Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നികേഷ് കുമാറിന് സീറ്റില്ല; യുഡിഎഫിലെ നെഗറ്റീവ് വോട്ടുകൾ പിടിക്കാൻ സുമേഷാണ് നല്ലത് എന്ന നിഗമനത്തിൽ സിപിഎം; റിപ്പോർട്ടക് ചാനൽ മേധാവിയെ പരിഗണിക്കാത്തത് പ്രാദേശിക രാഷ്ട്രീയം അനുകൂലമാക്കി അഴിക്കോട് പിടിക്കാൻ; ജില്ലാ പഞ്ചായത്തിലെ ഭരണ മികവുമായി യുവ നേതാവ്; രാഘവന്റെ പഴയ കോട്ട പിടിക്കാൻ മകനെ കൈവിട്ട് സിപിഎം

നികേഷ് കുമാറിന് സീറ്റില്ല; യുഡിഎഫിലെ നെഗറ്റീവ് വോട്ടുകൾ പിടിക്കാൻ സുമേഷാണ് നല്ലത് എന്ന നിഗമനത്തിൽ സിപിഎം; റിപ്പോർട്ടക് ചാനൽ മേധാവിയെ പരിഗണിക്കാത്തത് പ്രാദേശിക രാഷ്ട്രീയം അനുകൂലമാക്കി അഴിക്കോട് പിടിക്കാൻ; ജില്ലാ പഞ്ചായത്തിലെ ഭരണ മികവുമായി യുവ നേതാവ്; രാഘവന്റെ പഴയ കോട്ട പിടിക്കാൻ മകനെ കൈവിട്ട് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ; അഴിക്കോട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെവി സുമേഷ് സിപിഎം സ്ഥാനാർത്ഥിയാകുന്നത് പ്രാദേശിക വികാരങ്ങൾ വോട്ടാക്കി മാറ്റാൻ. റിപ്പോർട്ടർ ചാനൽ മേധാവി എംവി നികേഷ് കുമാറാണ് കഴിഞ്ഞ തവണ സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. ഇത്തവണ പ്രാദേശിക വികാരങ്ങൾ അനുകൂലമാക്കിയാൽ അഴിക്കോട് പിടിച്ചെടുക്കാമെന്നാണ് സിപിഎം നിഗമനം. ഇതിന് വേണ്ടിയാണ് എംവി രാഘവന്റെ മകൻ കൂടിയായ നികേഷിനെ മറികടന്ന് സുമേഷിനെ സ്ഥാനാർത്ഥിയാക്കുന്നത്. കണ്ണൂരിലെ എല്ലാ വിഭാഗങ്ങളിലും സർവ്വ സമ്മതനാണ് സുമേഷ്. അഴിക്കോട് ജില്ലാ നേതൃത്വവും സുമേഷിന്റെ പേരിന് മാത്രമാണ് മുൻഗണന നൽകുന്നത്.

അഴിക്കോട് മണ്ഡലത്തിൽ നിരവധി അനുകൂല ഘടങ്ങളുണ്ട്. മുസ്ലിം ലീഗിലെ പ്രശ്‌നങ്ങളും വോട്ടായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് സുമേഷിനെ സ്ഥാനാർത്ഥിയാക്കുന്നത്. വമ്പൻ കക്ഷികളെ നിർത്തിയാൽ അത് സംസ്ഥാനമാകെ ചർച്ചയാകും. അങ്ങനെ അഴിക്കോട് പിടിക്കാനാകില്ല. ഇത് തിരിച്ചറിഞ്ഞാണ് നികേഷിന് പകരം സുമേഷിനെ മത്സരിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന നിലയിലെ സുമേഷിന്റെ പ്രവർത്തനങ്ങളും പരിഗണിച്ചു. നികേഷിനേയും ഇക്കാര്യങ്ങൾ സിപിഎം നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. നികേഷും സുമേഷിനായി വോട്ട് ചോദിച്ചെത്തും. എം വി രാഘവൻ സിപിഎമ്മിലുള്ളപ്പോൾ പാർട്ടി കോട്ടയായിരുന്നു അഴിക്കോട്. കെ എം ഷാജിയെ ഇറക്കി ഈ കോട്ട പിന്നീട് മുസ്ലിം ലീഗ് പച്ചപിടിപ്പിച്ചു.

അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കെ.എം.ഷാജി തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. കൂടുതൽ സുരക്ഷിതമായ സീറ്റ് വേണമെന്ന ആവശ്യം ഷാജിയോട് അടുപ്പമുള്ളവർ ലീഗ് നേതൃത്വത്തിനു മുൻപിൽ വച്ചിരുന്നു. കാസർകോട്, തിരുവമ്പാടി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളായിരുന്നു പരിഗണിച്ചത്. എന്നാൽ അഴീക്കോട് നിലനിർത്താൻ മറ്റാര് എന്ന ചോദ്യമാണു കുഴക്കിയത്. ഷാജിക്കു മാത്രമാണു മണ്ഡലത്തിൽ വിജയിക്കാനാവുക എന്ന നിഗമനത്തിലേക്കാണ് ഒടുവിലെത്തിയത്. 2011ൽ 493 വോട്ടിനാണ് മണ്ഡലം ഷാജി എൽഡിഎഫിൽനിന്നു പിടിച്ചെടുത്തത്. എം.പ്രകാശനായിരുന്നു എതിരാളി. 2016 ൽ എം വി നികേഷ്‌കുമാറിനെ 2287 വോട്ടിനു തോൽപിച്ചു. ഷാജിയെ മറികടക്കാൻ സുമേഷിന്റെ യുവത്വത്തിന് കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് സുമേഷ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, സെനറ്റംഗം, ചെങ്ങളായി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയാണ് സുമേഷ്. കഴിഞ്ഞതവണ അഴീക്കോട്ടുനിന്ന് ജയിച്ച ഷാജിയുടെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി അസാധുവാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. ആറ് വർഷത്തേക്ക് മത്സരിക്കുന്നത് വിലക്കുകയുംചെയ്തിരുന്നെങ്കിലും വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസ്സമില്ല എന്നാണ് നിയമോപദേശം.

ജില്ലയിൽ ഏറ്റവും കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് അഴീക്കോട്. ഇരുമുന്നണികളും ബലാബലത്തിലാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. വിജയിച്ച മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷമായിരുന്നു. 21,857 വോട്ടിന്റെ ഭൂരിപക്ഷം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 6141 വോട്ടിന് യു.ഡി.എഫിനെ മറികടന്നു. അഴീക്കോടും കണ്ണൂരും വെച്ചുമാ റണമെന്ന് ലീഗിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. നടക്കാത്ത ചില ആവശ്യങ്ങൾ ഉയർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണ് ഇതിനെ പിന്നിലെന്ന് ലീഗിലെ ഒരു നേതാവ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഭരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ് കെ.വി.സുമേഷ്. മറ്റൊരു പരിചയപ്പെടുത്തലിന് ആവശ്യമില്ലാത്ത നേതാവ് കൂടിയാണെന്ന് സിപിഎം. പറയുന്നു. ബിജെപി.ക്ക് ഇക്കുറി 15000 ത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP