Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യാ കേസിൽ പികെ ശ്യാമളയെ തളയ്ക്കാൻ ശ്രമിച്ചു; ആന്തൂരിൽ മരിച്ച പ്രവാസിക്കൊപ്പം നിന്ന ജെയിംസ് മാത്യുവും പി ജയരാജനും; തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായി കരുത്ത് കാട്ടുന്നത് എംവി ഗോവിന്ദനും; പാർത്ഥാ സെന്ററിലെ അനുമതി രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പ് കാലത്തും കണ്ണൂരിൽ ചർച്ചയാകുമ്പോൾ

ആത്മഹത്യാ കേസിൽ പികെ ശ്യാമളയെ തളയ്ക്കാൻ ശ്രമിച്ചു; ആന്തൂരിൽ മരിച്ച പ്രവാസിക്കൊപ്പം നിന്ന ജെയിംസ് മാത്യുവും പി ജയരാജനും; തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായി കരുത്ത് കാട്ടുന്നത് എംവി ഗോവിന്ദനും; പാർത്ഥാ സെന്ററിലെ അനുമതി രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പ് കാലത്തും കണ്ണൂരിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പിൽ ജെയിംസ് മാത്യു വീണ്ടും മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും കരുതിയവരാണ് കണ്ണൂരിലെ സിപിഎമ്മുകാർ. നിയമസഭയിൽ ജെയിംസ് മാത്യു നടത്തിയത് സമാനതളില്ലാത്ത പ്രകടനവും. ലൈഫ് മിഷനിൽ അടക്കം പ്രതിപക്ഷത്തെ കന്നാക്രമിച്ചു. സ്വർണ്ണ കടത്തിൽ ന്യായ വാദങ്ങൾ ഉയർത്തി കൈയടി നേടി. പക്ഷേ അതൊന്നും സീറ്റ് നിർണ്ണയത്തിൽ പ്രതിഫലിക്കുന്നില്ല. തളിപ്പറമ്പിലെ ലിസ്റ്റിൽ ജെയിംസ് മാത്യു പുറത്താകുമ്പോൾ പി ജയരാജനും നിയമസഭയിൽ സീറ്റില്ല. ഇതിനെല്ലാം കാരണം ആന്തൂർ വിവാദമാണെന്ന് കരുതുന്നവരുമുണ്ട്. തളിപ്പറമ്പിൽ ജെയിംസ് മാത്യു മാറുമ്പോൾ പകരമെത്തുന്നത് എംവി ഗോവിന്ദനാണ്. ആന്തൂർ വിവാദത്തിൽ വില്ലൻ.
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസും വിവാദവും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയായിരുന്നു വില്ലത്തി. സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ പക പലർക്കും മാറിയിരുന്നില്ല. സാജന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നത് പി ജയരാജൻ, ജെയിംസ് മാത്യു എംഎൽ.എ അടക്കമുള്ളവരുടെ പേരാണ്. ഇവരെല്ലാം സാജനെ സഹായിച്ചവരാണ്. സാജന്റെ ആത്മഹത്യയ്ക്ക് ശേഷം വിവാദമായപ്പോഴും ഇവർ നിലപാടിൽ ഉറച്ചു നിന്നു. അപ്പോൾ പ്രതിസന്ധിയിലായത് പികെ ശ്യാമളയാകട്ടെ എംവി ഗോവിന്ദന്റെ ഭാര്യയും.

പ്രവാസിയായ സാജൻ പാറയിലിന്റെ മരണത്തിന് ഉത്തരവാദി ശ്യാമള തന്നെയെന്ന് ഏര്യാ കമ്മറ്റിയിൽ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ വെട്ടിലായത് എംവി ഗോവിന്ദനാണ്. ഭർത്താവ് ഗോവിന്ദന്റെ മുന്നിലും പാർട്ടിക്കാർ ആരോപണ ശരങ്ങൾ ഉയർത്തിയപ്പോൾ മറുപടിയില്ലാതെയായി ശ്യമളയ്ക്ക്. ആന്തൂർ നഗരസഭാ അധ്യക്ഷ പൊട്ടിക്കരഞ്ഞു. വികാരാധിനമായി മറുപടി പറഞ്ഞിട്ടും സഖാക്കളുടെ രോഷം അടങ്ങിയില്ല. ആന്തൂരിലെ പാർട്ടിയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. അന്ന് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു ഏര്യാ കമ്മറ്റി യോഗത്തിന് എത്താത്തതും ശ്രദ്ധേയമായി. കണ്ണൂരിലെ പാർട്ടി വിഭാഗീയതയും സാജന്റെ ആത്മഹത്യയിൽ ചർച്ചയായി.

കണ്ണൂരിൽ പി ജയരാജൻ സെക്രട്ടറിയായപ്പോൾ മുതൽ എംവി ഗോവിന്ദൻ തെറ്റിലായിരുന്നു. പിണറായി വിജയനേയും ജയരാജനേയും തെറ്റിച്ചതും എംവി ഗോവിന്ദന്റെ നീക്കങ്ങളായിരുന്നു. വ്യക്തിപൂജാ ആരോപണത്തിൽ ജയരാജനെ തളയ്ക്കാനും ശ്രമിച്ചു. ജയരാജന്റെ അടുത്ത സുഹൃത്തായിരുന്നു ആന്തൂരിലെ വ്യവസായിയായ സാജൻ. പാർട്ടിയെ കൈയയച്ച് സഹായിച്ച പാർട്ടിക്കാരൻ. അതുകൊണ്ടാണ് പാർത്ഥാ കൺവെൻഷൻ സെന്ററിലെ പരാതിയിലും ജില്ലാ സെക്രട്ടറിയായ ജയരാജൻ ഇടപെട്ടത്. ജയരാജൻ വടകരയിൽ മത്സരിക്കാൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ സാജന്റെ പ്രതീക്ഷ അസ്തമിച്ചു. തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു നടക്കുന്നത് അനീതിയാണെന്ന് അറിയിച്ചു.

എന്നാൽ പികെ ശ്യമാള കുലുങ്ങിയില്ല. കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞാൽ ഭർത്താവ് സംസ്ഥാന സെക്രട്ടറിയാകുമെന്ന പ്രതീക്ഷയിൽ ആന്തൂരിലെ സർവ്വകാര്യക്കാരിയായി. ഇതെല്ലാം അന്തൂരിലെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നാണ് വിലയിരുത്തൽ എത്തിയത്. അന്ന് എംവി ഗോവിന്ദന്റെ അടുത്തയാളായ കെ ദാമോദരൻ പോലും ശ്യാമളയെ വിമർശിച്ചു. ഇത് ഗോവന്ദനേയും വെട്ടിലാക്കി. നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ പാർട്ടിയുടെ താഴെത്തട്ടിലും എതിർപ്പ് ഉയർന്നു. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ടിൽ കുന്നിടിച്ച് നിർമ്മാണം നടന്നത്.

ഇതും ചർച്ചയാക്കിയത് പാർട്ടിയുടെ വിഭാഗീയതയായിരുന്നു. ഇതെല്ലാം ജെയിംസ് മാത്യുവിന് പാർട്ടിയിൽ വിനയായി. തളിപ്പറമ്പ് എംഎൽഎ സ്ഥാനം ഒഴിയുന്ന ജെയിംസ് മാത്യുവിനെ തേടി ജില്ലാ സെക്രട്ടറി പദം എത്തുമെന്ന് കരുതുന്നവരുമുണ്ട. എന്നാൽ തളിപ്പറമ്പിൽ എല്ലാ അർത്ഥത്തിലും പിടിമുറുക്കുകയാണ് എംവി ഗോവിന്ദൻ. ഇതിന് വേണ്ടിയാണ് ജെയിംസ് മാത്യുവിനെ രണ്ട് ടേം കുടുക്കിൽ പെടുത്തുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP