Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ; മൂന്ന് ദിവസം ശേഷിക്കെ ഇംഗ്ലണ്ടിനെ തകർത്തത് പത്ത് വിക്കറ്റിന്; സ്പിന്നർമാർ വാണ പിച്ചിൽ 11 വിക്കറ്റ് നേട്ടവുമായി ലോക്കൽ ബോയ് അക്ഷർ പട്ടേൽ; നാനൂറ് വിക്കറ്റ് നേട്ടത്തിൽ ആർ അശ്വിൻ; പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിൽ

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ഇന്ത്യ; മൂന്ന് ദിവസം ശേഷിക്കെ ഇംഗ്ലണ്ടിനെ തകർത്തത് പത്ത് വിക്കറ്റിന്; സ്പിന്നർമാർ വാണ പിച്ചിൽ 11 വിക്കറ്റ് നേട്ടവുമായി ലോക്കൽ ബോയ് അക്ഷർ പട്ടേൽ; നാനൂറ് വിക്കറ്റ് നേട്ടത്തിൽ ആർ അശ്വിൻ; പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിൽ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ രണ്ട് ദിവസംകൊണ്ട് അടിയറവ് പറയിച്ച് ടീം ഇന്ത്യ. പത്തു വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടന്നു. 15 റൺസെടുത്ത് ശുഭ്മാൻ ഗില്ലും 25 റൺസെടുത്ത രോഹിത് ശർമയും ചേർന്ന് ഇന്ത്യയെ 7.4 ഓവറിൽ വിജയത്തിലെത്തിച്ചു. സ്‌കോർ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം

ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചിൽ സ്പിന്നർമാർ സംഹാര താണ്ഡവമാടിയതോടെ രണ്ട് ദിവസത്തിനുള്ളിൽ മത്സരത്തിന് പരിസമാപ്തിയായി.

ആദ്യ ഇന്നിങ്സിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 145 റൺസിന് ഓൾ ഔട്ടായി. 33 റൺസിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ വെറും 81 റൺസിന് ഇന്ത്യൻ ബൗളർമാർ ചുരുട്ടിക്കെട്ടി. 49 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തിൽ തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാം.

ഇന്ത്യയ്ക്ക് 33 റൺസ് മാത്രം ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചതിന്റെ ആവേശത്തിൽ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറിൽ 81 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ 49 റൺസ് വിജയലക്ഷ്യമുയർന്നത്. തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്‌ത്തിയ 'ലോക്കൽ ബോയ്' അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിനെ വീണ്ടും തകർത്തത്. അശ്വിൻ നാലും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്‌ത്തി. ഈ മത്സരത്തോടെ അശ്വിൻ ടെസ്റ്റിൽ 400 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

34 പന്തിൽ മൂന്നു ഫോറുകൾ സഹിതം 25 റൺസെടുത്ത ബെൻ സ്റ്റോക്‌സാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. സ്റ്റോക്‌സിനു പുറമെ ഇംഗ്ലിഷ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 45 പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട്, 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസെടുത്ത ഒലീ പോപ്പ് എന്നിവർ. ഓപ്പണർമാരായ സാക് ക്രൗളി (0), ഡൊമിനിക് സിബ്‌ലി (ഏഴ്), ജോണി ബെയർ‌സ്റ്റോ (0), ബെൻ ഫോക്‌സ് (8), ജോഫ്ര ആർച്ചർ (0), ജാക്ക് ലീച്ച് (9), ജയിംസ് ആൻഡേഴ്‌സൻ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സ്റ്റുവാർട്ട് ബ്രോഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറിലെ ആദ്യ പന്തിൽ സാക്ക് ക്രോളിയെ (0) മടക്കിയ അക്ഷർ മൂന്നാം പന്തിൽ ബെയർസ്റ്റോയെ (0) വീഴ്‌ത്തി. ഇതോടെ ഇംഗ്ലണ്ട് സ്‌കോർ പൂജ്യം റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ഇരുവരെയും അക്ഷർ ബൗൾഡ് ആക്കുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന സിബ്ലി-റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌കോർ 19-ൽ നിൽക്കേ ഏഴുറൺസെടുത്ത സിബ്ലിയെ അക്ഷർ പുറത്താക്കി. വലിയൊരു ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ബാറ്റിലുരസിയ ബോൾ ഋഷഭ് പന്ത് കൈയിലൊതുക്കി.

പിന്നീട് ക്രീസിലെത്തിയ ബെൻ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ടീം സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 50 ൽ നിൽക്കെ 25 റൺസെടുത്ത ബെൻ സ്റ്റോക്സിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇത് 11ാം തവണയാണ് സ്റ്റോക്സ് അശ്വിന് മുന്നിൽ കീഴടങ്ങുന്നത്. നായകൻ ജോ റൂട്ടിനൊപ്പം 31 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സ്റ്റോക്സ് പുറത്തായത്. സ്റ്റോക്സ് പുറത്തായതിനുപിന്നാലെ റൂട്ടിനും അടിതെറ്റി. 19 റൺസെടുത്ത ജോ റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അക്ഷർ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇംഗ്ലണ്ട് വലിയ അപകടം മണത്തു.

പിന്നീട് വന്ന ഒലി പോപ്പ് 12 റൺസെടുത്തെങ്കിലും താരത്തെ അശ്വിൻ ബൗൾഡാക്കി. പിന്നാലെ വന്ന ആർച്ചറെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ ടെസ്റ്റിൽ 400 വിക്കറ്റ് നേട്ടം ആഘോഷിച്ചു.വെറും 77 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ 400 വിക്കറ്റ് സ്വന്തമാക്കിയത്. മുത്തയ്യ മുരളീധരന് ശേഷം അതിവേഗത്തിൽ 400 വിക്കറ്റെടുക്കുന്ന താരം എന്ന റെക്കോഡും അശ്വിൻ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 72 മത്സരങ്ങളിൽ നിന്നാണ് മുരളീധരൻ 400 വിക്കറ്റ് നേടിയത്.

ഒടുവിൽ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റിങ് പ്രതീക്ഷയായ ബെൻ ഫോക്സിനെ മടക്കി അക്ഷർ പട്ടേൽ രണ്ടാം ഇന്നിങ്സിലും അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. തുടർച്ചയായി മൂന്നാം ഇന്നിങ്സിലാണ് താരം അഞ്ചുവിക്കറ്റ് വീഴ്‌ത്തുന്നത്. ഈ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലുമാണ് അക്ഷർ അഞ്ചുവിക്കറ്റ് വീതം വീഴ്‌ത്തിയത്.

അധികം വൈകാതെ അശ്വിൻ ജാക്ക് ലീച്ചിനെയും വാഷിങ്ടൺ സുന്ദർ ജെയിംസ് ആൻഡേഴ്സനെയും പറഞ്ഞയച്ച് ഇംഗ്ലണ്ടിനെ 81 റൺസിന് ചുരുട്ടിക്കെട്ടി.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 145 റൺസിന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 33 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ബൗളർമാരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ശിഥിലമാക്കിയത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് അഞ്ചുവിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ജാക്ക് ലീച്ച് നാലുവിക്കറ്റുകൾ സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ആർച്ചർ വീഴ്‌ത്തി. റൂട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. വെറും 6.2 ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകൻ അഞ്ചുവിക്കറ്റുകൾ വീഴ്‌ത്തിയത്.

99 ന് മൂന്ന് എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ദിനം ഇന്ത്യയ്ക്ക് ശുഭ്മാൻ ഗിൽ, വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു.

സ്‌കോർ 114-ൽ നിൽക്കേ രഹാനെയെ പുറത്താക്കി ഇംഗ്ലണ്ട് രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. ഏഴുറൺസെടുത്ത താരത്തെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടുപിന്നാലെ രോഹിത്തിനെയും പുറത്താക്കി ലീച്ച് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു.സ്വീപ് ഷോട്ടിന് ശ്രമിച്ച താരത്തെ ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. 96 പന്തുകളിൽ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റൺസ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്.

പിന്നാലെയെത്തിയ ഋഷഭ് പന്തിനും അധികം പിടിച്ചു നിൽക്കാനായില്ല. മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തിയ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് തന്റെ ആദ്യ ബോളിൽ തന്നെ പന്തിനെ (1) മടക്കി. പന്തിന്റെ ബാറ്റിലുരസിയ ബോൾ വിക്കറ്റ് കീപ്പർ ഫോക്സ് കൈയിലൊതുക്കി.

തൊട്ടടുത്ത ഓവറിൽ റൂട്ട് കൂടുതൽ അപകടകാരിയായി. 45-ാം ഓവറിലെ ആദ്യ പന്തിൽ വാഷിങ്ടൺ സുന്ദറിനെ (0) ക്ലീൻ ബൗൾഡാക്കിയ റൂട്ട് മൂന്നാം പന്തിൽ അക്ഷർ പട്ടേലിനെയും (0) പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്ത്യ 125 ന് എട്ട് എന്ന ദയനീയമായ നിലയിലെത്തി.

പിന്നീട് ക്രീസിലെത്തിയ അശ്വിൻ ഒറ്റയാൾ പോരാട്ടത്തിലൂടെ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ സ്‌കോർ 134-ൽ നിൽക്കേ 17 റൺസെടുത്ത അശ്വിനെ പുറത്താക്കി റൂട്ട് മത്സരത്തിലെ നാലാം വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ ഉയർത്തിയടിച്ച പന്ത് ക്രോളി അനായാസം കൈയിലൊതുക്കി. ഇതോടെ ഇന്ത്യ 134 ന് 9 എന്ന നിലയിലേക്ക് വീണു. പിന്നാലെയെത്തിയ ബുംറയെ കൂട്ടുപിടിച്ച് ഇഷാന്ത് റൺസ് നേടാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ 145-ൽ എത്തിച്ചു. എന്നാൽ ഒരു റൺസെടുത്ത ബുംറയെ വിക്കറ്റിന് മുന്നിൽ കുടുക്കി ജോ റൂട്ട് മത്സരത്തിലെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP