Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിയറ ലിയോണിൽ നിന്നു വിമാന സർവീസുള്ളത് ആറിനു ശേഷം പിന്നെ പതിനൊന്നാം തീയതി; ഖനന സ്ഥലം ഓണം കേറാമൂലയായതിനാൽ എംഎൽഎയെ ഫോണിലും കിട്ടുന്നില്ല; സിപിഎം പ്രതീക്ഷ പേഴ്‌സണൽ സ്റ്റാഫിന്റെ വാക്കുകളിൽ മാത്രം; പോസ്റ്റുകളിലൂടെ സൈബർ ലോകത്ത് നേതാവ് സജീവം; നിലമ്പൂരിൽ 'അൻവർ' ചർച്ച തുടരുമ്പോൾ

സിയറ ലിയോണിൽ നിന്നു വിമാന സർവീസുള്ളത് ആറിനു ശേഷം പിന്നെ പതിനൊന്നാം തീയതി; ഖനന സ്ഥലം ഓണം കേറാമൂലയായതിനാൽ എംഎൽഎയെ ഫോണിലും കിട്ടുന്നില്ല; സിപിഎം പ്രതീക്ഷ പേഴ്‌സണൽ സ്റ്റാഫിന്റെ വാക്കുകളിൽ മാത്രം; പോസ്റ്റുകളിലൂടെ സൈബർ ലോകത്ത് നേതാവ് സജീവം; നിലമ്പൂരിൽ 'അൻവർ' ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആഫ്രിക്കയിൽ നിന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ ഈ ആഴ്ച തന്നെ തിരിച്ചെത്തും. പാർട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അൻവർ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പ്രതികരിച്ചത്.

ആഫ്രിക്കൻ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അൻവർ വിശദീകരിച്ചിരുന്നു. എന്നാൽ അൻവർ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികൾ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ഫേസ്‌ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ മറുപടി നൽകുകയാണ് എംഎ‍ൽഎ. ചെയ്തത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അൻവർ മണ്ഡലത്തിൽ തിരിച്ചെത്താത്തത് ചർച്ചയായിരുന്നു. അൻവർ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. എന്നാൽ താൻ സിയറാ ലിയോണിൽ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാർത്ഥം എത്തിയതാണെന്നും കാണിച്ച് എംഎ‍ൽഎ. സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നിട്ടും നിലമ്പൂർ എംഎൽഎയെ ആരും കണ്ടില്ല. ഇതാണ് വിവാദങ്ങൾക്ക് കാരണം.

ഖനന വ്യവസായവുമായി ബന്ധപ്പെട്ട് സിയറ ലിയോണിലുള്ള എംഎൽഎ ഉടൻ തിരിച്ചു വരുമെന്നാണു സിപിഎം പറയുന്നത്. പക്ഷേ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ രാജ്യം വിടാൻ കഴിയാത്ത അവസ്ഥയിൽ അൻവർ അവിടെ കുടുങ്ങിക്കിടക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. 'അൻവർ കൃത്യസമയത്തു നാട്ടിലെത്തുമെന്നും തിരിച്ചുവരാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ടെന്നുമാണ് സിപിഎം ഇതിന് നൽകുന്ന മറുപടി. അൻവർ എന്നു തിരിച്ചെത്തുമെന്ന് അറിയാമെങ്കിലും തൽക്കാലം സസ്‌പെൻസ് നിലനിർത്തുമെന്നും സിപിഎം പറയുന്നു. തെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിച്ചിട്ടും എംഎൽഎ മടങ്ങിയെത്താതായതോടെ 'അൻവർ എവിടെ' എന്ന ചോദ്യം വീണ്ടും നിലമ്പൂരിൽ സജീവമാകുകയാണ്.

മണ്ഡലത്തിലെ അസാന്നിധ്യം ചർച്ചയാകാതിരിക്കാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് എംഎൽഎ. പിണറായി വിജയൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളും പി.സി.ജോർജ്, ഷാഫി പറമ്പിൽ എന്നിവർക്കെതിരെയുള്ള വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അൻവറിന്റെ ഫേസ്‌ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകൾ എംഎൽഎയുടെ ഓഫിസിലെ ജീവനക്കാരുടെ 'പണി' ആണെന്നും 10 ദിവസമായി എംഎൽഎയുമായി ആർക്കും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. മാധ്യമ പ്രവർത്തകരിൽ ചിലർ എംഎൽഎയെ വാട്‌സാപിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പി.വി.അൻവറിനെ ഫോണിലൂടെയോ വാട്‌സാപിലൂടെയോ ബന്ധപ്പെടാൻ പ്രയാസമാണെന്നാണ് എംഎൽഎയുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ പറയുന്നത്. അൻവറിന്റെ താമസ സ്ഥലത്തുനിന്ന് 300 കിലോമീറ്റർ അകലെയാണു സിയറ ലിയോണിലെ ഖനന വ്യവസായം നടക്കുന്നത്. ഇവിടേക്കെത്താൻ 18 മണിക്കൂറോളം യാത്ര ചെയ്യണം. താമസ സ്ഥലത്തു മാത്രമേ നെറ്റ് കണക്ടിവിറ്റിയും ഫോൺ സൗകര്യവുമുള്ളൂ. അതുകൊണ്ട് ഇവിടെ എത്തുമ്പോൾ മാത്രമാണ് അൻവർ കുടുംബാംഗങ്ങളുമായും പഴ്‌സനൽ സ്റ്റാഫുമായും ബന്ധപ്പെടുന്നത്. ഇന്ത്യൻ സമയത്തേക്കാൾ 6 മണിക്കൂർ പിന്നിലാണ് അവിടുത്തെ പ്രാദേശിക സമയം.

മാർച്ച് ഒന്നിനു രാവിലെ എംഎൽഎ വിളിച്ചിരുന്നെന്നും ഈ മാസം ആറിന് മുൻപായി നാട്ടിലേക്കു തിരിക്കുമെന്നുമാണ് അറിയിച്ചതെന്നും പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞു. മാർച്ച് ആറിനുശേഷം പിന്നെ പതിനൊന്നാം തീയതിയാണു സിയറ ലിയോണിൽ നിന്നു വിമാന സർവീസുള്ളത്. സിയറ ലിയോണിൽ നിന്നു നേരെ ഫ്രാൻസിലേക്കാണു വിമാന സർവീസ്. തിരിച്ചെത്തിയാലും പി.വി.അൻവർ പ്രചാരണത്തിന് ഇറങ്ങാൻ വൈകും. ഈയാഴ്ച അവസാനം നാട്ടിൽ തിരിച്ചെത്താനായാലും 14 ദിവസത്തെ ക്വാറന്റീൻ എന്ന വെല്ലുവിളിയാണ് അൻവറിനു മുൻപിലുള്ളത്. അതിനുശേഷം മാർച്ച് 21ന് മാത്രമേ പരസ്യ പ്രചാരണത്തിനായി ഇറങ്ങാനാകൂ.

മാർച്ച് 19 ആണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. ഓൺലൈൻ വഴി പത്രിക സമർപ്പിക്കാൻ അവസരമുള്ളതിനാൽ ഇക്കാര്യത്തിൽ പ്രതിസന്ധിയുണ്ടാകില്ല. അതിനിടെ അൻവറിനെ മാറ്റി മറ്റൊരാളെ നിലമ്പൂരിൽ മത്സരത്തിനിറക്കാൻ സിപിഎമ്മിൽ ആലോചനകൾ സജീവമാണ്. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, മുൻ ജില്ലാ പഞ്ചായത്ത് അംഗം വി എം.ഷൗക്കത്ത് എന്നിവരെയാണു സാധ്യതാ പട്ടികയിലുള്ളത്.

11,504 വോട്ടുകളായിരുന്നു കഴിഞ്ഞ തവണത്തെ അൻവറിന്റെ ഭൂരിപക്ഷമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് 754 വോട്ടിന്റെ മേൽക്കൈ നേടിയിട്ടുണ്ട്. കോൺഗ്രസ്സിലെ ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിച്ചാണ് നിലമ്പൂർ നിയമസഭാ സീറ്റ് അൻവർ പിടിച്ചെടുത്തത്. 87 മുതൽ 2011 വരെ കാൽ നൂറ്റാണ്ട് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് തുടർച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോൽവി പാർട്ടിയെ ഞെട്ടിക്കുന്നതായിരുന്നു.

ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അൻവറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോൺഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എംഎ‍ൽഎയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകുക പോലുമുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP