Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ; ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല'; സസ്പെൻഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു; ഇരുപതിലധികം ഗുഡ് സർവ്വീസ് എൻട്രികൾ നേടിയ ഉദ്യോ​ഗസ്ഥനെതിരെ ന‌ടപടി എടുത്തത് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരിൽ

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ; ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല'; സസ്പെൻഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു; ഇരുപതിലധികം ഗുഡ് സർവ്വീസ് എൻട്രികൾ നേടിയ ഉദ്യോ​ഗസ്ഥനെതിരെ ന‌ടപടി എടുത്തത് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട സിപിഒ പിഎസ് രഘുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മരണം കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ലെന്നുമാണ് ഇരുപതിലധികം ഗുഡ് സർവ്വീസ് എൻട്രികൾ നേടിയ ഈ പൊലീസുകാരൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫേസ്‌ബുക്കിൽ കുറിച്ചത്. രഘുവിന്റെ പോസ്റ്റ് ഇതിനോടകം തന്നെ പൊലീസുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. രഘുവിനോടൊപ്പം നിൽക്കണമെന്ന തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജനമൈത്രി പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്ക് ചായയും ബിസ്‌ക്കറ്റും ഒരുക്കി നൽകിയതിന്റെ പേരിൽ ഇരുപതിലധികം ഗുഡ് സർവ്വീസ് എൻട്രി സർട്ടിഫിക്കറ്റ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ പി.എസ് രഘുവിനെയാണ് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ സസ്പെന്റ് ചെയ്തത്. ടീ വൈൻഡിങ് മെഷീൻ ഉദ്ഘാടനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാതിരുന്നതിനും ചാനലിൽ ബൈറ്റ് നൽകിയതിനുമാണ് സസ്പെന്റ് ചെയ്തത്.

ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നൽകുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവർത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർ വാർത്ത നൽകിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓപീസിൽ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റിൽ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. പൊലീസ് കമ്മീഷ്ണറേറ്റിൽ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങളിൽ വാർത്തയായതുമാണ് കാരണം.

മനസിൽ പല പ്രശ്‌നങ്ങളുമായി പൊലീസ് സ്റ്റേഷനിൽ എത്തുവരാണ് ഏറിയ പങ്കും, നിയമപരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ സഹായം തേടിയെത്തുന്നവർ. പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും എത്തുന്നത്. പൊലീസ് സ്റ്റേഷനിൽ വരുന്നവർ ആരുമായിക്കൊള്ളട്ടെ, വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവർത്തകരോ,, ആരായാലും വേണ്ടില്ല, ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിക്കൂ എന്ന ആശയം പി.എസ് രഘുവാണ് സ്റ്റേഷൻ എസ്.എച്ച്.ഒയോട് അവതരിപ്പിക്കുന്നത്. വിശന്നു വരുന്നവർക്ക് ഫ്രിഡ്ജിൽ ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും കരുതാമെന്നും അഭിപ്രായപ്പെട്ടു. മികച്ച ആശയമായതിനാൽ എസ്.എച്ച്.ഒ എ.വി.ടി കമ്പനിയോട് സ്റ്റേഷനിൽ ചായ നിർമ്മിക്കുന്ന മെഷീൻ വയ്ക്കാൻ കത്തെഴുതി. തുടർന്ന് അവർ മെഷീൻ സ്ഥാപിക്കുകയായിരുന്നു. സ്റ്റേഷനിൽ വരുന്നവർക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഇതിന് വേണ്ട ചെലവ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പിരിവിട്ടാണ് കണ്ടെത്തുന്നത്. അതിനിടയിലാണ് രഘുവിന് കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവ് ലഭിക്കുന്നത്.

സസ്പെൻഷൻ ഉത്തരവ് കണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു സംവിധാനം നടപ്പിലാക്കിയതിന് സസ്പെൻഷൻ നൽകിയതിന് സേനയിൽ നിന്നും കടുത്ത എതിർപ്പുയരുകയാണ്. സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ സർക്കാരിന്റെ നിരവധി പ്രശംസയ്ക്ക് അർഹനായ വ്യക്തിയാണ്. ലോക്ക് ഡൗൺ സമയത്ത് വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും ' എന്നൊരു ബോർഡ് ഈ പൊലീസ് സ്റ്റേഷന് മുന്നിൽ തൂക്കിയിരുന്നു. ദിവസം ആയിരത്തോളം പേർക്കാണ് കളമശ്ശേരി ജനമൈത്രി പൊലീസ് വിശപ്പകറ്റിയിരുന്നത്.. 'മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും. വയറ് നിറയെ ഭക്ഷണം കൊടുത്തിരുന്നു. മുഴുവൻ തെരുവുനായകൾക്കും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്നു.

ലോക്ഡൗൺ കാലത്താണ് കളമശേരി പൊലീസ് മിണ്ടാപ്രാണികൾക്ക് സഹായവുമായെത്തിയത്. ഹോട്ടലുകളും വ്യാപാരശാലകളുമില്ലാതെ തെരുവിൽ വിശന്നുവലഞ്ഞ നായകളെ പൊലീസിന്റെ കരുതൽ തുണച്ചു. കാക്കിക്കുള്ളിൽ ഇങ്ങനെയും ഒരു മനസുണ്ടെന്ന് മലയാളിയെ കാണിച്ചുതന്നു. പിടിപ്പതു പണിയുടെ ഇടയിലാണ് പൊലീസ് കരുണയുടെ കൈ നീട്ടിയത്. രഘു തന്നെയാണ് തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകാൻ സ്വന്തം കാറുമെടുത്ത് ഇറങ്ങിയത്. കലൂർ ബസ്റ്റാൻഡ്, മണപ്പാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായ്ക്കൾക്കുള്ള ഭക്ഷണവുമായി അന്ന് രഘുവെത്തി.

കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് കോവിഡ് കാലത്ത് രാത്രി പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവർ ഒറ്റപ്പെട്ടു. ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയുമാണ് പണം നഷ്ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.

എറണാകുളം മെഡിക്കൽ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പൊലീസ് കണ്ടെത്തുന്നത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്.രഘു ആദ്യം ഇവർക്ക് ഭക്ഷണം വാങ്ങിനൽകി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവർ യുവതിക്ക് പണമയച്ചു നൽകി. പിന്നീട് ഇരുവരെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഡൽഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പൊലീസ് മടങ്ങിയത്. രഘു നെടുമ്പാശ്ശേരി പൊലീസുമായി ചേർന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടർന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിൻഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു. പഴ്സിൽനിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഡ്രൈവിങ് ലൈസൻസും ശ്രീലങ്കൻ കറൻസിയുമാണു കിട്ടിയത്. പിന്നീട് പണം യുവതിക്ക് അയച്ചു നൽകി. അന്ന് ഡി.ജി.പിക്കുവേണ്ടി ഐജി വിജയ് സാക്കറെ രഘുവിന് പ്രശസ്തി പത്രവും അയ്യായിരം രൂപ ക്യാഷ് റിവാർഡും നൽകിയിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചിരുന്നു. കളമശ്ശേരിയിൽ വരുന്നതിന് മുൻപ് ഫോർട്ട് കൊച്ചി ടൂറിസം പൊലീസായിരുന്നപ്പോൾ മെക്സിക്കൻ യുവതിയെ പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് താമസ സ്ഥലത്തുകൊണ്ടു പോയതിനും എംബസിയുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിൽ നരവധി സത്പ്രവൃത്തികൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ജനുവരി ആദ്യആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവു നിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു. പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ ഐപിഎസ് പറഞ്ഞത്.

ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഓഫിസർ യൂണിഫോമിലല്ലാതെ സ്റ്റേഷനിൽ എത്തിയപ്പോൾ ഈ കോവിഡ് കാലത്ത് തടഞ്ഞതിന് അഭിനന്ദിക്കേണ്ടതിനു പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസുകാർക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണർ ഇവരെ താക്കീതു നൽകുന്ന സാഹചര്യവുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP