Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളിത്തിരയിൽ കണ്ട വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഒന്നുമല്ല! അറബി വേഷം കെട്ടി ജയിലിൽ എത്തിയ ഫായിസ് മുതൽ ഉന്നതരുടെ അറബിക് പരിഭാഷകയായ സ്വപ്ന വരെ കണ്ണി; ഒടുവിൽ ചൂണ്ടയിൽ മുഖ്യമന്ത്രിയെയും കോർത്ത കനക മാഫിയ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമ്പോൾ

വെള്ളിത്തിരയിൽ കണ്ട വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഒന്നുമല്ല! അറബി വേഷം കെട്ടി ജയിലിൽ എത്തിയ ഫായിസ് മുതൽ ഉന്നതരുടെ അറബിക് പരിഭാഷകയായ സ്വപ്ന വരെ കണ്ണി; ഒടുവിൽ ചൂണ്ടയിൽ മുഖ്യമന്ത്രിയെയും കോർത്ത കനക മാഫിയ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി കേട്ട കോടതി ഡോളർ കടത്തിനു പിന്നിൽ പ്രവർത്തിച്ചവർ വമ്പൻ സ്രാവുകളാണെന്ന് അഭിപ്രായപ്പെട്ടത് കഴിഞ്ഞ ഡിസംബർ ആദ്യമാണ്. പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവരുടെ യഥാർഥ പങ്ക് തെളിയിക്കപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോടതി അന്നു പറഞ്ഞത്. ഇപ്പോൾ ആ പേരുകൾ പുറത്തു വരുമ്പോൾ കേരളം ശരിക്കും ഞെട്ടിത്തരിക്കുകയാണ്.

പുറത്തുവരുന്നത് കോടതിയെയും ഞെട്ടിച്ച പേരുകൾ

മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും യുഎഇ കോൺസൽ ജനറലുമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഡോളർ കടത്തിൽ ഇവർക്കു പങ്കുണ്ടെന്നുമായിരുന്നു സ്വപ്ന സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ നൽകിയ മൊഴി. നിരവധി പ്രമുഖർ കമ്മിഷൻ ഇനത്തിൽ പണം കൈപ്പറ്റിയതായും മൊഴിയിലുണ്ട്.

തനിക്ക് അറബിക് കൈകാര്യം ചെയ്യാൻ അറിയാമെന്നതിനാൽ കോൺസൽ ജനറലുമായുള്ള സംഭാഷണം മൊഴിമാറ്റുന്നതിനായി ഉപയോഗിച്ചിരുന്നതായാണ് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മജിസ്‌ട്രേറ്റിനു മുമ്പാകെ നൽകിയ രഹസ്യമൊഴി. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കറുടെയും മൂന്നു മന്ത്രിമാരുടെയും കോൺസൽ ജനറലുമായുള്ള ഇടപാടുകളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിവുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ തുകകൾ നിരവധി പ്രമുഖർക്ക് ലഭിച്ചതിന്റെ വിവരങ്ങളും അറിയാമെന്നുമാണ് ഇവർ രഹസ്യ മൊഴിയിൽ പറയുന്നത്.

ജയിലിൽ കഴിയുമ്പോൾ കടുത്ത പീഡനങ്ങളും ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് സ്വപ്ന സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സിആർപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ആദ്യം അതു നിരസിച്ച കോടതി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സ്വപ്നയുടെ അഭിഭാഷകൻ അത് നിരസിച്ചതോടെ കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ തയാറാകുകയായിരുന്നു. തുടർന്നായിരുന്നു സ്വപ്ന സുരേഷിന്റെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുടെ പേരുകളാണ് സ്വപ്ന വെളിപ്പെടുത്തിയത് എന്ന് കോടതി പരാമർശത്തിലൂടെ തന്നെ വ്യക്തമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പേരുകൂടി ഉൾപ്പെടുന്നതാണ് ആ പട്ടിക എന്നു കേരളം പ്രതീക്ഷിച്ചിട്ടില്ല.

എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അന്നു പ്രതികൾ കോടതിയിൽ നൽകിയ മൊഴികൾ പരിശോധിച്ച് ഈ നിരീക്ഷണം നടത്തിയത്.

ഇരുവരുടെയും മൊഴികൾ പ്രകാരം സ്വർണക്കടത്തിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ അധികാര ദുർവിനിയോഗം നടത്തിയെന്നും യുഎഇ കോൺസുലേറ്റിലെ ഉന്നതരുമായി ഇവർക്കു ബന്ധമുണ്ടെന്നുമായിരുന്നു കോടതി നിരീക്ഷണം. ഇരുവരുടെയും വെളിപ്പെടുത്തലിലെ പേരുകൾ പുറത്തു പറയുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

 മുറിയാത്ത ചങ്ങലയിൽ ഭരണകർത്താക്കളും

 കഴിഞ്ഞ പത്തുവർഷങ്ങളായി കേരളത്തിലെ പത്രങ്ങൾ എടുത്തുനോക്കിയാൽ വിഴുങ്ങിയും, മലദ്വാരത്തിലും യോനിയിലും ഒളിപ്പിച്ചും, കുഴമ്പുരൂപത്തിലാക്കി ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിലാക്കിയും, തൂണിൽനിന്നും തുരുമ്പിൽനിന്നും കോടികളുടെ സ്വർണ്ണമാണ്, കേരളത്തിന്റെ എയർപോർട്ടുകളിൽനിന്ന് പിടിച്ചത്. ഈ കോവിഡ് കാലത്തിന്റെ തുടക്കത്തിലായിരുന്നു ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ എത്തിയ സ്വർണം പിടികൂടിയത്. കാരിയർമാരിൽ ചിലർ അകത്താവുന്നു എന്നല്ലാതെ, ആർക്കുവേണ്ടിയായിരുന്നു ഈ സ്വർണ്ണക്കടത്തെന്ന് എന്തുകൊണ്ടാണ് അന്വേഷണം ഉണ്ടാവാത്തത്. ഒരു കാരിയർ പടിയിലായാൽ അടുത്തവൻ വഴി സ്വർണം വീണ്ടും എത്തും. ആ ചങ്ങലമുറിയുന്നില്ല.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്രബാഗിലൂടെ 30 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ സ്വപ്ന സുരേഷ് എന്ന യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയുടെ ബന്ധങ്ങൾ ഇടത് സർക്കാരിൽ എത്രത്തോളം വേരുന്നിയതാണെന്ന അന്വേഷണമാണ് ഇപ്പോഴും തുടരുന്നത്.

കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ മൂൻകാല ചരിത്രം അറിയുന്നവർക്ക് ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയ ഏതാണെന്ന് ചോദിച്ചാൽ അത് ഈ മഞ്ഞലോഹ മാഫിയ തെന്നയാണ്. ചലച്ചിത്രതാരങ്ങൾ തൊട്ട് വീട്ടമ്മമാർവരെ കണ്ണിയായ ഇത്രയും ജനകീയമായ മാഫിയ വേറെയില്ല. തിരുവനന്തപുരത്ത് കഴിഞ്ഞവർഷം പിടിയിലായ സ്വർണ്ണക്കടത്തിൽ ആരോപിതർ ആയത് ചില അഭിഭാഷകർ ആയിരുന്നു. നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിന്റെ അന്വേഷണം നീണ്ടത് ചലച്ചിത്രമേഖലയിലേക്കായിരുന്നു.

മലബാറിലേക്ക് വന്നാൽ സ്വന്തം നിയമം നടപ്പാക്കുന്ന സാഗർ എലീയാസ് ജാക്കിമാരുടെയും വിൻസന്റ് ഗോമസുമാരുടെയും നിങ്ങൾക്കവിടെ കാണാം. കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരെയും ഉദ്യോഗ്ഥരെയും അവർ വിലക്കെടുക്കുന്നു. കൊടുവള്ളിയിലെ ഒരു സ്വർണ്ണക്കടത്തുകാരന്റെ അരക്കോടി വിലമതിക്കുന്ന, കൂപ്പറിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കയറിതിന്റെ വിവാദങ്ങൾ വർഷങ്ങൾക്ക് മുമ്പ് നാം ഏറെ ചർച്ച ചെയ്തതാണ്.

ടി പി വധക്കേസിൽ ജയിലിയായ സിപിഎം നേതാവ് മോഹന്മാസ്റ്ററെ കാണാനായി അറബിവേഷത്തിലാണ് സ്വർണ്ണക്കടത്തുരാജാവ് ഫായിസ് ജയിലിലെത്തിയത്. കൊടുവള്ളിപോലുള്ള മണ്ഡലങ്ങളിൽ ആര് സ്ഥാനാർഥലയാവണമെന്നും ആര് ജയിക്കണം എന്നുവരെ ഈ മാഫിയ തീരുമാനിക്കുന്നു. അതായത് 1980 മുതലുള്ള സ്വർണ്ണക്കടത്തിന്റെ ചരിത്രം നോക്കിയാൽ, പടിപടിയായി കയറിക്കയറി അവർ മുഖ്യമന്ത്രിയുടെ ഓഫീസ്വരെ എത്തുകയാണ്.

ഭയക്കുന്ന മറ്റൊരു സ്ഥിതിവിശേഷവും ഇവിടെയുമുണ്ട്. ഈ സ്വർണ്ണക്കടത്തുകാരിൽ ഒരു വിഭാഗം മയക്കുമരുന്ന് ബിസിനസിലേക്ക് തിരിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള മാഫിയകളുടെ ഒരു പൊതുസ്വഭാവമാണത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള പെട്ടന്നുള്ള മാറ്റം. അതുകൊണ്ടുതന്നെ ഉറവിടം കണ്ടെത്തി ഇതിന്റെ സാമ്പത്തിക നാഡിയെ അറുത്തില്ലെങ്കിൽ ഒരു കാലത്ത് ബോംബെ അധോലോകം ഏങ്ങനെയായിരുന്നോ അതുപോലെ കേരളത്തെ മുടിക്കുന്ന ഒരു ആധുനിക അധോലോകം ഇവിടെയും രൂപപ്പെട്ടേക്കാം.

70കളിൽ തുടങ്ങിയ സ്വർണ്ണക്കടത്തിന്റെ ചരിത്രം

ഇറ്റലിയിലെ സിസിലി ദ്വീപിൽ ഉടലെടുത്ത മാഫിയകൾ ജനങ്ങളെ സഹായിച്ചുകൊണ്ടാണ് തുടങ്ങിയത്. ആദ്യ കാലത്ത് അവർ അങ്ങനെയായിരുന്നു. എല്ലാ വിഷയത്തിലും ജനങ്ങളെ സഹായിച്ചു. അങ്ങനെ പതുക്കെ പതുക്കെ വിശ്വാസമാർജ്ജിച്ചാണ് അത് നിങ്ങൾ അറിയാതെതന്നെ ഒരു മാഫിയായി മാറുക.

കേരളത്തിൽ സ്വർണ്ണക്കടത്ത് ഒരു മാഫിയയായ ക്ലച്ചുപടിച്ചതും, പ്രവാസികളായ പാവങ്ങളെ സഹായിച്ചുകൊണ്ടായിരുന്നു. 70 കളിലെ അവസാനകാലത്തൊക്കെ മലയാളികൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിൽ ഒന്നായിരുന്നു നാട്ടിലേക്ക് പണം അയക്കൽ. സൗദിയിലെ വിദൂര ഗ്രാമങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് നഗരത്തിലെത്തി ബാങ്കുവഴി പണം അയക്കുക എന്നതൊക്കെ തന്നെ ഒരു ദിവസം നഷ്ടമാക്കുന്ന ഏർപ്പാടായിരുന്നു.

ഈ സമയത്താണ് നാട്ടിലേക്ക് ഒട്ടും ട്രാൻസഫർ മണിയില്ലാതെ പണം അയക്കാൻ കഴിയുന്ന ഒരു സംവിധാനം ചിലർ ഉണ്ടാക്കുന്നത്. അതാണ് കുഴൽപ്പണം. നിങ്ങൾ ഗൾഫിലെ ഒരു എജന്റിന്റെ കൈയിൽ പണം ദിർഹമായി കൊടുത്താൽ മതി, മിനുട്ടുകൾക്കുള്ളിൽ അത് നാട്ടിലെ നിങ്ങളുടെ വീട്ടിൽ സമാനമായ രൂപയായി എത്തിയിരിക്കും. സമയം ലാഭം, ട്രാൻസ്ഫർ തുകയില്ല. എന്തൊരു സഹായം!

പക്ഷേ ഇതൊരു മാഫിയയുടെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. ഗൾഫ് കറൻസിയുടെയും ഇന്ത്യൻ രൂപയുടെയും വിനിമയ വ്യത്യാസം മുതലെടുത്ത് നടത്തുന്ന വലിയകളികളായിരുന്നു ഇതിന്റെ പിന്നിൽ. ഈ കുഴൽപ്പണ ലോബി തന്നെയാണ്, ബോംബെ വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്തിന് തുടക്കമിട്ടതും. കഴൽപ്പണ ലോബിയുടെ കസ്റ്റമേഴസ് ഇഷ്ടംപോലെ ഉണ്ടായിരുന്നതിനാൽ, അവർക്ക് കാരിയേഴിസിനെ കാശുകൊടുത്ത് കണ്ടെത്തേണ്ടിയും വന്നില്ല.

പക്ഷേ ഇന്ന് കാണുന്നപോലുള്ള പ്രൊഷഷണൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ കേരളത്തിൽ എത്തിയത് 91നു ശേഷമാണ്. മന്മോഹൻസിങ്ങിനെ സാമ്പത്തിക ഉദാരീകരണത്തോടൊപ്പം നാട്ടിൽ ജൂവലറികൾ ഇഷ്ടംപോലെ മുളച്ചുപൊന്തി. ഇതോടൊപ്പം സ്വർണത്തിന്റെ തീരുവയും ഉയർന്നു. പിന്നീടങ്ങോട്ട് സ്വർണം-കുഴൽപ്പണം കടത്തിന്റെ സുവർണ്ണകാമായിരുന്നു കേരളത്തിൽ.

നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പുവരെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിപോലുള്ള ഒരു ചെറിയ ഗ്രാമത്തിൽ മാത്രം ഉണ്ടായിരുന്നത് അയ്യായിരത്തോളം വരുന്ന കുഴൽപ്പണ കാരിയർമാർ ആയിരുന്നു. നോട്ടുനിരോധനം കുഴൽപ്പണ ബിസിനസിന് വലിയ പരായായപ്പോൾ അവരും സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞു.

രഹസ്യഭാഗങ്ങളിൽ സ്വർണം കടത്താൻ പരിശീലനം

ഒറ്റപ്പോക്കിന് പതിനായിരം രൂപവരെ തങ്ങൾക്ക് കിട്ടുമെന്നാണ് ഒരു മൂൻകാരിയർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. കാഠ്മണ്ഡും എയർപോർട്ട് വഴിയാണ് ഇയാൾ സ്വർണം കടത്തിയിരുന്നത്. പതിനായിരം രൂപയേക്കാൾ ദുബൈയിലെ ഡാൻസും പാർട്ടിയും അടങ്ങുന്ന ആഡംബര നിശാ ജീവിതം ആയിരുന്നുതന്റെ പ്രലോഭനം എന്നും ഇയാൾ പറയുന്നു.

വീട്ടമ്മമാർ മുതൽ എയർഹോസ്റ്റസുമാരും ചലച്ചിത്ര നടന്മാർ വരെ ഉൾപ്പെടുന്ന വൻ റാക്കാറ്റായി ഇത് മാറിക്കഴിഞ്ഞു. അഞ്ചുവർഷംമുമ്പ് കരിപ്പൂരിൽ ഫിറമോസ സെബാസ്‌ററ്യൻ എന്ന എയർഹോസ്റ്റസ് ഗുഹ്യഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച് സ്വർണം കടത്തിയതിന് പിടിയിലായതും തുടർന്നുള്ള വിവാദവും ഓർത്തുനോക്കുക. കള്ളക്കടത്തുസംഘവുമായി ചേർന്ന് വിമാനത്താവളങ്ങൾ വഴി ഫിറമോസ കടത്തിയത് കോടികൾ വിലമതിക്കുന്ന സ്വർണം. ഫിറമോസ സെബാസ്റ്റ്യനോപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവർക്കുമെതിരേ കോഫേപോസ നിയമം ചുമത്തിയിരുന്നു.

സ്റ്റേജ് ഷോകളുടെയും ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ മറവിൽ നടക്കുന്ന സ്വർണ്ണകള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണിക്കണമെന്ന് അന്ന് ആവശ്യം ഉയർന്നെങ്കിലും ഒന്നും ഉണ്ടായില്ല. പുരുഷന്മാർ പലരും സ്വർണ്ണവുമായി മുങ്ങുന്ന അവസ്ഥയൊക്കെ ഉണ്ടായതോടെയാണ് ഇപ്പോൾ സ്ത്രീകളെയാണ് ഇവർ കൂടുതലും ഉപയോഗിക്കുന്നത്.

ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വർണക്കടത്ത്. യാത്രയിൽ ധരിക്കേണ്ട വസ്ത്രം പോലും തീരുമാനിക്കുന്നത് കള്ളക്കടത്തുസംഘമാണെന്ന് കാരിയറായി പ്രവർത്തിച്ചിട്ടുള്ള ഒരു യുവതി മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. സിനിമാക്കാർക്കുള്ള സ്വാധീനവും ഇവർക്ക് തുണയാവും.

ഇതിനായി പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്. ഒരു സ്റ്റേജ് ഷോയുടെയും മറ്റും മറവിലെത്തുന്ന നടിമാർക്കും ഡാൻസേഴ്‌സിനുമെല്ലാം എങ്ങനെ സ്വർണം കടത്തണമെന്ന് ഗൾഫിൽവെച്ചുതന്നെ പ്രത്യേക പരിശീലനം കൊടുക്കും. യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച് കാപ്‌സ്യൂൾ പരുവത്തിൽ എങ്ങനെ ്‌സ്വർണം കടത്താമെന്ന് പഠിപ്പിക്കുന്നത് അവിടെയുള്ള അറബി സ്ത്രീകൾ തന്നെ. ഇതിനു കഴിയാത്തവർക്കാണ് അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതി പഠിപ്പിക്കുന്നത്.

തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങൾ കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയിൽ അത്രവേഗത്തിൽ പിടിവീഴില്ല. ചുരിദാർ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വർണക്കടത്തു സംഘം പ്രോൽസാഹിപ്പിക്കാറില്ല. ഗൾഫിൽ നിന്നുള്ള യാത്രയിൽ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വർണമാഫിയ തീരുമാനിക്കും.

കുഴമ്പു രൂപത്തിലാക്കിയ സ്വർണക്കടത്താണ് സുരക്ഷിതം. രൂപമാറ്റം വരുത്തിയ സ്വർണം സ്ത്രീകളുടെ ദേഹത്തോട് ചേർത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങൾക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗൾഫിലെ കേന്ദ്രങ്ങളിലുണ്ട്. ഇതിൽ ട്രയൽ എടുത്ത് വിജയിക്കുന്നവരെയാണ് നാട്ടിലേക്ക് അയക്കുക. സ്വർണം വിഴുങ്ങലും മറ്റൊരു രീതിയാണ്. പക്ഷേ ഇത് റിസ്‌ക്കുള്ളതിനാൽ ഇപ്പോൾ അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല.

അടിവസ്ത്രത്തിൽ തൊട്ട് ബ്രായ്ക്കുള്ളിൽ വരെ

ചോക്ലേറ്റിൽ ഒളിപ്പിച്ച സ്വർണം, ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങിയത്, ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർത്തത്... അങ്ങനെ പോകുന്നു. എയർപോർട്ടുകളിൽ പിടിക്കുന്നതിൽ ഇപ്പോൾ തൂണിലും തുരുമ്പിലും സ്വർണ്ണമാണ്. ഇപ്പോൾ സ്വർണം ഉരുക്കി കടത്തുന്ന രീതിയും വ്യാപകമാണ്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്,

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

കഴിഞ്ഞവർഷം എയർഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്.

രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും.

സൗദിയിൽനിന്നും എമർജൻസി വിളക്കിനുള്ളിൽ കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടിച്ചു. 2.4 കിലോ തൂക്കംവരുന്ന സ്വർണം പിടികൂടിയത് കരിപ്പൂരിലെ എയർകസ്റ്റംസ് വിഭാഗമാണ്. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമാണ് സ്വർണംകൊണ്ടുവന്നത്. ചുനങ്ങാട് മുള്ളത്തൂർ പുത്തൻ പീടികക്കൽ കാസിമാണ് സ്വർണവുമായി പിടിയിലായത്, എമർജൻസി വിളക്കിനുള്ളിൽ 21 സ്വർണ ബിസ്‌ക്കറ്റുകളായാണ് 80 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ വിളക്ക് പൊളിച്ചു പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്

മറ്റ് പദാർത്ഥങ്ങളുമായി ചേർത്ത് ഉരുക്കി തരിരൂപത്തിലാക്കിയാൽ പിന്നെ സ്വർണമാണെന്ന് തിരിച്ചറിയാനാവില്ല. പൊടിയാക്കിയ സ്വർണം കളിമണ്ണിനൊപ്പം ചേർത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. കുഴമ്പു രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചും മറ്റുമാണ് കടത്തുന്നത്.ബെൽറ്റു രൂപത്തിലാക്കി ഇരുകാലുകളിലും വെച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നുപോകും. കുഴമ്പാക്കിയ സ്വർണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്.മിശ്രിത രൂപത്തിലാക്കിയ സ്വർണം സ്‌കാനിങ് യന്ത്രങ്ങളിൽ കണ്ടെത്താനും പിടിക്കപ്പെടാനുമുള്ള സാധ്യതയില്ലെന്ന് ഗൾഫിൽ നിന്ന് പുറപ്പെടും മുൻപ് സ്വർണമാഫിയ കാരിയർമാരെ ബോധ്യപ്പെടുത്തും. മിശ്രിതത്തിലെ സ്വർണത്തിന്റെ അനുപാതം 50 ശതമാനത്തിൽ താഴെയാണെങ്കിൽ കാരിയർമാർ പിടിക്കപ്പെടാറില്ല.

2013ലെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് വിവാദത്തിൽ ഒരു പ്രമുഖ നടിയുടെ പാസ്‌പോർട്ട് പരിശോധിച്ച് പൊലീസ് ഞെട്ടിയിരുന്നു. ആറുമാസത്തിനുള്ളിൽ 18 തവണയാണ് അവർ ദൂബൈ സന്ദർശിച്ചത്. മറുപടിയാവട്ടെ തന്റെ അവിടെ ജോലിചെയ്യുന്ന തന്റെ കസിനെ സന്ദർശിക്കാൻ ആണെന്നും ആയിരുന്നു. അതുപോലെ ഒരു കൊടുവള്ളിക്കാരൻ കാഠ്മണ്ഡു സന്ദർശിച്ചത് വർഷത്തിൽ 20 തവണതാണ്.

ആക്റ്റിങ്ങ് വിത്ത് ബെഡ് എന്ന പരിപാടി ഈ മാഫിയാ സംഘങ്ങൾ ആണ് മലയാള സിനിമയിൽ കൊണ്ടുവന്നത്. ഒരു പ്രതീക്ഷയുമില്ലാതെ അവർ ചെലവിടുന്ന ലക്ഷങ്ങൾക്കുള്ള അനൗദ്യോഗിക പ്രതിഫലം ഇതുതന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ ഒരു ഏർപ്പാട് തന്നെയാണ് പിന്നെ ബ്ലാക്ക് മെയിലിങ്ങിലേക്കും ആജീവാന്ത ട്രാപ്പിലേക്കും നീങ്ങുന്നത്.

അറബി വേഷത്തിൽ ജയിലിൽ എത്തിയ ഫായിസ്

സ്വർണം കള്ളക്കടത്ത്, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്.

മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്‌കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികൾ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്.

കാരിയർ ആയി പിന്നീട് വലിയ സ്വർണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്‌ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പൊലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.

ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പൊലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു.

ഉന്നതമായ രാഷ്ട്രീയ സംരക്ഷണം അവർക്കുണ്ട്. അതായത് പ്രതികൾ ചെറിയ മീനുകൾ അല്ലെന്ന് വ്യക്തം. അടിത്തട്ടിലുള്ള ഗുണ്ടകളെ പിടികൂടം എന്നല്ലാതെ മേൽത്തട്ടിലുള്ളവരെ ആരും തൊടാറില്ല. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ അനിവാര്യം. ഒപ്പം ഇത്തരക്കാരെ സിനിമാമേഖലയിൽനിന്ന് ഒഴിവാക്കാൻ ചലച്ചിത്ര പ്രവർത്തകരും ആത്മാർഥമായി ശ്രമിക്കണം. അല്ലെങ്കിൽ ബോളിവുഡിൽ കണ്ടതുപോലുള്ള മാഫിയാ വിളയാട്ടത്തിനായിരിക്കും മലയാള സിനിമയും സാക്ഷ്യം വഹിക്കുക.

കൂപ്പറിലേറി കോടിയേരി കുടുങ്ങിയപ്പോൾ

ഇത്തരം കള്ളക്കടത്തുകാർക്ക് ഉള്ള സ്വാധീനത്തിന്റെ തെളിവായിരുന്നു കുറച്ചുകാലം മുമ്പ് കോടിയേരിയുടെ പേരിലുണ്ടായ കൂപ്പർ വിവാദം. ജനജാഗ്രതാ യാത്രയിൽ കോഴിക്കോട് കൊടുവള്ളിയിൽവെച്ച് ആഡംബര വാഹനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യാത്ര നടത്തിയ സംഭവം വൻ വിവാദമായിരുന്നു. കാരട്ട് ഫൈസൽ എന്ന പ്രമാണിയൂടെതായിരുന്നു ഈ വാഹനം. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ബിസിനസ് പങ്കാളിയാണെന്ന് കേസിൽ ഒന്നാം പ്രതിയായ ഷഹബാസ് വെളിപ്പെടുത്തിയതോടെ വിവാദം കത്തി.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ഏഴാം പ്രതിയാണെന്നും ഫൈസൽ തന്നോടൊപ്പം കാക്കനാട്ട് സബ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഷഹബാസ് വെളിപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ പ്രതികളിലൊരാളായ എയർഹോസ്റ്റസ് ഹിറമോസ സെബാസ്റ്റ്യൻ ഡിആർഐക്ക് നൽകിയ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പറയുന്നുണ്ട്. ഷഹബാസും കാരാട്ട് ഫൈസലും ബിസിനസ് പങ്കാളികളാണെന്നാണ് ഫിറമോസ മൊഴി നൽകിയിരിക്കുന്നത്.

സിപിഎം നടത്തിയ ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഫൈസലിന്റെ ഉടമസ്തതയിലുള്ള മിനി കൂപ്പർ കാറിലായിരുന്നു ജാഥ നയിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണ് കോടിയേരി യാത്ര നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി, മുസ്ലിംലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ കൊടുവള്ളിയുടെയും മലബാറിന്റെയും രാഷ്ട്രീയം അറിയുന്നവർക്ക് ഇതൊന്നു പുത്തരില്ല. കള്ളക്കടത്തുകാരിലെ പ്രബമായ ഒരു വിഭാഗം ഇന്നും മുസ്ലിം ലീഗിന്റെ കൂടയാണ്. കുറേപ്പേർ ലീഗിൽനിന്ന് കാലുമാറിയപ്പോൾ, ആ മണ്ഡലം ലീഗിന് നഷ്ടമാവുകയും ചെയ്തു. അതാണ് മലബാറിലെ ഗോൾഡ് പൊൽറ്റികസ്.

കൊടുവള്ളിയിലെ വിൻസന്റ് ഗോമസ്

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിക്കെപ്പെട്ടാലും അവിടെ ഒരു കൊടുവള്ളിക്കാരനുണ്ടാവുമെന്നാണ് അനൗദ്യോഗിക വിവരം. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല.

പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സി പി എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. പക്ഷേ ഇപ്പോൾ കുഴപ്പണ ബിസിനസ് എതാണ്ട് നിലച്ച മട്ടാണ. നോട്ടുനിരോധനത്തനും ഡിജിറ്റൽ ബാങ്കിങ്ങിനും നന്ദിപറയുക. ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്‌പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്. കൊടുവള്ളിയുടെ വിൻസന്റ്‌ഗോമസ് എന്നാണ് കാരാട്ട് റസാഖ് അറിയപ്പെടുന്നതും. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും

ഒരുകിലോ സ്വർണം എത്തിച്ചാൽ എങ്ങനെപോയാലും അഞ്ചുലക്ഷം രൂപ ലാഭുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെയാണ് കള്ളക്കടത്ത് മാഫിയയ വളരുന്നതും. ഇതിന് പോംവഴി തീരുവ കുറക്കുകയാണെന്ന് ചില സാമ്പത്തിക വിദഗധർ പറയുന്നുണ്ട്. പക്ഷേ അത് ഇന്ത്യാഗവൺമെന്റിന് ഭീമമായ നഷ്ടം ഉണ്ടാക്കും. മറ്റൊന്ന് പിരിശോധന കർശനമാക്കുകയും ഇതിന്റെ പിന്നിലുള്ള ആസൂത്രകരെ കണ്ടെത്തുകയുമാണ്. കേരളത്തിലെ പ്രമുഖരായ ജൂവലറി ഉടമകളും ബിസിസസ് മാഗ്റ്റുകളായി രാജ്യം ആദരിച്ചവരുമൊക്കെയാണ് ഈ നിയമ വിരുദ്ധ പ്രവർത്തത്തിന് പിന്നിൽ എന്ന് എല്ലാവർക്കും അറിയാം. 

അന്വേഷണം ഉന്നതരിലെത്തുമോ?

കേസിൽ മുഖ്യമന്തി ഉൾപ്പടെയുള്ളവരുടെ പേരുകൾ വന്നതോടെ ഡോളർ കടത്തു സംബന്ധിച്ച അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. ലൈഫ് മിഷൻ സിഇഒയെയും യുണിടാക് എംഡി ഉൾപ്പടെയുള്ളവരെയും ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ നടന്നെങ്കിലും മറ്റു പ്രമുഖരിലേക്ക് അന്വേഷണം നീണ്ടില്ല. ഒരു ഘട്ടത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയെങ്കിലും അതുണ്ടായില്ല.

ഉന്നതരുടെ പേരുവിവരങ്ങൾ സംബന്ധിച്ച് കേന്ദ്രത്തെ വിവരം ധരിപ്പിക്കാനാണ് കേസ് അന്വേഷണം തൽക്കാലത്തേക്ക് നിർത്തിവച്ചതെന്നാണ് ഇക്കാര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം മരവിപ്പിച്ചത് ആരുടെ നിർദ്ദേശത്തിലാണ് എന്നു വ്യക്തമാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പേരു വിവരങ്ങൾ പുറത്തു വന്നത് ജനമനസുകളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമം മറ്റു മുന്നണികളിൽ നിന്ന് ഉണ്ടാകുകയും ചെയ്യും. കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങളുയർത്തി സർക്കാർ രംഗത്തു വന്നിരുന്നു.

കിഫ്ബി ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു എന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉയർത്തിയത്. കസ്റ്റംസ് വെളിപ്പെടുത്തലുകളോടെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ എന്തുപറയുമെന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. ഒപ്പം വെളിപ്പെടുത്തൽ ഗൗരവമാണ് എന്നിരിക്കെ കേസിന്റെ തുടർന്നുള്ള ഗതി എന്തായിരിക്കുമെന്നതും നിർണായകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP