Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നരക്കിലോ സ്വർണം കടത്തിയ ബിന്ദുവിനെ തേടി എത്തിയത് മൂന്നുഗൂണ്ടാ സംഘങ്ങൾ സംയുക്തമായി; ഓരോ സംഘത്തിനും ഓരോ ചുമതല; തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവയിൽ; മാന്നാർ കിഡ്‌നാപ്പിങ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒന്നരക്കിലോ സ്വർണം കടത്തിയ ബിന്ദുവിനെ തേടി എത്തിയത് മൂന്നുഗൂണ്ടാ സംഘങ്ങൾ സംയുക്തമായി; ഓരോ സംഘത്തിനും ഓരോ ചുമതല; തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവയിൽ; മാന്നാർ കിഡ്‌നാപ്പിങ് കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മാന്നാർ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്വർണം പിടിച്ചെടുക്കാൻ മൂന്നു ഗൂണ്ടാ സംഘങ്ങൾ സംയുക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കിഡ്‌നാപ്പിങ്. മലബാർ, എറണാകുളം, തിരുവല്ല മേഖലകളിലെ ഗുണ്ടാ സംഘങ്ങളുടെ പിന്തുണയോടെയാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയത്.

മലബാർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകൽ സംഘത്തെ സഹായിച്ചവരുമാണ് ഇവർ. ഈ മൂന്നു സംഘത്തിനും സ്വർണക്കടത്ത് സംഘം ഓരോ ചുമതലകൾ വീതിച്ചു നൽകിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവർ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്.

എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (കുട്ടപ്പായി 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായവരിൽ മാന്നാർ, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ സംഘത്തിന് കൈമാറിയത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. അബ്ദുൽ ഫഹദാണ് കാർ ഓടിച്ചിരുന്നത്. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വർണമാണ് യുവതി കടത്തിയത്. മാലിയിൽ സ്വർണം ഉപേക്ഷിച്ചെന്ന വാദം കളവാണെന്നാണ് പൊലീസിന്റെയും നിഗമനം.സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിന്ദുവിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് കരുതുന്നത്.

ബിന്ദു സ്വർണം കടത്തുന്ന കാരിയർമാരിൽ ഒരാളാണെന്ന വിവരം പുറത്തുവന്നതോടയാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. യുവതി സ്വർണ്ണക്കടത്തിലെ കണ്ണിയാണെന്ന് പൊലീസും നേരത്തെ വ്യക്തമാക്കിയിണ്ട്. ഇവർ നിരവധി തവണ സർണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇക്കുറി കടത്തിയ സ്വർണം സംഘത്തിന് കിട്ടാതെ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചതായാണ് അമ്മ ജഗദമ്മയുടെ മൊഴി. നാട്ടിലേക്കു മടങ്ങാൻ ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ചിലർ അടുത്തുകൂടി സ്വർണം നൽകാമെന്നും അതു നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടതെന്നു ബിന്ദു പറഞ്ഞതായി ജഗദമ്മ പറഞ്ഞു. ബിന്ദു ഇതിനു വിസമ്മതിച്ചു. തുടർന്ന് നാട്ടിലെത്തിയ ശേഷമാണ് സ്വർണം ആവശ്യപ്പെട്ട് പലപ്പോഴായി ഒരു സംഘം വീട്ടിലെത്തിയതെന്നും ജഗദമ്മ പറഞ്ഞു.

അതേസമയം, തന്നെ ഏൽപിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നാണ് ബിന്ദുവിന്റെ മൊഴി. നാട്ടിലെത്തിക്കാൻ ബാഗ് നൽകുകയായിരുന്നു, പിന്നീടാണ് സ്വർണമാണെന്ന് പറഞ്ഞത്. സ്വർണവുമായി എത്തിയാൽ പ്രശ്‌നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറിൽവച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിനെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും അന്വേഷണത്തിനും ഒടുവിൽ 200 കിലോമീറ്റർ അകലെ വടക്കഞ്ചേരിയിൽനിന്നു കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത ഇനിയും ബാക്കിയാണ്. സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നത്: നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ബിന്ദു നാട്ടിലെത്തിയ ശേഷം ജോലി തേടി 40 ദിവസം മുൻപ് സന്ദർശക വീസയിൽ ദുബായിലേക്കു പോയി. കഴിഞ്ഞ 19 നാണ് മടങ്ങിയെത്തിയത്. ഇതിനിടയിൽ ബിന്ദുവിനെ അന്വേഷിച്ച് ചിലർ പലവട്ടം കുരട്ടിക്കാട്ടെ വീട്ടിലെത്തി. 20 ന് രാജേഷ് എന്നയാൾ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു.

തന്റെ കയ്യിൽ ആരും സ്വർണം തന്നുവിട്ടിട്ടില്ലെന്നു ബിന്ദു പറഞ്ഞതോടെ ആളു മാറിപ്പോയതാണെന്നു പറഞ്ഞു രാജേഷ് മടങ്ങി. പിന്നെയും ചിലർ സ്വർണം ആവശ്യപ്പെട്ട് ഇവിടെയെത്തി. പുലർച്ചെ ഒന്നരയോടെയാണ് പതിനഞ്ചോളം പേർ ഉൾപ്പെടുന്ന സംഘം വീടു വളഞ്ഞത്. അവർ ആവശ്യപ്പെട്ടെങ്കിലും കതകു തുറക്കാത്തതിനാൽ മാരകായുധങ്ങളുപയോഗിച്ച് മുൻവാതിൽ തകർത്ത് അകത്തു കയറി. മുറിയിൽ കയറി കതകടച്ച് പൊലീസിനെ വിളിക്കുകയായിരുന്ന ബിന്ദുവിനെ കതകു പൊളിച്ചു കയറിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിന്റെ ആക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ജഗദമ്മയ്ക്ക് പരുക്കേറ്റു. ഈ സമയത്ത് ബിന്ദുവിന്റെ ഭർത്താവും സഹോദരനും ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നെങ്കിലും എതിർക്കാനായില്ല.

ബിന്ദുവിന്റെ മൊബൈൽ ഫോൺ സംഘം എറിഞ്ഞു പൊട്ടിച്ച ശേഷം എടുത്തു കൊണ്ടു പോയി. അക്രമം നടന്ന് അരമണിക്കൂറിനു ശേഷമാണ് പൊലീസ് വീട്ടിലെത്തിയത്.പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാരും അയൽവാസികളും വിവരമറിഞ്ഞത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP