Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഫ്ബിയെക്കുറിച്ച് നിർമലാ സീതാരാമന്റെ പരാമർശം പമ്പരവിഡ്ഢിത്തം; മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും തോമസ് ഐസക്

കിഫ്ബിയെക്കുറിച്ച് നിർമലാ സീതാരാമന്റെ പരാമർശം പമ്പരവിഡ്ഢിത്തം; മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും തോമസ് ഐസക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പരാമർശ വിമർശിച്ച് മന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പര വിഡ്ഢിത്തങ്ങളാണ് നിർമലാ സീതാരാമൻ നടത്തിയതെന്ന് തോമസ് ഐസക് പറഞ്ഞു.

ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും ഇല്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവർ നടത്തിയ പരാമർശങ്ങളെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ തോമസ് ഐസക് വിമർശിച്ചു.

മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവെന്ന മന്ത്രിയുടെ പരാമർശം കേട്ടപ്പോൾ കേട്ടപ്പോൾ ''അയ്യേ'' എന്നാണ് തോന്നിയത്. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇതെന്നും തോമസ് ഐസക് ചോദിച്ചു.

കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാൽ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആൾ? അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാൻ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്നും തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആരോ എഴുതിത്ത്ത്തന്നത് തത്തമ്മേ പൂച്ച പൂച്ച എന്ന് യാന്ത്രികമായി വായിക്കുമ്പോൾ, വഹിക്കുന്ന പദവിയുടെ അന്തസാണ് ഇടിഞ്ഞു പോകുന്നത് എന്ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ തിരിച്ചറിയണമായിരുന്നു. കിഫ്ബിയെക്കുറിച്ചും സംസ്ഥാന ബജറ്റിനെക്കുറിച്ചുമൊക്കെ പമ്പരവിഡ്ഢിത്തങ്ങളാണ് അവർ പറഞ്ഞത്. ഒട്ടും ഗൃഹപാഠം ചെയ്തില്ലെന്നു മാത്രമല്ല, പറഞ്ഞ വിഷയങ്ങളിലൊന്നും ഒരു ധാരണയും തനിക്കില്ലെന്ന് തെളിയിക്കുന്നതായിപ്പോയി അവർ നടത്തിയ പരാമർശങ്ങൾ. ഷെയിം ഓൺ യൂ എന്ന് തുറന്നു പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്.

സംസ്ഥാന ബജറ്റിനെ കേന്ദ്രധനമന്ത്രി വിമർശിച്ചതു കണ്ടു. അത്തരമൊരു വിമർശനത്തെ സ്വാഭാവികമായും ഗൗരവത്തോടെയാണല്ലോ കണക്കിലെടുക്കേണ്ടത്. പക്ഷേ, നിർമ്മലാ സീതാരാമന്റെ വിമർശനം കേട്ടപ്പോൾ ''അയ്യേ'' എന്നാണ് തോന്നിയത്. മുഴുവൻ പണവും കിഫ്ബി എന്ന ഒറ്റ സംവിധാനത്തിനു കൊടുത്തുവത്രേ. കേന്ദ്രമന്ത്രിയും ബജറ്റ് തയ്യാറാക്കുന്നതാണല്ലോ. അങ്ങനെയൊരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന വിമർശനമാണോ ഇത്?

കെ.സുരേന്ദ്രനോ വി.മുരളീധരനോ ഇങ്ങനെയൊക്കെ പറഞ്ഞാൽ അത്ഭുതമില്ല. അവരിതാദ്യമായല്ലല്ലോ മണ്ടത്തരം പറയുന്നത്. അതുപോലെയാണോ കേന്ദ്ര ധനമന്ത്രിയുടെ പദവി വഹിക്കുന്ന ആൾ? അങ്ങനെ സംസ്ഥാനത്തിന്റെ വരുമാനമെല്ലാം ഏതെങ്കിലും ഒന്നിലേയ്ക്ക് മാത്രമായി നീക്കിവെയ്ക്കാൻ കഴിയുമോ? മറ്റാരു പറഞ്ഞാലും ധനമന്ത്രിയുടെ കസേരയിലിരിക്കുന്നവർ ഇങ്ങനെയൊന്നും പറയാൻ പാടില്ല.

ബജറ്റിനു പുറത്തു വിഭവസമാഹരണം നടത്താൻ വേണ്ടി സജ്ജീകരിച്ച സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ വരവും ചെലവും ബജറ്റിന്റെ ഭാഗമാക്കുന്നില്ലെന്നായിരുന്നല്ലോ സിഎജിയുടെ വിമർശനം. നിർമ്മലാ സീതാരാമന്റെ പക്കലെത്തിയപ്പോൾ ആ വിമർശനം ശീർഷാസനത്തിലായി. സർക്കാരിന്റെ വരവെല്ലാം കിഫ്ബിക്കു കൊടുക്കുന്നു പോലും. ഈ പ്രസംഗം ആരെഴുതിക്കൊടുത്താലും കേന്ദ്ര ധനകാര്യമന്ത്രിയെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്നു മാത്രമേ പറയാനുള്ളൂ. കുറച്ചുകൂടി നിലവാരവും ഗൗരവമുള്ള സമീപനവും ആ പദവിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ബഹുമാനപ്പെട്ട കേന്ദ്ര ധനമന്ത്രി, കേന്ദ്ര ബജറ്റിൽപ്പോലും ഒരുലക്ഷത്തിലേറെ കോടി രൂപ ഓഫ് ബജറ്റ് ബോറോയിങ് ആയിട്ട് ഇല്ലേ? കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിങ് അല്ല. കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ളവർക്കു പ്രഖ്യാപിച്ച ഉദാരമായ റോഡ് നിർമ്മാണത്തിനുള്ള തുകയുണ്ടല്ലോ അത് നാഷണൽ ഹൈവേ അഥോറിറ്റി വായ്പയെടുക്കുന്നതല്ലേ? കേന്ദ്രസർക്കാരിന്റെ ബജറ്റ് വരവു-ചെലവു കണക്കുകളിൽ അതൊന്നും വന്നില്ലല്ലോ. അതുപോലൊരു ബോഡി കോർപ്പറേറ്റാണ് കിഫ്ബിയും. കേന്ദ്രത്തിനാവാം, സംസ്ഥാനത്തിനു പാടില്ലായെന്ന നിലപാടുണ്ടല്ലോ അത് ഞങ്ങൾ അംഗീകരിക്കുന്നില്ല. തികച്ചും ഭരണഘടനാപരമാണ് ഈ അവകാശം.

കേരളത്തിൽ ക്രമസമാധാനം തകർന്നു, അഴിമതിയാണ് എന്നൊക്കെയുള്ള കേന്ദ്ര ധനമന്ത്രിയുടെ പരാമർശങ്ങൾ മറുപടിയേ അർഹിക്കുന്നില്ല. കേരളം എന്താണെന്ന് ആ യോഗത്തിൽ കൂടിയിരുന്നവർക്കുപോലും അറിയാം. സ്വന്തം പാർട്ടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കേന്ദ്ര ധനമന്ത്രി പരാജയപ്പെട്ടു എന്ന് പറയാതെ വയ്യ.

ഏതായാലും കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപത്തിനു കാത്തിരിക്കുകയാണ്. എന്നിട്ടാകാം ബാക്കി എഴുത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP