.

ക്രിസ്തുമതത്തിന്റെ വേരുകൾ ഇറാഖിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. യോനാ, ജോഷ്വ തുടങ്ങിയ ബൈബിളിലെ പ്രധാന വ്യക്തികളുടെ ശവകുടീരങ്ങൾ അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു കാലത്ത് അർമേനിയൻ, അസീറിയൻ, കൽദിയൻ, മെൽക്കൈറ്റ്, സിറിയക് എന്നിവയുൾപ്പെടെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലായി ഇറാഖിലെ ക്രിസ്ത്യൻ സമൂഹം വളരെ സജീവമായിരുന്നു. എന്നാൽ 2003 ലെ യുഎസ് ആക്രമണവും തുടർന്നുള്ള ഒരു ദശാബ്ദക്കാലത്തെ യുദ്ധവും 2014 മുതൽ 2017 വരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരമായ പീഡനങ്ങളും ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് കനത്ത പ്രഹരമായിരുന്നു.

രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളിലും ഭൂരിഭാഗവും കാനഡ, ജോർദാൻ, തുർക്കി, അമേരിക്ക എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, അവരുടെ കഷ്ടപ്പാടുകൾക്ക് സാക്ഷ്യം വഹിക്കാൻ മാർപ്പാപ്പ ഇറാഖിലെത്തുന്നത് ശക്തമായ ഒരു ഐക്യദാർഡ്യ പ്രകടനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP