Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം - ആർഎസ്എസ് ചർച്ച; ശ്രീം എം മധ്യസ്ഥത വഹിച്ചു; പിണറായി വിജയൻ പങ്കെടുത്തെന്നും പി ജയരാജൻ; സംഘർഷം അവസാനിപ്പിക്കാൻ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ; രഹസ്യ ബാന്ധവത്തിന്റെ തെളിവെന്ന ആരോപണം തള്ളി സിപിഎം ബിജെപി നേതൃത്വം

സിപിഎം - ആർഎസ്എസ് ചർച്ച; ശ്രീം എം മധ്യസ്ഥത വഹിച്ചു; പിണറായി വിജയൻ പങ്കെടുത്തെന്നും പി ജയരാജൻ; സംഘർഷം അവസാനിപ്പിക്കാൻ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ; രഹസ്യ ബാന്ധവത്തിന്റെ തെളിവെന്ന ആരോപണം തള്ളി സിപിഎം ബിജെപി നേതൃത്വം

ന്യൂസ് ഡെസ്‌ക്‌

കണ്ണൂർ: സത്സംഘ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന സിപിഎം ആർഎസ്എസ് ചർച്ച രാഷ്ട്രീയ ബാന്ധവത്തിന് തെളിവെന്ന ആരോപണം നിഷേധിച്ച് സിപിഎം ബിജെപി നേതൃത്വം. ഇരു സംഘടനാ നേതൃത്വങ്ങൾ തമ്മിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്ന് സ്ഥിരീകരിച്ച സിപിഎം നേതാവ് പി.ജയരാജൻ വിഷയം രഹസ്യ ബന്ധമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ചർച്ചയെക്കുറിച്ച് ജയരാജൻ വിശദീകരിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ചയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ യോഗം നടന്നത്. ഇത്തരം ഉഭയകക്ഷി ചർച്ചകൾ ഇതിന് മുൻപും ശേഷവും നടന്നിട്ടുണ്ട്. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളിൽ ഭിന്നധ്രുവങ്ങളിലാണ് സിപിഎമ്മും ആർഎസ്എസും. അതിപ്പോഴും നില നിൽക്കുന്നുവെന്നും പി ജയരാജൻ വിശദീകരിച്ചു.

കേരളത്തിൽ സിപിഎം- ആർഎസ്എസ് സംഘർഷങ്ങൾ ശക്തമായ കാലത്താണ് രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാൻ ശ്രീ എം മുൻകൈയെടുത്തതെന്നും അത് ഇപ്പോൾ ചർച്ച നടത്തിയത് പോലെ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.

കണ്ണൂരിൽ ആർഎസ്എസ്. - സിപിഎം. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പി. പരമേശ്വരനും ഇ.എം.എസും ചർച്ച നടത്തിയിട്ടുണ്ട്. കെ.ജി. മാരാരും ഇ.കെ. നയനാരും ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ടീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ഇതിനും മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഇത്തരം കള്ളത്തരങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബംഗാളിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്നവരാണ് ഇവിടെ കള്ളപ്രചാരണം നടത്തുന്നത്. ഇത് ഏതോ കാലത്ത് നടന്ന ചർച്ചയാണ്. രഹസ്യമായി നടന്ന ചർച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീ എമ്മിന് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അക്കാര്യം പിണറായി വിജയനോട് ചോദിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുള്ള പാർട്ടി നിലപാടിനെ സിപിഎം ആർഎസ്എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാനാണ് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ശ്രമിക്കുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി. നേരത്തെ, ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

പി.ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം:

യോഗാചാര്യൻ ശ്രീ.എം ന്റെ സാന്നിദ്ധ്യത്തിൽ സിപിഐ.എം- ആർ.എസ്സ്.എസ്സ് നേതാക്കൾ ചർച്ച നടത്തിയതായി അദ്ദേഹം തന്നെ പറഞ്ഞത് ഇപ്പോൾ ചർച്ച വിഷമായിരിക്കുകയാണ്. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞ് ചില മാധ്യമങ്ങൾ എന്നെ സമീപിക്കുകയുണ്ടായി. മാത്രമല്ല ഈ ചർച്ചയെ ആർ.എസ്സ്.എസ്സ്- സിപിഐ.എം രഹസ്യ ബാന്ധവമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ചുള്ള വസ്തുതകൾ സമൂഹം മനസ്സിലാക്കണം എന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി സ:പിണറായി വിജയൻ കൂടി പങ്കെടുത്ത ചർച്ചയെത്തുടർന്നാണ് കണ്ണൂരിലെ യോഗം നടക്കുന്നത്. ഇത്തരം ഉഭയകക്ഷി ചർച്ചകൾ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. എന്നാൽ ശ്രീ.എംന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയ്ക്ക് ഒരു സവിശേഷത ഉണ്ട്. മറ്റെല്ലാ ഉഭയകക്ഷി ചർച്ചകളും അതത് സമയത്തെ ജില്ലാ ഭരണ കൂടത്തിന്റെ ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. അതായത് കലക്ടറുടെയും എസ്‌പിയുടെയും സാന്നിദ്ധ്യത്തിൽ. എന്നാൽ മേൽ പറഞ്ഞ ചർച്ച ആവട്ടെ ശ്രീ. എം മുൻകൈ എടുത്ത് നടത്തിയതാണ്.

സിപിഐ.എം-ആർ.എസ്സ്.എസ്സ് സംഘർഷങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അതാവട്ടെ കേരളീയ സമൂഹത്തിൽ നുഴഞ്ഞു കയറാനുള്ള ആർ.എസ്സ്.എസ്സ് പദ്ധതിയെ സിപിഐ.എം ചെറുത്തതിന്റെ പേരിലാണ്. മറ്റൊരു പാർട്ടിയും ഇത്തരം ചെറുത്ത് നിൽപ്പുകൾ നടത്തിയിട്ടില്ലന്ന് ഉറപ്പിച്ച് പറയാം. നുഴഞ്ഞു കയറ്റത്തിനുള്ള ആർ.എസ്സ്.എസ്സ് പദ്ധതിയുടെ ഭാഗമായിരുന്നു ആസൂത്രിതമായ തലശ്ശേരി വർഗ്ഗീയ കലാപം. ഈ കലാപം തടയാൻ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയ്ക്ക് പരിശ്രമിച്ചതും സിപിഐ.എം മാത്രമാണ്. ഇതിൽ നിരാശ പൂണ്ട ആർ.എസ്സ്.എസ്സ് നടത്തിയ സിപിഐ.എം വിരുദ്ധ കായിക ആക്രമണങ്ങളുടെ പ്രധാന കേന്ദ്രം തന്നെ തലശ്ശേരി താലൂക്ക് ആയിരുന്നു.

ഇതിന്റെ ഭാഗമായി നടന്ന സംഘർഷങ്ങളിൽ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ പേർക്ക് അംഗ ഭംഗം വന്നു. ഇത്തരം സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളും ഉണ്ടായി. അതിന്റെ ഫലമായിരുന്നു കുറേ കാലത്തേക്ക് സംഘർഷ രഹിതമായ അന്തരീക്ഷമുണ്ടായത്. ഇക്കാര്യത്തിൽ ശാശ്വത സമാധാനം ഉണ്ടാവണം എന്ന സദുദ്ദേശത്തോടെ ശ്രീ.എം നടത്തിയ ശ്രമങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഐ.എം നിലപാട് പകൽ വെളിച്ചംപോലെ വ്യക്തമാണ്.

ആർ.എസ്സ്.എസ്സ് മുന്നോട്ട് വെക്കുന്ന മത രാഷ്ട്ര സംങ്കൽപത്തോട് ശക്തമായ എതിർപ്പാണ് സിപിഐ.എം ന് ഉള്ളത്. ഈ മത രാഷ്ട്ര സ്ഥാപനത്തിന് തടസ്സം മൂന്ന് ആഭ്യന്തര ഭീക്ഷണികളാണെന്നാണ് ഗുരുജി ഗോൾവാക്കർ തന്നെ പറഞ്ഞ് വെച്ചത്. മുസ്ലീങ്ങളും കൃസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആണ് അവയെന്ന് ഗോൾവാക്കർ പേരടുത്ത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നടന്ന ന്യൂനപക്ഷ വിരുദ്ധ വർഗ്ഗീയ കലാപങ്ങളുടെ പശ്ചാത്തലം എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്.

അതോടൊപ്പം കേരളത്തിലെ പതിനാല് ജില്ലകളിലും നടന്ന സിപിഐ.എം-ആർ.എസ്സ്.എസ്സ് സംഘർഷത്തിന്റെ സാഹചര്യവും ഏവർക്കും മനസ്സിലാക്കാൻ ആകും. ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചർച്ചകളുടെ പ്രാധാന്യം വ്യക്തമാകുക. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളിൽ ഭിന്ന ധ്യുവങ്ങളിലാണ് സിപിഐ.എംമും-ആർ.എസ്സ്.എസ്സും. അതിപ്പോഴും നില നിൽക്കുന്നു. എന്നാൽ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിലയിലുള്ള കായിക ആക്രമണങ്ങൾ തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആർ.എസ്സ്.എസ്സ് നേതൃത്വം ശ്രീ.എം നെ അറിയിച്ചു.

ഇന്ന് മറ്റ് പാർട്ടികളിൽപെട്ട സാധാരണക്കാരും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാട് അനുസരിച്ച് വർഗ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സിപിഐ.എം ന്റെ പിന്നിൽ അണി നിരക്കേണ്ടവരാണ്. അതിനാൽ സമാധാന പരമായ അന്തരീക്ഷം ഉണ്ടാവേണ്ടത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. കാരണം സമാധാനപരമായ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ കണിക പോലും തൊട്ട് തീണ്ടിയിട്ടില്ലാത സംഘ പരിവാരത്തിനകത്ത് വൈരുദ്ധ്യങ്ങൾ രൂപപ്പെടുക. ഈ കാഴ്ചപ്പാട് ശരിയാണ് എന്നതിന്റെ തെളിവാണ് കേരളത്തിലുടനീളം സംഘപരിവാര ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി പിടിക്കാൻ നൂറ് കണക്കിന് ആളുകൾ മുന്നോട്ട് വന്ന് തെളിയിക്കുന്നത്..

മേൽ പറഞ്ഞ ചർച്ചയ്ക്ക് ശേഷവും കണ്ണൂർ ജില്ലയിൽ സിപിഐ.എം-ആർ.എസ്സ്.എസ്സ് സംഘർഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സിപിഐ.എം പ്രവർത്തകരെയാണ് ആർ.എസ്സ്.എസ്സുകാർ കൊലപ്പെടുത്തിയത്. അതിനാൽ തന്നെ സിപിഐ.എംനോടുള്ള ആർ.എസ്സ്.എസ്സ് നിലപാട് വ്യക്തമാണ്. സംഘർഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുകയല്ല, ആശയ സമരത്തിലൂടെ സംഘപരിവാരിന്റെ പിന്നിൽ അണി നിരന്ന സാധാരണക്കാരെപ്പോലും പാർട്ടിയുടെ ഭാഗമാക്കാനാണ് പരിശ്രമിക്കേണ്ടത്.

നാടിന്റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുള്ള പാർട്ടി നിലപാടിനെ സിപിഐ.എം-ആർ.എസ്സ്.എസ്സ് രഹസ്യ ബാന്ധവമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. ആർ.എസ്സ്.എസ്സ് ആശയങ്ങളെ നഖശിഖാന്തം എതിർക്കാൻ സിപിഐ.എം ആണ് മുന്നിലെന്നത് ആർക്കാണ് നിഷേധിക്കാനാവുക? ആർ.എസ്സ്.എസ്സ് ആക്രമണങ്ങളിൽ ജീവാർപ്പണം ചെയ്ത കേരളത്തിലെ ഇരുന്നൂറിലധികം സിപിഐ.എം പ്രവർത്തകരുടെ രക്ത സാക്ഷിത്വമാണ് ഇവർക്കുള്ള മറുപടി. അതേ സമയം ആർ.എസ്സ്.എസ്സിനോട് മൃദു സമീപനം സ്വീകരിച്ച്, ഗോഡ്‌സെയ്ക്ക് സ്മാരകമായി അമ്പലം പണിത ബാബുലാൽ ചൗരസ്യയെ പോലും കെട്ടിപുണർന്ന കോൺഗ്രസ്സിന് എതിരായി ജമാഅത്തും, പോപ്പുലർ ഫ്രണ്ടും ഒന്നും മിണ്ടുന്നില്ല എന്നതാണ് ചിന്തിക്കേണ്ട വിഷയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP